Tuesday, October 31, 2017

അയാള്‍ അങ്ങനെയാണ്..

കവിതയാണെന്നും പറഞ്ഞു അയാള്‍ കുറിക്കുന്നതൊന്നും സത്യത്തില്‍ എനിക്ക് മനസ്സിലാവാറില്ല.. എന്നാല്‍ അര്‍ത്ഥം ചോദിച്ചാലോ.. തികച്ചും അവ്യക്തമായേ പറയൂ.. നമ്മള്‍ക്ക് എന്ത് വേണമെങ്കിലും ഊഹിക്കാവുന്ന തരത്തില്‍. മിക്കവാറും ഒരു ചോദ്യമായിരിക്കും ഉത്തരമായി തരിക.. അയാളുടെ കവിതകള്‍ വായിക്കുന്നവരോ.. വാഹ് വാഹ് എന്നും പറഞ്ഞു കമന്റുകള്‍ ഇടുമ്പോള്‍ തന്‍റെ നീണ്ട താടിയില്‍ത്തഴുകി അയാളിരുന്നു പുഞ്ചിരിക്കും.. കൊടികുത്തിയ വീരജന്മങ്ങള്‍ വരേയുണ്ട് ഈ "വാഹ് വാഹ്" ടീമില്‍.. ദൈവമേ ഇവര്‍ക്കൊന്നും യാതൊരു വിവരവുമില്ലേ എന്ന് പലപ്പോഴും ഓര്‍ത്തു പോകാറുണ്ട്.. പിന്നെ തോന്നും.. ചിലപ്പോള്‍ എന്‍റെ വിവരക്കുറവുകൊണ്ടാവാം എഴുതിയതൊന്നും മനസ്സിലാവാത്തേയെന്നും.
"സാറേ എനിക്കൊരു ത്രെഡ് വന്നു... ഒരു നാലുവരിയെഴുതി.. ഒന്നുനോക്കിത്തരാമോ?" ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
"അതിനെന്താ... തരൂ... " അദ്ദേഹം
"അനിവാര്യമായ പോക്കില്‍ പകലിനോട് പിണങ്ങി,
അര്‍ക്കനവന്‍ കടലില്‍ചാടി ആത്മഹത്യ ചെയ്തു.
അനിവാര്യതയില്‍ പകലോനെ പിരിഞ്ഞ ദുഖത്തില്‍
കണ്ണുകള്‍ ചുവപ്പിച്ചുകൂമ്പി, പകലും ശ്യാമാവൃതമായി."
"വാഹ് വാഹ്.. ഡിയര്‍ ഇത് കൊള്ളാം കേട്ടോ... എന്നാല്‍ ഇതിങ്ങനെയല്ലാ ആധുനിക ലോകത്തേക്ക് സംവദിക്കേണ്ടത്.. ഒരല്പസമയം കഴിഞ്ഞു വരൂ.. ഞാന്‍ എഴുതിത്തരാം.. "
"അനാവൃതമായ അഹങ്കാരത്തിന്റെ
മൂല്യച്യുതിയില്‍ അവന്‍ പോയി
പാവം നാടോടിപ്പെണ്ണ് എന്ത് ചെയ്യാന്‍..
അവള്‍ കരിമ്പടം പുതച്ചുറങ്ങി. "
"സര്‍ അപ്പോള്‍ പകല്‍, സന്ധ്യ, രാത്രി.. ഇതൊക്കെ ആളുകള്‍ക്ക് മനസ്സിലാവേണ്ടേ?.. "
"അതവര്‍ മനസ്സിലാക്കണം.. നിന്‍റെ മനസ്സില്‍ അതുണ്ടല്ലോ... പിന്നെ എന്തുകൊണ്ട് മറ്റുള്ളവര്‍ക്ക് അത് മനസ്സിലാകാതിരിക്കില്ലാ?.. ആളുകള്‍ ചിന്തിക്കട്ടെ.. ഇങ്ങനെ വേണം എഴുതാന്‍.. അല്ലാതെ നമ്മള്‍ ഒരിക്കലും സംഗതികളെ അനുവാചകര്‍ക്കു തുറന്നുകൊടുക്കരുത്. കവിത വായിച്ച് അവര്‍ അവരെക്കുറിച്ചും ഈ സമൂഹത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമൊക്കെ ചിന്തിക്കണം. നമ്മള്‍ എഴുത്തുകാര്‍ വെറും വിഡ്ഢികള്‍ അല്ലായെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം.. അതായത്, വായനക്കാരുടെ ചിന്താമണ്ഡലങ്ങളെ ഉദ്ദീപിക്കുകയെന്നതാണ് നമ്മുടെ കടമ.
"എന്നാലും.. നമ്മള്‍ എഴുതുന്നത്‌ അവരെ നേരിട്ട് മനസ്സിലാക്കിപ്പിക്കുകയായിരിക്കില്ലേ എഴുത്തുകാരുടെ വിജയം?"
"നോ നോ... നിങ്ങളെപ്പോലുള്ളവരാണ് സാഹിത്യത്തെ തടങ്കലില്‍ ഇടുന്നത്.. സാഹിത്യം അനര്‍ഗ്ഗളമായി പ്രവഹിക്കട്ടെ... പണ്ഡിതനും പാമരനും കവിതകള്‍ എഴുതട്ടെ, ആയ രീതിയില്‍ ജനങ്ങള്‍ ആസ്വദിക്കട്ടെ.. പക്ഷേ, പിടുത്തം കൊടുക്കാന്‍ പാടില്ലാ.. എന്താണ് നമ്മളുടെ മനസ്സിലെന്ന്.. അതാണ്‌ നമ്മള്‍ ശ്രദ്ധിക്കേണ്ടത്.. അതാണ്‌ ആധുനിക കവിത.. അതായത്..
പുഴകള്‍ ഒഴുകി പടിഞ്ഞാറോട്ട് പോകുന്നു
നമ്മളും അങ്ങനെത്തന്നേ...
ഇടയ്ക്കൊരു പുഴ കിഴക്കോട്ടോഴുകുന്നു..
അതാണ്‌ ഇന്നാ കല്മണ്ഡപത്തില്‍
മാലയിട്ടിരിക്കുന്നത്...
"ഇത് പിന്നേം കൊള്ളാം.. എന്റീശ്വരാ... ഇനി നിന്നാല്‍ ശരിയാവില്ലാ.. വിട്ടുപിടിക്കാം..."
- ജോയ് ഗുരുവായൂര്‍

1 comment:

  1. വായിച്ചു വട്ടംകറക്കണം....
    ആശംസകള്‍

    ReplyDelete