Friday, September 29, 2017

ദുരിതമതെന്നും നമ്മുടെ നേട്ടം!... (തുള്ളല്‍)

കര്‍മ്മത്തില്‍ ദുരയേറുകമൂലം,
ധര്‍മ്മത്തില്‍ നിന്നോടിയൊളിക്കും,
മന്നവരിവിടം വാഴുംകാലം,
മാനവജീവിതം കഷ്ടം..കഷ്ടം..
നോട്ടിന്‍കെട്ടുകള്‍ സ്വപ്നംകണ്ട്,
വെള്ളമിറക്കിയിരിക്കും സേവകര്‍,
‘കെട്ടു’കളുള്ളൊരു പാവപ്പരിഷയെ,
ആട്ടിയിറക്കി പായിക്കുന്നു.
എന്തിനുമേതിനും നോട്ടുകള്‍വേണം,
നോട്ടുകളില്ലേല്‍ ലഹരികള്‍വേണം,
കനകംവേണം കാമിനിവേണം,
കാമനയൊക്കെയും കൈകളിലാക്കാന്‍.
വിദ്യാഭ്യാസം നേടിയെടുക്കാന്‍,
കാശുകളനവധി ചിലവാക്കേണം,
കീശകളൊട്ടിയ പാവങ്ങള്‍ക്ക്,
ഇടിമുറി-യടിപിടി മാത്രംമിച്ചം.
ചത്തവരെല്ലാം ഓര്‍മ്മകളാവും,
കൊന്നവരെന്നും സുഖമായ്-വാഴും,
ദൈവംതന്നുടെ സ്വന്തമി-രാജ്യം,
താന്തോന്നികളുടെ താവളമല്ലോ..
അവകാശങ്ങള്‍ നേടിയെടുക്കാന്‍,
സമരമതിന്നൊരു മാര്‍ഗ്ഗമെയല്ലാ,
സമരംചെയ്യും പരിഷകള്‍തന്നുടെ,
നാഭികള്‍നടുവേ ഛേദിച്ചീടും.
രോഗികള്‍തന്നുടെ കീശകള്‍പിഴിയാന്‍,
ഉണ്ടിവിടനവധി പരിശോധനകള്‍.
കാലില്‍ മുള്ളുതറച്ചൊരു രോഗിയെ,
സീടീ-സ്കാനിംഗ് ചെയ്യിച്ചത്രേ!
നൂറിന്‍നോട്ടുമായ് കടയില്‍പ്പോയാല്‍
നൂറും പൊകലയും മാത്രംകിട്ടും.
പച്ചക്കറിയും പലവ്യഞ്ജനവും
കിട്ടാന്‍ കാശിന്‍ കെട്ടുകള്‍വേണം.
ഇങ്ങനെയൊരു വിനയുണ്ടായീടാന്‍,
ഉത്തരവാദികളാരാണെന്ന്,
ചോദിച്ചീടില്‍ മന്ത്രികള്‍ 'ചീറും' ,
“കേന്ദ്രം ഞങ്ങടെ കൈകളിലാണോ?”
കേന്ദ്രക്കാരിഹ വന്നീടുകിലോ,
പഴികള്‍മൊത്തം സംസ്ഥാനത്തിനും.
പാവപ്പെട്ടൊരി പൊതുജനമപ്പോള്‍,
നെഞ്ചില്‍ കൈകള്‍ ചേര്‍ത്തീടുന്നു.
ഞങ്ങളെ നിങ്ങള്‍ ദ്രോഹിച്ചീടിലും,
വോട്ടുകള്‍ ഞങ്ങള്‍ കുത്തിയിരിക്കും.
നാടിനെ കുട്ടിച്ചോറാക്കുകിലും,
ഞങ്ങടെപാര്‍ട്ടി ജയിക്കുകവേണം.
ബുദ്ധിയതൊന്നു പ്രയോഗിക്കാതെ,
കള്ളന്മാര്‍ക്കിഹ കഞ്ഞിവിളമ്പി,
നമ്മുടെ നരകം നാം തീര്‍ക്കുന്നു..,
ദുരിതമതെന്നും നമ്മുടെ നേട്ടം!... (2)
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment