Wednesday, April 26, 2017

ബന്ധങ്ങളിലെ ബന്ധനങ്ങള്‍

"അമ്മേ... ദേ അച്ഛന്‍ ചുമ്മായിരുന്നു ചിരിക്കുന്നൂ.. " അടുക്കളയിലായിരുന്ന സരയൂവിനോട് ലച്ചൂട്ടി വിളിച്ചുപറഞ്ഞു..

"എടീ.. ഓരോരുത്തര്‍ ഫേസ്ബുക്കില്‍ ഇടുന്ന തമാശകള്‍കണ്ടാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?.. മനുഷ്യനൊന്നു ചിരിക്കാന്‍വരെ സ്വാതന്ത്ര്യമില്ലേ ആവോ?..." മുഖത്ത് വന്ന ജാള്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് കിഷോര്‍ പറഞ്ഞു.

"ഹും ഹും.. ഈയിടെ ഈ ഫേസ്ബുക്ക് നോട്ടം ഇച്ചിരി കൂടുന്നുണ്ട്.. സമയമെത്രയായീന്നറിയാമോ... ഓഫീസില്‍പോകുന്നില്ലേ മനുഷ്യാ?.."

അപ്പോഴാണ്‌ അയാള്‍ക്ക്‌ സമയബോധമുണ്ടായത്. ഉടനേ വസ്ത്രംമാറി ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ സ്മാര്‍ട്ട്‌ ഫോണിലെ മെസഞ്ചര്‍ ഓണ്‍ ആക്കി കൈയകലത്തില്‍ത്തന്നെ വയ്ച്ചു. സുനീതിയുടെ മെസേജ് വരുന്ന സമയത്തുതന്നെ പ്രതികരിച്ചില്ലെങ്കില്‍ അതുമതിയവള്‍ക്ക് പിണങ്ങാന്‍.

സുനീതി....... അവള്‍ ആരായാലും താനവളെ പ്രണയിക്കുന്നു... സോഷ്യല്‍ നെറ്റ്വര്‍ക്കുകളോടുള്ള തന്‍റെ പുച്ഛം, ആരാധനയായി മാറ്റിയത്  അവളുമായുള്ള മാസ്മരിക ബന്ധമാണ്. ഒരിക്കല്‍ മൊബൈലില്‍ കുത്തിക്കൊണ്ടിരുന്ന സരയൂവിനെ വഴക്കുപറഞ്ഞ് അവളുടെ ഫോണ്‍ വലിച്ചെറിഞ്ഞുപൊട്ടിച്ചവനാണ് താന്‍...

"ഹായ് ഗുഡ് മോര്‍ണിംഗ്!.." ഇന്‍ബോക്സില്‍ വന്ന മെസേജിലേക്ക് ആര്‍ത്തിയോടെ അയാള്‍ നോക്കി.. പിന്നീട് ഓഫീസെത്തുന്നതുവരെ അയാളുടെ ഇടതുകൈ സുനീതിയുമായുള്ള സംവേദനത്തിനായി നിയോഗിക്കപ്പെട്ടു.

ജീവിതത്തെക്കുറിച്ച് തീക്ഷ്ണമായ വീക്ഷണങ്ങളുള്ള സ്ത്രീയാണ് സുനീതി. യാഥാസ്തികചിന്താഗതികളുള്ള കുടുംബത്തിലെ ഉത്പന്നമായ താനിതേവരെ ചിന്തിച്ചിട്ടുപോലുമില്ലാത്ത  കാര്യങ്ങള്‍ അവള്‍ അനര്‍ഗ്ഗളമായി തന്നോട് ചര്‍ച്ചചെയ്യുമ്പോള്‍ തനിക്കുണ്ടായിരുന്ന സങ്കോചമനസ്ഥിതിയേക്കുറിച്ചും മുരടന്‍സ്വഭാവത്തെക്കുറിച്ചുമെ
ല്ലാം അപകര്‍ഷബോധം തോന്നും.

ജീവിതമെന്നാല്‍ ആരുടേയും കാല്ക്കല്‍ പണയം വയ്ക്കാനുള്ളതല്ലാ.. ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള രീതിയില്‍ സ്വതന്ത്രമായി ജീവിച്ചുതീര്‍ക്കാനുള്ളതാണ് അത്.. ഭാര്യ ഭര്‍ത്താവിന്റെയോ, ഭര്‍ത്താവ്  ഭാര്യയുടെയോ അടിമയാവരുത്... അതേപോലെത്തന്നേ, ഇടപഴകുന്ന ഓരോരുത്തരുടേയും വ്യക്തിത്വങ്ങളെ ബഹുമാനിക്കാന്‍ നാം പഠിക്കണം.. സുനീതിയുടെ അഭിപ്രായങ്ങളോട് ആദ്യം വിരക്തിതോന്നിയെങ്കിലും പിന്നീട് അവയെല്ലാം നൂറുശതമാനം ശരിയാണെന്നു തോന്നി. വിവാഹിതരായവര്‍ അന്യവ്യക്തികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുവരെ തെറ്റല്ലാ എന്നുവരെ അവള്‍ സമര്‍ത്ഥിച്ചപ്പോള്‍ തന്നിലെ യാഥാസ്ഥിതികന്‍ ഒരുവേള സടകുടഞ്ഞെഴുന്നേറ്റു. എന്നാല്‍, കാര്യകാരണസഹിതമുള്ള അവളുടെ ന്യായീകരണങ്ങള്‍ക്കുമുന്നില്‍ തനിക്ക് അധികം പിടിച്ചുനില്ക്കാനായില്ല.

വിരസതയൊഴിവാക്കാന്‍ ജീവിതം എന്നും വ്യത്യസ്തകള്‍ നിറഞ്ഞതാക്കാന്‍ ശ്രമിക്കണം.   ദിനചര്യകള്‍വരേ നമ്മള്‍ മാറ്റിക്കൊണ്ടേയിരിക്കണം. അല്ലെങ്കില്‍ ബോറടിച്ചുപോകും. മരണംവരേയും ഒരു സസ്യഭുക്ക് ആയിരിക്കുമെന്നും ഒരേ ആദര്‍ശങ്ങളെ പിന്‍തുടരുന്ന വ്യക്തിയായിരിക്കുമെന്നും മറ്റൊരു വ്യക്തിയെ മോഹിക്കുകയില്ലായെന്നുമൊക്കെ പ്രതിജ്ഞയെടുക്കുന്നവരൊക്കെ വിഡ്ഢികളാണ്. എന്താണ് മരണാനന്തരം അവര്‍ക്ക്  ലഭിക്കാന്‍ പോകുന്നത്? ജീവിതത്തില്‍ അനുഭവിക്കാന്‍ സാധിക്കാത്ത  സുഖങ്ങള്‍ മരിച്ചതിനുശേഷം ആസ്വദിക്കാനാവുമോ? വിവാഹം എന്നൊരു ബന്ധനത്തില്‍ ജീവിതം ഹോമിക്കുന്നതുതന്നെ എത്രയോ വലിയ അബദ്ധമാണ്. നമുക്ക് ഇഷ്ടപ്പെട്ടവരുടെ കൂടെയെല്ലാം നമുക്ക് സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കണം. കുട്ടികള്‍ ഉണ്ടായിക്കോട്ടേ.. മക്കളെല്ലാം ഒരേ പങ്കാളിയില്‍നിന്നാവണമെന്ന്  എന്താണിത്ര നിര്‍ബന്ധം? ഇതെല്ലാം നമ്മുടെ പഴഞ്ചന്‍ ചിന്താഗതികള്‍ മാത്രമല്ലേ?...

സുനീതിയുടെ നീതികള്‍ തന്നെ വളരേ ആകര്‍ഷിച്ചു. ഒരു ഫോട്ടോയില്‍പോലും അവളെ കണ്ടിട്ടില്ലെങ്കിലും അവളുടെ വാക്കുകള്‍ തന്നെ അവളുടെ മായികപ്രപഞ്ചത്തിന്റെ അടിമയാക്കി. പാവം സരയൂ... ഫേസ്ബുക്കിന്റെയും വാട്സാപ്പിന്റെയും മായികലോകത്തിലേക്കു കടന്നുകയറി, അവള്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ അവളെ താന്‍ വഴക്കുപറഞ്ഞു. സത്യംപറഞ്ഞാല്‍, അവളിതേപോലെ വല്ലവരുമായും അടുത്താല്‍, അതുമായി സഹകരിക്കാന്‍ ഇപ്പോഴും തനിക്കാവുമെന്നുതോന്നുന്നില്ലാ. അതുപറയുമ്പോള്‍ സുനീതി തന്നെ ഒരുപാട് പഴിക്കും.

എടോ താനൊക്കെ എന്തൊരു മനുഷ്യനാടോ? എനിക്കുമില്ലേ ഭര്‍ത്താവ്... അവന്‍ അവന്‍റെ ലോകത്തില്‍.. ഞാനെന്റെയും... എന്നുവെച്ച് ഞങ്ങള്‍ത്തമ്മില്‍ ഒരു സ്നേഹക്കുറവുമില്ലാ.. അവന്‍റെ മിക്ക ബന്ധങ്ങളെക്കുറിച്ചും എനിക്ക് അറിവുമുണ്ട്. അവനും സന്തോഷത്തില്‍ ജീവിക്കട്ടേ..  എപ്പോഴുമെന്റെ ഈ മോന്തായം കാണിച്ച് അവനെ ബോറടിപ്പിക്കുന്നത് ശരിയല്ലല്ലോ. അവനൊരിക്കലും എന്നെ നിയന്ത്രിക്കാനും വന്നിട്ടില്ലാ.. അതേപോലെ സ്നേഹബഹുമാനക്കുറവുകളും കാണിച്ചിട്ടില്ലാ. എനിക്കവനെ ഒരുപാടിഷ്ടമാണ്. അവന് എന്നേയും. വ്യക്തിത്വങ്ങളെ പരസ്പരം ബഹുമാനിച്ചു ജീവിക്കുമ്പോള്‍ സ്നേഹവും അടുപ്പവും കൂടുകയേ ഉള്ളൂ. കൂട്ടിലടച്ച കിളിയേപ്പോലെ ഭാര്യമാരെ കാണുന്നവരാണ് നമ്മുടെ നാട്ടിലെ ഭര്‍ത്താക്കന്മാര്‍ ഏറെയും. എന്നാല്‍ അവരോ, അവര്‍ക്ക് തോന്നിയപോലെ നടക്കുന്നുമുണ്ട്. എന്നിട്ട് ഏകഭാര്യാവ്രതത്തിന്‍റെ വക്താക്കളായി ഞെളിഞ്ഞു നടക്കും. കള്ളജാതികള്‍.

മുഖമടച്ചുള്ള അടികിട്ടുന്നതുപോലെയായിരിക്കും ചിലപ്പോഴവളുടെ വാക്കുകള്‍. എങ്കിലും താനാ വാക്കുകളേയും അതിന്‍റെ വക്താവിനേയും ഒരുപാട് സ്നേഹിക്കുന്നു.. ഇഷ്ടപ്പെടുന്നു... എപ്പോഴും ആ വാഗദ്ധോരണിയില്‍ മുഴുകിയിരിക്കാന്‍ ആഗ്രഹിക്കുന്നു. ലൈംഗികതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വിഷയത്തിലും അവളുടെ ഉത്സുകത അനിര്‍വ്വചനീയംതന്നേ!.. ടൈപ്പ് ചെയ്യുന്ന വരികളിലൂടെത്തന്നേ ഒരു സ്ഖലനത്തിന്‍റെ വക്കില്‍ തന്നെക്കൊണ്ടെത്തിക്കാന്‍പോലും പലപ്പോഴും അവള്‍ക്കായിട്ടുണ്ട്. ഇങ്ങനെവേണം പെണ്ണുങ്ങളായാല്‍... എന്ന് സമ്മതിച്ച്, തന്നിലെ യാഥാസ്ഥിതികന്‍ മുട്ടുമടക്കിയിട്ടുമുണ്ട്. ആരാധനയാണവളോടിപ്പോള്‍. കടുത്ത ആരാധന.

ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങളനുസരിച്ച് നാളെയാണ് അവളുടെ ബര്‍ത്ത്ഡേ. ഒരു നല്ല സമ്മാനം കൊടുക്കണം. അതും നേരിട്ടുതന്നേ.. ഇതേവരെ ഫോണില്‍പ്പോലും സംസാരിച്ചിട്ടില്ലാ.. ഒരിക്കല്‍ അവള്‍ സ്വയം തന്‍റെ ഫോണ്‍ നമ്പര്‍ ചോദിച്ചതായിരുന്നു. അസമയത്തെങ്ങാനും അവള്‍ വിളിച്ച്, സരയൂവെങ്ങാനും കേള്‍ക്കാനിടയായാലോ എന്നുകരുതി തന്ത്രപൂര്‍വ്വം താനന്ന് ഒഴിഞ്ഞുമാറി. അതബദ്ധമായിപ്പോയി. ഇന്നെന്തായാലും ഫോണ്‍ നമ്പര്‍ അവളോട്‌ ചോദിക്കുകതന്നേ...

"സുനീ...കാന്‍ യു ഗിവ് മി യുവര്‍ മൊബൈല്‍ നമ്പര്‍?.. ഐ വാന്റ്റ്‌ ടു സ്പീക് ടു യു... എന്നെ അറിയാലോ.. ഞാന്‍ ഒരിക്കലും മിസ്‌യൂട്ടിലൈസ് ചെയ്യില്ലാട്ടോ... പ്ലീസ് ഗിവ് മി. ഐ വില്‍ കാള്‍ യു റൈറ്റ് നവ്... "

"അതിനെന്താ  കിച്ചൂ... തനിക്കെന്നെ എപ്പോ വേണേലും വിളിക്കാം... റൌണ്ട് ദി ക്ലോക്ക്... ദിസ്‌ ഈസ്‌ മൈ നമ്പര്‍... 874*&45@$2..."

കിഷോറിന്റെ ഹൃദയം ഒന്നുതുടിച്ചു... മൊബൈല്‍ എടുത്ത് ആ നമ്പര്‍ ഫീഡ് ചെയ്യാന്‍ തുടങ്ങി.. മൊബൈല്‍ നമ്പറിന്റെ അവസാന അക്കം ടൈപ്പ് ചെയ്തുകഴിഞ്ഞയുടന്‍ മൊബൈലില്‍ തെളിഞ്ഞ സന്ദേശംകണ്ട്, പൊടുന്നനേ അയാളുടെ നെറ്റിയില്‍നിന്നും വിയര്‍പ്പുകണങ്ങള്‍ ഒഴുകിച്ചാടി... ഹൃദയത്തിനുള്ളില്‍ അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിത്തെറിച്ചു.. മനസ്സ് മരവിച്ചപോലെയായിത്തീര്‍ന്നു..

"This contact is already exists.. SARAYU New"

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment