Wednesday, April 26, 2017

കാറ്റുവന്നിന്നെന്‍റെ വാതിലില്‍ മുട്ടുന്നു


കാറ്റുവന്നിന്നെന്‍റെ വാതിലില്‍ മുട്ടുന്നു
വാതില്‍പ്പിടിയില്‍ പിടിച്ചുവലിക്കുന്നു
ഞെട്ടിയുണര്‍ന്നെന്നുമമ്പരപ്പോടേ..
ഗദ്ഗദമോലുമെന്‍ നൊമ്പരപ്പാടിനാല്‍

മരുഭൂമിയാണ്, മരുഭൂമി ചുറ്റിലും..
മാനുഷ്യരില്ലാ മനമൊന്നു കാണുവാന്‍
വന്നിതീദിക്കിലോരുപാടുകാലമായ്
എന്നൊരുവിടുതലീ പത്മവ്യൂഹത്തില്‍?

ഞാനൊന്നുനോക്കിയെന്‍ചുറ്റിലും മെല്ലവേ
കണ്ടു, നാട്ടിലെന്‍-ഉത്തമ തോഴരേ..
കൊണ്ടു പഴിച്ചീടാനവരൊക്കെയുണ്ടിന്നു
മെന്നുമെന്നെയങ്ങ് ഭോഷനാക്കീടുവാൻ


ഏണ്ണപ്പണത്തിന്‍റെ വമ്പ് പറഞ്ഞു നീ
അന്നങ്ങു ഞങ്ങളെ വിട്ടുപിരിഞ്ഞതും
പിന്നെ കണ്ടപ്പോളത്തറ് തന്നതു-
മെല്ലാമെന്‍വമ്പെന്നു ചൊല്ലിയകൂട്ടുകാര്‍

ഇന്നെന്തേ നിങ്ങളെന്‍ഫോണെടുക്കാത്തത്?
എന്തെന്തുചെയ്തുഞാന്‍ നിങ്ങള്‍ക്കുമോശമായ്
ആയകാലത്തങ്ങദ്ധ്വാന പാതയില്‍,
സര്‍വ്വം സഹിച്ചങ്ങ് ജീവിച്ചിടുന്നതോ?

ഇനിയൊരു സുഖവുമില്ലെന്നെനിക്കറിവൂഞാന്‍
ജിവിതപന്ഥാവില്‍ സ്വപ്നങ്ങള്‍മാത്രവും.
നന്നായി ജീവിക്കൂ..യെന്‍പ്രിയ സോദരേ
പെറ്റിട്ട നാടിന്‍റെ സുന്ദര രൂപമായ്‌...

കാറ്റുവന്നിന്നെന്‍റെ വാതിലില്‍ മുട്ടുന്നു
വാതില്‍പ്പിടിയില്‍ പിടിച്ചുവലിക്കുന്നു.
ഞെട്ടിയുണര്‍ന്നെന്നുമമ്പരപ്പോടേ
..
ഗദ്ഗദമോലുമെന്‍ നൊമ്പരപ്പാടിനാല്‍.

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment