Thursday, April 27, 2017

ഒരു വേശ്യയുടെ വീണ്ടുവിചാരം

"ഹല്ലാ... ആരിത് സുദര്‍ശന്‍ പഴേടത്തോ?!!.. ദി മോസ്റ്റ്‌ കൊണ്ട്രോവെര്‍ഷ്യല്‍ റൈറ്റര്‍ ഓഫ് ദി ഇയര്‍!... വരൂ.. ഇരുന്നാലും സഖാവേ.."

"ഹ ഹ ഹ വല്ലാതങ്ങ് ആക്കാതെടാ പൊന്നു ചെറിയാനേ.. ഓരോന്ന് ഒപ്പിച്ചും വച്ച്........... നീയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍...."

"ഹോ.. അപ്പോഴേക്കും സെന്റി ആയോടാ നീ?.. പോട്ടേടാ ഞാന്‍ ചുമ്മാ നിന്നെയൊന്നു അഭിനന്ദിച്ചതല്ലേ.. ഹെഹെഹെ.."

"പുസ്തകത്തിന്‍റെ ആറാമത്തെ പതിപ്പിന്‍റെ പ്രകാശനമാണ് അടുത്ത പതിനഞ്ചാം തീയതി. നിന്നെ കണ്ട് കൈയോടെ ക്ഷണിക്കാനാണ് ഞാനിപ്പോ പാലക്കാട്ട് നിന്നും വന്നേ. ഇപ്രാവശ്യം നിന്‍റെ ഒരു ഒഴിവുകഴിവും എനിക്കു കേള്‍ക്കേണ്ടാ.. നീ തന്നെ അത് പ്രകാശനം ചെയ്തിരിക്കും.. ങാ..."

"ഓഹോ.. എല്ലാം നീ തന്നെയങ്ങ് തീരുമാനിച്ചോടാ ഉവ്വേ.. ശരിശരി.. വലിയ വിവാദ നായകനല്ലേ.. അനുസരിക്കാതെ തരമില്ലല്ലോ.."

"നീ ദേ വീണ്ടും... ഹ ഹ ഹ.. എന്നാലും എന്‍റെ സുഹൃത്തേ.. ഒരു പ്രതി പോലും ചിലവാകാതെ ബുക്ക് സ്റ്റാളുകളില്‍ കെട്ടിക്കിടന്ന എന്‍റെ പുസ്തകത്തിനെ ഞൊടിയിടയില്‍ ഇത്രയും വലിയൊരു സംഭവമാക്കിയ നിന്‍റെ കാഞ്ഞ ബുദ്ധിയെ സമ്മതിക്കണം! ആ കടപ്പാട് ഞാന്‍ മരിക്കുവോളം............."

"ഛെ.. മതി നിന്‍റെ കൃതജ്ഞതാസ്തോത്രങ്ങള്‍.... ഡാ സുദര്‍ശാ.... നിങ്ങളൊക്കെ പണ്ട് വട്ടനെന്നു വിളിച്ചു കളിയാക്കിയിരുന്ന ഈ ചെറിയാന്‍റെ ഒരു ചെറിയ വട്ട്... അതില്‍ക്കൂടുതലായി ഇതില്‍ യാതൊന്നുമില്ലാ..."

"ചെറിയാനേ.. നിനക്കിതൊക്കെ നിസ്സാരമായിരിക്കാം പക്ഷേ, നീണ്ട ആറു വര്‍ഷം തലപുകച്ചതിന്‍റെ ഫലമായി, കിടപ്പാടം വരെ പണയം വച്ച് ഇറക്കിയ പുസ്തകത്തിന്‍റെ പരാജയം ശരിക്കുമെന്നെ ആത്മഹത്യയെക്കുറിച്ച് ചിന്തിപ്പിച്ചിരുന്നു. നിന്‍റെയാ വട്ടാണ് എന്നെ രക്ഷിച്ചേ!"

"സുദര്‍ശാ.. ഇക്കാലത്ത് പ്രശസ്തി വേണേല്‍ ഒരു വിവാദച്ചുഴി ഉണ്ടാക്കിയെടുത്തേ തീരൂ.. ബാക്കി കാര്യം ജനങ്ങള്‍ ഏറ്റെടുത്തോളും..പരസ്യവും വേണ്ടാ..പത്തു പൈസ ചിലവും ഇല്ലാ..ഹ ഹ ഹ"

"സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായി കിടക്കുന്ന വ്യവസായ സംരംഭത്തെ ഒരു തെരുവ് വേശ്യയോടു ഉപമിച്ച നിന്‍റെ ഭാവന അപാരം!... നിന്‍റെ വാക്കും കേട്ട് വിതരണം ചെയ്ത പ്രതികളെല്ലാം പിന്‍വലിച്ച്, "സാമ്പത്തികത്തകര്‍ച്ചയെ ഫലപ്രദമായി നേരിടാം" എന്ന അതിന്‍റെ പേര് "ഒരു വേശ്യയുടെ വീണ്ടുവിചാരം" എന്നാക്കുമ്പോള്‍ സത്യത്തിലെനിക്ക് പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. സംഗതി വിവാദമായപ്പോള്‍ ഞാനാദ്യമൊന്നു വിരളുകയും ചെയ്തു. പുസ്തകം അവാര്‍ഡിനായി പരിഗണിക്കുന്നുണ്ടെന്ന സൂചന സാഹിത്യ അക്കാഡമി അംഗം കോരസാറില്‍ നിന്നും കിട്ടിയതില്‍പ്പിന്നെ ഞാനിപ്പോ നിലത്തൊന്നുമല്ലാ.. "

"ഹ ഹ ഹ ഹ.. 'വിവാദാന്തം വിജയം' എന്ന് ശ്രീ. ചെറിയാന്‍ ബുദ്ധിഭ്രമാനന്ദ തിരുവടികള്‍ പറയുന്നത് ചുമ്മാതാണോ?.."

"അല്ല ചെറിയാനേ.. ഞാനൊരു കാര്യം തുറന്നു ചോദിക്കട്ടേ.... നിനക്ക് ശരിക്കും വട്ടുണ്ടോടാ?.. ഹ ഹ ഹ ഹ ഹ.."

കണ്ണുണ്ടായാല്‍ പോരാ..

രണ്ടുകണ്ണുള്ളതില്‍ രണ്ടും നമ്മള്‍ തുറന്നുവയ്ക്കണം, 
വലതിലൂടെ പ്രവേശിക്കുന്നത് 
കാണുകയും 
ഇടതിലൂടെ വരുന്ന 
കാഴ്ചകളെ 
കണ്ടില്ലെന്നു 
നടിക്കുകയും  വേണം. 
നീയറിയാതെ,  
അപ്രിയസത്യങ്ങള്‍ 
വിളിച്ചോതാതിരിക്കാന്‍
അതുപകരിക്കും. 
വലതിലൂടെ,  
ചുവപ്പും ഇച്ചിരി മഞ്ഞയും 
കറുപ്പും വെളുപ്പുമൊക്കെ 
നന്നായി ആസ്വദിച്ചോളൂ. 
എന്നാല്‍  ഇടതുകണ്ണ് 
അതിനൊന്നുമുള്ളതല്ലാ.. 
അരുതാത്തത് 
കണ്ടുകണ്ട് മടുത്ത്,  
വലതുതന്നേയൊരിക്കല്‍   
ഇടതിനോട് സങ്കടം പറയും. 
അപ്പോള്‍, ഇടത്, 
ചെഞ്ചായം വാരിപ്പൂശി,
വലതുമാറി ഇടതുചവിട്ടി,   
രൌദ്രഭാവം പൂണ്ട്,  
കണ്മുനകളെ കൂര്‍പ്പിച്ച്, 
കാഴ്ചകളുടെ നെഞ്ചിലാഴ്ത്തി,
അവയോട് കണക്കുതീര്‍ക്കും.
അതിനാണത്രേ ഇടതിനെ 
സൃഷ്ടിച്ചിരിക്കുന്നത് തന്നേ!

- ജോയ് ഗുരുവായൂര്‍

പോകുന്നതിനുമുമ്പ്....

പോകുന്നതിനുമുമ്പ് ഒരുനിമിഷം...
എനിക്കുപിടിക്കാത്ത നിന്‍റെസ്വഭാവങ്ങളുടെ
ആകെത്തുക ഞാന്‍ കുറിച്ചുവയ്ച്ചിട്ടുണ്ട്;
ഇത്രയും കാലത്തെ സംസ്സര്‍ഗ്ഗത്തില്‍നിന്നും
ഞാന്‍ നേരിട്ട് പഠിച്ചവ...
തത്ക്കാലം നമുക്കിനി പിരിയാം.
എന്‍റെ ജീവിതത്താരയില്‍ ഇടപഴകേണ്ടിവരുന്ന
ഓരോ വ്യക്തിയുടേയും സ്വഭാവങ്ങളില്‍
ഞാന്‍നിന്നെ തിരഞ്ഞുകൊണ്ടേയിരിക്കും
നിന്നില്‍ ഞാനാരോപിച്ച കുറ്റങ്ങളുടെ
ഫയലുകള്‍ എടുത്തുവച്ച്,
അവരുടേതുമായി താരതമ്യംചെയ്യുകയും
വ്യത്യാസങ്ങള്‍ കൃത്യതയോടെ
കുറിച്ചുവയ്ക്കുകയും ചെയ്യും.
നിന്നിലേക്ക് എന്നെ അടുപ്പിച്ചുവയ്ച്ചിരുന്ന,
ഞാനേറെ ഇഷ്ടപ്പെടുന്ന നന്മകളുടെ
വ്യക്തമായ കണക്കുകളും എന്‍റെ പക്കലുണ്ട്.
എന്‍റെ ഗവേഷണം കഴിയുന്നവേളയില്‍
ഒരു പാസ് മാര്‍ക്കെങ്കിലും നിനക്ക് ലഭിക്കട്ടേ-
എന്നാണ് എന്റേയും പ്രാര്‍ത്ഥന.
ഉപാധികളേതും മുന്നോട്ടുവയ്ക്കാതെ,
നിന്‍റെ ജീവിതത്തിലേക്കെനിക്ക്
പുനര്‍ജ്ജനിക്കാനുള്ളൊരു കാരണമാവാന്‍.
അകാരണമായി നിന്നെ സംശയിച്ചതിനും
കുറ്റാരോപണം നടത്തിയതിനും നിരുപാധികം
നീയുമെന്നോടന്ന് ക്ഷമിക്കുമല്ലോ? .
അതേവരെ നമ്മള്‍ വെറും അപരിചിതരായിക്കട്ടേ..

- ജോയ് ഗുരുവായൂര്‍

മനസ്സ് സാക്ഷി

നീയൊരു സംഭവമാ.. 
നോട്ടവും 
മയക്കുന്ന ചിരിയും 
ഫലിതങ്ങളും 
നല്ല വാക്കുകളും 
നടപ്പും എടുപ്പും 
സൗന്ദര്യവും 
സമ്പത്തും 
ആഢ്യതയും 
കലാവിരുതും 
സാഹിത്യവാസനയും 
സഹവര്‍ത്തിത്വവും.... 
നീയാളൊരു സംഭവമാ.. 

അനുകമ്പയും 
ദാനശീലവും 
ദൈവഭയവും 
ആരോഗ്യവും 
വിദ്യാഭ്യാസവും 
അറിവും.... 
നീയൊരു വലിയ സംഭവം തന്നെയാ.. 

ചുഴിഞ്ഞുനോക്കുമ്പോള്‍, 
ഇതെല്ലാം 
നിന്നിലടിഞ്ഞൂറും, 
കടുത്ത സ്വാര്‍ത്ഥത, 
നിറയ്ക്കാന്‍ മാത്രമുള്ള 
ഉപകരണങ്ങള്‍!. 
ആരുടെ പതനങ്ങളിലും 
നിന്മനം കേഴില്ലാ.. 
നാളേ..  
നീയതുമൊരു കവിതയാക്കി, 
പ്രശസ്തി തേടാം!!... 

ഉള്ളിന്‍റെയുള്ളില്‍, 
എല്ലാത്തിനോടും നിനക്ക് 
കടുത്ത പരിഹാസം 
എല്ലാ൦ നിന്‍റെ കളിപ്പാട്ടങ്ങള്‍; 
ദൈവം പോലും!!!!!!!!!!

 - ജോയ് ഗുരുവായൂര്‍

തിമിരം

ഹൈജമ്പിലൊരു വികലാംഗന്‍ 
ഒളിമ്പിക്സ് സ്വര്‍ണ്ണം നേടിയത്രേ!
ഉയരങ്ങള്‍ കീഴടക്കുവാന്‍
വൈകല്യമൊരു തടസ്സമല്ലാ.

കരിങ്കല്ലില്‍ ചോരതെറിച്ചു.
പാളങ്ങളില്‍ മാംസവും.
നേരറിയാനുള്ള നെട്ടോട്ടം,
നീതിതേടിയ കാത്തിരിപ്പും.

ഒരു കൈയില്ലാത്തവനൊരു
'കൈ'യങ്ങുനോക്കി പുഷ്ടിപ്പെട്ടു.
കൈയില്ലാത്തവന്‍റെ കൈകളായി,
ഉന്നതങ്ങളില്‍നിന്നുമാളുകള്‍

'ലവന്‍ വെറുമൊരു പിച്ചയല്ലെടേ..
മറ്റവരുടെ ആളാ.... "
സൌമ്യനായിനിയുമവന്‍
പിച്ചിച്ചീന്തിടും പുഷ്പങ്ങളെ.

അകക്കറുപ്പ് തേച്ചുകറുപ്പിച്ച
കോട്ടിട്ട കാട്ടാളര്‍ക്ക് മുന്നില്‍,
കണ്ണുകെട്ടിയ സ്ത്രീരൂപം
നിസ്സഹായതയുടെ പ്രതിരൂപം.

ഹേ.. കറുത്ത കോട്ടുകാരാ...
നിനക്കറിയില്ലേ പരമസത്യം?
ഉള്‍ക്കണ്ണില്‍ തിമിരം വരുത്താന്‍
നോട്ടുകെട്ടുകള്‍ക്ക് പറ്റുമോ?

- ജോയ് ഗുരുവായൂര്‍.

കൂടണയും തെന്നല്‍....

കയറ്റിറക്കങ്ങളും കടുംവളവുകളുംതാണ്ടി, വണ്ടിത്താവളത്തില്‍ മിനിബസ്സ് നിന്നു. രണ്ടാംവര്‍ഷബോട്ടണി ഡിഗ്രീബാച്ചിന്‍റെ സ്റ്റഡിടൂര്‍ കൂര്‍ഗ്ഗിലേക്കുവയ്ക്കാന്‍ മുന്‍കൈ എടുത്തത് സിദ്ധാര്‍ത്ഥന്‍മാഷായിരുന്നു. ഒറ്റത്തടിയാണെന്ന കാരണത്താല്‍ മിക്കയാത്രകള്‍ക്കും കുട്ടികളെ നയിക്കാനുള്ളവരുടെ കൂട്ടത്തില്‍ മാനെജ്മെന്റ് തന്നേയും ഉള്‍പ്പെടുത്തും. എതിര്‍ത്തിട്ട് പ്രത്യേകിച്ചൊരുഗുണവുമില്ലെന്ന തിരിച്ചറിവില്‍ സമ്മതിക്കുകയും ചെയ്യും.

ചൂടനൊരു കൂര്‍ഗ്ഗ്കാപ്പി വാങ്ങിവരട്ടേ ടീച്ചറേ?.. പുഞ്ചിരിയുമായി സിദ്ധാര്‍ത്ഥന്‍മാഷ്‌.

"വേണ്ട മാഷേ... ഞാനീനേരത്ത് കാപ്പിയൊന്നും കഴിക്കാറില്ല. മാഷ് കഴിച്ചോളൂ.."

"അല്ലാ.. ഈ കുടകിലെ കാപ്പിയുടെ ഗുണം നിഖിതാജിക്ക് അറിയാണ്ടാ.. പ്ലീസ് എനിക്കുവേണ്ടി ഒരുകപ്പ്... ഞാനിപ്പോ കൊണ്ടുവരാം.."

മറുപടിക്ക് കാക്കാതെ അദ്ദേഹം ഇറങ്ങിപ്പോയി.

കൂര്‍ഗ്ഗിന്റെ സൗന്ദര്യം ആസ്വദിക്കുന്നത് ആദ്യമായാണ്‌. തെക്കേഇന്ത്യയിലെ കാശ്മീരെന്നും, ഇന്ത്യയിലെ സ്കോട്ലാന്റെന്നും അറിയപ്പെടുന്ന കൂര്‍ഗ്ഗിലെ സുന്ദരമായ കാലവസ്ഥയില്‍, പച്ചപ്പ്നിറഞ്ഞ താഴ്വരയും തേക്കുകാടുകളും മനംകവരുന്ന മലനിരകളും മനോഹരമായ താഴ്വരകളും ഒരു ചിത്രകാരന്‍റെ കാന്‍വാസിലെന്നപോലെ യാത്രാമദ്ധ്യേ മനസ്സില്‍നിറയേ പതിഞ്ഞു. കാവേരിനദിയുടെ ഉത്ഭവസ്ഥാനം.

സിദ്ധാര്‍ത്ഥന്‍ പറഞ്ഞത് നേരാ... കാപ്പി രണ്ടുകവിള്‍കുടിച്ചപ്പോള്‍ത്തന്
നേ ക്ഷീണമെല്ലാം മാറിയപോലെ. മലനിരകളെ പൊതിയാന്‍ വെണ്‍മേഘങ്ങള്‍ ശ്രമിക്കുന്നത് കാണാം. തണുപ്പുണ്ടെങ്കിലും ജനാലയിലൂടെ ഒഴുകിവന്ന കാറ്റിനെ പുല്കിയിരിക്കാനൊരു സുഖം.

"ടീച്ചറേ വരൂ നമുക്ക് അന്താക്ഷരി കളിക്കാം"
കൈയിലുണ്ടായിരുന്ന മനോഹരമായൊരു പനയോലത്തൊപ്പി ശിരസ്സില്‍ വച്ചുതന്നുകൊണ്ട് സ്നേഹംതുടിക്കുന്ന മുഖവുമായി ഗൗരിനന്ദന. തുടക്കംമുതലേ തന്നോടവള്‍ക്കുള്ള വാത്സല്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും കാരണം ഇപ്പോഴും അവ്യക്തം.

"ഞാനിപ്പോഴില്ല കുട്ടീ.. നിങ്ങള്‍ അടിച്ചുപൊളിക്കൂ"

ഒരൊഴിഞ്ഞ പാറപ്പുറത്ത് തീകൂട്ടി, അതിനുചുറ്റുമിരുന്നുള്ള കസര്‍ത്തുകള്‍. ഭാമടീച്ചറും സിദ്ധാര്‍ത്ഥന്‍മാഷും അവരെ ചുറുചുറുക്കോടെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്തോ, അവിടേക്ക് പോകാന്‍ തോന്നുന്നില്ലാ.

കുറച്ചകലെയായി ഒരു ചെറിയ കോവില്‍പോലെയെന്തോ കാണായി. ഏതോ പേരറിയാദേവതയുടെ പ്രതിഷ്ഠ. ഒരു ദീപനാളം, മുന്നില്‍ മൈതാനംപോലെപരന്നുകിടക്കുന്ന പാറയെ പുല്കിവരുന്ന കാറ്റില്‍ അണഞ്ഞുപോകാതിരിക്കാന്‍ കഠിനപ്രയത്നം നടത്തുന്നുണ്ട്.

"നിക്കീ.. എന്‍റെ മുഖത്തേക്ക് നിന്‍റെ മുടിയിഴകളെ പറത്തിയിടുന്ന ഈ കാറ്റേറ്റ് എത്രനേരമിരുന്നാലും എനിക്ക് മതിവരില്ലാ..." ശ്യാം തൊട്ടടുത്തുനിന്ന് മന്ത്രിക്കുന്നതുപോലെ. ഞെട്ടിത്തിരിഞ്ഞുനോക്കി. ശ്യൂന്യം.

തന്‍റെ ഈ നീണ്ട കാർകൂന്തൽ ശ്യാമിന്റെ ബലഹീനതയായിരുന്നു. ഒരുമിച്ചുണ്ടായിരുന്ന നാലുവര്‍ഷത്തില്‍ അതിനേക്കുറിച്ച് വര്‍ണ്ണിക്കാത്ത ഒരുദിനംപോലും ഉണ്ടായിട്ടുണ്ടോയെന്നുസംശയം. അവന്‍റെ ചുണ്ടില്‍വിരിയുന്ന ആ മാസ്മരികമായ പുഞ്ചിരിയില്‍നിന്നുള്ള ഊര്‍ജ്ജംനുകരാതെ മുന്നോട്ടുപോകാന്‍ തന്‍റെദിനങ്ങള്‍ക്കും സാധിച്ചിരുന്നില്ല. താനേറ്റവുംവെറുക്കുന്ന ആ പുകവലിശീലംപോലും അവനെ ഒരുമാത്രയുംവെറുക്കാന്‍ കാരണമായിട്ടില്ലാ. പിന്നെയെന്തിനായിരുന്നു പിരിഞ്ഞത്?! കഴിഞ്ഞുപോയ രണ്ടുവര്‍ഷങ്ങള്‍ക്ക് ഇരുപതുവര്‍ഷങ്ങളേക്കാള്‍ ദൈര്‍ഘ്യം. എങ്കിലും അവന്‍റെ സംരക്ഷണവലയത്തിനുള്ളില്‍ത്തന്നെയാണ് ഇപ്പോഴുമുള്ളതെന്നൊരു തോന്നല്‍!

അര്‍ദ്ധനാരീശ്വരസങ്കല്പത്തിന്‍റെ ഉദാത്തമായ ബിംബങ്ങളായിരുന്ന ആ ജീവിതം ഒരു നിമിത്തംപോലെ കൈവിട്ടുപോകുകയായിരുന്നു.. ഹൃദയത്തിന്‍ കോവിലുകളില്‍ പരസ്പരംപ്രതിഷ്ഠിച്ച് അനുദിനംനടത്തിയിരുന്ന പ്രണയപൂജകള്‍ക്ക് വിഘ്നംവരുത്താനായി എവിടെനിന്നോ പാഞ്ഞുവന്ന ചുഴലിക്കാറ്റുപോലെ, ചില ഭ്രാന്തന്‍ചിന്തകള്‍... കോവിലിനുമുന്നില്‍ ജ്വലിച്ചിരുന്ന ദീപനാളങ്ങള്‍ അണഞ്ഞുപോയെങ്കിലും, പ്രതിഷ്ഠക്ക് ഇന്നും സ്ഥാനഭ്രംശം സംഭവിച്ചിട്ടില്ല. നശിക്കുന്നതുവരേ മറ്റൊരുദേവനേയും പ്രതിഷ്ഠയായി ഉള്‍ക്കൊള്ളാനാവാത്ത കോവില്‍. അവന്‍റെ ഗതിയും മറിച്ചാവില്ലാ. ആകസ്മികതയുടെ ചിറകിലേറിവന്നൊരു വനവാസകാലം. ആത്മാര്‍ത്ഥതയുടേയും പോസ്സസീവ്നസിന്റെയും പ്രാപ്യമായ പരിധികള്‍വിടുമ്പോള്‍ ഉരുവാകുന്ന ഉന്മാദാവസ്ഥയുടെ താന്തോന്നിത്തരം.

ഒട്ടും നിറംമങ്ങാത്ത ആ പ്രിയതരമായ ഓര്‍മ്മകളുടെ പ്രപഞ്ചത്തില്‍ താന്‍ ജീവിക്കുന്നു. എന്നിട്ടും ഒരിക്കല്‍പ്പോലും അവനെയൊന്നു നേരിട്ടുകാണണമെന്ന് മനസ്സ് പറയാത്തതെന്തേ? കണ്ണുകളടച്ചാല്‍ ആ പ്രതിരൂപത്തിന്‍റെ സാമീപ്യം അനുഭവവേദ്യമാകുന്നതുകൊണ്ടായിരിക്കുമോ? അതോ, സ്നേഹത്തിന്റേയും മനസ്സിലാക്കലുകളുടേയും സ്ഥാപിതപരിധികള്‍ ലംഘിച്ചുമുന്നേറിയ ആ ബന്ധത്തില്‍ അസൂയാലുവായ പ്രണയദേവന്‍ ശപിച്ചതോ?

എന്താണ് കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെഭരിക്കുന്ന വികാരം? തീര്‍ച്ചയായുമത് നിര്‍വ്വികാരതയല്ലാ. വികാരങ്ങളുടെ നെല്ലിപ്പടിയുംകഴിയുമ്പോള്‍ രൂപാന്തരപ്പെടുന്ന ഏതോ ഒരപൂര്‍വ്വവികാരം. പ്രിയതമനോടുള്ള സ്നേഹവും ആരാധനയും വാത്സല്യവും തെല്ലുപോലുംകുറയ്ക്കാതെ, ആ ഓര്‍മ്മകളില്‍മാത്രം ജീവിക്കാന്‍, വിരഹക്കണ്ണികള്‍കൊണ്ട് നെയ്ത ചിലന്തിവലയില്‍ സ്വയംകുടുങ്ങി, അനങ്ങാതെകിടക്കാന്‍ പ്രേരിതമാക്കുന്ന ഒരസാധാരണ നിദര്‍ശനം. ഈ ലോകത്തില്‍, ഈ വികാരങ്ങളുടെ അടിമയായിജീവിക്കുന്ന കേവലം രണ്ടുപേരായിരിക്കും ചിലപ്പോള്‍ ശ്യാമും നിക്കിയും. ജീവിതമൊരു മായയാണെന്ന് പറയപ്പെടുന്നത് ശരിയായിരിക്കാമെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.

"ടീച്ചറേ വരൂ.. പോകാം.." ഭാമടീച്ചര്‍ ഉച്ചത്തില്‍വിളിച്ചുപറഞ്ഞു.

പ്രദേശത്തെ പൂര്‍ണ്ണമായും ഇരുട്ട് വിഴുങ്ങിക്കഴിഞ്ഞു. ഇനി മുപ്പതോളം മൈലുകള്‍താണ്ടണം അന്തിവിശ്രമത്തിനുള്ള റിസോര്‍ട്ടില്‍ എത്തിച്ചേരാന്‍. ആനന്ദലഹരി ഇനിയും കെട്ടടങ്ങാതെ കുട്ടികളും, കൂട്ടത്തിലെ ഒരു ചെറിയകുട്ടിയെന്നോണം ഭാമടീച്ചറും അവര്‍ക്കൊപ്പം പുറകിലെ സീറ്റിലിരുന്നുതകര്‍ക്കുന്നുണ്ട്.

സിദ്ധാര്‍ത്ഥന്‍മാഷ്‌ വന്ന് അടുത്തിരുന്നു. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിതമായ ആ ഇരിപ്പില്‍ സാരിത്തലപ്പ് വലിഞ്ഞത് നേരെയാക്കുമ്പോള്‍ തെല്ല് ഈര്‍ഷ്യതോന്നിയെങ്കിലും പ്രകടിപ്പിച്ചില്ല.

"ടീച്ചര്‍ ജെയിംസ്‌ബ്ലന്റിന്‍റെ ബ്യൂട്ടിഫുള്‍ ഡോണ്‍ എന്ന സോംഗ് കേട്ടിട്ടുണ്ടോ? ദാ കേട്ടുനോക്കൂ.. "

ചെവിയില്‍ വച്ചോളൂവെന്ന ഭാവത്തില്‍ വലത്തേചെവിയില്‍ വച്ചിരുന്ന ഇയര്‍ഫോണിന്‍റെ ഒരു ലോബ് അയാള്‍ എടുത്തുനീട്ടി. അയാളുടെ സ്വാതന്ത്ര്യമെടുത്തുകൊണ്ടുള്ള ആ പ്രവൃത്തി വല്ലായ്കയുളവാക്കി. ഇതേപോലെ മുമ്പൊരിക്കലും മാഷ്‌ ഇടപഴകിയിരുന്നില്ലാ.

"ഹേയ്.. വേണ്ട മാഷേ... മാഷ് കേട്ടോളൂ.."

തന്‍റെ മനസ്സ് വായിച്ചിട്ടായിരിക്കണം, അയാള്‍ കീശയില്‍നിന്ന് വാക്ക്മാന്‍ എടുത്തുതന്നുകൊണ്ട് പറഞ്ഞു.

"ടീച്ചര്‍ കേള്‍ക്കൂ.. ഞാന്‍ കുറേവട്ടംകേട്ടിട്ടുള്ളതാ.. വണ്‍ ഓഫ് മൈ ഫേവോറയ്റ്റ് സോംഗ്സ്. എവരിബഡി ഷുഡ് ലിസണ്‍ ദിസ് വണ്ടര്‍ഫുള്‍ ക്രിയേഷന്‍"

താത്പര്യം തോന്നിയില്ലെങ്കിലും നിരാകരിച്ച് അദ്ദേഹത്തിന്‍റെ മൂഡ്‌ നശിപ്പിക്കേണ്ടായെന്നുകരുതി.

Beautiful dawn... lights up the shore for me.
There is nothing else in the world,
I'd rather wake up and see... with you..

പ്രശാന്തസുന്ദരമായൊരു പ്രണയഗാനം. ഇത്രയുംകാലത്തെ ഇടപഴകലുകളില്‍, ഒരു പ്രണയോപാസകനായിരുന്നു സിദ്ധാര്‍ത്ഥന്‍മാഷെന്ന് ഒരിക്കല്‍പ്പോലും തോന്നിയിട്ടില്ലാ. ഏകദേശം സമപ്രായമാണെങ്കിലും ഒരു ഒറ്റയാന്‍ജീവിതമാണ് നയിച്ചുവരുന്നത്. ചിലപ്പോള്‍ പ്രണയപ്രഹേളികകളുടെ മറ്റൊരു ഖണ്ഡമാകാം.

പുറകില്‍നിന്നുള്ള ശബ്ദഘോഷങ്ങള്‍ ഒതുങ്ങിയിരിക്കുന്നു. വണ്ടിയുടെ എഞ്ചിന്‍പ്രവര്‍ത്തിക്കുന്ന ശബ്ദം, മലനിരകളില്‍ ചെറുതായി പ്രതിദ്ധ്വനിക്കുന്നുണ്ട്. ശ്യാം കൂടെയുണ്ടായിരുന്നെങ്കില്‍ എന്തുരസമായേനേ.. ഓര്‍മ്മകളുടെ മലര്‍വാടികളില്‍ പുതുവസന്തം.... ജനാലയിലൂടെ ഒഴുകിവരുന്നുണ്ടായിരുന്ന കുളിര്‍കാറ്റ്‌ എപ്പോഴോ, തഴുകിയുറക്കി.

എതിരേവന്ന ലോറിയുടെ ഹോണടികേട്ടാണ് ഞെട്ടിയുണര്‍ന്നത്. പെട്ടെന്നുതന്നേ സ്ഥകാലബോധംവീണ്ടെടുത്തു. ഇയര്‍ഫോണിലൂടെ അപ്പോഴും സംഗീതമൊഴുകുന്നുണ്ടായിരുന്നു. ചെറുതായി കൂര്‍ക്കംവലിച്ച് സിദ്ധാര്‍ത്ഥന്‍മാഷ്‌ ഉറങ്ങുന്നു. അയാളുടെ ശരീരഭാരമല്പം തന്‍റെ തോളിലേക്കും ചാഞ്ഞിരുന്നത് അനുഭവപ്പെട്ടപ്പോള്‍ ഒരസ്വസ്ഥത. മുടിയിഴകള്‍ പാറിപ്പറന്ന് അയാളുടെ മുഖത്തുവിശ്രമിച്ചിരുന്നത് ശ്രദ്ധിച്ചപ്പോള്‍ ജാള്യം തോന്നി. പെട്ടെന്നുതന്നേ മുടി കോതിയൊതുക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ ഉണര്‍ന്നു.

"ഡോണ്ട് റിമൂവ് ഇറ്റ്‌ ഡിയര്‍.. ഐ ലൈക്‌ ഇറ്റ്‌സ് ഫ്രാഗ്രന്‍സ് ആന്‍ഡ്‌ എക്സ്റ്റസി.. വിച്ച് ടേക്ക്സ് മി ടു ഹെവന്‍"

അര്‍ദ്ധമയക്കത്തില്‍ അയാളുടെ വായില്‍നിന്നും ഉതിര്‍ന്ന വാക്കുകള്‍കേട്ട് അറപ്പുംവെറുപ്പും തോന്നി.

"ഛെ.. വാട്ട് യു മീന്‍?..." അല്പം രോഷത്തോടെത്തന്നേ ചോദിച്ചു.

ഏതോ മായികലോകത്തില്‍നിന്ന് പെട്ടെന്നുണര്‍ന്നപോലെ അയാള്‍ ഏതാനുംനിമിഷങ്ങള്‍ മുഖത്തേക്ക് തുറിച്ചുനോക്കി. അയാള്‍ അല്പം മദ്യപിച്ചായിരുന്നു വന്നിരുന്നതെന്ന് തോന്നുന്നു.

"സോറി... ഐയാം വെരി സോറി.... ഡിഡ് ഐ മിസ്‌ബിഹേവ് ടു യു?!.. ഇഫ്‌ സോ, പ്ലീസ് പാര്‍ഡന്‍... ഐ വാസ് ഫ്ലയിംഗ് സംവേര്‍... സോറി.. സോറി..."

പിറുപിറുത്തുകൊണ്ട് അപ്പുറത്തുള്ള ഒരുസീറ്റില്‍ അയാള്‍ പോയിരുന്നു.

വല്ലാത്തൊരുവിഷമം മനസ്സിനെ ഗ്രസിച്ചു. സിദ്ധാര്‍ത്ഥന്‍മാഷില്‍നിന്ന് ഇങ്ങനെയൊരു പ്രതികരണം സ്വപ്നേപി പ്രതീക്ഷിച്ചതല്ലാ. മറിച്ച്, നല്ല ബഹുമാനവുമായിരുന്നു. തന്‍റെ നിരാലംബത മുതലെടുക്കാനുള്ള ഒരു അവിശുദ്ധശ്രമമായിരുന്നില്ലേ ഇത്?.. ചോദിക്കാനുംപറയാനും ആരുമില്ലാത്തവരെ തങ്ങളുടെ ബലഹീനതകളുടെ ഇരകളാക്കുവാനുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ തരംപോലേ ഓരോരുത്തരും പ്രയോഗിക്കുന്നു. അവഗണനയുടേയും നീതിനിഷേധത്തിന്റേയും ഇരകളായി, അവര്‍ക്ക് ജീവിതാന്ത്യംവരേ കഴിയേണ്ടിവരുന്നു.

ശ്യാം തന്‍റെയൊപ്പമുണ്ടെന്ന അവബോധമെങ്കിലുമുണ്ടായിരുന്നെങ്കില്‍ തന്നോടിങ്ങനെ അയാള്‍ പെരുമാറുമായിരുന്നോ?. ഒരിക്കലുമില്ലാ. ശ്യാമും താനുമായുള്ള ബന്ധം ഇപ്പോഴില്ലായെന്നുള്ള അറിവില്‍നിന്നുമുണ്ടായ പ്രവൃത്തിതന്നെയാണിത്.

ഓരോരോ മനുഷ്യരിലും അവരുടെയൊരു പ്രതിലോമവ്യക്തിത്വവും അതില്‍വളരുന്നൊരു മാനസികരോഗിയും ഒളിച്ചിരിക്കുന്നുവെന്ന് എവിടേയോവായിച്ചത് ഓര്‍മ്മവന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ സ്വയമറിയാതെ ഉപരിതലീകരിക്കുന്ന ചെയ്തികള്‍.

എന്‍റെ പ്രിയ ശ്യാം.. മതി... കൂടുവിട്ട് രണ്ടുദിക്കുകളിലേക്കു പറന്നുപോയ നമ്മുടെ ക്രൌഞ്ചപ്പക്ഷികളെ നമുക്ക് എത്രയുംപെട്ടെന്ന് തിരഞ്ഞുപിടിച്ച് ഒരുമിപ്പിക്കണം... ഈ വനവാസം അവസാനിക്കട്ടേ.

കാപ്പിയുടെ നേര്‍ത്തഗന്ധംപേറി കടന്നുവന്നിരുന്ന കാറ്റില്‍ പാറിപ്പറക്കാന്‍, തന്‍റെ മുടിയിഴകള്‍ സ്വയം ശ്രമിച്ചുകൊണ്ടിരിക്കുന്നതുപോലെ അവള്‍ക്കുതോന്നി.

- ജോയ് ഗുരുവായൂര്‍

മത്സരമതില്‍ നാം!...

മത്സരം മത്സരമൊന്നത് മാത്രം..
ഇന്നീയുലകില്‍ നിറഞ്ഞുനില്പ്പൂ.
മത്സരംതന്നുടെ മാറ്റൊലിതന്നിലായ്
ഈലോകജീവിതം നീങ്ങിടുന്നൂ.

മത്സരമില്ലെങ്കിലെന്തൊരീ ജീവിതം
പാഴ്ത്തടിപോലെ കിടക്കുമത്രേ.
മാറ്റങ്ങളുണ്ടാവാന്‍ മത്സരങ്ങള്‍മാത്രം
അല്ലാതെ രക്ഷകളിലിന്നത്രേ!

ഒന്നില്‍പ്പഠിക്കുന്ന കുഞ്ഞിന്‍റെ തോളിനെ
പുസ്തകസഞ്ചി വലച്ചിടുന്നൂ.
പുസ്തകംതന്നിലേ വാക്യങ്ങളോരോന്നും
മത്സരചിന്തയായ് മാറീടുന്നു.

ജീവിക്കാനുള്ളൊരു വെമ്പലിലെല്ലാരും
മത്സരപ്പന്തിയിലിറങ്ങീടുന്നു.
നോക്കില്ലായാരാണ് തോറ്റീടുന്നുവെന്ന്
സ്വന്തം സുഹൃത്തുക്കളായീടിലും.

മത്സരിച്ചീടുന്നു സോദരര്‍ തമ്മിലും
ഒരുതുണ്ട് ഭൂമിക്കുവേണ്ടി പോലും.
സ്നേഹമതൊന്നങ്ങ് കാറ്റില്‍പ്പറക്കുന്നു
സ്വാര്‍ത്ഥമാം ചിന്തയറിഞ്ഞീടാതേ..

രക്തബന്ധങ്ങളില്‍ മത്സരം വന്നീടില്‍
ജീവിതമാകെ തകരുമല്ലോ..
ഒറ്റപ്പെടും നാമും നമ്മളുമെല്ലാരും
ആരോരുമില്ലാത്ത കോലങ്ങള്‍പോല്‍.

പണമൊന്നുണ്ടാക്കാന്‍ നെട്ടോട്ടമോടുന്നു
ആവശ്യമില്ലെങ്കിലെങ്കില്‍ക്കൂടി.
ആറടിമണ്ണിലാ..യൊരുപിടി ചാരമായ്
ജീവിതം തീര്‍ക്കുന്ന പാഴ്ജന്മങ്ങള്‍.

മത്സരം മത്സരം മാത്രമതൊന്നിലീ
ജീവിതങ്ങളെന്തേ തീര്‍ന്നീടുവാന്‍...
മത്സരമെന്തിനീ ക്ഷണികമാംയാത്രയില്‍
സ്നേഹബന്ധങ്ങൾ തകരുവാനോ..?.

- ജോയ് ഗുരുവായൂര്‍

പേന

പേന വെറുമൊരു എഴുത്താണിയല്ലാ..
ആയിരം ദുഷ്ടാത്മാക്കളുടെ
മസ്തിഷ്ക്കം തുരന്ന്,
അതില്‍ നുരയ്ക്കുന്ന
ചൊറിയന്‍പുഴുക്കളെ
തോണ്ടിക്കളഞ്ഞ് വൃത്തിയാക്കാന്‍,   
മൂര്‍ച്ചകൂട്ടി കാത്തുസൂക്ഷിക്കേണ്ടുന്ന,  
കരുതലിന്റെ ഉടവാളാണ്.

പൂപ്പുഞ്ചിരികളിലൊളിക്കും, 
വഞ്ചനയുടെ ലാഞ്ചനകാണാന്‍
അത്രയെളുപ്പമല്ലാ.   
ജ്വലിച്ചുനില്ക്കും സൂര്യന്‍റെ
മാറിലെ വ്രണങ്ങളും.....

കിന്നാരം ഗര്‍ജ്ജനമാകുന്നതും,
ഓളങ്ങള്‍ തിരമാലയാകുന്നതും,
കാറ്റ് കൊടുങ്കാറ്റാകുന്നതും,
നിനച്ചിരിക്കാത്ത നേരത്തായിരിക്കും.
ബൌദ്ധികതലങ്ങള്‍ വിറളിപൂണ്ട്, 
ഭൌതികതലങ്ങള്‍ തേടുമ്പോള്‍,
നേരിനും നെറിവിനും
സതിയനുഷ്ഠിക്കേണ്ടിവരുന്നു.
പണവും പദവിയുമേറുമ്പോള്‍,
കോരക്കുടിലുകളിലെ
കുമ്പിളുകളിലേക്കാവും നോട്ടങ്ങള്‍.

മനോഹരമായ പഴങ്ങളിലേറെയും
പുഴുക്കളാണ് വസിക്കുന്നത്.
വെള്ളയടിച്ച കുഴിമാടങ്ങളിലെ
നാറുന്ന ശവശരീരങ്ങള്‍പോലെ......

ഒന്നില്‍പ്പിഴച്ചാല്‍ രണ്ടിലെങ്കിലും,
ചൂഷണത്തിന്‍റെ അധിനിവേശങ്ങളെ
വെട്ടി താറുമാറാക്കുക.
പ്രബുദ്ധത ജ്വലിക്കുന്ന ആലയില്‍,
പഴുപ്പിച്ച്, മൂര്‍ച്ചയേറ്റിയ
ആയുധങ്ങള്‍ കരുതിവെക്കുക.  
മൂര്‍ച്ചയില്ലാത്ത ഉടവാളുകള്‍
ഊന്നുവടികളേക്കാള്‍ മോശം.

- ജോയ് ഗുരുവായൂര്‍

വസന്തം തിരികേവന്നപ്പോള്‍.....

സമയം രാത്രി പന്ത്രണ്ടര. മഞ്ഞുപുതച്ച്, കോട്ടഗിരി ഗാഢനിദ്രയിലമര്‍ന്നുകിടക്കുന്നു
.

ലാപ്ടോപ്പില്‍ നാളേക്കുള്ള പ്രോജെക്റ്റ്‌ ജോലികള്‍ പ്ലാന്‍ ചെയ്ത് ഏറെ വൈകിയായിരുന്നു അരുള്‍ദാസ്‌ ഇരട്ടക്കമ്പിളിക്കടിയിലേക്ക് ഊളിയിട്ടിരുന്നത്. അസമയത്ത് തുടരേത്തുടരെ റിംഗ് ചെയ്ത മൊബൈല്‍ ആലസ്യത്തോടെ കൈയെത്തിച്ചെടുക്കുമ്പോള്‍ അവന്‍ ഈര്‍ഷ്യയോടെ പിറുപിറുത്തു.

"ഹെലൂ.. ദിസ്‌ ഈസ്‌ ശ്രീലേഖ ഹിയര്‍. ഹൌ ആര്‍ യു മേന്‍?.... "

"ങേ?.... റോംഗ് നമ്പര്‍"

ഹോ.. ഈ പാതിരാത്രിയില് എന്തിന്‍റെ കൃമികടിയാണാവോ ഇവളുമാര്‍ക്ക്... ഫോണ്‍ കട്ട് ചെയ്ത് പുതച്ചുകിടക്കാന്‍ നോക്കുമ്പോള്‍ അതേനമ്പറില്‍നിന്നുതന്നേ വീണ്ടും കോള്‍..

"ഹലോ.. ഹൂ ഈസ്‌ ദിസ്?.. വാട്ട് ഹെല്‍ യു നീഡ്‌ ഫ്രം മി ഇന്‍ ദിസ്‌ മിഡ്നൈറ്റ്‌?.. " ദേഷ്യത്തോടെ ചോദിച്ചു.

"ഡാ മാക്രീ.. ഇത് ഞാനാടാ ചീരു.. എന്നെ മറന്ന്വോ നീയ്?.. കഷ്ടം.. ഹോ ഒരു ദേഷ്യക്കാരന്‍.. ചവിട്ടിക്കൂട്ടും ഞാന്‍ ങാ..."

"ഹോ ഹൂ.. എടി മുരിങ്ങക്കോലേ നീയോ?! എവിടെയാ നീ.. ഉറക്കമൊന്നുമില്ലേ?.. വാട്ട് എ സര്‍പ്രൈസ്!.."

"ഞാനിപ്പോ യു എസില്‍ തന്നേ.. ഒരു കാര്യം പറയാനാ ഇപ്പോള്‍തന്നേ വിളിച്ചേ.. ഈ വീക്കെന്‍ഡില്‍ ഞാനങ്ങെത്തും രണ്ടുദിവസം നീ ഫ്രീയാവണം. എത്ര തിരക്കുണ്ടെങ്കിലും... ഓക്കേ?..."

"അതിപ്പോ.. പ്രൊജക്റ്റ്‌... ക്രിട്ടിക്കല്‍ സ്റ്റേജില്‍... " മറുവശത്ത് ഫോണ്‍ കട്ട് ചെയ്യുന്ന ശബ്ദം.

ഉറക്കം അനുസരണമില്ലാത്ത കുട്ടിയേപോലെ കമ്പിളിക്കകത്തേക്കുകയറാന്‍ വിസമ്മതിച്ചുനിന്നു.

ശ്രീലേഖ.. ചീരു.. തന്‍റെ ബാല്യകാല സഖി, അയല്‍വാസി, പ്രേമഭാജനമായിരുന്നവള്‍.. ഒടുവില്‍ തന്നെ നിരാശാകാമുകനാക്കി, അമേരിക്കയിലുള്ള അമ്മാവന്‍റെ മകന്‍റെ കൈപിടിച്ച് തന്നോട് റ്റാറ്റപറഞ്ഞുപോയവള്‍.. സത്യത്തില്‍ അതിനുശേഷം അവളെ ഓര്‍ക്കുന്നതുതന്നേ ദേഷ്യമായിരുന്നു. ഇപ്പോഴിതാ എട്ടുവര്‍ഷങ്ങള്‍ക്കുശേഷം അവള്‍..

അവളോടൊപ്പമുള്ള ജീവിതമായിരുന്നു ഏറ്റവും വലിയ അഭിലാഷം. ഹൃദയത്തിന് ആ കുപ്പിവളക്കിലുക്കങ്ങള്‍ അത്രമാത്രം പ്രിയതരമായിരുന്നു. അവളും തന്നെ അത്രയേറെ സ്നേഹിച്ചിരുന്നതുമാണ്. എന്നിട്ടും.. അവസാനമായി താനാവശ്യപ്പെട്ടത് ഒരു ചുംബനം മാത്രമായിരുന്നു. മറ്റൊരാളുടെ ഭാര്യയാവാന്‍പോകുന്ന തനിക്കതിനു സാധിക്കില്ലായെന്നുപറഞ്ഞവള്‍ ഒഴിഞ്ഞുമാറിയപ്പോള്‍ സങ്കടമായെങ്കിലും അവളുടെ ധാര്‍മ്മികബോധത്തെക്കുറിച്ച് അഭിമാനവും തോന്നി. എത്ര നിസ്സാരമായാണവള്‍ തന്നെവിട്ടുപോയത്. കര്‍ക്കശമായ കുടുംബാന്തരീക്ഷമാണെങ്കിലും വര്‍ഷങ്ങള്‍ത്തന്നേ പഴക്കമുള്ള തങ്ങളുടെ ഇഷ്ടത്തെക്കുറിച്ച് അവള്‍ക്കവരോടൊന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഹൃദയത്തിനത് താങ്ങാനാവാത്തൊരു ആഘാതമായിരുന്നു. ധൈര്യസമേതം ചെന്ന് അവരോടിക്കാര്യം സംസാരിക്കാന്‍ ജോലിയും കൂലിയുമില്ലാതിരുന്ന താനും അശക്തനായിരുന്നു.

അവളിതിനകം തീര്‍ത്തുമൊരു അമേരിക്കക്കാരിയായി മാറിക്കഴിഞ്ഞിരിക്കും. മിക്കവാറും ഒരമ്മയും..

ഈ ഏകാന്തവാസത്തില്‍ താനുമെത്രയോ മാറിക്കഴിഞ്ഞു. നിറഭേദങ്ങളില്ലാതെ കടന്നുപോയ നീണ്ട ഏഴുവര്‍ഷങ്ങള്‍.. അമ്മയേറെ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ തോന്നുന്നതേയില്ലാ. കടുത്തമോഹഭംഗത്തിന്‍റെ സമ്മര്‍ദ്ദം ഇപ്പോഴും മനസ്സിനെ ഉലച്ചുകൊണ്ടിരിക്കുന്നു.

അവള്‍ ഒറ്റയ്ക്കായിരുന്നു കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ രാത്രി പത്തുമണിക്ക് വന്നിറങ്ങിയത്. ഭര്‍ത്താവിനേയും കുട്ടികളെയുമൊക്കെ തിരക്കിയപ്പോള്‍ ഒക്കെ വഴിയേ പറയാമെന്നുപറഞ്ഞു.

"നിന്നെയിപ്പോ മുരിങ്ങക്കോലെന്നല്ലാ വെള്ളക്കത്തിരിക്കായെന്നാ വിളിക്കേണ്ടത്.. തടിവെച്ചെങ്കിലും ഗ്ലാമറിന് കുറവൊന്നും വന്നിട്ടില്ലാട്ടോ.. ഇത് എന്‍റെ കണ്‍സ്ട്രക്ഷന്‍സൈറ്റിലെ പാട്ടവണ്ടിയാണ്.. നിനക്കൊക്കെ പിടിക്കുമോ ആവോ?"

"അരുള്‍, ഞാനാപഴയ ചീരു തന്നെയാടോ.. മുഖത്തൊരു താടിവന്നുകയറിയെന്നതൊഴിച്ചാല്‍ ഒരു മാറ്റവുമില്ലെല്ലോടാ നിനക്ക്?!.. സൈക്കിള്‍ ഓടിക്കാന്‍വരേ പേടിച്ചിരുന്ന നീ, ഈ വണ്ടി ഡ്രൈവ് ചെയ്യുന്നതുകാണുമ്പോള്‍ എനിക്കത്ഭുതം തോന്നുന്നു... ഹല്ലാ എന്നെ നീ എങ്ങോട്ടാണാവോയീ കൊണ്ടുപോകുന്നത്?.."

"കാടുംപടലും പിടിച്ചുകിടക്കുന്ന എന്‍റെ ഗുഹയിലേക്ക്.. അല്ലാതെങ്ങോട്ടാ.. നിന്നെക്കൊണ്ടുവേണം മുറിയൊക്കെ ഒന്ന് ക്ലീന്‍ ചെയ്യിക്കാന്‍ എന്നുകരുതിയിരിക്കുവാ.. ഹ ഹ ഹ.."

"ഹോ.. പിന്നേ.. അതിനുനിന്‍റെ കെട്ട്യോളെ വിളിച്ചാല്‍ മതീട്ടാ.. മടിയാ.... അരുള്‍ നീ..... "

"ഇല്ലെടോ... ഒറ്റതടിതന്നേ.. നീയോ പോയീ.. പിന്നെന്തിനാ കണ്ട വയ്യാവേലികളൊക്കെയെടുത്ത് തലയില്‍വയ്ക്കുന്നേയെന്നുകരുതി... ഇപ്പോള്‍ ജീവിതം സുഖം.. ശാന്തം... നോ ടെന്‍ഷന്‍ അറ്റ്‌ ഓള്‍"

അവനവളെയൊന്നു പാളിനോക്കി. ആ മുഖം പെട്ടെന്ന് മ്ലാനമാകുന്നത് കണ്ടു. പിന്നെയൊരു ചെറിയ മൗനം അവിടെ തമ്പടിച്ചു. വളവുകളും കയറ്റങ്ങളും കയറിയിറങ്ങി കോട്ടഗിരിയെ ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്ന വണ്ടിയുടെ തീക്കണ്ണുകള്‍, വഴിയില്‍ കട്ടപിടിച്ചുകിടന്ന ഇരുളിനെ അതിവേഗം വകഞ്ഞുമാറ്റിക്കൊടുത്തുകൊണ്ടിരുന്നു.

"എന്തുപറ്റി ചീരൂ?.. "

"നീ പറഞ്ഞത് എത്ര സത്യം.. വിവാഹം സ്വര്‍ഗ്ഗത്തില്‍നടക്കുന്നുവെന്നൊക്കെ ആളുകള്‍ ചുമ്മാ പറയുന്നതാണ്. ആണെങ്കില്‍ ഇത്രയുംപെട്ടെന്ന് മധുമോഹനുമായി എനിക്ക് പിരിയേണ്ടിവരുമായിരുന്നോ?.. സത്യത്തിലെനിക്ക് അയാളോട് ഒട്ടും പൊരുത്തപ്പെടാനാവുമായിരുന്നില്ലാ. ഒരുപാട് പെണ്‍സുഹൃത്തുക്കളുടെയിടയില്‍ വിലസുന്ന ശ്രീകൃഷ്ണനാണയാള്‍. ബെഡ്റൂമിലേക്കുവരേ നീളുന്ന ബന്ധങ്ങള്‍. നിന്നെ ഞാന്‍ ഒരുപാട് മിസ്സ്‌ ചെയ്ത ഇരുണ്ടനാളുകള്‍..."

"ഹോ.. എന്നിട്ട്?..."

"എന്നിട്ടെന്താ.. ഞാനങ്ങു കളഞ്ഞു. അത്രതന്നേ.. നമ്മുടെ നാട്ടിലെപ്പോലെ വലിയ നൂലാമാലകളൊന്നുമില്ല. ഗ്രീന്‍കാര്‍ഡ് ലഭിച്ചിരുന്നതുകൊണ്ട് നാട്ടിലേക്കുമടങ്ങിവരേണ്ട നാണക്കേടില്‍നിന്നു രക്ഷപ്പെട്ടു. നല്ലൊരു ജോലികിട്ടി. ഒരു ഫ്രീ ബേര്‍ഡായി ജീവിക്കുന്നു.. നീ പറഞ്ഞപോലെ സുഖം ശാന്തം.."

"ഹ ഹ ഹ അതുകൊള്ളാലോ.. അല്ലെങ്കിലും എന്താണ് ഈ കുടുംബജീവതത്തിലുള്ളത്... പണ്ടൊരു സുഹൃത്ത് പറഞ്ഞതുപോലെ, ചായ കുടിക്കാന്‍ ആരെങ്കിലും ചായക്കട വിലയ്ക്കുവാങ്ങുമോ?!.."

"യെസ് എക്സാക്റ്റ്ലി.. നവ് ഐ ആള്‍സോ ഹാവ് സൊമെനി ഫ്രണ്ട്സ്.. ആവശ്യമുള്ളതെന്തും സന്തോഷത്തോടെ തരാന്‍ തയ്യാറുള്ളവര്‍.. പണത്തിനുപണം.. അതിലുംവലിയതായി എന്താണുവേണ്ടത് ഒരു ജീവിതത്തില്‍.. അല്ലേ അരുള്‍?.."

"ചീരു.. അപ്പോ നീ.... റിയലി?!....... " അവന്‍ അവിശ്വസനീയതയോടെ അവളുടെ കണ്ണുകളിലേക്കുനോക്കി.

"യെസ് ഡിയര്‍.. എന്തേ വിരണ്ടുപോയോ?.. ഇതൊക്കെ ഓരോരുത്തരുടേയും ലൈഫിന്‍റെ ലിബര്‍ട്ടി അല്ലേ?.. തിരിച്ചറിവ് വന്നതിനുശേഷം ജീവിതം എങ്ങനെയൊക്കെയാവണമെന്നു തീരുമാനിക്കേണ്ടത് നമ്മളായിരിക്കണം. മറ്റുള്ളവരുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് ഒരു കോര്‍ട്ടിനുള്ളില്‍ മാത്രം ഉരുണ്ടുകളിക്കേണ്ട പന്തായി നമ്മള്‍ നിന്നുകൊടുക്കരുത്. നമ്മുടെ ആവശ്യങ്ങള്‍ ധൈര്യമായി അവതരിപ്പിക്കണം, അവയേ എന്തുവിലകൊടുത്തും എത്തിപ്പിടിക്കണം.. എന്‍റെ ജീവിതം പഠിപ്പിച്ച പാഠമാണിത് അരുള്‍... "

"അതുശരിയാ.. ഏകദേശം ഞാനും നിന്‍റെ ഈ കാഴ്ചപ്പാടില്‍ത്തന്നെയാണിപ്പോള്‍ ജീവിക്കുന്നതും. ഉത്തരവാദിത്വങ്ങള്‍പേറാത്ത ബന്ധങ്ങളാണ് ജീവിതം 'വണ്ടര്‍ഫുള്‍' ആക്കുന്നതെന്നു ഈയിടെ ഞാനും അനുഭവിച്ചറിയുന്നുണ്ട്. പക്ഷേ, നമ്മുടെ കാഴ്ചപ്പാടിനനുസരിച്ച് നമ്മുടെ സംസ്കാരം വളര്‍ന്നുവരാന്‍ നമ്മുടെ മൂന്നോനാലോ ജന്മങ്ങള്‍തന്നേ എടുത്തേക്കാം..."

"യെസ്.. ആ തിരിച്ചറിവിലായിരിക്കാം ഈ സമൂഹത്തില്‍ രഹസ്യമായ 'അവിശുദ്ധബന്ധങ്ങള്‍' ഒരുപാട് കൂടിവരുന്നതും. അവകാശപ്പെട്ട അത്യാവശ്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴല്ലേ ഒരു നിഷേധി ജനിക്കപ്പെടുന്നത്.. കുറ്റംപറയാനാവില്ലായൊരിക്കലും... തരാന്‍ വിസമ്മതിക്കപ്പെടുന്നത്, ബന്ധപ്പെട്ടവരറിയാതെ നമ്മള്‍ത്തന്നേയങ്ങ് എടുക്കുക.. ദാറ്റ്സ് ഓള്‍.. ഹ ഹ ഹ"

ശ്രീലേഖ കുളിക്കാന്‍ കയറിയപ്പോള്‍ കാപ്പിയുണ്ടാക്കുവാനായി അരുള്‍ അടുക്കളയില്‍കയറി. സമയം പുലര്‍ച്ച നാലുമണി. ഒരല്പനേരമെങ്കിലും ഉറങ്ങിയേതീരൂ..

കുളികഴിഞ്ഞ് അടുക്കളയിലേക്കുവന്ന ശ്രീലേഖയെകണ്ട് അവന്‍ അമ്പരന്നുപോയി. നേരിയ നൈറ്റ്‌ഗൌണില്‍ അവളുടെ ഉടലളവുകള്‍ ത്രസിച്ചുനിന്നു. ഒരു മാസ്മരികഗന്ധം അവിടെ നിറഞ്ഞു. അവള്‍വന്ന് അവന്‍റെ തോളില്‍ കൈയിട്ടപ്പോള്‍ ദേഹമാകേ കുളിരുന്നതായി തോന്നി. അവന്‍ അനങ്ങാതെ കണ്ണുമടച്ചുനിന്നു.

"അരുള്‍... ടാ.. അന്നുനമ്മള്‍ അവസാനമായി പിരിഞ്ഞദിവസം എന്നോട് നീയൊരുകൂട്ടം ചോദിച്ചിരുന്നു. ഓര്‍മ്മയുണ്ടോ നിനക്കത്?.."

"ഉണ്ട്... എങ്ങനെ മറക്കാനാ അതൊക്കെ?.. " മരവിപ്പില്‍നിന്നു മുക്തമായി അവന്‍ പ്രതിവചിച്ചു.

"എന്നാല്‍ ഇന്നുഞാന്‍ നിനക്കതുതരും.. അതുമാത്രമല്ലാ, നിനക്ക് ആവശ്യമുള്ളതൊക്കെയും.. പോരേ?.. "

വികാരപരവശയേപോലെ അവളവനെ ചുംബിക്കാനൊരുങ്ങിയപ്പോള്‍ അവന്‍ കുതറിമാറി അവളെ അവിശ്വസനീയതയോടെ നോക്കി.

"വാട്ട് ഹാപ്പെന്‍ഡ് അരുള്‍?.. കമോണ്‍ ഡിയര്‍..." അവള്‍ അവനുനേരെ നീങ്ങി.

"നോ... ഐ കാണ്ട്.... സോറി.. ഗെറ്റ് ലോസ്റ്റ്‌ ഫ്രം മി.. " അവന്‍ അലറിയത് കേട്ടവള്‍ ഞെട്ടിത്തരിച്ചുനിന്നു.

ചെറുപ്പംമുതലേ അടുത്തിടപഴകി നിഷ്ക്കളങ്കമായ സ്നേഹംപങ്കിട്ടിരുന്ന ചീരുവിനെ അത്തരുണത്തില്‍ ഉള്‍ക്കൊള്ളാന്‍ അവന്‍റെ മനസ്സിന് ഒരിക്കലും ആവുമായിരുന്നില്ലാ. ആദര്‍ശങ്ങള്‍ ധാരാളം വിളമ്പുകയും എന്നാല്‍ സ്വജീവിതമാകുമ്പോള്‍ എല്ലാം സൌകര്യപൂര്‍വ്വം മറക്കുകയുംചെയ്യുന്ന ഭൂരിഭാഗപുരുഷവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായി നിലകൊണ്ട അരുളിനെതിരെ മുഖംതിരിച്ചുകൊണ്ട്, ദൂരേ, മഞ്ഞുമൂടിയ മലനിരകളിലേക്ക് അലക്ഷ്യമായി ദൃഷ്ടികളെറിഞ്ഞുകൊണ്ട്, ജനാലയ്ക്കല്‍ അവള്‍ മൗനത്തിന്‍റെ ആള്‍രൂപമായി.

- ജോയ് ഗുരുവായൂര്‍

മലബാര്‍ കിച്ചണ്‍ @ റോളാസ്ക്വയര്‍, ഷാര്‍ജാ

ഷാര്‍ജയിലേക്കു പുറപ്പെടാന്‍ തയ്യാറായി, ചരക്കുകള്‍ നിറച്ച 'മെഡ് സ്റ്റാര്‍' എന്ന കപ്പല്‍, അതിരാവിലെ കൊച്ചി ഹാര്‍ബറില്‍  മഞ്ഞില്‍ക്കുളിച്ചുകിടന്നു. കപ്പലില്‍ അടുക്കിവച്ചിരിക്കുന്ന അസംഖ്യം കണ്ടൈനറുകളുടെ ഇടയിലെ വിടവുകളിലൊന്നിലിരുന്നു ദുല്‍ഖര്‍കാക്ക കൊടിമരത്തില്‍ മ്ലാനവദനരായിരുന്നിരുന്ന ഉമ്മച്ചിക്കാക്കയേയും വാപ്പച്ചിക്കാക്കയേയും അനിയനായ ഖമര്‍ക്കാക്കയേയും ഇടംകണ്ണിട്ടുനോക്കി. കപ്പല്‍ വിടുമ്പോള്‍ ഉമ്മച്ചിക്കാക്ക പ്ലാസ്റ്റിക്സഞ്ചിയില്‍ തന്നുവിട്ട ഒരാഴ്ച്ചത്തേക്കുള്ള ആഹാരമായ  ഉണക്കമീനുകള്‍ വച്ചിടത്തുതന്നെയില്ലേ എന്നുറപ്പുവരുത്തി.  

വ്യാഴാഴ്ച്ച സന്ധ്യാനേരത്ത് കടല്‍ക്കാക്കകള്‍ തലങ്ങുംവിലങ്ങും പറന്നുനടക്കുന്ന ഷാര്‍ജപോര്‍ട്ടില്‍ കപ്പല്‍  അടുക്കുമ്പോള്‍ ആറുദിവസത്തെ നീണ്ട കടല്‍യാത്രയില്‍ മഞ്ഞും മഴയുമൊക്കെകൊണ്ട് വളരെ ക്ഷീണിതനായിരുന്നു ദുല്‍ഖര്‍. പോര്‍ട്ടില്‍നിന്നു കൂട്ടാന്‍വരാമെന്നേറ്റിരുന്ന അമ്മാവനായ സുലൈമാന്‍കാക്കയെത്തിരഞ്ഞ്‌, കപ്പലിലെ ഏറ്റവുംമുകളിലെ കണ്ടൈനറില്‍ ഇരുന്ന്, നാലുപാടും അമ്പരപ്പോടെ നോക്കവേ പിറകില്‍നിന്നുകേട്ട  "ക്രാ ക്രാആആ" എന്ന പരിചിതസ്വരം ആശ്വാസംപകര്‍ന്നു.

വന്നവഴി ചിറകുകളാല്‍ ഒന്ന് ആശ്ലേഷിച്ച്, കൊക്കുകള്‍തമ്മിലുരുമ്മിയശേഷം  "ജ്ജ് ന്‍റെ പിന്നാലെ പറന്നോ" എന്നുപറഞ്ഞ് സുലൈമാന്‍കാക്ക മുന്നില്‍പറന്നു. ഏകദേശം നാലഞ്ചുമിനുട്ടിനുശേഷം ഒരു പാര്‍ക്കിനുള്ളില്‍ പടര്‍ന്നുപന്തലിച്ചുനിന്ന റോളമരത്തിന്‍റെ  [മരുപ്രദേശങ്ങളില്‍ കാണുന്ന ഒരിനം ആല്‍മരം] ചില്ലയിലെ സാമാന്യം വലിയൊരുകൂട്ടില്‍ ദുല്‍ഖര്‍കാക്കയുടെ പ്രവാസത്തിലെ കന്നിപ്പറക്കല്‍ അവസാനിച്ചു.

ജ്ജിബടെ ഇരി, ഞാനിപ്പ ബരാമെന്നുപറഞ്ഞ സുലൈമാന്‍ കാക്ക, നിരനിരയായി നിലകൊണ്ട അംബരചുംബികളായ കെട്ടിടങ്ങളുടെ ഇടയിലേക്ക് പറന്ന്‍, കറുത്ത പൊട്ടുപോലെ അപ്രത്യക്ഷമായതിനു ശേഷം, ഒരു കഷണം ഉണങ്ങിയ കുബ്ബൂസും മത്തികളുടെ ശരീരഭാഗങ്ങളും കൊക്കില്‍ കോര്‍ത്തുകൊണ്ട്‌ തിരിച്ചുവരുമ്പോള്‍ ഗള്‍ഫ് സ്വപ്‌നങ്ങള്‍ നെയ്ത്, കണ്ണടച്ച് കിടക്കുകയായിരുന്നു ദുല്‍ഖര്‍.

"ദാ തത്ക്കാലം ഒരു കസണം അറബിറൊട്ട്യൂം ചാളേം കയിച്ച് ജ്ജ് അബടെ കെടന്നോ.. നാളെ ബെള്ള്യാഴ്ച്ചയല്ലേ.. ദേ ആ കാണണ പള്ളീന്റെ പിന്നിലെ മലബാര്‍ കിച്ചണില്‍ നല്ല സ്വയമ്പന്‍ കബ്സ ഇണ്ടാക്കണ ദെവസാ.. ജ്ജ് കയിച്ചിട്ടിണ്ടാ കബ്സ?.. അറബ്യോള് കയിക്കണ ഫുഡാ.. ഒക്കെ കൊറച്ചൂസം കൈയ്യുംബോ അനക്ക് തന്നെ മനസ്സെലാവുംന്നേയ്.. നാളെ ജുമാനിസ്ക്കാരം കയിഞ്ഞ ബയി, ജ്ജ്  മലബാര്‍ കിച്ചന്‍റെ പിന്നിലേക്ക്‌ ചെന്നാ ഇസ്ടം പോലെ കിട്ടും.. പിന്നേയ് ഞമ്മളൊന്ന് അജ്മാന്‍ ബരെ പോവാ.. ഞാനൊരൂട്ടം പറഞ്ഞാ.. ജ്ജ് ബല്ലോരോടും പറഞ്ഞ്  ഞമ്മളെ മക്കാറാക്കല്ല്, മാമയ്ക്ക് അജ്മാന്‍ കോര്‍ണിഷില് ഒരു ഫിലിപ്പീനി ബീവീം പുള്ളാരും കുടുമ്മോക്കേണ്ട്.. " അത് പറയുമ്പോള്‍ സുലൈമാന്‍ കാക്കയുടെ തല നാണംകൊണ്ടു കുനിഞ്ഞു.

" ന്‍റെ ബദരീങ്ങളെ ങ്ങള് ആള് കൊള്ളാലാ, ഈ ഫോറിന്‍ ബീവ്യൊക്ക്യാവുമ്പോ അവരടെ രീത്യോളും സംസാരഭാസ്യോക്കെ ഒരു പ്രസ്നാവില്ല്യേ?..."

"ഇല്ലെടാ ഹമുക്കേ.. ഭഷണത്തില്‍ അല്പസ്വല്പം വിത്യാസം കാണൂന്നല്ലാതെ ലോകത്തിലിള്ള എല്ലാ കാക്കോള്‍ക്കും ഒരേ ഭാസേം സ്വഭാവ്വോണ്..... ഞങ്ങത്തമ്മില്‍ ലോഹ്യായതും എങ്ങന്യാച്ചാ, ഇനിക്ക് കിട്ടണ ബര്‍ഗ്ഗറും ഹോട്ട്ഡോഗും പിസ്സയുമൊക്കെ ഞാന്‍ ഓള്‍ക്ക് കൊടുക്കുമ്പോ ഓള് ഓള്‍ക്ക് കിട്ടണ ചാളേം ചപ്പാത്തീം പൊരിച്ച കോയീം ഒക്കെ ഞമ്മക്കും തരും.. അങ്ങനെ മൊഹബത്തായി, നിക്കാഹായി, കുട്ട്യോളുമായി.. മൂത്തവന്‍ ഫ്രെഡ്ബക്കര്‍, രണ്ടാമത്തോന്‍ ആല്‍ബര്‍ട്ട്കാസിം, മൂന്നാമത്തോന്‍ സ്റ്റീവ്നാസര്‍.. ഓക്കേ, ഞമ്മള് പോയി നാളെ ബരാം..."

ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ പറന്നു മറയുന്ന സുലൈമാന്‍ കാക്കയെ നോക്കിയിരിക്കുമ്പോള്‍ നാളെ ജീവിതത്തില്‍ ആദ്യമായി കഴിക്കാന്‍ പോകുന്ന മലബാര്‍ കിച്ചണ്‍ സ്പെഷല്‍ കബ്സയുടെ സ്വാദ് എന്തായിരിക്കും എന്നായിരുന്നു ദുല്‍ഖര്‍ ചിന്തിച്ചിരുന്നത്.

- ജോയ്  ഗുരുവായൂര്‍ 

(പണ്ട്, ഭക്ഷണം എന്ന  വിഷയത്തെ ആസ്പദമാക്കി ഞങ്ങളുടെ പ്രിയപ്പെട്ട "മനസ്സ്" എന്ന കൂട്ടായ്മ്മയില്‍ നടത്തിയ മിനിക്കഥാ മത്സരത്തില്‍ സമ്മാനാര്‍ഹണമായ മിനിക്കഥ.

"സുനീതി"

കാശ്മീരിലെ ഇന്‍ഡോ-പാക്ക് അതിര്‍ത്തി ജില്ലയായ സാംബയിലെ ഹിരാനഗര്‍ പ്രവിശ്യയില്‍ രാജ്യത്തിനുവേണ്ടി അതിര്‍ത്തികാക്കുന്ന അമല്‍ശാന്ത്
രാത്രിഡ്യൂട്ടി കഴിഞ്ഞ്, അതിരാവിലെ പട്ടാള ക്യാമ്പില്‍ മടങ്ങിയെത്തുമ്പോള്‍ പ്രതീക്ഷിച്ചതുപോലെ കത്തുപെട്ടിയില്‍ സുനീതിയുടെ കത്ത്.  ഈ ഭയപ്പാടുകളുടേയും അനിശ്ചിതത്ത്വങ്ങളുടേയും തുരുത്തിലെ സ്നേഹസാന്ത്വനം.. സ്നേഹംവഴിയുന്ന വരികളുടെ ഉപസംഹാരത്തില്‍ ഇപ്രാവശ്യവുമുണ്ട് ആ ഓര്‍മ്മപ്പെടുത്തല്‍. "അമലേട്ടാ... ലീവില്‍വരുമ്പോള്‍ എന്‍റെ നെക്ലേസിന്റെ കാര്യം മറക്കണ്ടാട്ടോ.." കഴിഞ്ഞതവണ നാട്ടില്‍പ്പോയപ്പോള്‍ അവളുടെ പ്രിയപ്പെട്ട നെക്ലേസ് വിറ്റിട്ടാണ് അമ്മയുടെ ഓപറേഷന്‍ നടത്തിയിരുന്നത്. അന്നവള്‍ക്ക് കൊടുത്ത വാക്കാണ്‌.  

അവധിക്കു വീട്ടിലെത്തുമ്പോള്‍ ഉച്ചനേരം. ഊണിനു കെങ്കേമമായ ഒരുക്കങ്ങള്‍. ദിവസേന ഉണക്കച്ചപ്പാത്തി കഴിച്ചുകഴിച്ച് രസമുകുളങ്ങള്‍ നിര്‍ജ്ജീവമായിത്തുടങ്ങിയ നാക്കിന് ആഘോഷമായിരുന്ന ഊണുകഴിഞ്ഞ്, പ്രിയതമയോടു ചേര്‍ന്ന് മയങ്ങാന്‍ കിടന്നപ്പോള്‍ അവളുടെ കാര്‍ക്കൂന്തലിലെ കാച്ചെണ്ണയുടെ മാദകഗന്ധം അയാളെ വികാരാര്‍ദ്രനാക്കി. നെഞ്ചിലെ രോമങ്ങളില്‍ അവളുടെ അനുരാഗലോലമായ നനുനുത്ത കൈവിരലുകള്‍ ഓടിച്ചുകൊണ്ട് കിന്നാരംപറയുന്നതിനിടയില്‍ അയാള്‍ ഏതുനിമിഷവും പ്രതീക്ഷിച്ചിരുന്ന അതേ ചോദ്യംതന്നേ അവള്‍ ചോദിച്ചു. 

"ചേട്ടാ.. ആ നെക്ലേസ് ഒന്നുകാണിച്ചു തരൂ.."  

"സുനീ.. അത് പിന്നേ.. എന്‍റെ കൂട്ടുകാരന്‍റെ അനിയന്‍ നാട്ടില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അത്യാവശ്യമായി അവന്‍ കുറച്ചുപണം.......... " 

"ഹും.. ഒന്നും പറയേണ്ടാ.. എനിക്കറിയാമായിരുന്നു അവസാനം ഇങ്ങനെത്തന്ന്യാ ഉണ്ടാവാന്ന്..." മുഖംവീര്‍പ്പിച്ച് അവള്‍ തിരിഞ്ഞുകിടന്നു.

അയാള്‍ അവളുടെ കുറുനിരകളില്‍ സ്നേഹപൂര്‍വ്വം തലോടി. അവളുടെ മുഖത്ത് പുഞ്ചിരിയുടെ ലാഞ്ചനകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.

"സാരോല്യാട്ടോ.. എനിക്കറിയാം ആരുടേയും വിഷമം കാണാന്‍പറ്റാത്ത ആ മനസ്സ്. നെക്ലേസ് നമ്മുക്ക് പിന്നേം വാങ്ങാലോ" അവളുടെ കൈത്തലം അയാളുടെ നെറ്റിത്തടങ്ങളില്‍ സാന്ത്വനരേഖകള്‍ തീര്‍ക്കാന്‍ശ്രമിച്ചു.

പെയ്യാന്‍വിതുമ്പിനിന്ന വാനം പെട്ടെന്ന്‍ ആര്‍ത്തലച്ചുപെയ്യാന്‍ തുടങ്ങി.

ചുമരില്‍ തൂങ്ങിക്കിടന്ന ചിത്രത്തിലെ അര്‍ദ്ധനാരീശ്വരന്‍ പുഞ്ചിരിച്ചു.

- ജോയ് ഗുരുവായൂര്‍

പ്രണയമൊരുദാത്തവികാരമാണുപോലും!..

പ്രണയമൊരുദാത്തവികാരമാണുപോലും.. 
പ്രണയം മനുഷ്യരെ സ്വാര്‍ത്ഥരാക്കുന്നു 
അന്തര്‍മുഖരായ രണ്ടുപേരേവീതം,
അത് ലോകത്തിന് സമ്മാനിക്കുന്നു.
നിഷ്ക്രിയതയുടെ വിളനിലങ്ങളിലാണ് 
പ്രണയങ്ങള്‍ പൂത്തുലയുന്നത്.
വിരഹങ്ങളെ ഗര്‍ഭംധരിച്ച് അവ, 
ഒടുവില്‍ ദുഖങ്ങളെ പ്രസവിച്ചിടുന്നു.. 
ദിവസം ചെല്ലുംതോറും കണ്ണുകളില്‍ 
തിമിരം കുത്തിനിറയ്ക്കുകയും
സമീപത്തുള്ള സംഭവങ്ങളേവരേ 
കണ്ണില്‍നിന്നു മറയ്ക്കുകയും ചെയ്യുന്നു 
സുഹൃദ്ബന്ധങ്ങളും രക്തബന്ധങ്ങളും
പ്രണയക്കൊടുങ്കാറ്റില്‍ കടപുഴകുന്നു.
നിശകളെ നിദ്രാവിഹീനങ്ങളാക്കുന്നു  
ഞരമ്പുകളില്‍ രക്തസമ്മര്‍ദ്ദമേറ്റുന്നു  
വിലപ്പെട്ട സമയം പാഴാക്കിക്കളയുന്നു 
തലച്ചോറിനെ ഒരേചിന്തയില്‍ തളച്ച്,
മറുചിന്തകളെ തടങ്കലിലാക്കുന്നു.
അദൃശ്യമായ ബന്ധനത്തില്‍ കുരുക്കി,
രണ്ടുജന്മങ്ങളെ വിമ്മിട്ടപ്പെടുത്തുന്നു. 
തൂലികയിലൂടെ ഒഴുകുന്നതിനെല്ലാം 
പ്രണയത്തിന്‍റെ കടുംചുവപ്പുനിറവും. 
കഷ്ടപ്പാടുകളുടെ പര്യായമോ പ്രണയം?

പ്രണയമില്ലാത്തവര്‍ സൗഭാഗ്യവര്‍
മൈതാനത്ത് ഒഴുകുന്ന കാറ്റാണവര്‍
കുത്തിയൊഴുകുന്ന പുഴയാണവര്‍
സൗഹൃദം പൂക്കുന്ന മനസ്സാണവര്‍
മലര്‍ക്കേ ചിരിക്കുന്ന മുഖമാണവര്‍ 
അവരുടെ തൂലികയ്ക്ക് കടിഞ്ഞാണില്ലാ 
അവരുടെ  ചിന്തകള്‍ക്ക് പരിധികളും 
അവര്‍ക്ക്  സഹജീവികളെ കാണാം 
അവരുടെ വിഷമതകള്‍ തൊട്ടറിയാം 
സ്വതന്ത്രവിഹായസ്സില്‍ പാറിപ്പറക്കാം
കാണുന്നവരെയെല്ലാം സുഹൃത്താക്കാം.  
സ്വതന്ത്രമായ ആശയവിനിമയങ്ങള്‍.. 
ഘടികാരം ഭരിക്കാത്ത സമയങ്ങള്‍..
സുഖം സുഖകരം സുഖലയ പൂരിതം 
പ്രപഞ്ചത്തെ രണ്ടാളിലേക്കൊതുക്കുന്ന 
പ്രണയമൊരുദാത്തവികാരം തന്നേയോ?! 

- ജോയ് ഗുരുവായൂര്‍

മലയാളത്തമ്മ

അന്നുഞാന്‍ ചൊന്നില്ലേ വന്നെത്തുമിന്നെന്‍റെ, 
ആരാമം പുല്കുവാന്‍ ജ്ഞാനം. 
ഇനിയെന്നും നമ്മുടെ പൈതങ്ങളോരോന്നായ്, 
ഈണത്തിൽ വാഴ്ത്തുമിതെന്നും. 

ഉണ്മയോടെപ്പോഴും തെളിയുന്ന വാക്കുകള്‍, 
ഊനം വരുത്താതെയെന്നും 
ഋജുവാം വരകളില്‍ തൊട്ടുതൊട്ടീടാതെ, 
എഴുതീടും ചാരുതയോടെ... 

ഏറെക്കഴിയുമ്പോള്‍ മാനസക്കൊട്ടിലില്‍, 
ഐക്യമോടെ,യെല്ലാവാക്കും 
ഒന്നൊന്നായെന്നെന്നും ചിട്ടപ്പെടുത്തുന്നു, 
ഓർമ്മതൻ ചെപ്പിലായ്‌ നമ്മൾ. 

ഔന്നത്യംനേടുവാന്‍ വിദ്യയായ്, വാണിയായ് 
അംബയായെത്തും മനസ്സിൽ .. 
യത്നിച്ചു നമ്മൾ കുതിച്ചു മുന്നേറണം, 
രചനതൻ വീഥിയിലെത്താൻ.
 
ലക്ഷ്യങ്ങള്‍ നേടുവാനുയരങ്ങള്‍പുല്കുവാൻ, 
വന്നീടും രക്ഷയായ് ഭാഷ. 
ശാന്തമായ് വീശീടും കാറ്റിലൊഴുകുന്ന, 
ഷാഡവം പോലെയീ വിദ്യ. 

സര്‍വ്വജനങ്ങളും മലയാളത്തമ്മയ്ക്ക്, 
ഹാരങ്ങള്‍ ചാര്‍ത്തുക നിത്യം.
അമ്മക്കായ് അഞ്ജലി കൂപ്പിത്തൊഴുതീടാം 
ആനന്ദചിത്തരായ് നമ്മൾ.

(ജോയ്  ഗുരുവായൂര്‍)

സ്നേഹവും പ്രണയവും ഒന്നുതന്നെയോ? (ചര്‍ച്ച)

ഇംഗ്ലീഷില്‍ I LOVE YOU എന്ന് സ്ത്രീപുരുഷന്മാര്‍ തമ്മില്‍പറയുന്നതുകേട്ടാല്‍ നെറ്റിചുളിക്കുന്നവര്‍ ഏറെയാണ്‌. LOVE  എന്ന ഇംഗ്ലീഷ് വാക്കിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം സ്നേഹം എന്നാണ്. പ്രണയം എന്നല്ലാ... പ്രണയം എന്ന വാക്കിന് ഉചിതമായ ഇംഗ്ലീഷ് വാക്ക് ROMANCE എന്നാണ്. LUST എന്നാല്‍ കാമം. ഈ പ്രണയവും കാമവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാകുന്നു. 'കാമമോഹിതമായ ഒരു വികാരമാകുന്നു പ്രണയം' എന്നുപറഞ്ഞാല്‍ വീണ്ടും പലരും നെറ്റിചുളിച്ചേക്കാം. ഈ ചുളിക്കുന്നവര്‍തന്നേ  "ഞാന്‍ നിന്‍റെ മനോഹരമായ അധരങ്ങളിലെ മധു നുകര്‍ന്നോട്ടേ?.. നിന്‍റെ മാറിലൊന്ന് ചായുറങ്ങുവാന്‍ മോഹം.." എന്നൊക്കെ യാതൊരു ഉളുപ്പുമില്ലാതെ പറയുന്നതുംകേള്‍ക്കാം.  പ്രണയത്തോടു ബന്ധപ്പെട്ട ഈ രണ്ടുചേഷ്ടകളും കാമമോഹിതമാകുന്നു. പ്രണയിതാക്കളെ, "കമിതാക്കള്‍" എന്നുകൂടി  വിളിക്കപ്പെടുന്നത് ഇക്കാരണത്താലാണ്.

സാധാരണനിലയില്‍, ഒരു പുരുഷന് മറ്റൊരു പുരുഷനോട് പ്രണയം തോന്നില്ലാ. ഒരു പുരുഷന് മറ്റൊരു പുരുഷനോടോ, ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോടോ തോന്നുന്ന അടുപ്പവും വ്യത്യസ്തലിംഗങ്ങളില്‍പ്പെട്ടവര്‍തമ്മിലുണ്ടാവുന്ന കാമമോഹിതമല്ലാത്ത അടുപ്പവും  സ്നേഹം (LOVE) എന്ന സംജ്ഞ കൊണ്ടാണ് അടയാളപ്പെടുത്തേണ്ടത്. സഹോദരിസഹോദരന്മാര്‍, ലിംഗഭേദമെന്യേയുള്ള സുഹൃത്തുക്കള്‍, മാതാപിതാക്കള്‍, ഗുരുക്കള്‍ തുടങ്ങിവരുമായുള്ള അടുപ്പമാണ് സ്നേഹം. ഇടപഴകുന്ന ആളുകളുടെ സ്ഥാനമാനങ്ങളനുസരിച്ച്, സ്നേഹത്തില്‍ ഭയഭക്തിബഹുമാനങ്ങളും ചേരും. എന്നാല്‍ സ്നേഹത്തില്‍ കാമമെന്ന വികാരം  ചേരുമ്പോള്‍ അതിനെ സ്നേഹം എന്നുവിളിക്കാനാവില്ലാ. കാരണം, പ്രതിഫലേച്ഛയില്ലാത്ത വികാരമാണ് സ്നേഹം (LOVE).  പ്രണയത്തില്‍ (ROMANCE) പ്രതിഫലേച്ഛയുണ്ട്. പ്രണയിതാക്കള്‍തമ്മില്‍ അനുനിമിഷം പലതും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍,  ഒരമ്മ മകന് സ്നേഹപൂര്‍വ്വം ചോറുവാരിക്കൊടുക്കുന്നത്, അവനും അതേപോലെ അമ്മയെ ഊട്ടുമെന്ന പ്രതീക്ഷയിലല്ലാ.

ഇനി ഇതിനോടനുബന്ധിച്ച് എടുത്തുപറയേണ്ട മറ്റൊരു ആശയക്കുഴപ്പം ഉണ്ടാക്കുന്ന സംജ്ഞയാണ്  ഇഷ്ടം (LIKE). ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു (I LIKE YOU)  എന്നുപറഞ്ഞാല്‍ അതില്‍ സ്നേഹമോ, പ്രണയമോ ഒരിക്കലും കാണരുത്. നിന്‍റെ വ്യക്തിത്വത്തെ ഞാന്‍ ഇഷ്ടപ്പെടുന്നുവെന്ന് മാത്രമേ അതിനര്‍ത്ഥമുള്ളൂ. അത് ചിലപ്പോള്‍ ഒരു വ്യക്തിയുടെ കഴിവുകളാവാം, നന്മകളാവാം, അല്ലെങ്കില്‍ പ്രശസ്തിയാവാം. അതില്‍ പ്രണയവും സ്നേഹവും ഉണ്ടായിക്കൊള്ളണമെന്നില്ലാ. ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ക്ക് ലൈക് അടിക്കുന്നവര്‍ ആ പോസ്റ്റുകളെ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ എതിര്‍ലിംഗക്കാര്‍തമ്മിലുള്ള ഇഷ്ടം സ്നേഹമായും, സ്നേഹം പ്രണയമായും ഭാവിയില്‍ രൂപാന്തരം പ്രാപിച്ചേക്കാം. ഈയവസരത്തിലാണ്, ഇഷ്ടവും  സ്നേഹവും പ്രണയവുമെല്ലാം ഒന്നാണെന്ന ഒരു തെറ്റിദ്ധാരണ ഉടലെടുക്കുന്നത്.

നാം ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടുന്ന, സ്നേഹിക്കുന്ന, ഒരു വ്യക്തിയെ സദാസമയം കണ്ടുകൊണ്ടിരിക്കാനും സംസാരിച്ചുകൊണ്ടിരിക്കാനും നമ്മുടെ മനസ്സ് തീവ്രമായി ശഠിക്കുകയില്ലാ. ആ വ്യക്തിയെ ആകസ്മികമായി, അല്ലെങ്കില്‍ സാധാരണഗതിയില്‍ കാണുമ്പോള്‍ തീര്‍ച്ചയായും  നമ്മുടെ മനസ്സ് തുടിക്കുകയും അവരുമായി അല്പസമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യും. എന്നാല്‍ പ്രണയിതാക്കള്‍ക്ക്‌ പിരിഞ്ഞിരിക്കുകയെന്ന് പറഞ്ഞാല്‍ ദുഃഖമുളവാക്കുന്ന കാര്യമാണ്. എന്തുവിലകൊടുത്തും ഏതുവിധേനയായാലും തമ്മില്‍ കഴിയാവുന്നരീതിയില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കാന്‍ അവര്‍ ശ്രമിക്കും. ഇത് സംഭവിക്കുന്നത്‌ പ്രണയത്തില്‍ പ്രതിഫലേച്ഛയുണ്ടെന്നുള്ളത് കൊണ്ടാണ്. ഒരു സ്പര്‍ശം, ഒരു ചുംബനം, ആ സ്വരം, അതുമല്ലെങ്കില്‍ ഒരു ലിഖിതം.. ഇത്രയെങ്കിലും പ്രതീക്ഷിക്കാത്ത പ്രണയിതാക്കള്‍ ഉണ്ടാവുമോ?!

"നിങ്ങള്‍ ഉദ്ദേശിക്കുന്നപോലെയല്ലാ ഞങ്ങള്‍.. ഞങ്ങളുടെ പ്രണയം വിശുദ്ധമാണ്.. ഇന്നേവരേ, പരസ്പരം ഒന്ന് സ്പര്‍ശിച്ചിട്ടുപോലുമില്ലാ.. ". എന്നൊക്കെ വീമ്പടിക്കുന്നവര്‍ ധാരാളമായുണ്ട്. സത്യമായിരിക്കാം... എന്നാല്‍, ഭാവിയില്‍ ഇതൊക്കെ ആവാമെന്ന് സ്വപ്നങ്ങള്‍കണ്ടുകൊണ്ടാണ് അവര്‍ കഴിയുന്നതെന്നകാര്യം അവര്‍ത്തന്നേ ബോധപൂര്‍വ്വം മറക്കുന്നു. തുറന്നുപറയാത്ത പ്രണയങ്ങളെ പ്രണയമായി കണക്കാക്കാന്‍ സാധിക്കില്ലാ.  അത്  വെറും മോഹം (WISH/DESIRE - കൊതി, ആശ) മാത്രമാണ് . ഈ മോഹത്തേയും പ്രണയമായി തെറ്റിദ്ധരിക്കുന്നവരും ഏറെയാണ്‌. രണ്ടു വ്യക്തികള്‍ ഉള്‍പ്പെടാത്ത വികാരത്തെ പ്രണയമെന്ന് എങ്ങനെ വിളിക്കും. അപ്പോള്‍, അവളറിഞ്ഞിരുന്നില്ലായെങ്കിലും എനിക്കവളോട് പ്രണയമായിരുന്നുവെന്ന് പറയുന്നത്  ശുദ്ധ അസംബന്ധം അല്ലേ? ഞാനവളെ മോഹിച്ചിരുന്നു എന്ന് പറയുന്നതാണ് ഉചിതം.

കാറ്റിനോടും, കടലിനോടും, സൂര്യചന്ദ്രന്മാരോടും, മൃഗങ്ങളോടും പൂക്കളോടും പൂമ്പാറ്റകളോടും പുസ്തകങ്ങളോടുമൊക്കെ പ്രണയമാണ് എന്ന് പറയുന്നതില്‍ ഒരു ശരിയുമില്ലായെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.. അവയോടുള്ളത് ഇഷ്ടം (LIKE) മാത്രമാണ്. അല്ലെങ്കില്‍ ആസക്തി (OVER INTEREST). ഒരിക്കലും നമുക്ക് ഒരു മൃഗത്തെ പ്രണയിക്കാനാവില്ലാ. അവയോട് ഒരുപാട് താത്പര്യമുണ്ടെങ്കിലും അവയെ ഒരു ദിവസം കാണാന്‍ സാധിച്ചില്ലെങ്കിലും നമ്മുടെ മനസ്സ്  അധികം അസ്വസ്ഥമാകുന്നില്ലാ എന്നതില്‍നിന്നുതന്നേ, അവയോട് നമുക്കുള്ള ആ വികാരം പ്രണയമല്ലായെന്നു മനസ്സിലാക്കാം.

പ്രണയം എന്ന വികാരത്തിലായിരിക്കുന്നവര്‍ പരസ്പരം അനുനിമിഷം  ആഗ്രഹിച്ചുകൊണ്ടേയിരിക്കും. ഊണിലും ഉറക്കത്തിലുമെല്ലാം അവരുടെ ലോകത്തിലവര്‍ പാറിനടന്നുകൊണ്ടേയിരിക്കും. അവര്‍ മറ്റുള്ളവരേക്കുറിച്ച് ചിന്തിക്കുന്നത് തന്നേ അപൂര്‍വ്വമായിരിക്കും. പ്രണയം കാമത്തേപോലെ സ്വാര്‍ത്ഥതയുടേയും വിളനിലമാണ്. സാമൂഹ്യജീവിതത്തില്‍നിന്ന്‍ ഒളിഞ്ഞ്, പരമാവധി സമയം പ്രണയിതാവുമായി ചിലവഴിക്കാന്‍ സ്വാര്‍ത്ഥതപ്പെടുന്ന മനസ്സുകള്‍... പ്രണയമൊഴികേയുള്ള ഒരു വികാരവും നമ്മേ അത്രയും വിവശരാക്കുന്നില്ലാ. പരസ്പരം  സ്വന്തമാക്കാനുള്ള ത്വര... അതാണ് പ്രണയത്തിന്‍റെ മുഖമുദ്ര... ശൃംഗാരം, അഭിനിവേശം, സാങ്കല്‍പികസുഖാനുഭൂതി, സ്നേഹം, പ്രിയം, വിശ്വാസം  എന്നിവയെല്ലാം ഇഴചേര്‍ത്തുണ്ടാക്കിയ അദൃശ്യമായ ഒരു കയറാണ് യഥാര്‍ത്ഥ പ്രണയം. അതുകൊണ്ടാണ് ഒരു കയറില്‍ ബന്ധനസ്ഥരായവരേപ്പോലെ പ്രണയിതാക്കള്‍ എല്ലായ്പ്പോഴും ചരിച്ചുകൊണ്ടിരിക്കുന്നതും.

- ജോയ് ഗുരു.

ഇനിവന്നീടുകവേണ്ടയെന്‍ പ്രിയതമേ...


ഇനിവന്നീടുക വേണ്ടയെന്‍ പ്രിയതമേ
വരാ..തിരുന്നിട്ടുമിത്ര നാളും..

നിന്നുടെയോര്‍മ്മയില്‍ നുരയുമെന്നോര്‍മ്മകള്‍
നിദ്രയെ കാര്‍ന്നങ്ങു തിന്നിതല്ലോ..
നിനക്കങ്ങുവേണ്ടി മിടിച്ചയീ ഹൃദയവും
മിടിക്കാന്‍ മടിപ്പേറി നില്പ്പതല്ലോ..

പുകമൂട്ടിക്കെട്ടിയ ശ്വാസകോശങ്ങള്‍ക്കു
പറയാനൊരാശ്വാസവാക്കതില്ലാ..
സ്നേഹം ലഭിക്കാതെ വാടിയെന്‍കരളിനും,
കുളിരേകാനായിനിയാവതില്ലാ...

ഇനിവന്നീടുക വേണ്ടയെന്‍ പ്രിയതമേ
വരാ..തിരുന്നിട്ടുമിത്ര നാളും..

മരുന്നില്‍മയങ്ങിയ നാഡീകോശങ്ങളും
മദ്യം ദ്രവിപ്പിച്ച വന്‍കുടലും,
പ്രമേഹം പടവെട്ടുമുടലിന്നിടങ്ങളും
സമനില തെറ്റിയ മാനസവും.

അന്നുനീ യാത്രമൊഴിഞ്ഞങ്ങുപോകുമ്പോള്‍
കണ്ണിലേക്കൊന്നുഞാന്‍ നോക്കിയില്ലാ..
കഥകള്‍പ്പറയും നിന്‍കണ്ണുകളെങ്ങാനും
തിരികേവരില്ലെന്ന് ചൊല്ലീടിലോ?..

ഇനിവന്നീടുക വേണ്ടയെന്‍ പ്രിയതമേ
വരാ..തിരുന്നിട്ടുമിത്ര നാളും..

നിനക്കായി കാത്തകനവുകളൊക്കെയും
വിരഹക്കൊടുങ്കാറ്റില്‍ പാറിപ്പോയി.
നിനക്കായെന്‍ ഹൃദയത്തില്‍ സൂക്ഷിച്ച മണ്ണതും
കണ്ണുനീര്‍പ്പുഴയിലൊലിച്ചുപോയി ..

എനിക്കായ് കാത്തതായൊന്നുമേയില്ലയീ
ജിവിതം പുഷ്പിച്ച പാതകളില്‍...
പങ്കുവെച്ചങ്ങു കൊടുക്കുക മാത്രമെന്‍,
ജീവിത സായൂജ്യമായിരുന്നു.

ഇനിവന്നീടുക വേണ്ടയെന്‍ പ്രിയതമേ
വരാ..തിരുന്നിട്ടുമിത്ര നാളും..

തരാന്‍ നിനക്കായിട്ടൊന്നുമേയില്ലിനി
പൂവുകള്‍പൂക്കാത്തീ താഴ്വരയില്‍.
ഓര്‍മ്മകള്‍പോലും പിണങ്ങിനിന്നീടുന്ന
ചുടുകാറ്റലഞ്ഞീടും മാനസത്തില്‍,

മോഹങ്ങളൊക്കെയും പടുതിരികത്തി-
യമര്‍ന്ന ചുടുകാട്ടിലേകനായി,
മരണത്തിന്‍ മണിയടിനാദങ്ങള്‍ കേള്‍ക്കുവാന്‍
കാതോര്‍ത്തിരിക്കയാണെന്നോമലേ...

ഇനിവന്നീടുക വേണ്ടയെന്‍ പ്രിയതമേ
വരാ..തിരുന്നിട്ടുമിത്ര നാളും..
ഇനിവന്നീടുക വേണ്ടയെന്‍ ജീവനേ..
വരാ..തിരുന്നിട്ടും... ഇത്രനാളും.....

- ജോയ് ഗുരുവായൂര്‍

പ്രണയാനുവിധന്‍

പ്രണയമാണ്.. വിശുദ്ധപ്രണയം!
ക്ലീഷേകള്‍ കുത്തിനിറച്ച്,
മുറിവേറ്റ ഹൃദയത്തിന്‍റെ
ചിത്രവും കോറിയിട്ട്,
എന്നും കൊടുക്കുമൊരു,
പ്രണയലേഖനം...
വായിച്ചുവായിച്ച്,
മനസ്സ് വെറുത്തുവെറുത്ത്,
അവള്‍ സഹതപിക്കും.
അതിനിപ്പൊയെന്താന്നേ..
പ്രണയം പ്രണയംതന്നെയല്ലേ?
കിട്ടിയാകിട്ടി പോയാപോയീ.
നിനക്കെന്നെയിഷ്ടമില്ലെങ്കിലും
ഞാനൊട്ടും വിടമാട്ടേ..
നിനക്കയച്ച കത്തുകള്‍ഞാന്‍
പരസ്യമായി പ്രസിദ്ധീകരിക്കും
ഞാന്‍ സാംസണും, നീയെന്‍റെ
ദലീലയുമായിരുന്നെന്ന്
ലോകം അറിയട്ടേ..
കത്തുകള്‍ വായിച്ചവരൊക്കെ
ഭ്രാന്തുവന്ന്‍ മരിക്കട്ടേ..
ജീവന്‍വേണ്ടവര്‍ ഓടിയൊളിച്ചോട്ടേ..  
ഇതാണെന്‍റെ പ്രതിഷേധം ..
ഇതാണെന്‍റെ ആത്മരതി..
ഒരു കനിവുറവ കിനിയുംവരേ,
ഞാനിതു തുടരും....

പീഡകനൊരു പ്രണയലേഖനം

എന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചവരില്‍നിന്ന് രക്ഷതേടി, പാതിരാത്രിയില്‍ നിന്‍റെ വീട്ടില്‍ ഓടിക്കയറിയവളായിരുന്നു ഞാന്‍. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയില്‍ ഇരുന്നിരുന്ന നീയെന്നെ അവരില്‍നിന്നു രക്ഷിച്ചു. പക്ഷേ, പ്രത്യുപകാരമായി എന്നോട് നീയാവശ്യപ്പെട്ടത്‌ എന്‍റെ ശരീരമായിരുന്നു. നീയെന്‍റെ തളര്‍ന്ന ശരീരത്തെ ബലമായി ഭോഗിക്കുമ്പോള്‍ ഈ സമൂഹത്തോടുള്ള കടുത്തവെറുപ്പായിരുന്നു എന്നില്‍ ഗര്‍ഭംധരിച്ചത്.

തളര്‍ന്നുറങ്ങിക്കിടന്നയെന്നെ രാവിലെ, ചുടുകഞ്ഞിയും ചമ്മന്തിയുമായിവന്ന് നീ വിളിച്ചുണര്‍ത്തുമ്പോള്‍ നിന്‍റെ മുഖത്തിന് ഏതോ ഒരു വിശുദ്ധന്‍റെ ഛായയായിരുന്നു. ലംഘിക്കാനാവാത്ത നിന്‍റെ ആജ്ഞാനുസരണം, ആ കഞ്ഞി മോന്തിക്കുടിക്കുമ്പോള്‍, വാത്സല്യപൂര്‍വ്വം എന്‍റെ തലമുടികളില്‍  തലോടിക്കൊണ്ടിരുന്ന നിന്‍റെ വിരലുകളെ തടയാനുള്ള മനോബലം എനിക്കില്ലായിരുന്നു. ആഹാരം കഴിച്ച്, കുഴഞ്ഞുവീഴാന്‍നിന്നയെന്നെ നീ കൈകളില്‍ താങ്ങിയെടുത്തത് ഓര്‍ക്കുന്നു. ആ സ്പര്‍ശനങ്ങളില്‍നിന്ന് എന്‍റെ മനസ്സിലേക്ക് അപ്പോള്‍ തുളച്ചുകയറിയത് സംരക്ഷണത്തിന്റെയും വാത്സല്യത്തിന്റേയും മിടിപ്പുകളായിരുന്നു. ഞാനൊരുപാട് കൊതിച്ചിരുന്ന, അന്നേവരെ അനുഭവിക്കാന്‍ സാധിക്കാതിരുന്ന ആ വികാരം.

ഉറക്കമുണര്‍ന്നപ്പോള്‍ ഇരുള്‍മൂടിക്കഴിഞ്ഞിരുന്നു. മുറിയുടെ ഒരുമൂലയില്‍ ഇടയ്ക്കിടെ ഇരുട്ടില്‍ ജ്വലിച്ചുകൊണ്ടിരുന്ന ബീഡിയുടെ അങ്ങേയറ്റത്ത്‌ നീതന്നെയായിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പക്ഷേ, നീയെന്‍റെ ശരീരത്തില്‍ പിന്നീട് സ്പര്‍ശിക്കുകപോലും ചെയ്തിരുന്നില്ലായെന്നയറിവില്‍ എനിക്ക് നിന്നോട് ഏറെ ബഹുമാനം തോന്നി. കൂടുതലൊന്നും ചിന്തിക്കാന്‍ സാധിക്കുന്നതിലുംമുമ്പ് വീണ്ടും ഉറക്കമെന്നെ കീഴ്പ്പെടുത്തി.

"നീയേതാ പെണ്ണേ? എവിടെനിന്നു വരുന്നു?" എന്നുള്ള ചോദ്യമായിരുന്നു രാവിലെ വിദൂരതയിലേക്ക് കണ്ണുംനട്ട്, പ്രജ്ഞയറ്റപോലെയിരുന്നിരുന്നയെന്
നെ നിന്നോട് പ്രതികരിപ്പിച്ചത്. ജീവിതത്തില്‍ അനുഭവിച്ചുതള്ളിയ ദുരിതങ്ങളൊന്നും നീയെന്നോട്‌ കാണിച്ച പരാക്രമത്തിന്‍റെ മുന്നില്‍ ഒന്നുമല്ലായെന്ന തിരിച്ചറിവില്‍ നീയെന്നെ ആ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചു.

"പെണ്ണേ.. നീയിനി എങ്ങോട്ടും പോകേണ്ടാ... ഞാനുണ്ട് നിനക്ക്.. ചെറിയതെങ്കിലും ഇതെന്‍റെ വീടാണ്.. ഇവിടെയാരും നിന്നെ ഉപദ്രവിക്കാന്‍വരില്ലാ.. ബോധമില്ലാതെ ഞാന്‍ നിന്നോട് ചെയ്തത് ക്ഷമിക്കാന്‍പറ്റുമെങ്കില്‍ ക്ഷമിക്കുക. പറ്റിപ്പോയി.. ദുഖമുണ്ട്.. പശ്ചാത്താപവും.. എന്നോട് വെറുപ്പില്ലെങ്കില്‍, എന്‍റെ കൂടെ ജീവിക്കാം. നമ്മുടെ വിവാഹവും ആദ്യരാത്രിയും കഴിഞ്ഞുവെന്ന് കരുതിയാല്‍ മാത്രം മതി.

അലക്സ്... മെക്കാനിക്കല്‍ എഞ്ചിനീയര്‍, സുമുഖന്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ വീടുവിട്ടിറങ്ങിയവന്‍... മയക്കുമരുന്നിന് അടിമപ്പെട്ടവന്‍... സമൂഹത്തോടുള്ള വെറുപ്പില്‍ ഏകാന്തവാസം നയിക്കുന്നവന്‍.. നിന്‍റെ കഥകള്‍ കേട്ടപ്പോള്‍ നീയെന്നോട്‌ കാണിച്ച തെറ്റ് പൊറുക്കാന്‍ എനിക്കായി. നമ്മളൊന്നായി.. ദൈവം കൂട്ടിച്ചേര്‍ത്ത ഒരു ദാമ്പത്യബന്ധം!  എല്ലാ ദുശ്ശീലങ്ങളും ഒഴിവാക്കി നീയെന്നോട്‌ പ്രായശ്ചിത്തം ചെയ്തു. ഇന്നും നിന്നേയും എന്നേയും അന്വേഷിക്കാത്ത വീട്ടുകാരോട് നമ്മള്‍ ചെയ്ത മധുരപ്രതികാരം.

നാളെ നമ്മുടെ ആദ്യരാത്രിയുടെ വാര്‍ഷികമാണ്. ഓര്‍മ്മകളെ ഒന്ന് അയവിറക്കണമെന്ന് തോന്നി. ഗള്‍ഫില്‍ തണുപ്പ് കൂടുതലാണെന്ന് ടി വിയില്‍ പറയുന്നത് കേട്ടു. ആരോഗ്യം ശ്രദ്ധിക്കണേ.. രണ്ടുമാസംകൂടി കഴിഞ്ഞാല്‍, ഒരു കൊച്ചു അലക്സ് നമ്മുടേയിടയിലേക്ക് വരാന്‍പോകുന്നു. നിന്നെയായിരിക്കണം അവന്‍ ആദ്യമായി കാണേണ്ടത്. എന്നെ ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന, നന്മകള്‍മാത്രമുള്ള എന്‍റെ  ജീവനായ നീ..  നിന്‍റെ വരവിന് ദൈവം തടസ്സം നില്ക്കില്ലായെന്നെനിക്ക് ഉറപ്പുണ്ട്.

കത്തെഴുതുകയെന്നത്‌ എന്‍റെയൊരു ബലഹീനതയാണെന്ന് നിനക്കറിയാമല്ലോ... നീയും എന്‍റെ കത്തുകള്‍ക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് എനിക്കറിയാം..  ഫോണിലൂടെ സംസാരിക്കുന്നതിനേക്കാള്‍ നിന്‍റെ മനസ്സില്‍നിന്നുതിരുന്ന വാക്കുകള്‍ വായിക്കാനാണ് എനിക്കിഷ്ടം. എനിക്ക് അതിങ്ങനെ ആവര്‍ത്തിച്ച് വായിക്കാമല്ലോ.. അതുകൊണ്ട് ഈമെയിലുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കട്ടേ.. പക്ഷേ, നാളെ രാവിലെ നീയെന്നെ വിളിക്കണം. നിന്‍റെ ചുടുചുംബനത്തിന് കാതോര്‍ത്ത് ഞാനിരിക്കുന്നു.

നമ്മുടെ ഈ വിവാഹവാര്‍ഷികത്തില്‍, നമ്മളെ ഒന്നാകാനവസരമൊരുക്കിയ  ദൈവത്തിന് നന്ദി പറയുന്നു.

സ്വന്തം പാര്‍വ്വതി.

നിരാശ

സൗഹൃദ, രക്ത, ബന്ധങ്ങളിലും
പ്രണയത്തിലും ഒളിച്ചിരിക്കുന്ന,
നിരാസങ്ങളില്‍നീറി ജനിക്കുന്നു
കടുത്ത നൈരാശ്യം.

കാണിക്കുമാത്മാര്‍ത്ഥതയുടെ
പകുതിപോലും തിരികേ,
ലഭിക്കാതാകുമ്പോളുണ്ടാകുന്ന
മനസ്സിന്‍റെ പിടച്ചില്‍..

ജീവിതത്തിന്‍റെ ഓരോ നിമിഷത്തിലും
അറിഞ്ഞോ അറിയാതെയോ,
സ്ഫുരിച്ചുകൊണ്ടിരിക്കുന്ന ആശകളുടെ
ആകസ്മിക ദുര്‍മരണം.

സ്നേഹക്കരുതലുകള്‍ അളവുകളില്ലാതെ
അളന്നുകൊടുത്തുശീലിച്ച,
നന്മവഴിയുന്ന ഹൃദയങ്ങളുടെ
നിലയ്ക്കാത്ത തേങ്ങല്‍.

ചോരയും വിയര്‍പ്പും നിരന്തരമൊഴുക്കി
പണികഴിപ്പിച്ച കോവിലില്‍,
പ്രവേശനാനുമതി നിഷേധിക്കപ്പെടുന്ന
ധാര്‍ഷ്ട്യത്തിന്‍റെ  ഭ്രഷ്‌ട്ട്.

ചിരിച്ചുകൊണ്ടിരുന്ന മുഖങ്ങളിലെല്ലാം
നിരാസത്തിന്റെ ലാഞ്ചന,
അനുഭവവേദ്യമാക്കുന്ന മനസ്സിന്‍റെ
മായാവിലാസം.

പ്രത്യാശാപൂരിതമായി സ്ഫുരിച്ചുനിന്ന
നല്ല നാളേകളുടെ ഭാവിയെ,
കൊലചെയ്യാന്‍ പ്രേരിപ്പിക്കുന്ന
കടുത്ത ഭൂതോദയം.

ആശക്കല്ലുകളില്‍ പടുത്തുയര്‍ത്തിയ
മനോഹരമായ ജീവിതസദനം,
കല്ലുശേഷിപ്പിക്കാതെ തകര്‍ക്കാനുള്ള
തീവ്ര പ്രചോദനം.

വിദ്യാഭ്യാസവും പ്രശസ്തിയും
വിജനമായ ശ്മശാനങ്ങളില്‍,
അന്തിയുറങ്ങുവാനാഗ്രഹിക്കുന്ന
സ്ഥിതിവിശേഷം.

പ്രതീക്ഷകളും ആശകളുമന്യമാക്കാന്‍
ഹൃദയത്തിനേയും മനസ്സിനേയും,
വിത്തുകള്‍ പൊട്ടിമുളയ്ക്കാത്തവിധം
വന്ധ്യംകരിക്കുക.

കൊടുക്കല്‍വാങ്ങലുകള്‍ക്കെപ്പോഴും

നിയതമായൊരു താളമുണ്ട്.
അതിലവതാളങ്ങളില്ലാതിരിക്കാന്‍
ബദ്ധശ്രദ്ധരാവുക.

അവാതാരലക്‌ഷ്യം പൂര്‍ത്തീകരിക്കാതെ
ഒരവതാരവും മടങ്ങിയിട്ടില്ലാ.
ഉദ്ദേശലക്‌ഷ്യപൂര്‍ത്തിയുമൊരുദിനം
നമ്മേ തേടിവരും.

- ജോയ് ഗുരുവായൂര്‍

നിഴലിനെ പേടിച്ചവന്‍

ഇലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദംകേട്ടാണ് രാത്രിനേരത്ത് ഉമ്മറത്തിണ്ണയില്‍ ഇരുന്നുപഠിച്ചിരുന്ന എട്ടാംക്ലാസുകാരനായ സുധി, ഭയപ്പാടോടെ ഇരുട്ടിലേക്ക് സൂക്ഷിച്ചുനോക്കിയത്. ഒരു കറുത്ത ആള്‍രൂപം വീട്ടുമുറ്റത്തുള്ള കയ്യാലയുടെ പിറകില്‍നിന്ന് തന്നെ ഒളിഞ്ഞുനോക്കുന്നതായും, ഞൊടിയിടയില്‍ അപ്രത്യക്ഷമായതായും അവനു തോന്നി.

"അമ്മേ.. അയ്യോ.. ഞാന്‍ പറയാറുള്ള നിഴല്‍രൂപം ദേ വീണ്ടും വന്നൂ.. "

"എന്താടാ.. എന്ത് പറ്റീ.."

അമ്മേ നിഴല്‍ഭൂതം...  എന്നേതന്നെ നോക്കുവായിരുന്നു അമ്മേ? ഞാന്‍ ശരിക്കും കണ്ടതാ.. അമ്മേ.. നമുക്കിനി അമ്മാവന്റെ വീട്ടില്‍പോയി താമസിക്കാം.. അല്ലേല്‍ ആ പ്രേതം നമ്മളെയൊക്കെ കൊല്ലും .. മിനിഞ്ഞാന്ന് രഘൂന്റെവീട്ടിലെ പശൂനെ കൊന്നത്രേ. ശശിമാമയുടെ വീട്ടിലെ ആ അമേരിക്കന്‍പട്ടിയെ കൊന്നതും അതാണത്രേ..  മൃഗങ്ങളെ കിട്ടാതായാല്‍ കുട്ട്യോളുടെ ചോരകുടിക്കാന്‍ നിഴല്‍ഭൂതങ്ങള്‍ വരുംന്നാണ് ശങ്കുമുത്തച്ഛന്‍ പറയണേ.. "

"പിന്നേ... അതുവല്ല വാഴക്കൈയും ഇളകിയതാവും.. ഓരോന്നും പറഞ്ഞ് പടിക്കാതിരിക്കാനുള്ള  സൂത്രങ്ങള്‍.... മടിയന്‍"

നടയിലകത്ത്‌ കൂനിക്കൂടികിടന്നിരുന്ന മുത്തശ്ശി വാതില്‍ക്കലേക്ക് വേച്ചുവേച്ചുവന്ന്‍, വിറയ്ക്കുന്ന സ്വരത്തോടെ ചോദിച്ചു.

"ന്താ കുട്ടി കരയണേ.. ആ അശ്രീകരം പിന്നേം വന്നോ..?

"ങ്ങും.."

"അത് നെഴല്‍പൂതൊന്ന്വല്ലാ കുട്ട്യേ...  ഒറ്റ്ലിച്ചിയാണ്  ഒറ്റ്ലിച്ചി... പോണവഴിയിലെ സകലതും നശിപ്പിച്ചേ അടങ്ങൂ.. ന്‍റെ ചെര്‍പ്പംമൊതലേ അയിനെ ഞാന്‍ കാണുന്നതല്ലേ.. നെന്റെ മുത്തച്ഛന്‍ ഒരിക്കലീ ചെകുത്താനെ കണ്ടുപേടിച്ച് കുട്ടന്‍വൈദ്യര്‍ടെ അവടെ നാലൂസാ ബോധല്ല്യാണ്ട് കെടന്നേ... പഠിപ്പൊക്കെ മത്യെന്റെ കുട്ട്യേ... ശീഘ്രം നാമംജപിച്ച് ന്റെടുത്ത് വന്നുകെടന്നോളാ.."

ഓം വജ്‌റ നവായ വിദ്മഹേ
തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!.."

തന്നോട് പറ്റിച്ചേര്‍ന്നുകിടന്ന സുധിമോനെ ചുക്കിച്ചുളിഞ്ഞ തൊലിയുള്ള കരങ്ങള്‍കൊണ്ട് ചേര്‍ത്തുപിടിച്ച്, വിറയ്ക്കുന്ന ചുണ്ടുകളാല്‍ മുത്തശ്ശി ഭയമകറ്റാനുള്ള വിഷ്ണുമന്ത്രമുരുവിട്ടു.

"പിന്നേ.. ഒരു ഒറ്റ്ലിച്ചിയും കിറ്റ്ലിച്ചിയും.... ഈ അമ്മ തന്ന്യാ.. ങ്ങനെ ഓരോന്ന് പറഞ്ഞുകൊടുത്ത് കുട്ട്യേ ഭയപ്പെടുത്തണേ.. അവന് നാളെ പരീക്ഷയുള്ളതാ.. ഒക്കെ പഠിച്ചു കഴിഞ്ഞോടാ?..."

സരസ്വതിയമ്മ ഇത് പറഞ്ഞപ്പോള്‍ അതിനുപ്രതികരണമെന്നോണം സുധിക്കുട്ടന്‍ കമ്പിളി തലവഴിമൂടിപ്പുതച്ച്ക തിരിഞ്ഞുകിടന്നു.

മുത്തശ്ശി മരിക്കുമ്പോള്‍ സുധി അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായിരുന്നു. ആ മരണം സരസ്വതിയമ്മയേയും സുധിയേയും അനാഥമാക്കിയതിനുപുറമേ പട്ടാളക്കാരനായ മുത്തച്ഛന്റെ പെന്‍ഷന്‍വഴി ലഭിച്ചിരുന്ന വരുമാനവും നിലപ്പിച്ചു.

തയ്യല്‍ജോലിയില്‍നിന്നുകിട്ടുന്
ന വരുമാനംകൊണ്ട് സരസ്വതിയമ്മ കുടുംബംപോറ്റി. ചെറിയ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തുകൊടുത്ത് വട്ടച്ചിലവുകള്‍ക്കുള്ള ചെറിയൊരുവരുമാനം സുധിയും ഉണ്ടാക്കിയിരുന്നു.

"അമ്മേ ഞാന്‍ എസ് ഐ സെലക്ഷന്‍ ടെസ്റ്റ്‌ ജയിച്ചു!!..."

ചവിട്ടിവന്ന സൈക്കിള്‍, സ്റ്റാന്‍ഡില്‍ വയ്ക്കാനുള്ള സംയമനംപോലും കാണിക്കാതെ സുധി, അടുക്കളക്കോലായിലെ അമ്മിക്കല്ലില്‍ മുളകരയ്ക്കുകയായിരുന്ന സരസ്വതിയമ്മയെ എടുത്തുയര്‍ത്തി.

"മോനേ.. കൈയില്‍ അരപ്പുണ്ട്.. നിന്റെ ദേഹത്താവും... വിട്.. " കൈകള്‍ സുധിയുടെ കുപ്പായത്തില്‍തട്ടാതെ അവര്‍ ഉയര്‍ത്തിപ്പിടിച്ചു.

ആ മാതാവിന്‍റെ കണ്ണുകളില്‍നിന്ന്‍ സന്തോഷ-ചാരിതാര്‍ത്ഥ്യങ്ങളുടെ പുഴയൊഴുകി, അവന്റെ ഉടുപ്പിനെ നനച്ചു. താഴെനിറുത്തിയവഴി അവര്‍ അവന്‍റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു

"നിന്റെ അച്ഛന്റെ ഏറ്റവുംവലിയ ആഗ്രഹമായിരുന്നു നീയൊരു എസ് ഐ ആവുണമെന്നത്.. നീ അച്ഛന്റെ ആഗ്രഹം സാധിപ്പിച്ചല്ലോടാ മിടുക്കാ.."

"അമ്മേ... ഇനിയെങ്കിലും പറഞ്ഞൂടേ.. എന്‍റെ അച്ഛന്‍ എവിടെയാണെന്ന്?... പ്ലീസ് അമ്മേ.. "

"ങ്ങും.. പറയാം മോനേ... കുറച്ചുകൂടി സമയം എനിക്ക് തരൂ.. ഒക്കെ അമ്മ പറയാംട്ടോ...."

ട്രെയിനിംഗ് കഴിഞ്ഞ് ആദ്യത്തെ നിയമനം  കേരളത്തിന്‍റെ അതിര്‍ത്തിയിലുള്ള ഒരു കുപ്രസിദ്ധ സ്റ്റേഷനിലേക്ക്. സാമൂഹ്യദ്രോഹികളുടേയും  തസ്ക്കരവീരന്മാരുടേയും ആസ്ഥാനം.

മിടുക്കനും ധീരനുമായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു എസ് ഐ സുധി. നിഴല്‍ഭൂതങ്ങളെന്നുകേട്ടാല്‍വരേ ഭയന്നുവിറച്ചിരുന്ന സുധിയല്ലാ  ഇന്നത്തെ സുധി. കാര്യക്ഷമവും തന്ത്രപരവുമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് നല്ലൊരു പ്രതിച്ഛായ സുധി നേടി.  പല സങ്കീര്‍ണ്ണമായ കേസന്വേഷണങ്ങള്‍ക്കും എസ്. ഐ. സുധി നിയോഗിക്കപ്പെട്ടു.

"അമ്മേ.. ഇന്നലെ ഞാനൊരു വലിയ കള്ളനെ പിടിച്ചു. ഇരുട്ട് ഭാസ്കരന്‍. എന്‍റെ  വെടികൊണ്ടിട്ടുവരേ അയാള്‍ രണ്ടുമൂന്നു പോലീസുകാരെ അടിച്ചിട്ട്  കായംകുളം കൊച്ചുണ്ണിയേപോലെ ഓടിക്കളഞ്ഞു. ഞാന്‍  വിടുമോ. പക്ഷേ  അയാള്‍ പെട്ടെന്ന്  സ്വയം കീഴടങ്ങി. ചാവാനുള്ള മുറിവൊന്നും ഇല്ലെങ്കിലും  അയാള്‍ക്ക്‌ പെട്ടെന്ന്‍ ഹൃദയസ്തംഭനം ഉണ്ടായി. ഇപ്പോള്‍  ആശുപത്രിയിലാക്കിയാണ്  ഞാന്‍  വരുന്നത്."

"അയ്യോ  മോന്  വല്ലോം  പറ്റ്യോ?"

"ഹേയ് ഇല്ലമ്മേ.. ഇതൊക്കെ  ചീളുകേസുകള്‍  അല്ലേ? പക്ഷേ, രക്ഷപ്പെടാമായിരുന്നിട്ടും അയാളെന്തേ കീഴടങ്ങിയത് എന്നാണ് മനസ്സിലാവാത്തത്. ഹും.. ചിലപ്പോള്‍ സുധിയെക്കുറിച്ച് നല്ലവണ്ണം അറിയുന്നതുകൊണ്ടാവും.. പിടികിട്ടാപുള്ളിയെ പിടിച്ചതിന് എന്തായാലും ഒരു  പ്രൊമോഷന്‍  ഉറപ്പാ.." അവന്‍ കണ്ണാടിയില്‍നോക്കി  മീശപിരിച്ചു.

പിറ്റേദിവസം സരസ്വതിയമ്മ മുറ്റമടിക്കുമ്പോഴാണ്, പത്രക്കാരന്‍ പത്രമിട്ടുപോയത്. അതെടുത്ത് തിണ്ണയിലേക്ക് വയ്ക്കാന്‍ മുതിരുമ്പോള്‍ ഒരു ഫോട്ടോ കണ്ണിലുടക്കി.

"ഇരുട്ട് ഭാസ്ക്കരന്‍ വെട്ടില്‍!.. "എസ് ഐ സുധി കള്ളനെ കൈയാമംവച്ച് കൊണ്ടുവരുന്ന ഫോട്ടോ.

'ഈശ്വരാ... ഇത് അങ്ങേരല്ലേ?!!.... ഫോറിന്‍സാധനങ്ങളുടെ ബിസിനസ് ആണെന്നുപറഞ്ഞിട്ട്  ഇതായിരുന്നോ പരിപാടി?...'  സരസ്വതിയമ്മ തലചുറ്റിവീണു.

സന്ധ്യകഴിഞ്ഞ നേരത്ത് അവര്‍ക്ക് ബോധം തെളിഞ്ഞപ്പോള്‍ സുധി അരികിലുണ്ടായിരുന്നു.

"മോനേ.. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.. ചെറുപ്പത്തില്‍ നീ ഭയപ്പെട്ടിരുന്ന നിഴല്‍ഭൂതത്തെയാണ്‌ നീയിപ്പോള്‍ പിടിച്ചിരിക്കുന്നത്... നിന്‍റെ  അച്ഛനാണത്. നിന്നെ ഞാനെന്‍റെ വയറ്റില്‍ച്ചുമക്കുന്ന  കാലത്ത് അച്ഛനും കൂട്ടുകാരുംകൂടി കള്ളനെന്നുകരുതി  ഒരാളെ തല്ലിച്ചതച്ചിരുന്നു. അയാള്‍ മരിക്കുകയുംചെയ്തു. പക്ഷേ, അയാള്‍  കള്ളനായിരുന്നില്ലാ. എവിടെനിന്നോ വന്നൊരു ഭ്രാന്തനായിരുന്നു. പോലീസിനെ വെട്ടിക്കാന്‍ അന്ന്  നാടുവിട്ടതാ നിന്‍റെ അച്ഛന്‍. ഇടയ്ക്ക് നിന്നേയും എന്നേയും കാണാനുള്ള കൊതികൊണ്ട് രാത്രിനേരത്ത് നമ്മുടെ വീട്ടിലേക്കുവരുമായിരുന്നു. നിഴല്‍ഭൂതമെന്നാണ് മോന്‍ അച്ഛന് പേരിട്ടിരിക്കുന്നത്  എന്ന് ഞാന്‍ പറഞ്ഞതുകേട്ട്‌ നിന്‍റെ അച്ഛന്‍ ഒരുപാടുചിരിക്കുമായിരുന്നു. നിന്‍റെ പഠിപ്പിനുള്ള എല്ലാപണവും അച്ഛന്‍ എനിക്ക് എത്തിച്ചുതന്നു.. നിന്നോട്  യാതൊന്നും വെളിപ്പെടുത്തരുതെന്ന് കര്‍ശനമായി പറഞ്ഞിരുന്നു. ആ അച്ഛനെയല്ലേ മോനേ നീ...." അവര്‍ മോഹാലാസ്യപ്പെട്ട് ആശുപത്രിക്കിടക്കയിലേക്ക്  ചരിഞ്ഞു.

ഭ്രാന്തുപിടിച്ച സുധി ജീപ്പെടുത്ത് ഇരുട്ട് ഭാസ്ക്കരനെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് പാഞ്ഞു. മൊബൈലില്‍ കോണ്‍സ്ട്ടബിള്‍ രാജേഷിന്‍റെ കാള്‍. വണ്ടി ഓരത്തെക്കൊതുക്കി ഫോണ്‍ എടുത്തു.

"സര്‍... ഇരുട്ട് കൈയീന്നുപോയി സാറേ... "

"ങേ... വീണ്ടും രക്ഷപ്പെട്ടോ?.. നിങ്ങളെയൊക്കെ എന്തുനോക്കാനാണ് ഞാനവിടെ  നിറുത്തിയിരിക്കുന്നേ.. കഷ്ടം..."

"അല്ല സാറേ... ആള്  വടിയായി... "

"ഷിറ്റ്...."  നിയന്ത്രണംവിട്ട് സുധി ആ മൊബൈല്‍ഫോണ്‍ കാട്ടിലേക്ക് വലിച്ചെറിഞ്ഞ്  തലയ്ക്കുകൈകൊടുത്തിരുന്നു വിതുമ്പി.

"മോനേ... സുധിമോനേ... " ആര്‍ദ്രമായൊരു വിളികേട്ട് അവന്‍ ഇരുട്ടിലേക്ക്  പകച്ചുനോക്കി...

ഒരു തേക്കുമരത്തിന്‍റെ മറവില്‍നിന്നും ഒരു നിഴല്‍രൂപം തന്നെ ഉറ്റുനോക്കുന്നു. ചെറുപ്പത്തില്‍ കാണാറുണ്ടായിരുന്ന അതേരൂപം!..

"എന്‍റെ അച്ഛാ...." ജീപ്പില്‍നിന്നിറങ്ങി ആ  രൂപത്തെ ലക്ഷ്യമാക്കി സുധി ഓടി.

- ജോയ് ഗുരുവായൂര്‍

എന്‍റെ വിധി

ജില്ലാ സെഷന്‍സ് കോടതിപരിസരം ജനനിബിഡം. പതിനാലുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച റിട്ട. ഹെഡ്മാസ്റ്റര്‍ തിലോത്തമന്‍പിള്ള പ്രതിയായ കേസിന്റെ വിധിപറയാനിനി നിമിഷങ്ങള്‍ മാത്രം. ചാനലുകാരും പത്രക്കാരും പോലീസുകാരുമൊക്കെയുമായി ആകെയൊരു ബഹളപ്രതീതി. പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ വക്താവുകൂടിയാണ് പ്രതിയെന്നതിനാല്‍ ഈ കേസ് ഒരുപാട് കോളിളക്കം സൃഷ്ടിച്ചിരുന്നു.

രാഷ്ട്രീയസമ്മര്‍ദ്ദംമൂലം സാക്ഷികള്‍ പലതവണ മൊഴിമാറ്റിപ്പറഞ്ഞതും വാദിപക്ഷത്തിന്റെ സാമ്പത്തിക പരാധീനതകളുംമൂലം ശക്തമായൊരു ചെറുത്തുനില്പ്പ് പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നുണ്ടാകാതിരുന്ന സാഹചര്യത്തില്‍, സുവ്യക്തമായ തെളിവുകളുടെ അഭാവവുംകൊണ്ട്, കോടതിവിധി പ്രതിക്കനുകൂലമായിരിക്കുമെന്നാ
ണ് മൊത്തത്തില്‍ വിലയിരുത്തപ്പെടുന്നതും. രാഷ്ട്രീയഅനുയായികളുടെ മദ്ധ്യത്തില്‍ ശുഭാപ്തിവിശ്വാസപൂരിതനായി തിലോത്തമന്‍പിള്ള കാണപ്പെട്ടു.
 
ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ഒരു വനിതകൂടിയായതിനാല്‍ എന്തായിരിക്കും വിധിയെന്നുള്ള ആകാംക്ഷയും എല്ലാവരിലുമുണ്ട്. സി.പി. സരളാദേവി ആ കോടതിയില്‍ ജഡ്ജായി ചാര്‍ജ് എടുത്തത് അടുത്തിടെയായിരുന്നു.

വിധിപറയാന്‍ ഉപവിഷ്ടയായ അവരുടെ മുഖത്ത് നിശ്ചയദാർഢ്യം സ്ഫുരിച്ചുനിന്നു.

"മൂന്നുവര്‍ഷങ്ങളോളം നീണ്ടുപോയ ഈ കേസിനാസ്പദമായിരുന്ന തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചുകൊണ്ട്  കേസിനെ ദുര്‍ബ്ബലപ്പെടുത്താനും പ്രതിഭാഗത്തുനിന്നുണ്ടായ നീക്കങ്ങളെക്കുറിച്ച് കോടതിക്ക് സുവ്യക്തമായ ബോദ്ധ്യമുള്ളതിനാലും സാഹചര്യത്തെളിവുകളെ പഴുതില്ലാതെ പ്രതിരോധിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് സാധിക്കാതിരിക്കുകയും ചെയ്തതിനാല്‍ പ്രതിക്ക് ആറുവര്‍ഷം  കഠിനതടവും പന്ത്രണ്ടുലക്ഷംരൂപ പിഴയും ഈ കോടതി വിധിക്കുന്നു. പിഴയൊടുക്കാന്‍ തയ്യാറാവാത്തപക്ഷം നാലുവര്‍ഷംകൂടി തടവുശിക്ഷ ദീര്‍ഘിപ്പിക്കുന്നതായിരിക്കുമെന്നും വിധിക്കുന്നു."

പലരിലും ഞെട്ടലുണ്ടാക്കിയ വിധിപ്രസ്താവ്യം കോടതിവളപ്പില്‍ സംഘര്‍ഷസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. മാദ്ധ്യമങ്ങള്‍ക്ക് ആഘോഷത്തിനുള്ള അവസരവും.

ചെറുപ്പംമുതലേ, അടക്കവും ഒതുക്കവും കൈമുതലായുണ്ടായിരുന്ന കുട്ടിയായിരുന്നു സരളാദേവി. വീട്ടിലെ സാമ്പത്തികപരാധീനതകള്‍മൂലം പാലക്കാടുള്ള അമ്മാവന്‍റെ വീട്ടില്‍നിന്നായിരുന്നു അവളുടെ പഠനം. പഠിക്കാന്‍ അത്രയേറെമിടുക്കിയായിരുന്നില്ലെങ്കിലും പ്രായത്തില്‍ക്കവിഞ്ഞ ദേഹവളര്‍ച്ച അവളേ പലരുടെയും ശ്രദ്ധാകേന്ദ്രമാക്കി. പ്രത്യേകിച്ച് മാംസദാഹികളുടെ.

"സരളാദേവി ഉച്ചയ്ക്കുള്ള ഇന്റര്‍വെല്ലിനു സ്റ്റാഫ്റൂമില്‍ എന്നെവന്നു കാണുക" കണക്കുമാഷുടെ ഉത്തരവ്.

കണക്കുപരീക്ഷയില്‍ തോറ്റതിനുള്ള ഉപദേശം തരുന്നതിനായിരിക്കും. വീട്ടിലെങ്ങാനും അറിഞ്ഞാല്‍ ഉണ്ടാവുന്ന പുകിലുകളെക്കുറിച്ച് ഓര്‍ത്തവള്‍ വ്യാകുലപ്പെട്ടു. വിറച്ചുവിറച്ചായിരുന്നു അവളവിടെ ചെന്നത്. അവളേ അയാള്‍ സ്പോര്‍ട്സ് സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അയാളിരുന്ന മേശയ്ക്കഭിമുഖമായുണ്ടായിരുന്ന കസേരയില്‍ ഇരിക്കാന്‍ ആജ്ഞാപിച്ചു.

"എന്താ കുട്ടീ പഠിക്കാന്‍ ഈയിടെ ശ്രദ്ധവയ്ക്കാത്തത്?.. ഭാസ്ക്കരനോട് പറയണോ ഞാന്‍?.."

"അയ്യോ മാഷേ അമ്മാവനോട് പറയല്ലേ പ്ലീസ്.. അതോടെ അവരെന്‍റെ പഠിപ്പുനിറുത്തി, എന്നെ നാട്ടിലേക്ക് തിരിച്ചയക്കും. പിന്നെ എനിക്ക് കൂലിപ്പണിക്ക് പോകാനായിരിക്കും വിധി.." അവള്‍ കരഞ്ഞുപറഞ്ഞു.

"ങ്ങും.. എങ്കില്‍ ഇനിമുതല്‍ എന്നെ അനുസരിക്കുക. ഞാന്‍ വിളിക്കുമ്പോഴൊക്കെ ഇവിടെ വരണം. കേട്ടോ?.." അതുപറയുമ്പോള്‍ അയാളുടെ നഗ്നപാദങ്ങള്‍ അവളുടെ കണങ്കാലിലൂടെ മുകളിലോട്ടിഴഞ്ഞ് തുടയിടുക്കിലെത്തിയത് ഒരു ഞെട്ടലോടെ അവളറിഞ്ഞു. തീക്ഷ്ണമായ അയാളുടെ നോട്ടത്തിനുമുന്നില്‍ പതറി, ജീവച്ഛവംപോലെ അവളിരുന്നു.

പലതവണ പലവിധത്തില്‍ ഈ പീഡനം അനുഭവിക്കുമ്പോഴും അതിനെക്കുറിച്ച് പുറത്തുപറയാന്‍ അശക്തയായിരുന്നു അവള്‍. അതേ ക്ലാസ്സില്‍ പഠിക്കുന്ന ഉറ്റകൂട്ടുകാരിയും മാഷിന്‍റെ മകളുമായ രേവതിയോടുവരെ എല്ലാമവള്‍ മറച്ചുവെച്ചു.   സ്വന്തം അച്ഛനെക്കുറിച്ച് അവളോട്‌ എന്ത് പറയാന്‍. പത്താംക്ലാസ് കഴിയുന്നതുവരെയും അവളെ അയാള്‍ പീഡിപ്പിച്ചുകൊണ്ടേയിരുന്നു. ഒന്നുപ്രതികരിക്കാന്‍വരെ കഴിയാത്ത തന്‍റെ ദുര്‍വ്വിധിയെ ശപിച്ചുകൊണ്ട് ആ പള്ളിക്കൂടത്തിന്‍റെ പടിയിറങ്ങുമ്പോള്‍ ഒന്നവള്‍ തീരുമാനിച്ചിരുന്നു. ഒരു വക്കീലാവണം.

ഈശ്വരന്‍ സര്‍വ്വശക്തനാണ്. അതല്ലേ ഇനിയൊരിക്കലും കണ്ടുമുട്ടുകപോലുമില്ലായെന്നു കരുതിയ തിലോത്തമന്‍മാഷിനെ വര്‍ഷങ്ങള്‍ക്കുശേഷം തന്‍റെ മുന്നില്‍ കൊണ്ടുവന്നുനിറുത്തിത്തന്നത്!. കാമം തീര്‍ക്കാനുള്ള ഒരുപകരണംപോലെ, ബലമായി തന്നെയുപയോഗിച്ചിരുന്ന ആട്ടിന്തോലിട്ട ആ ചെന്നായ,  ഭയഭക്തിബഹുമാനങ്ങളോടെ തന്‍റെ മുന്നില്‍ നമസ്കരിച്ചുനിന്നത്!!.... അയാള്‍ക്ക്‌ തന്നെ മനസ്സിലായിട്ടില്ലായെന്നതുറപ്പ്. തനിക്കുശേഷം എത്രയോ പെണ്‍കുട്ടികള്‍ ഇയാളുടെ ഇരകളായിക്കാണും..

അയാള്‍ക്കെതിരെയുള്ള കേസ് പഠിക്കാനും ചടുലമായ വിധിനിര്‍ണ്ണയം നടത്താനും ഈ ലോകത്തില്‍ തന്നേക്കാള്‍ യോഗ്യരായ മറ്റാരുമുണ്ടാവുമെന്നു തോന്നുന്നില്ലാ.. സമൂഹദൃഷ്ടിയില്‍ നല്ലപിള്ളചമഞ്ഞുനടക്കുന്ന വെള്ളയടിച്ച കുഴിമാടങ്ങളെ.... മറ്റുള്ളവര്‍ക്കുവേണ്ടി നിങ്ങള്‍ അനുദിനം  കുഴിച്ചുകൊണ്ടിരിക്കുന്ന വാരിക്കുഴികളില്‍ ഇന്നല്ലെങ്കില്‍നാളെ, നിങ്ങള്‍ത്തന്നേ നിപതിച്ചിരിക്കും.

ജീവിതസായൂജ്യം നേടിത്തന്നപോലുള്ള ഒരു ദിവസം!...

കണ്ണടയൂരി മേശമേല്‍വെച്ചുകൊണ്ട് കിടക്കയിലേക്ക് ചായുമ്പോള്‍ സരളദേവിയുടെ മനസ്സ് പെയ്തൊഴിഞ്ഞവാനംപോലെ ശാന്തമായിരുന്നു.

- ജോയ് ഗുരുവായൂര്‍

ക്രൂശിതര്‍

ഒരുതുള്ളി വെള്ളവുമൊരുകൊക്കു ധാന്യവും
തേടിയലഞ്ഞു തളര്‍ന്നുപോയി.
തരിശായ ഭൂമിയും വിണ്ടൊരാ പാടവു-
മല്ലാതെ മറ്റൊന്നും കാണ്മതില്ലാ.

കൂട്ടിലെ കുഞ്ഞുങ്ങള്‍ വാവിട്ടലയ്ക്കുമ്പോ-
ളൊരുപിടിയന്നം കൊടുക്കവേണ്ടേ?
നാട്ടിലും മേട്ടിലും നഗരത്തിന്‍ ചുറ്റിലും
പാറിപ്പറന്നു തളര്‍ന്നുപോയി.

ഒരുകുഞ്ഞുകിളിയിതാ വഴിയില്‍ക്കിടക്കുന്നു
ഒരുതുള്ളി വെള്ളം ലഭിച്ചിടാതെ.
ചാരത്തണഞ്ഞുകൊക്കങ്ങുരുമ്മിക്കൊ-
ണ്ടൊരുതുള്ളിക്കണ്ണുനീര്‍ സാന്ത്വനമായ്.

വ്യവസായശാലകള്‍ തള്ളിവിട്ടീടുന്ന,
മാലിന്യപ്പുഴകള്‍തന്‍ തീരങ്ങളില്‍,
ഒരുകുഞ്ഞുമീനോ,യൊരുകതിര്‍ച്ചാമയോ,
ഒന്നുമേ കാണുവാനാകുന്നില്ലാ.

കാലിയാംകൊക്കുമായ് കൂട്ടിലണയുവാ-
നാവുകയില്ലല്ലോ തമ്പുരാനേ.
കുഞ്ഞുകിളികള്‍തന്‍ രോദനം കേള്‍ക്കണേ
കാരുണ്യംചൊരിയണേ സര്‍വ്വംസഹേ.   

ഉലകത്തിന്‍നാഥനായ് വാഴുന്ന മാനവാ,
ഹുങ്കോടെ നീയങ്ങു ജീവിക്കുമ്പോള്‍,
പാടം നികത്തിയും പുഴകള്‍ നശിപ്പിച്ചും,
പാവമീ ഞങ്ങളെ ക്രൂശിക്കണോ?

- ജോയ് ഗുരുവായൂര്‍

Wednesday, April 26, 2017

ബന്ധങ്ങളിലെ ബന്ധനങ്ങള്‍

"അമ്മേ... ദേ അച്ഛന്‍ ചുമ്മായിരുന്നു ചിരിക്കുന്നൂ.. " അടുക്കളയിലായിരുന്ന സരയൂവിനോട് ലച്ചൂട്ടി വിളിച്ചുപറഞ്ഞു..

"എടീ.. ഓരോരുത്തര്‍ ഫേസ്ബുക്കില്‍ ഇടുന്ന തമാശകള്‍കണ്ടാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?.. മനുഷ്യനൊന്നു ചിരിക്കാന്‍വരെ സ്വാതന്ത്ര്യമില്ലേ ആവോ?..." മുഖത്ത് വന്ന ജാള്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് കിഷോര്‍ പറഞ്ഞു.

"ഹും ഹും.. ഈയിടെ ഈ ഫേസ്ബുക്ക് നോട്ടം ഇച്ചിരി കൂടുന്നുണ്ട്.. സമയമെത്രയായീന്നറിയാമോ... ഓഫീസില്‍പോകുന്നില്ലേ മനുഷ്യാ?.."

അപ്പോഴാണ്‌ അയാള്‍ക്ക്‌ സമയബോധമുണ്ടായത്. ഉടനേ വസ്ത്രംമാറി ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ സ്മാര്‍ട്ട്‌ ഫോണിലെ മെസഞ്ചര്‍ ഓണ്‍ ആക്കി കൈയകലത്തില്‍ത്തന്നെ വയ്ച്ചു. സുനീതിയുടെ മെസേജ് വരുന്ന സമയത്തുതന്നെ പ്രതികരിച്ചില്ലെങ്കില്‍ അതുമതിയവള്‍ക്ക് പിണങ്ങാന്‍.

സുനീതി....... അവള്‍ ആരായാലും താനവളെ പ്രണയിക്കുന്നു... സോഷ്യല്‍ നെറ്റ്വര്‍ക്കുകളോടുള്ള തന്‍റെ പുച്ഛം, ആരാധനയായി മാറ്റിയത്  അവളുമായുള്ള മാസ്മരിക ബന്ധമാണ്. ഒരിക്കല്‍ മൊബൈലില്‍ കുത്തിക്കൊണ്ടിരുന്ന സരയൂവിനെ വഴക്കുപറഞ്ഞ് അവളുടെ ഫോണ്‍ വലിച്ചെറിഞ്ഞുപൊട്ടിച്ചവനാണ് താന്‍...

"ഹായ് ഗുഡ് മോര്‍ണിംഗ്!.." ഇന്‍ബോക്സില്‍ വന്ന മെസേജിലേക്ക് ആര്‍ത്തിയോടെ അയാള്‍ നോക്കി.. പിന്നീട് ഓഫീസെത്തുന്നതുവരെ അയാളുടെ ഇടതുകൈ സുനീതിയുമായുള്ള സംവേദനത്തിനായി നിയോഗിക്കപ്പെട്ടു.

ജീവിതത്തെക്കുറിച്ച് തീക്ഷ്ണമായ വീക്ഷണങ്ങളുള്ള സ്ത്രീയാണ് സുനീതി. യാഥാസ്തികചിന്താഗതികളുള്ള കുടുംബത്തിലെ ഉത്പന്നമായ താനിതേവരെ ചിന്തിച്ചിട്ടുപോലുമില്ലാത്ത  കാര്യങ്ങള്‍ അവള്‍ അനര്‍ഗ്ഗളമായി തന്നോട് ചര്‍ച്ചചെയ്യുമ്പോള്‍ തനിക്കുണ്ടായിരുന്ന സങ്കോചമനസ്ഥിതിയേക്കുറിച്ചും മുരടന്‍സ്വഭാവത്തെക്കുറിച്ചുമെ
ല്ലാം അപകര്‍ഷബോധം തോന്നും.

ജീവിതമെന്നാല്‍ ആരുടേയും കാല്ക്കല്‍ പണയം വയ്ക്കാനുള്ളതല്ലാ.. ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള രീതിയില്‍ സ്വതന്ത്രമായി ജീവിച്ചുതീര്‍ക്കാനുള്ളതാണ് അത്.. ഭാര്യ ഭര്‍ത്താവിന്റെയോ, ഭര്‍ത്താവ്  ഭാര്യയുടെയോ അടിമയാവരുത്... അതേപോലെത്തന്നേ, ഇടപഴകുന്ന ഓരോരുത്തരുടേയും വ്യക്തിത്വങ്ങളെ ബഹുമാനിക്കാന്‍ നാം പഠിക്കണം.. സുനീതിയുടെ അഭിപ്രായങ്ങളോട് ആദ്യം വിരക്തിതോന്നിയെങ്കിലും പിന്നീട് അവയെല്ലാം നൂറുശതമാനം ശരിയാണെന്നു തോന്നി. വിവാഹിതരായവര്‍ അന്യവ്യക്തികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുവരെ തെറ്റല്ലാ എന്നുവരെ അവള്‍ സമര്‍ത്ഥിച്ചപ്പോള്‍ തന്നിലെ യാഥാസ്ഥിതികന്‍ ഒരുവേള സടകുടഞ്ഞെഴുന്നേറ്റു. എന്നാല്‍, കാര്യകാരണസഹിതമുള്ള അവളുടെ ന്യായീകരണങ്ങള്‍ക്കുമുന്നില്‍ തനിക്ക് അധികം പിടിച്ചുനില്ക്കാനായില്ല.

വിരസതയൊഴിവാക്കാന്‍ ജീവിതം എന്നും വ്യത്യസ്തകള്‍ നിറഞ്ഞതാക്കാന്‍ ശ്രമിക്കണം.   ദിനചര്യകള്‍വരേ നമ്മള്‍ മാറ്റിക്കൊണ്ടേയിരിക്കണം. അല്ലെങ്കില്‍ ബോറടിച്ചുപോകും. മരണംവരേയും ഒരു സസ്യഭുക്ക് ആയിരിക്കുമെന്നും ഒരേ ആദര്‍ശങ്ങളെ പിന്‍തുടരുന്ന വ്യക്തിയായിരിക്കുമെന്നും മറ്റൊരു വ്യക്തിയെ മോഹിക്കുകയില്ലായെന്നുമൊക്കെ പ്രതിജ്ഞയെടുക്കുന്നവരൊക്കെ വിഡ്ഢികളാണ്. എന്താണ് മരണാനന്തരം അവര്‍ക്ക്  ലഭിക്കാന്‍ പോകുന്നത്? ജീവിതത്തില്‍ അനുഭവിക്കാന്‍ സാധിക്കാത്ത  സുഖങ്ങള്‍ മരിച്ചതിനുശേഷം ആസ്വദിക്കാനാവുമോ? വിവാഹം എന്നൊരു ബന്ധനത്തില്‍ ജീവിതം ഹോമിക്കുന്നതുതന്നെ എത്രയോ വലിയ അബദ്ധമാണ്. നമുക്ക് ഇഷ്ടപ്പെട്ടവരുടെ കൂടെയെല്ലാം നമുക്ക് സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കണം. കുട്ടികള്‍ ഉണ്ടായിക്കോട്ടേ.. മക്കളെല്ലാം ഒരേ പങ്കാളിയില്‍നിന്നാവണമെന്ന്  എന്താണിത്ര നിര്‍ബന്ധം? ഇതെല്ലാം നമ്മുടെ പഴഞ്ചന്‍ ചിന്താഗതികള്‍ മാത്രമല്ലേ?...

സുനീതിയുടെ നീതികള്‍ തന്നെ വളരേ ആകര്‍ഷിച്ചു. ഒരു ഫോട്ടോയില്‍പോലും അവളെ കണ്ടിട്ടില്ലെങ്കിലും അവളുടെ വാക്കുകള്‍ തന്നെ അവളുടെ മായികപ്രപഞ്ചത്തിന്റെ അടിമയാക്കി. പാവം സരയൂ... ഫേസ്ബുക്കിന്റെയും വാട്സാപ്പിന്റെയും മായികലോകത്തിലേക്കു കടന്നുകയറി, അവള്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ അവളെ താന്‍ വഴക്കുപറഞ്ഞു. സത്യംപറഞ്ഞാല്‍, അവളിതേപോലെ വല്ലവരുമായും അടുത്താല്‍, അതുമായി സഹകരിക്കാന്‍ ഇപ്പോഴും തനിക്കാവുമെന്നുതോന്നുന്നില്ലാ. അതുപറയുമ്പോള്‍ സുനീതി തന്നെ ഒരുപാട് പഴിക്കും.

എടോ താനൊക്കെ എന്തൊരു മനുഷ്യനാടോ? എനിക്കുമില്ലേ ഭര്‍ത്താവ്... അവന്‍ അവന്‍റെ ലോകത്തില്‍.. ഞാനെന്റെയും... എന്നുവെച്ച് ഞങ്ങള്‍ത്തമ്മില്‍ ഒരു സ്നേഹക്കുറവുമില്ലാ.. അവന്‍റെ മിക്ക ബന്ധങ്ങളെക്കുറിച്ചും എനിക്ക് അറിവുമുണ്ട്. അവനും സന്തോഷത്തില്‍ ജീവിക്കട്ടേ..  എപ്പോഴുമെന്റെ ഈ മോന്തായം കാണിച്ച് അവനെ ബോറടിപ്പിക്കുന്നത് ശരിയല്ലല്ലോ. അവനൊരിക്കലും എന്നെ നിയന്ത്രിക്കാനും വന്നിട്ടില്ലാ.. അതേപോലെ സ്നേഹബഹുമാനക്കുറവുകളും കാണിച്ചിട്ടില്ലാ. എനിക്കവനെ ഒരുപാടിഷ്ടമാണ്. അവന് എന്നേയും. വ്യക്തിത്വങ്ങളെ പരസ്പരം ബഹുമാനിച്ചു ജീവിക്കുമ്പോള്‍ സ്നേഹവും അടുപ്പവും കൂടുകയേ ഉള്ളൂ. കൂട്ടിലടച്ച കിളിയേപ്പോലെ ഭാര്യമാരെ കാണുന്നവരാണ് നമ്മുടെ നാട്ടിലെ ഭര്‍ത്താക്കന്മാര്‍ ഏറെയും. എന്നാല്‍ അവരോ, അവര്‍ക്ക് തോന്നിയപോലെ നടക്കുന്നുമുണ്ട്. എന്നിട്ട് ഏകഭാര്യാവ്രതത്തിന്‍റെ വക്താക്കളായി ഞെളിഞ്ഞു നടക്കും. കള്ളജാതികള്‍.

മുഖമടച്ചുള്ള അടികിട്ടുന്നതുപോലെയായിരിക്കും ചിലപ്പോഴവളുടെ വാക്കുകള്‍. എങ്കിലും താനാ വാക്കുകളേയും അതിന്‍റെ വക്താവിനേയും ഒരുപാട് സ്നേഹിക്കുന്നു.. ഇഷ്ടപ്പെടുന്നു... എപ്പോഴും ആ വാഗദ്ധോരണിയില്‍ മുഴുകിയിരിക്കാന്‍ ആഗ്രഹിക്കുന്നു. ലൈംഗികതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വിഷയത്തിലും അവളുടെ ഉത്സുകത അനിര്‍വ്വചനീയംതന്നേ!.. ടൈപ്പ് ചെയ്യുന്ന വരികളിലൂടെത്തന്നേ ഒരു സ്ഖലനത്തിന്‍റെ വക്കില്‍ തന്നെക്കൊണ്ടെത്തിക്കാന്‍പോലും പലപ്പോഴും അവള്‍ക്കായിട്ടുണ്ട്. ഇങ്ങനെവേണം പെണ്ണുങ്ങളായാല്‍... എന്ന് സമ്മതിച്ച്, തന്നിലെ യാഥാസ്ഥിതികന്‍ മുട്ടുമടക്കിയിട്ടുമുണ്ട്. ആരാധനയാണവളോടിപ്പോള്‍. കടുത്ത ആരാധന.

ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങളനുസരിച്ച് നാളെയാണ് അവളുടെ ബര്‍ത്ത്ഡേ. ഒരു നല്ല സമ്മാനം കൊടുക്കണം. അതും നേരിട്ടുതന്നേ.. ഇതേവരെ ഫോണില്‍പ്പോലും സംസാരിച്ചിട്ടില്ലാ.. ഒരിക്കല്‍ അവള്‍ സ്വയം തന്‍റെ ഫോണ്‍ നമ്പര്‍ ചോദിച്ചതായിരുന്നു. അസമയത്തെങ്ങാനും അവള്‍ വിളിച്ച്, സരയൂവെങ്ങാനും കേള്‍ക്കാനിടയായാലോ എന്നുകരുതി തന്ത്രപൂര്‍വ്വം താനന്ന് ഒഴിഞ്ഞുമാറി. അതബദ്ധമായിപ്പോയി. ഇന്നെന്തായാലും ഫോണ്‍ നമ്പര്‍ അവളോട്‌ ചോദിക്കുകതന്നേ...

"സുനീ...കാന്‍ യു ഗിവ് മി യുവര്‍ മൊബൈല്‍ നമ്പര്‍?.. ഐ വാന്റ്റ്‌ ടു സ്പീക് ടു യു... എന്നെ അറിയാലോ.. ഞാന്‍ ഒരിക്കലും മിസ്‌യൂട്ടിലൈസ് ചെയ്യില്ലാട്ടോ... പ്ലീസ് ഗിവ് മി. ഐ വില്‍ കാള്‍ യു റൈറ്റ് നവ്... "

"അതിനെന്താ  കിച്ചൂ... തനിക്കെന്നെ എപ്പോ വേണേലും വിളിക്കാം... റൌണ്ട് ദി ക്ലോക്ക്... ദിസ്‌ ഈസ്‌ മൈ നമ്പര്‍... 874*&45@$2..."

കിഷോറിന്റെ ഹൃദയം ഒന്നുതുടിച്ചു... മൊബൈല്‍ എടുത്ത് ആ നമ്പര്‍ ഫീഡ് ചെയ്യാന്‍ തുടങ്ങി.. മൊബൈല്‍ നമ്പറിന്റെ അവസാന അക്കം ടൈപ്പ് ചെയ്തുകഴിഞ്ഞയുടന്‍ മൊബൈലില്‍ തെളിഞ്ഞ സന്ദേശംകണ്ട്, പൊടുന്നനേ അയാളുടെ നെറ്റിയില്‍നിന്നും വിയര്‍പ്പുകണങ്ങള്‍ ഒഴുകിച്ചാടി... ഹൃദയത്തിനുള്ളില്‍ അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിത്തെറിച്ചു.. മനസ്സ് മരവിച്ചപോലെയായിത്തീര്‍ന്നു..

"This contact is already exists.. SARAYU New"

- ജോയ് ഗുരുവായൂര്‍

കാറ്റുവന്നിന്നെന്‍റെ വാതിലില്‍ മുട്ടുന്നു


കാറ്റുവന്നിന്നെന്‍റെ വാതിലില്‍ മുട്ടുന്നു
വാതില്‍പ്പിടിയില്‍ പിടിച്ചുവലിക്കുന്നു
ഞെട്ടിയുണര്‍ന്നെന്നുമമ്പരപ്പോടേ..
ഗദ്ഗദമോലുമെന്‍ നൊമ്പരപ്പാടിനാല്‍

മരുഭൂമിയാണ്, മരുഭൂമി ചുറ്റിലും..
മാനുഷ്യരില്ലാ മനമൊന്നു കാണുവാന്‍
വന്നിതീദിക്കിലോരുപാടുകാലമായ്
എന്നൊരുവിടുതലീ പത്മവ്യൂഹത്തില്‍?

ഞാനൊന്നുനോക്കിയെന്‍ചുറ്റിലും മെല്ലവേ
കണ്ടു, നാട്ടിലെന്‍-ഉത്തമ തോഴരേ..
കൊണ്ടു പഴിച്ചീടാനവരൊക്കെയുണ്ടിന്നു
മെന്നുമെന്നെയങ്ങ് ഭോഷനാക്കീടുവാൻ


ഏണ്ണപ്പണത്തിന്‍റെ വമ്പ് പറഞ്ഞു നീ
അന്നങ്ങു ഞങ്ങളെ വിട്ടുപിരിഞ്ഞതും
പിന്നെ കണ്ടപ്പോളത്തറ് തന്നതു-
മെല്ലാമെന്‍വമ്പെന്നു ചൊല്ലിയകൂട്ടുകാര്‍

ഇന്നെന്തേ നിങ്ങളെന്‍ഫോണെടുക്കാത്തത്?
എന്തെന്തുചെയ്തുഞാന്‍ നിങ്ങള്‍ക്കുമോശമായ്
ആയകാലത്തങ്ങദ്ധ്വാന പാതയില്‍,
സര്‍വ്വം സഹിച്ചങ്ങ് ജീവിച്ചിടുന്നതോ?

ഇനിയൊരു സുഖവുമില്ലെന്നെനിക്കറിവൂഞാന്‍
ജിവിതപന്ഥാവില്‍ സ്വപ്നങ്ങള്‍മാത്രവും.
നന്നായി ജീവിക്കൂ..യെന്‍പ്രിയ സോദരേ
പെറ്റിട്ട നാടിന്‍റെ സുന്ദര രൂപമായ്‌...

കാറ്റുവന്നിന്നെന്‍റെ വാതിലില്‍ മുട്ടുന്നു
വാതില്‍പ്പിടിയില്‍ പിടിച്ചുവലിക്കുന്നു.
ഞെട്ടിയുണര്‍ന്നെന്നുമമ്പരപ്പോടേ
..
ഗദ്ഗദമോലുമെന്‍ നൊമ്പരപ്പാടിനാല്‍.

- ജോയ് ഗുരുവായൂര്‍