Saturday, November 19, 2016

വികാരങ്ങളുടെ തോടുകള്‍

ഓരോ മനുഷ്യനേയും, 
പടച്ചുവിടുന്നത്, 
സമ്പുഷ്ടവികാരങ്ങളുടെ,
തോടുകള്‍ സഹിതമാണ്.
നിറമില്ലാത്ത, നിഷ്ക്രിയവികാരങ്ങള്‍
താമസിക്കുന്ന തോടുകള്‍.
വാക്കിനും നോക്കിനും,
സംസര്‍ഗ്ഗത്തിനും, ഒരുപക്ഷേ,
അനിവാര്യതകള്‍ക്കും മാത്രം,
തകര്‍ക്കാനാവുന്ന തോടുകള്‍.
ഒരു വാക്കിലോ നോക്കിലോ,
ആലിംഗനത്തിലോ,
അവയ്ക്കുണ്ടാകുന്ന ഇളക്കങ്ങള്‍,
"വികാരങ്ങള്‍ക്ക് വിലങ്ങിടൂ" എന്ന,
ക്ലീഷേയ്ക്ക് സാദ്ധ്യതകളേറ്റുന്നു.
നിന്‍റെ നോട്ടം കൊണ്ടോ,
നോട്ടപ്പിശകുകൊണ്ടോ,
തിരിച്ചോ, ആ തോടുകളില്‍
ചുറ്റികപ്പാടുകള്‍ വീണേക്കാം.
വികാരങ്ങളുടെ സമ്പുഷ്ടതയ്ക്ക്,
സംഭവിക്കുന്ന ക്ഷയങ്ങള്‍ക്കൊണ്ടാണ്,
എന്നേയും, ഓരോരുത്തരേയും നീ,
മനസ്സില്‍ കുറിച്ചുവച്ചിരിക്കുന്നത്.
സാഹചര്യങ്ങള്‍ക്കനുസരിച്ച് നീ,
ആ കുറിപ്പുകളില്‍,
തിരുത്തലുകള്‍ വരുത്തുമ്പോള്‍,
മര്‍ദ്ദം താങ്ങാനാവാതെ,
ചില തോടുകള്‍ പൊട്ടിത്തകരുന്നു.
പടര്‍ന്നൊഴുകുന്ന വികാരവായ്പ്പുകളില്‍
വശംവദനായി അല്ലെങ്കില്‍ അമ്പരന്ന്,
ഒരടിമയേപ്പോലെ, അപ്പോള്‍,
നിന്‍റെ മുന്നില്‍ ഞാന്‍ നില്ക്കും.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment