Tuesday, November 22, 2016

പോകുന്നതിനുമുമ്പ്....

പോകുന്നതിനുമുമ്പ് ഒരുനിമിഷം... 
എനിക്കുപിടിക്കാത്ത നിന്‍റെസ്വഭാവങ്ങളുടെ 
ആകെത്തുക ഞാന്‍ കുറിച്ചുവയ്ച്ചിട്ടുണ്ട്;
ഇത്രയും കാലത്തെ സംസ്സര്‍ഗ്ഗത്തില്‍നിന്നും
ഞാന്‍ നേരിട്ട് പഠിച്ചവ...
തത്ക്കാലം നമുക്കിനി പിരിയാം.
എന്‍റെ ജീവിതത്താരയില്‍ ഇടപഴകേണ്ടിവരുന്ന
ഓരോ വ്യക്തിയുടേയും സ്വഭാവങ്ങളില്‍
ഞാന്‍നിന്നെ തിരഞ്ഞുകൊണ്ടേയിരിക്കും
നിന്നില്‍ ഞാനാരോപിച്ച കുറ്റങ്ങളുടെ
ഫയലുകള്‍ എടുത്തുവച്ച്,
അവരുടേതുമായി താരതമ്യംചെയ്യുകയും
വ്യത്യാസങ്ങള്‍ കൃത്യതയോടെ
കുറിച്ചുവയ്ക്കുകയും ചെയ്യും.
നിന്നിലേക്ക് എന്നെ അടുപ്പിച്ചുവയ്ച്ചിരുന്ന,
ഞാനേറെ ഇഷ്ടപ്പെടുന്ന നന്മകളുടെ
വ്യക്തമായ കണക്കുകളും എന്‍റെ പക്കലുണ്ട്.
എന്‍റെ ഗവേഷണം കഴിയുന്നവേളയില്‍
ഒരു പാസ് മാര്‍ക്കെങ്കിലും നിനക്ക് ലഭിക്കട്ടേ-
എന്നാണ് എന്റേയും പ്രാര്‍ത്ഥന.
ഉപാധികളേതും മുന്നോട്ടുവയ്ക്കാതെ,
നിന്‍റെ ജീവിതത്തിലേക്കെനിക്ക്
പുനര്‍ജ്ജനിക്കാനുള്ളൊരു കാരണമാവാന്‍.
അകാരണമായി നിന്നെ സംശയിച്ചതിനും
കുറ്റാരോപണം നടത്തിയതിനും നിരുപാധികം
നീയുമെന്നോടന്ന് ക്ഷമിക്കുമല്ലോ? .
അതേവരെ നമ്മള്‍ വെറും അപരിചിതരായിക്കട്ടേ..
- ജോയ് ഗുരുവായൂര്‍

Saturday, November 19, 2016

വിശ്വാസമെന്നാല്‍...

വിശ്വാസമെന്നാല്‍ വെറും
ചേമ്പുപുഴുങ്ങിയതല്ലാ,
ചക്കക്കുരുവല്ലാ, 
മാങ്ങാത്തൊലിയുമല്ലാ..
വിശ്വാസമെന്നാല്‍.......
ചിന്തകള്‍ ചെയ്തികളോടും,
കണ്ണുകള്‍ കാഴ്ചകളോടും,
കാതുകള്‍ കേള്‍വികളോടും,
ചുണ്ടുകള്‍ വാക്കുകളോടും,
ഹൃത്തടം സ്നേഹത്തോടും,
സ്നേഹം പ്രിയത്തോടും,
മനസ്സ് മനസ്സാക്ഷിയോടും,
ശരീരം തലച്ചോറിനോടും,
സൗന്ദര്യം കുലീനതയോടും,
വ്യക്തിത്വം വ്യക്തിയോടും,
ഒടുവില്‍...
ഞാൻ നിന്നോടും,
നീ എന്നോടും,
നീതിപുലര്‍ത്തുന്നുണ്ടെന്ന,
സുഖമുള്ള തോന്നലാണ്.....
- ജോയ് ഗുരുവായൂര്‍

ഫീലിങ്ങില്‍ തൊട്ടുകളിക്കരുത്!

വേണ്ടാ വേണ്ടായെന്നൊരു
നൂറുവട്ടം പറഞ്ഞതാ.. 
കേട്ടില്ലാ..
വെല്ലുവിളിയാണുപോലും..
നിന്‍റെ രക്തത്തിലോടുന്നത്
നമ്മുടെ ചോരയാണെങ്കില്‍
നിന്നെത്തൊട്ടുകളിച്ചവരെ
വച്ചേക്കില്ല പോലും..
രക്തം രക്തത്തേയറിയുന്നു..
രക്തബന്ധം ശ്രേഷ്ഠബന്ധം!
സമ്മതിക്കാതെ വയ്യാ...
ഇപ്പോഴെന്തായി?....
മനുഷ്യന് സ്വസ്ഥമായി ജീവിക്കാന്‍വരേ
സമയമില്ലാത്തപ്പോഴാണൊരു പ്രതികാരം.
ഒന്നോര്‍ത്താല്‍,
ശത്രുക്കളുടെ മനസ്സിന്‍റെയൊരു
കോണിലെങ്കിലും കാണും
നമ്മോടുള്ള സ്നേഹം.. നഷ്ടബോധം..
ചിലപ്പോള്‍ മിത്രങ്ങളേക്കാളുമേറെ!
പ്രസവിച്ചുപേക്ഷിച്ച അമ്മയ്ക്ക്
മകനെ കാണുമ്പോഴുണ്ടാകുന്ന വാത്സല്യം.
കാരണം,
സ്നേഹബന്ധങ്ങളത്രേ കാലാന്തരേ
ശത്രുതയെ ഗര്‍ഭം ധരിക്കുന്നത്.
ശത്രുക്കളായിരുന്നു നമ്മുടെ യഥാര്‍ത്ഥ മിത്രങ്ങള്‍
നമ്മുടെ മനസ്സറിയുന്നവര്‍,
നമ്മേപ്പറ്റി കരുതലുള്ളവര്‍...
അവരൊരിക്കല്‍ നമ്മളായിരുന്നു..നമ്മളവരും...
മിത്രങ്ങവളൊരുദിനം ശത്രുക്കാളായാല്‍
പക വെറും പുകഞ്ഞകൊള്ളിയാവണം.
നമ്മുടെ വൈകാരികതകളുടെ 'ബാന്നറില്‍'
അപരര്‍ എത്ര കളിച്ചാലും
നമ്മുടെയൊരു മുരടനക്കം പോലുമാവില്ലാ
നമ്മുടെ ദുഃഖങ്ങള്‍
നമ്മുടെ മാത്രം സ്വകാര്യതകളാകുന്നു
സന്തോഷങ്ങളും....
പ്രതികാരങ്ങള്‍ ഉണ്ടെങ്കിലുമത്
നമ്മുടേത്‌ മാത്രമായിരിക്കണം
ക്ഷമയില്‍ പൊതിഞ്ഞുവയ്ക്കാനൊട്ടും കഴിയില്ലെങ്കില്‍.
മകനായാലും മച്ചുനനായാലും
'ഫീലിങ്ങില്‍' തൊട്ടുകളിക്കരുത്.
ചിലര്‍ക്കതൊരു വിനോദമായിരിക്കാം
പക്ഷേ.. നമുക്ക് നഷ്ടമാകുന്നത്
നമ്മളെ സ്നേഹിക്കുന്ന ഒരാത്മാവിനെയാണ്.
- ജോയ് ഗുരുവായൂര്‍

വ്യത്യസ്തത വേണം..

വ്യത്യസ്തത വേണം...
അവന്‍ മനസ്സിലുറപ്പിച്ചു
വെള്ളക്കടലാസെടുത്തു വിരിച്ചു. 
ചുമ്മാ വീട് പോലൊരെണ്ണം വരച്ച്,
അതിനുള്ളില്‍ ആളുകളെ തിരുകിക്കയറ്റുന്ന
പഴഞ്ചന്‍ പരിപാടി പാടില്ലാ..
വ്യത്യസ്തത വേണം..
ഒറ്റമുറിയുള്ള ഒരു ചെറിയവീട്..
അച്ഛനുമമ്മയും, പിന്നേ പെങ്ങളും ഞാനും ...
അല്ലെങ്കില്‍ വേണ്ടാ, ചിലവ് കുറയ്ക്കാം.
അവരൊക്കെ തറവാട്ടില്‍ത്തന്നേ നിക്കട്ടേ.
ഞാനും എന്‍റെ ലാപ്ടോപ്പും,
ഹോം പേജില്‍,
"ലൈക്" അടിച്ചുതകര്‍ക്കുന്ന
പ്രിയ ചങ്കുകളും.
മുറ്റത്തൊരു തുളസിത്തറ...
ഛെ.. ഛെയ്... ഓള്‍ഡ്‌ ഫേഷന്‍..
ഒരു റോയല്‍ എന്‍ഫീല്‍ഡ് മതി..
കൊള്ളാം....
അയല്‍പക്കത്തിന്‍റെ
കഴുകന്‍കണ്ണുകള്‍ക്ക് തടയിടാന്‍
ഉയരമുള്ള മതിലുകള്‍ മസ്റ്റ്‌...
ചെറിയൊരു അടുക്കളയാവട്ടേ...
നോ നോ... സിറ്റിപ്ലാസയുള്ളപ്പോഴോ?..
വല്ലാത്തൊരു മണ്ടന്‍ തന്നേ.. ഹിഹി
ഒരു ലുക്കിനായിട്ട്,
പടിയ്ക്കലിച്ചിരി പൂച്ചെടികള്‍?..
ഹോ വേണ്ടാ ആര് വെള്ളമൊഴിക്കാനാ.
ചുമ്മാ മനുഷ്യന് പണിയുണ്ടാക്കാന്‍..
മതി..മതീ.. വെരി സിമ്പിള്‍....
പുത്തിവേണം പുത്തി..
ഇനി ലോഗിന്‍ ചെയ്തുനോക്കട്ടേ..
ക്ലാ ക്ലാ ക്ലാ... ക്ലീ ക്ലീ ക്ലീ...
മിനുട്ടുകള്‍ക്കുള്ളില്‍ ശ്ശോ!!..
ആയിരത്തില്‍പ്പരം ലൈക്കോ?!
ഹ ഹ എനിക്കുവയ്യാ.. പെര്‍ഫെക്റ്റ്....
അതാ പറഞ്ഞേ..
വ്യത്യസ്തമായി ചിന്തിക്കണം
അവിടെയാണ് നമ്മുടെ വിജയം.
- ജോയ് ഗുരുവായൂര്‍

നിന്നുടെ വലയിലാണെന്‍ ജീവിതം

നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം.
ദൂരേ നിന്നന്നാദ്യം പുഞ്ചിരിച്ചു പിന്നെ,
മെല്ലേ ചിരിച്ചങ്ങു കാട്ടീ...
മാദകഹാസത്തില്‍ മയക്കി-യദൃശ്യമാം,
വലക്കണ്ണികളിലെന്നെ കുരുക്കീ...
നീയൊന്നു വൈകിയാല്‍,
നീയൊന്നു പിണങ്ങിയാല്‍
നീയൊന്നു വരാതിരുന്നാലതുമതി-
യൊരു ഭ്രാന്തന്‍ കുതിരയെപ്പോല്‍
പരക്കം പാഞ്ഞൊടുവിലെന്‍
ശ്വാസനിശ്വാസങ്ങള്‍ നിലച്ചീടുവാന്‍...
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം .
നീയും ഞാനും സംവദിച്ചത്രയും
സംവദിച്ചതാരെന്നു ചൊല്ലുക നീ,
നിന്‍റെ ചിരികള്‍ക്ക് മങ്ങലേല്‍പ്പിക്കാതെ
കാത്തവരാരുണ്ട് മൊഴിയുക നീ
ഒരുതരി മണ്ണുനിന്‍ ദേഹത്തു വീഴുകില്‍
സടകുടഞ്ഞെന്നുംഞാന്‍ കാവല്‍നിന്നൂ.
തുച്ഛമായെന്നുടെ വരുമാനംകൊണ്ടുഞാന്‍
നിത്യവും നിന്നെഞാന്‍ കാത്തുവയ്ച്ചൂ,യിന്ന്.
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
ഇണക്കവും പിണക്കവു-മായിരമനുദിനം
നമ്മുടെ വീഥിയില്‍ പൂത്തുനില്പ്പൂ,
പിണക്കമിണക്കമായ് മാറുവാനൊരുചിരി
മാത്രകള്‍ പോലുമേ വേണ്ടതില്ലേ..
നിന്‍റെ സ്നേഹവായ്പ്പിനാല്‍ ഞാനെന്നും
ഉറ്റവരെയെല്ലാം തഴഞ്ഞീടുന്നു
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
നിന്‍മൃദുസ്പര്‍ശനം കൂടാതെയൊരുമാത്ര,
വര്‍ഷത്തിന്‍ ദൈര്‍ഘ്യങ്ങളേകിടുന്നു.
ഊണുമുറക്കവും നിനക്കായിയര്‍പ്പിച്ച
കാലങ്ങളെത്രയെന്നോര്‍മ്മയുണ്ടോ?
നിന്നെത്തലോടിത്തലോടിത്തഴമ്പിച്ചീ-
കൈകള്‍ കഴപ്പത് കാണ്മതുണ്ടോ?
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
നിന്നുടെ താരയില്‍ താരകങ്ങളേപ്പോലെ,
ആയിരം പൂവുകള്‍ പൂത്തുനില്ക്കേ,
കാലം നരപ്പിച്ച മുഖവുമായ് നിന്നീടും
പാവം, ഈ ഭ്രാന്തനെ മറന്നീടല്ലേ.
കഷ്ടപ്പാടിന്‍റെ കെണിയിലാണെന്നാലും
'ഫോര്‍ ജി'യുടുപ്പൊന്നു വാങ്ങിത്തരാം.
നിന്നുടെ സാമീപ്യം മാത്രമതൊന്നുഞാന്‍
ജീവിതപുണ്യമായ് കണ്ടീടുന്നു.
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
- ജോയ് ഗുരുവായൂര്‍

ഒന്നും നമ്മുടേതല്ലാ.....

ഒന്നും നമ്മുടേതല്ലാ..... 
ഈ ഭൂമിയിലുള്ള യാതൊന്നും 
നമ്മുടേതല്ലാ..
ശൈശവത്തിലിഴഞ്ഞുകളിച്ച
പഞ്ചാരമണലും,
ബാല്യത്തില്‍ വെള്ളംതെറിപ്പിച്ചുനടന്ന
പാടങ്ങളും,
എഴുത്തുമായ്ക്കാനായെടുത്തിരുന്ന
മഷിത്തണ്ടുകളും,
കൗമാരത്തില്‍ മുഖത്തുദിച്ച
മുഖക്കുരുക്കളും,
യൗവ്വനത്തില്‍, നോക്കി മന്ദസ്മിതംപൊഴിച്ച
മോഹനയനങ്ങളും,
വാര്‍ദ്ധക്യക്കൂട്ടിനായിവന്നിരുന്ന
ഊന്നുവടികളും,
എന്തിനേറേ......
കാലമിത്രയും ദേഹിയെ പേറിയ
ഈ ദേഹം പോലും
നമ്മുടേതല്ലാ...
എല്ലാം നമ്മുടേതാണെന്ന തോന്നല്‍
വെറുമൊരു തോന്നല്‍മാത്രം!
- ജോയ് ഗുരുവായൂര്‍

വികാരങ്ങളുടെ തോടുകള്‍

ഓരോ മനുഷ്യനേയും, 
പടച്ചുവിടുന്നത്, 
സമ്പുഷ്ടവികാരങ്ങളുടെ,
തോടുകള്‍ സഹിതമാണ്.
നിറമില്ലാത്ത, നിഷ്ക്രിയവികാരങ്ങള്‍
താമസിക്കുന്ന തോടുകള്‍.
വാക്കിനും നോക്കിനും,
സംസര്‍ഗ്ഗത്തിനും, ഒരുപക്ഷേ,
അനിവാര്യതകള്‍ക്കും മാത്രം,
തകര്‍ക്കാനാവുന്ന തോടുകള്‍.
ഒരു വാക്കിലോ നോക്കിലോ,
ആലിംഗനത്തിലോ,
അവയ്ക്കുണ്ടാകുന്ന ഇളക്കങ്ങള്‍,
"വികാരങ്ങള്‍ക്ക് വിലങ്ങിടൂ" എന്ന,
ക്ലീഷേയ്ക്ക് സാദ്ധ്യതകളേറ്റുന്നു.
നിന്‍റെ നോട്ടം കൊണ്ടോ,
നോട്ടപ്പിശകുകൊണ്ടോ,
തിരിച്ചോ, ആ തോടുകളില്‍
ചുറ്റികപ്പാടുകള്‍ വീണേക്കാം.
വികാരങ്ങളുടെ സമ്പുഷ്ടതയ്ക്ക്,
സംഭവിക്കുന്ന ക്ഷയങ്ങള്‍ക്കൊണ്ടാണ്,
എന്നേയും, ഓരോരുത്തരേയും നീ,
മനസ്സില്‍ കുറിച്ചുവച്ചിരിക്കുന്നത്.
സാഹചര്യങ്ങള്‍ക്കനുസരിച്ച് നീ,
ആ കുറിപ്പുകളില്‍,
തിരുത്തലുകള്‍ വരുത്തുമ്പോള്‍,
മര്‍ദ്ദം താങ്ങാനാവാതെ,
ചില തോടുകള്‍ പൊട്ടിത്തകരുന്നു.
പടര്‍ന്നൊഴുകുന്ന വികാരവായ്പ്പുകളില്‍
വശംവദനായി അല്ലെങ്കില്‍ അമ്പരന്ന്,
ഒരടിമയേപ്പോലെ, അപ്പോള്‍,
നിന്‍റെ മുന്നില്‍ ഞാന്‍ നില്ക്കും.
- ജോയ് ഗുരുവായൂര്‍

കണ്ണുണ്ടായാല്‍ പോരാ..

രണ്ടുകണ്ണുള്ളതില്‍ 
രണ്ടും നമ്മള്‍ തുറന്നുവയ്ക്കണം, 
വലതിലൂടെ പ്രവേശിക്കുന്നത്
കാണുകയും
ഇടതിലൂടെ വരുന്ന
കാഴ്ചകളെ
കണ്ടില്ലെന്നു
നടിക്കുകയും വേണം.
നീയറിയാതെ,
അപ്രിയസത്യങ്ങള്‍
വിളിച്ചോതാതിരിക്കാന്‍
അതുപകരിക്കും.
വലതിലൂടെ,
ചുവപ്പും ഇച്ചിരി മഞ്ഞയും
കറുപ്പും വെളുപ്പുമൊക്കെ
നന്നായി ആസ്വദിച്ചോളൂ.
എന്നാല്‍ ഇടതുകണ്ണ്
അതിനൊന്നുമുള്ളതല്ലാ..
അരുതാത്തത്
കണ്ടുകണ്ട് മടുത്ത്,
വലതുതന്നേയൊരിക്കല്‍
ഇടതിനോട് സങ്കടം പറയും.
അപ്പോള്‍, ഇടത്,
ചെഞ്ചായം വാരിപ്പൂശി,
വലതുമാറി ഇടതുചവിട്ടി,
രൌദ്രഭാവം പൂണ്ട്,
കണ്മുനകളെ കൂര്‍പ്പിച്ച്,
കാഴ്ചകളുടെ നെഞ്ചിലാഴ്ത്തി,
അവയോട് കണക്കുതീര്‍ക്കും.
അതിനാണത്രേ ഇടതിനെ
സൃഷ്ടിച്ചിരിക്കുന്നത് തന്നേ!
- ജോയ് ഗുരുവായൂര്‍

പഴകിയ തടയണ

പഴകിയ തടയണയിലെ സൂക്ഷ്മസുഷിരങ്ങള്‍
ദൃഷ്ടിഗോചരമായത് ഈയിടെയായിരുന്നു.
മണലും ചുണ്ണാമ്പുംകൊണ്ടുള്ള
നിലയ്ക്കാത്ത ഓട്ടയടക്കസര്‍ത്തുകള്‍
അന്നേ തുടങ്ങിയതാണ്.
ഹൃദയത്തില്‍നിന്ന് അല്പാല്പമായി
കിനിഞ്ഞിറങ്ങുന്ന,
സ്നേഹംകണക്കേയുള്ള കിനിവുകള്‍
പണ്ടേ ഉണ്ടായിരുന്നതാ...
അവയ്ക്കും കാണണം
അണക്കെട്ടിന്റെയത്രയുംതന്നേ പ്രായം.
പന്നലിനും പായലിനുമായി അന്നേയത്
തീറെഴുതിക്കൊടുക്കുകയായിരുന്നു.
ചുമ്മാ ജീവിച്ചുപൊക്കോട്ടേന്നുകരുതി....
ലാളിച്ചുവളര്‍ത്തി വെടക്കാക്കിയ
നിഷേധിക്കുട്ടിയുടെ തിമിര്‍ട്ട് പോലെയിപ്പോള്‍ ,
പണി നെഞ്ചിന്‍കൂടിനിട്ടുതന്നേ തരണം..
വിള്ളട്ടേ, വിണ്ടങ്ങുപൊളിയട്ടേ..
സ്വന്തം മാറ് കുത്തിപ്പിളർന്ന്,
കുഞ്ഞുങ്ങളെ പോറ്റുന്ന
പെലിക്കൻ പക്ഷികള്‍ക്ക്
വംശനാശം സംഭവിക്കാതിരിക്കട്ടേ..
നിങ്ങളെയൊക്കെ ദിവസേന,
വാത്സല്യക്കുഴമ്പിട്ട് തേച്ച്,
സ്നേഹത്തില്‍ മുക്കിക്കുളിപ്പിച്ച്,
ഉടുപ്പിന്‍കോന്തലകൊണ്ട് തോര്‍ത്തി,
കരുതല്‍പൊടിയിട്ട് നെറുകതിരുമ്മി,
കവിളില്‍ മുത്തവും തന്നിരുന്നയെനിക്ക് ,
ഇതിലും ശ്രേഷ്ഠമായൊരു മോക്ഷമുണ്ടോ?!
- ജോയ് ഗുരുവായൂര്‍

മരിച്ചുമണ്ണടിഞ്ഞാല്‍....

സുന്ദരരും വിരൂപരും
കറുത്തവരും വെളുത്തവരും
പണക്കാരും പാവപ്പെട്ടവരും
ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും
വരേണ്യരും അവര്‍ണ്ണരും
അഹങ്കാരികളും ലളിതഹൃദയരും
വിശ്വാസികളും അവിശ്വാസികളും
പൂജാരിമാരും ഭക്തഗണങ്ങളും
നേതാക്കളും വോട്ടര്‍മാരും
കള്ളന്മാരും നീതിമാന്മാരും
തൊഴിലാളികളും മുതലാളികളും
പണ്ഡിതരും പാമരരും
എല്ലാരുമെല്ലാരും
മരിച്ചുമണ്ണടിഞ്ഞാല്‍.....
പുഴുവരിക്കുന്ന,
ഒരുപോലിരിക്കുന്ന
അസ്ഥികോലങ്ങള്‍ മാത്രം!
- ജോയ് ഗുരുവായൂര്‍

എന്‍റെ പ്രിയപ്പെട്ട പെരിങ്കുരികില്‍*ക്കുഞ്ഞ്

*പെരിങ്കുരികില്‍ = പരുന്ത്
എന്‍റെ പ്രിയപ്പെട്ട പെരിങ്കുരികില്‍ക്കുഞ്ഞേ,
ഇതായീനിമിഷം, തുടങ്ങുകയായി നിന്‍ദേശാടനം..
കടലുംകൊടുമുടികളും താഴ്വാരങ്ങളും താണ്ടി,
സൃഷ്ടിയുടെ ഈറ്റില്ലവുംതേടിയുള്ള നിന്‍റെ സഞ്ചാരം
നിന്‍ശ്രോത്രേന്ദ്രിയങ്ങളില്‍ ഞാനോതിയ വസ്തുതകളുടെ,
നേര്‍ക്കാഴ്ചകള്‍ നിന്നേ കാത്തിരിക്കുന്നു..
ദൃഷ്ടികള്‍ ചെന്നുപതിക്കുന്ന ഓരോ കാഴ്ചകളും,
അഭ്രപാളിയിലെന്നോണം നീ ഒപ്പിയെടുക്കവേണം.
മൂടല്‍മഞ്ഞുമൂടിയ കാഴ്ചകളുടെ വ്യക്തതയിലേക്ക്,
താഴ്ന്നുപറന്നുകൊണ്ടവയെ നീ കോരിനിറയ്ക്കുക.
കണ്ണുകളെ വഞ്ചിക്കാന്‍ശ്രമിക്കുന്ന കാഴ്ചകളുടെ,
അരികിലൊരിത്തിരിനേരം നീ വട്ടമിട്ടുപറക്കുക.
നീതിദേവതയുടെ കണ്ണുകള്‍ കെട്ടപ്പെടുന്നരീതികളും,
ആടിനെ പട്ടിയാക്കുവാന്‍ മെനയുന്ന തന്ത്രങ്ങളും,
ആളേമയക്കുന്ന ആള്‍ദൈവങ്ങളുടെ ഉള്ളറക്കേളികളും,
വെടിയേറ്റുവീഴുന്ന നിരായുധരുടെ വിലാപങ്ങളുമറിയാം.
കുഞ്ഞിന്‍റെ കരച്ചില്‍ കേവലം വിശപ്പുകൊണ്ടാവില്ലാ;
കുമാരിതന്‍ വിങ്ങലുകള്‍ ആര്‍ത്തവവേദനകൊണ്ടുമാവില്ലാ;
വിട്ടുവീഴ്ചകളില്ലാതെ നീയെല്ലാം ചൂഴ്ന്നുവീക്ഷിക്കണം..
നിന്നേയുമെന്നേയും അത്ഭുതത്തിലാഴ്ത്തും ഉണ്മകളറിയാന്‍.
മദ്ധ്യപൌരസ്ത്യദേശത്ത് പുകയുന്ന പീരങ്കികള്‍ക്ക്,
തീക്കൊളുത്തുന്നവരാരെന്ന് കണ്ടുപിടിക്ക നീ.
വംശീയയുദ്ധങ്ങളുടെ പ്രചാരകരാം തലതൊട്ടപ്പന്മാര്‍,
ഒരുമിച്ചിരുന്ന് ചൂതുകളിക്കുന്നയിടം കണ്ടെത്തുക നീ.
തിരഞ്ഞെടുപ്പുകളുടെ മുന്‍പുംപിന്‍പും നടക്കുന്ന,
ഗൂഢാലോചനകള്‍ നയിക്കുന്ന, ശുഭ്രവസ്ത്രധാരികളുടെ,
ഊരും പേരും കക്ഷിബന്ധങ്ങളും കുറിച്ചുവയ്ക്ക നീ..
മദ്യമദിരാക്ഷികള്‍ തീര്‍പ്പാക്കും ഉടമ്പടികള്‍ കാണുക നീ.
സമത്വം പ്രസംഗിക്കുന്നവരുടെ ഉരുക്കുകോട്ടകളിലും,
ഭക്തി വിറ്റുകാശാക്കുന്നവരുടെ അന്തപുരങ്ങളിലും,
കറുത്ത കോട്ടിട്ട്, അനീതിമെനയുന്ന ഇരുട്ടുഗുഹകളിലും,
ഒരു തന്ത്രശാലിയേപോലെ നീ കടന്നുചെല്ലണം.
കാഴ്ചകളുടെ സത്യങ്ങള്‍ തലച്ചോറില്‍കുറിച്ചുകൊണ്ട്,
ക്ഷീണം വകവയ്ക്കാതെ, നീ മടക്കയാത്ര തുടങ്ങണം.
വെള്ളാരംകല്ലുകള്‍തിളങ്ങുന്ന പര്‍വ്വതശിഖരങ്ങളില്‍,
നിന്‍റെ കൊക്കുകള്‍, ഉരച്ചു നീ മൂര്‍ച്ചവരുത്തണം.
തിരികേവന്ന് നീയെന്‍ തോളത്തിരിക്കുന്നമാത്രയില്‍,
നിന്നേ ഞാന്‍ വാത്സല്യത്തോടെയെന്‍ മാറോടണയ്ക്കും.
നിന്‍റെ വിശപ്പും ക്ഷീണവും മാറുന്നയതേ മാത്രയില്‍,
വഞ്ചകരെ കൊത്തിക്കീറാന്‍, വീണ്ടും നീ അയയ്ക്കപ്പെടും..
- ജോയ് ഗുരുവായൂര്‍

ഹല്ലാപ്പിന്നേ..........

വെട്ടരുതേ, മരം വെട്ടരുതേയെന്ന 
എന്‍റെ വരികളെ മറയാക്കി 
ഞാനൊരു മരം വെട്ടി.
പുഴയെ നശിപ്പിക്കല്ലേയെന്നുള്ള
എന്‍റെ കവിത ചൊല്ലിക്കൊണ്ട്‌
പുഴയില്‍നിന്നൊരുകുട്ട മണലുവാരി.
മാ..നിഷാദാ..യെന്നുവിലപിച്ചുകൊണ്ട്
എണ്ണയിട്ടുവച്ച കള്ളത്തോക്കിനാല്‍
കാട്ടുമുയലൊന്നിനെ കാലപുരിക്കയച്ചു.
കൈക്കൂലി വാങ്ങരുത്, കൊടുക്കരുതെന്ന
ആദര്‍ശം വിളമ്പിക്കൊണ്ട്
ഒരുശകലം നികുതിവെട്ടിച്ചു.
ഒരുജാതിയൊരുമതം മനുഷ്യനെന്ന
സിദ്ധാന്തം പ്രസംഗിച്ചുകൊണ്ട്
സ്വജാതിയിലൊരു മരുമകനെതേടി
ബാലവേലയെ നഖശിഖാന്തംപഴിച്ച്
വീട്ടുപണിക്കും വണ്ടികഴുകാനും
പാവംപയ്യന്‍സൊന്നിനെ ഒപ്പിച്ചു.
പൊതുമുതല്‍ നശിപ്പിക്കരുതെന്ന
ഉപദേശം ജനത്തിന് നല്കിക്കൊണ്ട്
ഒരു വഴിവിളക്കെറിഞ്ഞുതകര്‍ത്തു
കള്ളമരുതേ, ചതിയരുതേയെന്നു
വേദികളില്‍ ഘോരംപ്രസംഗിച്ച്,
ഒരിച്ചിരി വൈദ്യുതി മോഷ്ടിച്ചു.
മദ്യവിരുദ്ധ പ്രചാരണജാഥകള്‍നയിച്ച,
ക്ഷീണമൊന്നു മാറുവാനായി
ഒരു നിപ്പനടിച്ചു "ഓണ്‍ ദി റോക്സ്".
പീഡനത്തിനെതിരെ റാലികള്‍നടത്തി,
നാരികളുടെ സ്വകാര്യമണ്ഡലങ്ങളില്‍,
അറിയാത്ത പോലൊന്നുതടവി.
കള്ളസാക്ഷികളെ അപലപിച്ചുകൊണ്ട്,
ബാങ്ക് അക്കൌണ്ടിന്‍റെ വിശപ്പകറ്റാന്‍
ചെറിയവലിയൊരു കള്ളമങ്ങു തട്ടി.
ആരുമിതുകേട്ട് തെറ്റിദ്ധരിക്കവേണ്ടാ
ഗീര്‍വ്വാണങ്ങള്‍കൊണ്ട് ആശകള്‍ തീരില്ലാ..
എനിക്കുശേഷം മതി ഈ "പ്രളയമൊക്കെ"
ഹല്ലാപ്പിന്നേ..........
- ജോയ് ഗുരുവായൂര്‍

മനസ്സ് സാക്ഷി


നീയൊരു സംഭവമാ..
നോട്ടവും
മയക്കുന്ന ചിരിയും 
ഫലിതങ്ങളും
നല്ല വാക്കുകളും
നടപ്പും എടുപ്പും
സൗന്ദര്യവും
സമ്പത്തും
ആഢ്യതയും
കലാവിരുതും
സാഹിത്യവാസനയും
സഹവര്‍ത്തിത്വവും....
നീയാളൊരു സംഭവമാ..
അനുകമ്പയും
ദാനശീലവും
ദൈവഭയവും
ആരോഗ്യവും
വിദ്യാഭ്യാസവും
അറിവും....
നീയൊരു വലിയ സംഭവം തന്നെയാ..
ചുഴിഞ്ഞുനോക്കുമ്പോള്‍,
ഇതെല്ലാം
നിന്നിലടിഞ്ഞൂറും,
കടുത്ത സ്വാര്‍ത്ഥത,
നിറയ്ക്കാന്‍ മാത്രമുള്ള
ഉപകരണങ്ങള്‍!.
ആരുടെ പതനങ്ങളിലും
നിന്മനം കേഴില്ലാ..
നാളേ..
നീയതുമൊരു കവിതയാക്കി,
പ്രശസ്തി തേടാം!!...
ഉള്ളിന്‍റെയുള്ളില്‍,
എല്ലാത്തിനോടും നിനക്ക്
കടുത്ത പരിഹാസം
എല്ലാ൦ നിന്‍റെ കളിപ്പാട്ടങ്ങള്‍;
ദൈവം പോലും!!!!!!!!!!
- ജോയ് ഗുരുവായൂര്‍

നമ്മുടെ ബന്ധം


പണ്ടെന്നെ നോക്കി മന്ദഹസിച്ച,
നിന്‍ചൊടികളിലിന്നു പരിഹാസം.
പണ്ടെന്റെ മുറിവുകളില്‍ തലോടിയ 
നിന്‍കൈയിലിന്നില്ലയാ ആര്‍ദ്രത.
നിത്യവുമെന്നെ കാണുവാന്‍വെമ്പുന്ന
നയനങ്ങളിന്നില്ലാ നിന്‍വദനത്തില്‍.
നിന്‍റെ നഗ്നപാദസ്പര്‍ശനത്താല്‍
പുളകിതയാകുന്ന ദിവസങ്ങളില്ലിന്ന്.
മാഞ്ചുവട്ടില്‍വീശും മന്ദമാരുതനെ
കരിമ്പുക തട്ടിക്കൊണ്ടുപോയ്.
പുഴായോരത്തണലുകള്‍മൊത്തം
'ടിപ്പറില്‍' കയറി യാത്രയായ്.
നെല്ല് നിറയും പത്തായങ്ങളില്‍
'കോക്രോച്ചു'കള്‍ തിമിര്‍ക്കുന്നു.
കര്‍ഷകര്‍തന്‍ കുടിലുകളില്‍
'റോക്ക് മ്യൂസിക്' തകര്‍ക്കുന്നു.
എന്നോടുള്ള നിന്‍സ്നേഹസ്ഫുരണം,
'സൈബര്‍പേജില്‍ കാവ്യങ്ങളാകുന്നു.
എന്‍റെയിടനെഞ്ചുകീറിയ കുഴികളില്‍,
പണിതീര്‍ന്നിടുന്നൂ നിന്‍ശ്മശാനങ്ങള്‍.
ഒരു ചെമ്പനീര്‍പ്പൂവിരിയില്ലിനിയിവിടേ..
ഈര്‍പ്പവുമുണ്ടാവില്ലൊരു മഷിത്തണ്ടിലും.
ഒരു പൂവിളിയുമൊരുകുളിര്‍ക്കാറ്റും നിന്‍,
പിന്‍വിളികളുമാവില്ലിനി-യൊരിക്കലും.
- ജോയ് ഗുരുവായൂര്‍

നമ്മുടെ ബന്ധം


പണ്ടെന്നെ നോക്കി മന്ദഹസിച്ച,
നിന്‍ചൊടികളിലിന്നു പരിഹാസം.
പണ്ടെന്റെ മുറിവുകളില്‍ തലോടിയ 
നിന്‍കൈയിലിന്നില്ലയാ ആര്‍ദ്രത.
നിത്യവുമെന്നെ കാണുവാന്‍വെമ്പുന്ന
നയനങ്ങളിന്നില്ലാ നിന്‍വദനത്തില്‍.
നിന്‍റെ നഗ്നപാദസ്പര്‍ശനത്താല്‍
പുളകിതയാകുന്ന ദിവസങ്ങളില്ലിന്ന്.
മാഞ്ചുവട്ടില്‍വീശും മന്ദമാരുതനെ
കരിമ്പുക തട്ടിക്കൊണ്ടുപോയ്.
പുഴായോരത്തണലുകള്‍മൊത്തം
'ടിപ്പറില്‍' കയറി യാത്രയായ്.
നെല്ല് നിറയും പത്തായങ്ങളില്‍
'കോക്രോച്ചു'കള്‍ തിമിര്‍ക്കുന്നു.
കര്‍ഷകര്‍തന്‍ കുടിലുകളില്‍
'റോക്ക് മ്യൂസിക്' തകര്‍ക്കുന്നു.
എന്നോടുള്ള നിന്‍സ്നേഹസ്ഫുരണം,
'സൈബര്‍പേജില്‍ കാവ്യങ്ങളാകുന്നു.
എന്‍റെയിടനെഞ്ചുകീറിയ കുഴികളില്‍,
പണിതീര്‍ന്നിടുന്നൂ നിന്‍ശ്മശാനങ്ങള്‍.
ഒരു ചെമ്പനീര്‍പ്പൂവിരിയില്ലിനിയിവിടേ..
ഈര്‍പ്പവുമുണ്ടാവില്ലൊരു മഷിത്തണ്ടിലും.
ഒരു പൂവിളിയുമൊരുകുളിര്‍ക്കാറ്റും നിന്‍,
പിന്‍വിളികളുമാവില്ലിനി-യൊരിക്കലും.
- ജോയ് ഗുരുവായൂര്‍