Monday, August 15, 2016

സ്നേഹച്ചങ്ങല

"ആറുമണിക്ക് ഓഫീസ് കഴിഞ്ഞിറങ്ങിയിട്ട് ഇതേവരെ നിങ്ങളെവിടെയായിരുന്നുവെന്നാണെനിക്കറിയേണ്ടത്... "
"ഇതേവരെയോ?!.... എടീ അത്... ഇപ്പൊ ആറേമുക്കാലല്ലേ ആയുള്ളൂ.. ഈ സമയത്തിനുള്ളില്‍ ഞാനെങ്ങോട്ടുപോകാനാ സന്ധ്യേ.. ദേ ഇങ്ങോട്ട് തിരിയുന്ന വളവില്‍വച്ച് നമ്മുടെ തോമാച്ചേട്ടനെ കണ്ടു. കുറേ കാലായി ചേട്ടനോടൊക്കെയൊന്നു സംസാരിച്ചിട്ട്. മകന്‍ എഞ്ചിനീയറിംഗ് ഫൈനല്‍ ഇയര്‍ ആണത്രേ.. നമ്മുടെ തറവാട്ടിലെ തെങ്ങുകയറ്റം കഴിയുമ്പോള്‍ സ്ഥിരമായി തേങ്ങ പൊളിക്കാന്‍ വന്നിരുന്ന കക്ഷിയാ.. മൂത്തവളിപ്പോ നര്‍സിംഗ് പഠിച്ച് അമേരിക്കയിലാണ് പോലും... "
"ഹോ.. തുടങ്ങി നുണ പറച്ചില്‍.. ഓക്കേ.. ഒരാളോട് സംസാരിക്കാന്‍ എത്ര നേരം വേണം?.. ഒരഞ്ചു മിനിറ്റ്.. ഏറിമറിഞ്ഞാല്‍ പത്ത്.. ആറേ ഇരുപതിന് എന്നും വീട്ടിലെത്തുന്ന നിങ്ങള്‍ ബാക്കി അരമണിക്കൂര്‍ എന്തുചെയ്യുകയായിരുന്നു എന്ന് പറയൂ...കുറേ കാലമായി നിങ്ങളെന്നെ പറ്റിക്കാന്‍ നോക്കുന്നു.. ഇപ്രാവശ്യം ഞാന്‍ ക്ഷമിക്കുമെന്നു നിങ്ങള്‍ കരുതേണ്ടാ.. മനുഷ്യനിവിടെ നിങ്ങളിപ്പോ വരൂലോ എന്നും കാത്ത് കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു... നിങ്ങളോ.. കണ്ണീക്കണ്ട ജന്തുക്കളുമായി ആടിനടക്കുന്നു.. എനിക്കെന്തു വിലയാണ് നിങ്ങള്‍ തന്നിരിക്കുന്നത്.. ഈ അവഗണന മാത്രം... എന്താ ഇങ്ങനെ അവഗണിച്ചു കൊല്ലാനാണോ എന്നെ കല്യാണവും കഴിച്ച് ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുന്നത്... അതോ നിങ്ങളുടെ കള്ളക്കഥകളൊക്കെ വിശ്വസിച്ച് എപ്പോഴും ചിരിച്ചുകാണിക്കുന്ന ഒരു സത്യവതിയെയാണോ നിങ്ങള്‍ എന്നില്‍നിന്നും പ്രതീക്ഷിക്കുന്നത്? രണ്ടിലൊന്ന് എനിക്കിപ്പോ അറിയണം...ഹും..."
"എന്‍റെ സന്ധ്യക്കുട്ടീ... എനിക്ക് നീ ജീവനായിരുന്നെങ്കിലും, എന്നെത്തന്നെ കെട്ടണം.. അല്ലെങ്കില്‍ ആത്മഹത്യ ചെയ്തുകളയും എന്നൊക്കെ നീത്തന്നെയല്ലേ നിന്‍റെ അച്ഛനെ വിരട്ടി ഈ കല്യാണം നടത്തിച്ചത്?.. അല്ലെങ്കില്‍ റെയില്‍വേ പോര്‍ട്ടര്‍ ആയ നിന്‍റെ മുറച്ചെറുക്കന്‍ കോന്തന്‍ നിന്നെയങ്ങു കേട്ട്യേനെ... എന്നിട്ടിപ്പോ ഞാനാണ് ഇതിനു കാരണം എന്നു പറയുന്നുവോ? അല്ലെങ്കിലും ഇത്രയൊക്കെ പറയാനായിട്ട് എന്താപ്പോ ഇവിടെയുണ്ടായേ? ഞാനൊരു അരമണിക്കൂര്‍ വൈകി.. അതിനെന്താ.. അതില്‍ തലപോകുന്ന കേസുകെട്ടുകള്‍ ഒന്നുമില്ലല്ലോ?... ആണുങ്ങളായാല്‍ ചിലപ്പോള്‍ പല കാര്യങ്ങളിലും ഇടപെടേണ്ടതായി വരും.. അത്തരമോരോന്നിനും ഭാര്യയോടു കണക്കുപറയണമെന്നു പറഞ്ഞാല്‍ ശ്ശി പാടാണേ.. സന്ധ്യേ.. വെറുതേയെന്നെ നീ ദേഷ്യം പിടിപ്പിക്കേണ്ടാ.. എന്‍റെ ബിപി കൂട്ടാതെ നിനക്ക് ഒരുദിവസം പോലും കഴിയാനാവില്ലെന്നു വച്ചാല്‍ വല്ല്യ കഷ്ടം തന്നെയാണുട്ടോ... പണ്ടാരമടങ്ങാന്‍..."
"ങാ... ഇപ്പോ ഞാന്‍ നിങ്ങള്‍ക്കൊരു വേസ്റ്റ് ആയി... കല്യാണം കഴിഞ്ഞ കാലത്തൊക്കെ എന്തായിരുന്നൊരു സ്നേഹം... അവിടേന്നങ്ങോട്ട് അത് നിന്നു. ഇപ്പൊ നിങ്ങള്‍ക്കെന്നെ സ്റ്റൈല്‍ പിടിക്കില്ലാ.. മിണ്ടിയാല്‍ ഞാനൊരു സംശയരോഗി... അല്ലേ? ഇങ്ങനെപ്പോയാല്‍ മിക്കവാറും താമസിയാതെ നിങ്ങളെന്നെയൊരു ഭ്രാന്തിയാക്കും.. എന്‍റെ തലവിധി... ഒന്നു ചത്തുകിട്ടാന്‍ വേണ്ടി എന്താണ് ഭഗവതീ ഞാന്‍ ചെയ്യേണ്ടത്?... എന്‍റെ ജീവിതം തകര്‍ന്നേ... നിങ്ങളത് തകര്‍ത്തു... നിങ്ങളുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി എന്തിനാ എന്‍റെ ജീവിതം നിങ്ങള്‍ നശിപ്പിച്ചത്? പറയൂ... എന്തിനെന്നെ നശിപ്പിച്ചു?.. "
"പിന്നേ... നിന്‍റെ ജീവിതം നശിച്ചു... എപ്പോഴും നിന്‍റെ മൂഡ്‌ ശരിയാക്കി വയ്ക്കാനുള്ള ശ്രമങ്ങളില്‍ ശരിക്കും എന്‍റെ ജീവിതമാണ് തകര്‍ന്നത്. ഓഫീസ് വിട്ടാല്‍ വീട്.. വീട് വിട്ടാല്‍ ഓഫീസ്.. നാല് കൊല്ലമായില്ലേ നിന്നെ പരിചരിച്ചും സന്തോഷിപ്പിച്ചും നിന്റെ നിഴല് പോലെ ഞാന്‍ നടക്കുന്നു? ഇല്ലേന്ന്... ഒരു വര്ഷം.. ഒരു വര്ഷം മാത്രം.. അതിനുശേഷം ഈ അവസാന മൂന്നു വര്‍ഷത്തിനുള്ളില്‍ എന്നെങ്കിലുമൊരിക്കല്‍ നീയെനിക്കൊരു മനസ്സമാധാനം തന്നിട്ടുണ്ടോ? എന്തെങ്കിലും പറഞ്ഞുചൊറിയാത്ത ഒരു ദിവസമെങ്കിലും നമ്മുടെയിടയില്‍ ഉണ്ടായിട്ടുണ്ടോ? കഷ്ടം... എന്‍റെ ജീവിതം നേര്‍ച്ചപ്പെട്ടിയില്‍ ഇട്ടതുപോലായല്ലോ ഭഗവാനേ...എന്നെ എത്രയും പെട്ടെന്നൊന്നു മുകളിലേക്കെടുക്കാന്‍ കനിവുണ്ടാകണേ"
"ഹും.... നിങ്ങളെ വിശ്വസിച്ച് നിങ്ങളുടെകൂടെ ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട എന്നെത്തന്നെ പറഞ്ഞിട്ടേ കാര്യമുള്ളൂ... ദൈവമേ ഇങ്ങനെയൊരു നീചനെയാണല്ലോ നീയെനിക്കുവേണ്ടി തന്നത്... ഇതിലും ഭേദം കല്യാണമേ ഇല്ലാതിരിക്കുന്നതായിരുന്നല്ലോ.. ഈ ആണ്‍വര്‍ഗ്ഗം തന്നെ ഇങ്ങനെയാണ്. ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന ജന്മങ്ങള്‍... ശവങ്ങള്‍.. പോ എന്‍റെ മുന്നീന്ന്.. എനിക്കിനി നിങ്ങളെ കാണേണ്ടാ... പോ..."
"എടീ നീയെന്തിനാ അനാവശ്യമായി ഇങ്ങനെ ചൂടാവുന്നേ?..അതിനുമാത്രം എന്തുണ്ടായി ഇവിടെ? സത്യത്തില്‍ ഇന്ന് ജെയിംസിന്റെ വിവാഹവാര്‍ഷികമായിരുന്നു... അതിന്റെ സന്തോഷത്തില്‍ വരുന്ന വഴി ഒരു ബീയര്‍ അടിക്കാന്‍ കേറാമെന്നു പറഞ്ഞപ്പോള്‍.. ഒരു പത്തിരുപതു മിനിറ്റ് വൈകി.. അതിനാണോ നീയിങ്ങനെ ചന്ദ്രഹാസം ഇളക്കുന്നത്.. ചവിട്ടിക്കൂട്ടും ഞാന്‍.. എന്നെ നിനക്കറിയില്ല... എന്‍റെ സ്വഭാവം എനിക്ക് തന്നെ പിടിക്കാതിരിക്കുകയാ... അതിനിടയില്‍ ചൊറിയാന്‍ വന്നാലുണ്ടല്ലോ.... ചവിട്ടിക്കൂട്ടി ചമ്മന്തിയാക്കി നിന്‍റെ തന്തേടെ മുന്നില്‍ കൊണ്ടുപോയി വലിച്ചെറിയും ഞാന്‍.. കുറേ കാലമായി നീയെന്നെ കൊരങ്ങു കളിപ്പിക്കുന്നു... എനിക്ക് സൌകര്യമില്ല നിന്‍റെ ഒരടിമയായി ജീവിക്കാന്‍.. ക്ഷമയുടെ നെല്ലിപ്പടിയും കഴിഞ്ഞു നില്ക്കുകയാ ഞാന്‍... ശവം... നിന്റെയൊരു ഫിഷ്‌ ടാങ്ക്.. ഇതിലെ മീനുകളെപ്പോലെ നീയെന്നെ ചില്ലിന്‍കൂട്ടിലിട്ടു വച്ചോ... അതിനു എന്നെക്കിട്ടില്ലാ.. ഉണ്ടല്ലോ നിന്‍റെ പുന്നാര ആങ്ങള... പെണ്‍കോന്തന്‍... അവനെപ്പോലെ ഞാനുമാവണമെന്നുള്ള ചിന്തയുണ്ടെങ്കിലേയ്.. അതങ്ങ് കോത്താഴത്തു പറഞ്ഞാല്‍ മതീട്ടോ.. നീയൊന്നും ജീവിതത്തില്‍ ആണത്തമുള്ള ആണുങ്ങളെ കണ്ടിട്ടില്ലാ... അതിന്‍റെ കുഴപ്പാ... നാശം..."
" കണ്ടോ കണ്ടോ നുണ പൊളിഞ്ഞത്... തോമാച്ചേട്ടനും കോമാച്ചേട്ടനും... വായീത്തോന്നീത് പറഞ്ഞു പറ്റിക്കാന്‍ ഞാനൊരു വിഡ്ഢിയാണെന്ന് നിങ്ങള്‍ ധരിച്ചുപോയി.. കണ്ടില്ലേ ഇപ്പൊ സത്യം മണിമണി പോലെ പുറത്തു വന്നത്.. പ്രേമിച്ചു നടന്നതടക്കം അഞ്ചാറുവര്‍ഷമായി നിങ്ങളെന്നെ പറ്റിക്കുന്നു. ഞാനെന്താ വെറുമൊരു മണ്ടിയാണെന്നു നിങ്ങള്‍ കരുതിയോ? മിനിഞ്ഞാന്ന് നിങ്ങള്‍ പറഞ്ഞു ബോസിന്‍റെ കുട്ടിക്ക് രക്തം കൊടുക്കാനായി പോയതാണെന്ന്. പിന്നീട് നിങ്ങളുടെ വായില്‍നിന്നും തന്നെ വീണു ആ കുട്ടിയുടെ രക്തം നിങ്ങളുടെ ഗ്രൂപ്പല്ലായെന്ന്.. അത് ചോദിച്ചപ്പോള്‍ വീണ്ടും ഉരുണ്ടുകളി.. എനിക്കുമുണ്ട് അത്യാവശ്യം ലോകവിവരങ്ങളൊക്കെ.. എന്നെ ഇങ്ങനെ മണ്ടിയാക്കി നിങ്ങള്‍ക്ക് സന്തോഷിച്ചു ജീവിക്കാമെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്?.. അത് സന്ധ്യയോടു വേണ്ടാ കേട്ടോ.. കണ്ടു ഞാന്‍ നിങ്ങളുടെ ജീമെയിലില്‍ പ്രാണസഖിയുടെ പിറന്നാള്‍ ആശംസകള്‍.. ഹോ എന്താ ഒരു ഒലിപ്പീര്... ചേട്ടാ... ചേട്ടന് സുഖല്ലേ.... ആരോഗ്യം ശ്രദ്ധിക്കണേ.. ഹോഓഓ.. എനിക്ക് ഭ്രാന്താവുന്നേ...എന്‍റെ ഭഗവതീ ഇങ്ങനെയൊരു കള്ളജന്മത്തെയാണല്ലോ നീയെനിക്ക് തുണയായി തന്നത്.."
"ഹലോ.. നീ വല്ലാതെ കളിക്കേണ്ടാ.. പറഞ്ഞല്ലോ ഞാന്‍.. നിനക്ക് വിവരമില്ലെങ്കില്‍ നീ വിവരമുള്ളവര് പറേണത് കേള്‍ക്കാ... ഇക്കാലത്ത് രോഗിക്ക് ആവശ്യമുള്ള അതേ ഗ്രൂപ്പ് രക്തം തന്നെ കൊടുക്കണം എന്നൊന്നുമില്ല. കൊടുക്കുന്ന രക്തത്തിന് പകരം ബ്ലഡ് ബാങ്കിന് ഏതെങ്കിലുമൊരു ഗ്രൂപ്പിലെ ബ്ലഡ് വേണമേന്നേയുള്ളൂ. നീയൊക്കെ ഇപ്പോഴും ജാംബവാന്റെ കാലത്താണ് ജീവിക്കുന്നത്. നിന്‍റെ അടിമയായി എന്നെ നീയിനി പ്രതീക്ഷിക്കേണ്ടാ... നിന്നോടുള്ള പ്രിയം എനിക്ക് നഷ്ടമായി.. നീത്തന്നെയതു നഷ്ടമാക്കി... രമ എനിക്കൊരു പെങ്ങളെപ്പോലെയാണ്.. അവളെനിക്കു പിറന്നാള്‍ സന്ദേശം മാത്രമല്ലാ.. ചോക്കലേറ്റും വാങ്ങിത്തന്നിരുന്നു.. എന്താ കുഴപ്പം?.. നീ പോയി കേസ് കൊടുക്ക്‌... ഹല്ലാപ്പിന്നെ... നിന്‍റെ തന്തയുണ്ടല്ലോ.. ആ ഫല്‍ഗുനന്‍... അയാളുടെ ഗുണം എന്തായിരുന്നുവെന്ന് എനിക്കറിയാം... ആ സ്വഭാവം നീയെന്‍റെ നേര്‍ക്ക്‌ ആരോപിച്ചാലുണ്ടല്ലോ.. വെട്ടിനുറുക്കും ഞാന്‍.. ഇനിയെനിക്ക് ക്ഷമിക്കാനാവില്ല.. നീ വേണേല്‍ എന്നെ ഉപേക്ഷിച്ചോളൂ... ഒരിക്കലും മനസ്സമാധാനം തരാത്ത.. എന്ത് ചെയ്താലും സംശയിക്കുന്ന ഒരു ഭാര്യയേ എനിക്കിനി വേണ്ടാ... ഞാന്‍ നല്ലവനാണെന്ന ബോധം എനിക്ക് മാത്രം മതി... നിന്‍റെ സര്‍ട്ടിഫിക്കറ്റ് എനിക്കിനി വേണ്ടാ... ശവം...ത്ഫൂ...!@#$%^&"
"കുറേക്കാലമായി അതുമിതും പറഞ്ഞ് നിങ്ങളെന്നെ പറ്റിക്കുന്നു.. ഇനിയെന്നേ അതിനു കിട്ടുമെന്നു കരുതേണ്ടാ.. നിങ്ങളുടെ മുഖം തന്നേ ഒരു കള്ളലക്ഷണമാണ്.. എന്നെങ്കിലും നിങ്ങളെന്നോടു സത്യം പറഞ്ഞിട്ടുണ്ടോ? എപ്പോഴും ഓരോ ഉരുണ്ടുകളികള്‍.. എന്നെ കാന്‍സര്‍ പോലെ കാര്‍ന്നു തിന്നുകയാണ് നിങ്ങള്‍.. തിന്നുതിന്നു ഞാനിപ്പോള്‍ ഒരുപാട് ക്ഷീണിച്ചുപോയി.. ഇനിയുമിവിടെ നിന്നാല്‍ നിങ്ങളെന്നെ കൊല്ലും... നിങ്ങളും നിങ്ങടെ കൂട്ടുകാരും കൂട്ടുകാരികളുമായി നിങ്ങള്‍ ആര്‍മ്മാദിക്കൂ... സന്തോഷമായി ജീവിക്കൂ... നിങ്ങളുടെ ആടിക്കുഴച്ചിലിനു ഞാനിനിയൊരു തടസ്സമാകില്ലാ... എന്നത്തേയും പോലെ ഇനിയെന്നെ വിളിക്കാന്‍ വന്നിട്ടുണ്ടെങ്കിലുണ്ടല്ലോ.. പോലീസില്‍ പറഞ്ഞ് സ്ത്രീ പീഡനത്തിനു കേസെടുപ്പിക്കും ഞാന്‍ ഓര്‍ത്തോ.. വൃത്തികെട്ടവന്‍.. ഇങ്ങനെയൊരു വൃത്തികെട്ട ജന്മത്തെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. നാശം പിടിച്ചവന്‍.."
"എടീ എങ്ങോട്ടാ നീയിപ്പോ പോണേന്ന്?.. അതിനുമാത്രം ഞാനെന്തു തെറ്റ് ചെയ്തു?.. കല്യാണം കഴിഞ്ഞതുമുതല്‍ ഇന്നേവരെ വല്ലകാര്യത്തിനും നിന്നെ ഞാന്‍ സംശയിച്ചിട്ടുണ്ടോ? ഡിഗ്രിക്ക് പഠിക്കുമ്പോ നീ പ്രേമിച്ച ആ കോന്തനെപ്പറ്റി ഞാന്‍ നിന്നോട് ചോദിച്ച് ഭ്രാന്താക്കാറുണ്ടോ?.. അവന്‍ നിനക്കയക്കുന്ന സീസണല്‍ മേസേജസിനെക്കുറിച്ച് ഞാന്‍ സംശയം പറയാറുണ്ടോ? നിനക്ക് തോന്നുമ്പോഴൊക്കെ നിന്‍റെ കൂട്ടുകാരികളുടേയും വീട്ടുകാരുടേയുമൊപ്പം തോന്നിയിടങ്ങളിലേക്ക് പോയി, തോന്നിയ സമയത്ത് കയറിവരുന്നതില്‍ ഞാന്‍ വല്ല അസ്ക്കിതകളും പ്രകടിപ്പിച്ചിട്ടുണ്ടോ?.. ഇല്ലാ... ഞാന്‍ നിന്നെ ഒരു മനുഷ്യജന്മമായി കാണുന്നുവെന്നല്ലേ അതിന്‍റെയൊക്കെയര്‍ത്ഥം? എന്നാ നീയോ?...ഞാന്‍ ബാത്ത്രൂമില്‍ പോയി വരാന്‍ വൈകിയാല്‍വരെ സംശയിക്കുന്ന ഒരു നികൃഷ്ട ജന്മമല്ലേ?.. ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഏറ്റവും കൂടുതല്‍ വേണ്ടത് പരസ്പര വിശ്വാസമാണ്. ഇതെന്നല്ലാ ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസം തന്നെയാണ്. അതില്ലെങ്കില്‍ ഒരിക്കലും സ്നേഹം എന്ന വികാരം വില പോകുകയില്ലാ. നീയായി നിന്‍റെ പാടായി.. ഭ്രാന്തിനു മരുന്ന് വാങ്ങിത്തരാന്‍ നിന്‍റെ തന്തയോട് പറ... അതിലും വല്യ ഉപദേശമൊന്നും എനിക്ക് തരാനില്ല."
"മതീ നിങ്ങടെ പ്രസംഗം.. നിങ്ങളൊരു വിശുദ്ധനാണ്.. എനിക്ക് നിങ്ങളെപ്പോലെയുള്ള ഒരാളുടെയൊപ്പം കഴിയാനുള്ള വിശുദ്ധിയില്ലാ... വിശുദ്ധകളായ രമാവതി, സൂസന്നത്തമ്പുരാട്ടി എന്നിവരൊക്കെയുണ്ടല്ലോ... പോയി അവരോടു ആടിത്തിമിര്‍ക്കൂ... എന്നെ ഒഴിവാക്കി നിങ്ങള്‍ മറ്റുള്ളവരുമായി ആടിത്തിമിര്‍ക്കുകയാണ്.. ആയിക്കോളൂ... എനിക്കിനിയൊരു നിമിഷംപോലും നിങ്ങടെയൊപ്പം നിക്കാന്‍ സാധിക്കുകയില്ലാ... ഞാന്‍ പോകുന്നൂ... ഇനിയെങ്ങാനും എന്റെയടുത്തു മാപ്പും പറഞ്ഞുവന്നാലുണ്ടല്ലോ... അപ്പോഴറിയാം.. ഹും..."
"പോടീ പുല്ലേ... ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടും ഞാനൊരു പെണ്ണിന്റെയും വലയില്‍ വീണിട്ടില്ല.. ഒരു പെണ്ണിനോടും എനിക്ക് പ്രേമവും തോന്നിയിട്ടില്ലാ... നീയെന്ന ഒരു വെടക്കിനെ എപ്പോഴോ കണ്ടപ്പോള്‍ എന്തോ വല്ലാത്തൊരടുപ്പം തോന്നി.. മുജ്ജന്മസുകൃതം ലഭിച്ചതുപോലെ ഞാനതില്‍ അഹങ്കരിക്കുകയും ചെയ്തു. അതിങ്ങനെയൊക്കെ ആയിത്തീരുമെന്നു ഒരിക്കലും പ്രതീക്ഷിച്ചതല്ലാ.. വലിയ ഫോര്‍വേഡ് തിങ്കിംഗ് ആണെന്നാണ്‌ കരുതിയത്‌. എന്നെപ്രതി നീയൊരിക്കലും സംശയിക്കല്ലേ സംശയിക്കല്ലേയെന്ന് ഒരു ലക്ഷം പ്രാവശ്യമെങ്കിലും നിന്നോട് ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഇനിയെനിക്ക് സൌകര്യമില്ല. ഞാനുമൊരു മനുഷ്യനാണ്. ഒരാളുടേയും അടിമയായി ജീവിക്കാന്‍ ഇനിയെന്നെ കിട്ടില്ലാ. നിനക്ക് എന്നേക്കാള്‍ വല്യ യോഗ്യന്മാരെ കിട്ടും... അപ്പോള്‍ നീ പഠിക്കും.. നീയോര്‍ക്കും.. രാജീവ് ആരായിരുന്നെന്ന്. നിന്‍റെ ജീവിതത്തിലെ കാന്‍സര്‍ ആണല്ലേ ഞാന്‍? ഹ ഹ ഹ ഹ നിന്‍റെ തന്തയും തള്ളയും ഏട്ടന്മാരും അനിയന്മാരുമൊക്കെ നിന്നെ പുല്ലുവില വച്ചപ്പോഴും ഞാനെന്ന ഈ കാന്‍സര്‍ ആയിരുന്നു നിനക്കുവേണ്ടി വാദിച്ചിരുന്നത്.. നീ തളര്‍ന്നുകിടക്കുമ്പോഴും മാനസികമായി സ്വന്തം ആളുകളില്‍ നിന്നും വേദനകള്‍ അനുഭവിച്ചപ്പോഴും നിനക്ക് ഈ കാന്‍സറിനെ ഒരുപാട് പ്രിയമായിരുന്നു.. ഇപ്പോള്‍ ഈ കാന്‍സര്‍ നിനക്ക് വെറുപ്പായി...ഹ ഹ ഹ .. എന്നെ ഇനിയെങ്കിലും ഒരു ചെറിയ വിലയെങ്കിലും വയ്ക്കാന്‍ നീ തയ്യാറല്ലെങ്കില്‍ എനിക്കും നിന്നെ വേണ്ടാ.. എന്നെയുമായി കൂടി നീയൊരു കാന്‍സര്‍ രോഗിയായി മാറുകയും വേണ്ടാ... എന്നോട് നിരുപാധികം മാപ്പ് പറയാതെ ഇനിയെന്‍റെ ജീവിതത്തില്‍ നിന്നെ ഞാന്‍ ചേര്‍ക്കുകയുമില്ല. ജനിച്ചേമുതല്‍ ഒരുപാടനുഭവിച്ചവനാ ഈ ഞാന്‍.. ഇനിയും അനുഭവങ്ങള്‍ തീര്‍ന്നിട്ടില്ലാ എന്ന് ഞാന്‍ കരുതിക്കോളാം.. പോടീ അശ്രീകരം... നിന്‍റെ മോന്തയിനി എനിക്ക് കാണുകയേ വേണ്ടാ... അസത്ത്... !@#$%^&*"
--------------------------------------------------------
അവള്‍ പോയി.. പോയ നിമിഷം മുതല്‍ അസ്വസ്ഥനായി നായകനും... പക്ഷേ ഒരിക്കലും ഇനി നായകന്‍ എന്നത്തേയും പോലെ എല്ലാം ക്ഷമിച്ച്‌ സ്വയമായി ഒരു നീക്കുപോക്കിനു തയ്യാറാവും എന്നു തോന്നുന്നില്ല. അത്രയും അദ്ദേഹത്തിന്‍റെ മനസ്സ് വിഷമിച്ചു കഴിഞ്ഞു. ജീവിതം സ്വര്‍ഗ്ഗത്തിലാണ് എന്നൊക്കെയായിരുന്നു കല്യാണം കഴിഞ്ഞ അവസരത്തില്‍ ആ മനുഷ്യന്‍ എന്നോട് പറഞ്ഞിരുന്നത്. ഒന്നുമുതല്‍ ഡിഗ്രീ വരെ എന്റെയൊപ്പം പഠിച്ച എന്‍റെ ആ ബാല്യകാലസുഹൃത്തിനേക്കുറിച്ച് ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്. വ്യക്തിബന്ധങ്ങളോട് ഇത്രമാത്രം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ഒരു വ്യക്തിയെ ഞാനും ജീവിതത്തില്‍ കണ്ടിട്ടില്ലാ. അധികമായാല്‍ അമൃതും വിഷം എന്നാണല്ലോ. സ്നേഹബന്ധങ്ങളില്‍ എത്രമാത്രം ആത്മാര്‍ത്ഥത കൂടിയിരിക്കുന്നുവോ, സ്നേഹവും വിശ്വാസവും നിഷേധിക്കുമ്പോള്‍ അത്രമാത്രം അവര്‍ പൊട്ടിത്തെറിക്കും.. മാത്രമല്ലാ അവനൊരു വിര്‍ഗോ രാശിക്കാരനാണ്. വിശ്വാസമില്ലായ്മ ഒരിക്കലും സഹിക്കുകയില്ല. സ്വജീവിതത്തില്‍ മറ്റൊരാളുടെ ഇടപെടല്‍ ഇഷ്ടപ്പെടുകയുമില്ല. അവന്‍റെ ചെറുപ്പം മുതലുള്ള സ്വഭാവം അറിയാവുന്നതുകൊണ്ട്‌ ഇനി എനിക്കൊന്നും ഇതില്‍ ചെയ്യാനുമില്ല. ഒക്കെ നേരെയാവും സമാധാനമായിരിക്കൂ എന്ന് സമാശ്വസിപ്പിക്കാനല്ലാതെ..
വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഓരോ വ്യക്തികളോടും എനിക്കൊന്നേ പറയാനുള്ളൂ... ആത്മാര്‍ത്ഥമായ സ്നേഹം കാംക്ഷിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അന്ധമായി പരസ്പരം വിശ്വസിക്കണം.. വിശ്വാസത്തിന്‍റെ അടിത്തറയിലാണ് സ്നേഹം പടുത്തുയര്‍ത്തേണ്ടത്. അകാരണമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കുക. ഏതുതരം ബന്ധത്തിലായാലും വിശ്വാസരഹിതമായ സമീപനങ്ങള്‍ പ്രിയം കുറയ്ക്കും. പ്രിയം എന്നതാണ് സ്നേഹമെന്ന വികാരത്തിന്‍റെ മുഖമുദ്ര. ഭാര്യക്ക് ഭര്‍ത്താവിനേയോ തിരിച്ചോ തന്‍റെ അടിമയാക്കാം. പക്ഷേ പരസ്പരം അത്രമാത്രം പ്രിയമുള്ളവരായിരിക്കാന്‍ അവര്‍ ശ്രമിക്കണം. പരസ്പരം വ്യക്തിത്വങ്ങളെ ബഹുമാനിക്കണം.. ബഹുമാനത്തില്‍ അധിഷ്ഠിതമായ സ്നേഹമാണ് ദമ്പതികള്‍ക്കിടയില്‍ വേണ്ടത്. കാരണം നല്ല മാതാപിതാക്കളായി മക്കള്‍ക്ക്‌ മാതൃക കാണിക്കേണ്ടവരാണവര്‍. നിസ്സാര പ്രശ്നങ്ങള്‍ക്ക് വേണ്ടി വഴക്കടിക്കുമ്പോള്‍ സ്വജീവിതം തന്നെയാണ് പണയം വയ്ക്കുന്നത് എന്ന് എല്ലാവരും ഓര്‍ത്താല്‍ നന്ന്.
ഈ പ്രണയദിനത്തില്‍ എല്ലാ സുഹൃത്തുക്കള്‍ക്കും ശുഭാശംസകള്‍ നേരുന്നു. പ്രണയം എന്നത് മൂന്നാമതൊരാള്‍ അറിയാത്ത ഒരതുല്യ വികാരമാണ്. ഓരോ അവസ്ഥകളിലും നിങ്ങളായിരിക്കുന്ന പ്രണയത്തില്‍ സായൂജ്യം കണ്ടെത്തുക. സമയമുള്ളവര്‍ എനിക്കേറ്റവും ഇഷ്ടമുള്ള ഈ പ്രണയഗാനം കേള്‍ക്കുക.
- ജോയ് ഗുരുവായൂര്‍

1 comment:

  1. കണ്മുന്നിൽ കാണുന്നതുപോലെ വായിക്കാൻ കഴിഞ്ഞു.അവർ പിന്നീട്‌ ഒരുമിച്ചോ?ഏരിയൽ
    ചേട്ടന്റെ
    ബ്ലോഗിലെ ലിങ്കിൽ നിന്നും വന്നതാണു. എന്തായാലും വായന മോശമായില്ല .നന്ദി !!!.!

    ReplyDelete