Tuesday, April 7, 2015

മനസ്സ് ഉപസംഗമം @ മുംബൈ

നവംബര്‍ 17 തിങ്കളാഴ്ച്ച...
"മുരള്യേട്ടാ.. ഞാന്‍ വീട്ടിലോട്ടു വരട്ടേ?.. എന്നിട്ട് ഒരുമിച്ചു പവിത്രേട്ടനെ [പവിത്രന്‍ കണ്ണപുരം] കാണാന്‍ പോയാലോ?.."
"ആഹാ.. അത് കൊള്ളാലോ... വരൂ ഞാനിപ്പോള്‍ ഫ്രീ ആയി ഇരിക്കുന്നു.. നമുക്ക് പോകാം.." മുരള്യേട്ടന്‍ സന്തോഷത്തോടെ പറഞ്ഞു.
എന്‍റെ വസതിയില്‍ നിന്നും ഒരു പതിനഞ്ചു മിനുറ്റ് നേരം നടന്നാല്‍ എത്തുന്ന ദൂരത്താണ് മുരള്യേട്ടന്‍ താമസിക്കുന്നത്. വെയിലേറ്റു ഗ്ലാമര്‍ കളയണ്ടാ എന്ന് കരുതി ഒരു ഓട്ടോ പിടിച്ചു മുരള്യേട്ടന്റെ ബില്ടിംഗ് നില്‍ക്കുന്ന കോമ്പ്ലെക്സില്‍ ഇറങ്ങി. ധാരാളം ബില്ടിംഗുകള്‍ ഉള്ള ആ കോമ്പ്ലെക്സില്‍ ഏതാണ് അദ്ദേഹത്തിന്‍റെ ഫ്ലാറ്റ് ഉള്ള കെട്ടിടം എന്ന ആശങ്കയോടെ നില്‍ക്കുമ്പോള്‍ അതാ വരുന്നു ഒരു ലുങ്കിയും ഷര്‍ട്ടും ധരിച്ച് തനി നാടന്‍ ആയി ചിരിച്ചു കൊണ്ട് പ്രിയപ്പെട്ട മുരള്യേട്ടന്‍..
വീട്ടില്‍ ചെന്നപ്പോള്‍ ചേച്ചിയുടെ ഊഷ്മളമായ പരിചരണം.. ചായയും സ്നാക്സും ഒക്കെ വെടിപ്പാക്കുന്നതിനിടയില്‍ മുരള്യേട്ടന്റെ കഥകളും കവിതകളും കുത്തിക്കുറിച്ച ഡയറി എടുത്തു തന്നു. അതില്‍ പഴയകാലത്ത് എഴുതിയവയടക്കം മനോഹരമായ ആശയങ്ങള്‍ അടങ്ങിയ ചില കൃതികളിലൂടെ കണ്ണോടിച്ചു.
പിന്നെ മനസ്സിനേയും നവംബര്‍ 2 നു മുരള്യേട്ടനും ചേച്ചിയും കൂടി പങ്കെടുത്ത മനസ്സ് കൊടുങ്ങല്ലൂര്‍ മീറ്റിനെക്കുറിച്ചും ഉള്ള ചര്‍ച്ചകള്‍, മനസ്സിലെ പ്രസക്തരായ അംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിലയിരുത്തലുകള്‍ [പരദൂഷണം അല്ലാട്ടോ ഹെഹെ] എന്നിവയ്ക്ക് ശേഷം ഞാനും മുരള്യേട്ടനും അവിടെ നിന്നും ഇറങ്ങി.
വരുന്ന വിവരം പവിയെട്ടനെ ഒന്ന് വിളിച്ചു പറഞ്ഞാലോ എന്ന് കരുതി മൊബൈല്‍ എടുത്തു നമ്പര്‍ സെലെക്റ്റ് ചെയ്യുമ്പോഴേക്കും അതാ വരുന്നു പവിത്രേട്ടന്റെ കോള്‍ മുരള്യേട്ടന്റെ മൊബൈലില്‍!... മുരള്യേട്ടന്‍ കോള്‍ എടുക്കുന്നതിനും മുമ്പ് ഞാന്‍ ഫോണ്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും വാങ്ങി സംസാരിച്ചു.
"എന്താ പവിയേട്ടാ വിശേഷം?.. ഓര്‍മ്മയുണ്ടോ ഈ ശബ്ദം?.." ഞാന്‍ ചോദിച്ചു..
"ഹോ.. ജോയിയോ?!!.. ഞാന്‍ ജോയിയുടെ കാര്യം മുരളിയോടു പറയാനായിരുന്നു വിളിച്ചത്.. നാരായണന്‍ സര്‍ എന്നെ വിളിച്ചിരുന്നു.. അസുഖം കാരണം ഗള്‍ഫിലേക്കുള്ള ഫ്ലൈറ്റ് ജോയി പോസ്റ്റ്‌ പോണ്‍ ചെയ്തെന്നു കേട്ടു.. എങ്ങനെയുണ്ട് ഇപ്പോള്‍?.. "
"ഇപ്പോള്‍ അല്പം കുറവുണ്ട് പവ്യേട്ടാ.. ബാക്കി വിശേഷങ്ങളൊക്കെ വീട്ടില്‍ വന്നു നേരിട്ട് പറയാം.. ഞങ്ങള്‍ അങ്ങോട്ട്‌ പുറപ്പെടാന്‍ നില്‍ക്കുകയാണ്" ഞാന്‍ പറഞ്ഞു.
"ഓക്കേ ജോയീ.. വരൂ വരൂ.. ഞാന്‍ ഇവിടെത്തന്നെയുണ്ട്..." പവിത്രേട്ടന്‍ പറഞ്ഞു.
പിന്നെയായിരുന്നു ഞങ്ങളുടെ സംഭവബഹുലമായ ആ യാത്ര ആരംഭിച്ചത്.. മുരള്യേട്ടന്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നു ഞാന്‍ പിറകിലും [ബൈക്ക് ആണ് കേട്ടോ ഹെഹെ].. ഞാന്‍ പിറകില്‍ ഇരുന്നപ്പോള്‍ ബൈക്കിന്‍റെ മുന്‍ഭാഗം പൊന്തുന്നുണ്ടോ എന്നു മുരള്യെട്ടന് ഒരു സംശയം.. ഞാന്‍ പറഞ്ഞു പേടിക്കേണ്ടാ.. വിട്ടോളൂ...
അങ്ങനെ ഞങ്ങളേയും വഹിച്ചു കൊണ്ട് ആ പാവം ഇരുചക്രവാഹനം ഹൈവേയിലെ ഇടമുറിയാത്ത വാഹനത്തിരക്കിനിടയിലൂടെ പവിത്രേട്ടന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു.
"പവിത്രേട്ടന്റെ വീട്ടിലേക്കു ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും ഇപ്പോഴും വഴിയെക്കുറിച്ചു എനിക്ക് കണ്ഫ്യൂഷന്‍ ആണ് ജോയീ.. " മുരള്യേട്ടന്‍ പറഞ്ഞു.
"എന്നാല്‍ ഞാന്‍ പവിയെട്ടനെ വിളിക്കട്ടെ.. വഴി കൃത്യമായി ചോദിക്കാമല്ലോ.. " ഞാന്‍ മൊബൈല്‍ എടുത്തു.
"വേണ്ടാ ജോയി.. എനിക്കേ വഴിയറിയാത്തതുള്ളൂ.. ദേ.. ഇവനറിയാം കൃത്യമായ വഴി..." ബൈക്കിന്‍റെ ഫ്യുവല്‍ ടാങ്കില്‍ തട്ടിക്കൊണ്ടു മുരള്യേട്ടന്‍ പറഞ്ഞു.
"ആഹാ.. അത് കൊള്ളാമല്ലോ... അപ്പോള്‍ ഇവന്‍ ആള് മിടുക്കന്‍ ആണല്ലേ?.. " ഞാന്‍ ചിരിച്ചു.
"ജോയീ.. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റിന്റെ ഗ്ലാസ് അടച്ചു വച്ച് എന്‍റെ കവിതകള്‍ ഉറക്കെ ചൊല്ലി ആസ്വദിക്കുന്നത് എന്‍റെ ഒരു ഹോബിയാണ്... ഹെല്‍മറ്റ് ഉള്ളതിനാല്‍ ആരും കേള്‍ക്കില്ലല്ലോ.. ഹ ഹ ഹ.. അങ്ങനെ അവ ചൊല്ലുന്ന ശ്രദ്ധയില്‍ ഇവന്‍ ഇങ്ങനെ യാന്ത്രികമായി  ഓടിക്കൊണ്ടിരിക്കുന്നത് ഗൌനിക്കാന്‍ മറന്നു പോകും... വീടിന്‍റെ പോര്‍ട്ടിക്കോയില്‍ എത്തുമ്പോഴായിരിക്കും പലപ്പോഴും എനിക്ക് സ്ഥലകാലബോധം ഉണ്ടാവുന്നത്.. ഏതോ അദൃശ്യ ശക്തിയുടെ സ്വാധീനത്താലെന്ന പോലെ ഈ ട്രാഫിക്കിനിടയിലൂടെയും സുരക്ഷിതമായി ഇവനെന്നെ എത്തേണ്ടിടത്ത് എത്തിക്കാറുണ്ടേ..." മുരള്യേട്ടന്‍ അത് പറഞ്ഞു പൊട്ടിച്ചിരിച്ചു..
ഒരു സ്ഥലത്തെത്തിയപ്പോള്‍ റോഡിന്‍റെ ഒരുവശം എന്തോ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിനായി വെട്ടിപ്പൊളിച്ച് ഇട്ടിരിക്കുന്നു. ആ ഗര്‍ത്തത്തിലുള്ള അല്പ്പം നിരപ്പുള്ള സ്ഥലത്ത് ചേരിവാസികളായ കുട്ടികള്‍ ഷട്ടില്‍ കളിക്കുന്ന കാഴ്ച്ച. ഏതൊക്കെയോ പ്ലാസ്റ്റിക്‌ കുപ്പികള്‍ അടിച്ചു പരത്തിയാണ് അവര്‍ കളിക്കാനുള്ള ബാറ്റ് ഉണ്ടാക്കിയിരിക്കുന്നത്.
"കണ്ടോ ജോയീ.. നഗരത്തിലെ ജീവിത വൈവിധ്യം?!.. ഒരിടത്ത് മണിമാളികകളില്‍ എത്ര സൌകര്യങ്ങള്‍ ഒരുക്കിക്കൊടുത്താലും തൃപ്തരാവാത്ത കുട്ടികള്‍... മറ്റൊരിടത്തോ, ഉള്ളതുകൊണ്ട് ഓണം എന്നപോലെ സന്തോഷത്തോടെ, സംതൃപ്തിയോടെ കഴിയുന്ന കുട്ടികള്‍.. ഈ കുട്ടികളുടെ മുഖത്തുള്ള സന്തോഷം നമുക്ക് മണിമാളികയില്‍ വാഴുന്ന കുട്ടികളുടെ മുഖത്ത് കാണാനൊക്കുമോ?.. എല്ലാമുണ്ടായിട്ടും അവരുടെ മുഖം വല്ലപ്പോഴും തെളിയുമോ?.." മുരള്യേട്ടന്‍ പറഞ്ഞതു കേട്ട് ഞാനും ഒരു നിമിഷം മൂകനായി ആ വിരോധാഭാസത്തെക്കുറിച്ച് ചിന്തിച്ചു.
"ശ്ശ്ശ്ശ്ശ്ശ്ഷ്.." ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ പിറകില്‍ ബൈക്കോടിച്ചു വന്നിരുന്ന ഒരു തടിച്ച സ്ത്രീ ഞങ്ങളോട് എന്തോ പറയാന്‍ ശ്രമിക്കുന്നു.. മുരള്യേട്ടന്‍ വണ്ടി വേഗത കുറച്ചു. അപ്പോള്‍ അവര്‍ അടുത്തെത്തി പറഞ്ഞു..
"..'വിവരമില്ലാത്ത മനുഷിയന്മാരേ'.. നിങ്ങളുടെ വണ്ടിയുടെ പിറകിലെ ടയര്‍ പഞ്ചര്‍ ആണ്.." അവരുടെ മുഖഭാവം കണ്ട് അവരുടെ മനസ്സില്‍ ഞങ്ങളെക്കുറിച്ച്‌ "വിവരമില്ലാത്തവന്മാര്‍" എന്നുതന്നെയായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്ന് ഞാന്‍ ഊഹിച്ചതാണ് കേട്ടോ.. സംസാരങ്ങളിലും അതിനോടനുബന്ധിച്ച മനോവ്യാപാരങ്ങളിലും മുഴുകിയിരുന്ന ഞങ്ങളുണ്ടോ 'കാറ്റു പോയ' വിവരം വല്ലതും അറിയുന്നു. പാവം ബൈക്ക്... എടുക്കാനാവാത്ത ഭാരം അടിച്ചേല്‍പ്പിച്ചാല്‍ ഏതു ബൈക്കിന്റെയായാലും കാറ്റുപോയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...
'ഛെ.. എന്തിനാ അവര്‍ നമ്മളോട് ഇപ്പോളിത് പറഞ്ഞേ.. ഇനിയിപ്പോ ടയര്‍ പഞ്ചര്‍ ആണെന്ന് അറിഞ്ഞിട്ടും യാത്ര തുടരുക എന്ന് വച്ചാല്‍ ഒരു കുറ്റബോധം ഉണ്ടാവില്ലേ.. അറിഞ്ഞില്ലായിരുന്നെങ്കില്‍ നമ്മള്‍ ഇങ്ങനെയങ്ങ് പവിത്രേട്ടന്റെ വീട് വരെ ചെന്നേനെയല്ലോ..." ചിരിച്ചു കൊണ്ട് മുരള്യേട്ടന്‍ പറഞ്ഞു..
റോഡ്‌ സൈഡില്‍ വണ്ടി നിറുത്തി അതില്‍ നിന്നും അവരോഹിതരായി, ചുറ്റുവട്ടത്തെങ്ങാനും വല്ല ടയര്‍ റിപ്പയര്‍ കടയുമുണ്ടോയെന്നു പരിശോധിച്ചു. സമീപത്തുള്ള കടകളില്‍ തിരക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞു, കഷ്ടി അരക്കിലോമീറ്റര്‍ ദൂരം ചെന്നാല്‍ ഒരു ടയര്‍ റിപ്പയര്‍ കട ഉണ്ടെന്ന്. ഞങ്ങള്‍ പരസ്പ്പരം ഒന്ന് നോക്കി. ഞാന്‍ ഉടനെ ബൈക്ക് ഏറ്റുവാങ്ങി കടയെ ലക്ഷ്യമാക്കിക്കൊണ്ട്‌ റോഡരികിലൂടെ തള്ളിക്കൊണ്ട് നടന്നു.
"വേണ്ടാ ജോയി.. ഞാന്‍ തന്നെ തള്ളിക്കോളാം.. ഇനി എന്നെക്കൊണ്ട് മുരള്യേട്ടന്‍ ബൈക്ക് തള്ളിച്ചു എന്നും പറഞ്ഞു നാളെ മനസ്സില്‍ വല്ല കമന്റും ഇട്ടാലോ.. ഹ ഹ ഹ " മുരള്യേട്ടന്റെ നൈമിഷികമായ നര്‍മ്മഭാവന പുറത്തു വന്നു.. എന്‍റെ നെറ്റിയിലൂടെ വിയര്‍പ്പുചാലുകള്‍ ഒഴുകിയത് തുടയ്ക്കുകയായിരുന്നു അപ്പോള്‍ ഞാന്‍.. അന്നേരമാണ് ഇക്കാര്യം എന്തായാലും മനസ്സില്‍ അവതരിപ്പിച്ചേ ഇരിക്കൂ എന്ന കുറുമ്പ് ചിന്ത എന്നില്‍ ഉണ്ടായതും... ഹും.. മുരള്യേട്ടാ.. അടുത്ത പ്രാവശ്യം ഞാന്‍ കാറുമായി വന്നു അതിലൊരു ടയര്‍ മനപ്പൂര്‍വ്വം പഞ്ചറാക്കി മുരള്യേട്ടനെ കൊണ്ട് അത് തള്ളിക്കും.. കണ്ടോളൂ.. ഹെഹെഹെഹ് [ചുമ്മാആആഅ].
ബൈക്ക് തള്ളാന്‍ അധികം ആയാസമൊന്നും ഉണ്ടായിരുന്നില്ലാ.. ടയര്‍ കടയിലെത്തി പഞ്ചര്‍ അടപ്പിച്ചു വീണ്ടും ഞങ്ങളുടെ യാത്ര തുടര്‍ന്നു. മുമ്പ് പറഞ്ഞതുപോലെ വണ്ടി തന്‍റെ ദൌത്യം വിജയകരമാക്കി പൂര്‍ത്തിയാക്കി.. പവിത്രേട്ടന്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ മുന്നില്‍ വളരെ കൃത്യമായി അത് ചെന്നു നിന്നു.
പതിവുപോലെ സ്നേഹമസൃണമായി പവിയേട്ടന്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി. സംസാരിച്ചിരിക്കുന്നതിനിടയില്‍ ചേച്ചി സൂപ്പര്‍ ചായയും ബിസ്ക്കറ്റുമായി വന്നു.
ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വച്ചു. എഴുത്ത്, ബ്ലോഗുകള്‍, മനസ്സ്, മനസ്സിലെ മണിമുത്തുകള്‍, മീറ്റ്‌, ചിത്ര രചന ഇത്യാദി തന്നെ ചര്‍ച്ചാ വിഷയങ്ങള്‍. പവിത്രേട്ടനുമായി സംസാരിച്ചിരുന്നാല്‍ നേരം പോകുന്നത് അറിയില്ലാ.. സംസാരിക്കാന്‍ വിഷയങ്ങള്‍ക്ക്‌ ഒരു ക്ഷാമവുമുണ്ടാവില്ലാ.. കാര്യങ്ങളെല്ലാം വളരെ സരസമായി എന്നാല്‍ ഗൌരവം അല്പം പോലും ചോര്‍ന്നു പോകാത്ത രീതിയിലുള്ള സംസാരമാണ് പവിത്രേട്ടന്റേത്. സ്നേഹസമ്പന്നനായ ഒരു ജെന്റില്‍മാന്‍.
ചര്‍ച്ചയ്ക്കിടയില്‍ കെ കെ, നാരായണന്‍ സര്‍ അടക്കമുള്ള മനസ്സിലെ ചില അംഗങ്ങളുമായി ഫോണിലൂടെ സംസാരിക്കുകയും ചെയ്തു. പവിത്രേട്ടന്‍ രചിച്ച ചില കവിതകള്‍ അദ്ദേഹം ഞങ്ങളെ ആലപിച്ചു കേള്‍പ്പിച്ചു. അതിന്‍റെ നിര്‍വൃതിയില്‍ ഞങ്ങള്‍ അല്പ്പനേരം ഇരുന്നു.
പടിയിറങ്ങുമ്പോള്‍ ഇനി അടുത്ത പ്രാവശ്യം കാണാം എന്നൊരുറപ്പും നല്‍കി.
"ജോയ് ഇനി അടുത്ത തവണ ലീവില്‍ വരുമ്പോള്‍ നമുക്ക് കുറച്ചു കൂടി ആളുകളെ സംഘടിപ്പിച്ചു ബോംബെയില്‍ ഒരു മീറ്റ്‌ നടത്തിയാലോ" എന്നൊരു നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടു വച്ചു. "അതിനെക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളൂ" എന്ന് ഞങ്ങളും..
എന്‍റെ വീടിനടുത്ത് എന്നെ ഇറക്കി വിട്ടു ടാറ്റയും പറഞ്ഞു മുരള്യേട്ടന്‍ പോയി. ഭാഗ്യത്തിന് തിരിച്ചു വരുന്ന വഴിയില്‍ ടയര്‍ പഞ്ചറായില്ലാ.. ഹിഹിഹി
- ഗുരുവായൂര്‍

1 comment:

  1. ഇനി ബൈക്കില്‍ കേറുമ്പോള്‍ ശ്രദ്ധിച്ചോളണേ!
    ആശംസകള്‍

    ReplyDelete