Tuesday, April 7, 2015

ചപല മാനസം

എറിയുന്നോ എന്നെ വലിച്ചെറിയുന്നുവോ,  
എന്നുമനുഗ്രഹം പൊഴിച്ചൊരെന്നെ.
ജീവിത ക്ലേശങ്ങള്‍ വന്നണഞ്ഞീടവേ 
പാരാതെ ചാരത്തണഞ്ഞു നീയും. 

ദീപം തെളിയിച്ചും പൂവുകള്‍ ചൂടിച്ചും 
സാഷ്ടാംഗം നീയെന്നെ നമിച്ചിരുന്നു.
എന്‍ പ്രസാദങ്ങളേകുമാശ്വാസങ്ങള്‍ 
വിശ്വാസ നിര്‍വൃതിയായിരുന്നു. 

നിന്നെയതുവരേ  നയിച്ചയാ സത്തയെ
തഴഞ്ഞു വന്നെന്നെ പുണര്‍ന്നതും നീ    
പിന്നെയെന്‍ ശക്തി തന്‍ ശീതളച്ഛായയില്‍ 
എന്നുമാമോദമായ് മരുവി നീയും  

എന്തു ചെയ്തു  ഞാന്‍ നിന്നിലിന്നേവം 
എന്നെത്തഴഞ്ഞീടും ചിന്തകള്‍ക്കായ് 
എപ്പോഴുമെന്നുമൊരു കൈത്താങ്ങായി    
എന്നെത്തന്നെയങ്ങു ഹോമിച്ചതോ?

ഇന്നു നീ കാണുന്ന മരുപ്പച്ചയൊക്കെയും
അക്കരെപ്പച്ചയായ് മാറീടുമ്പോള്‍ 
ഓടിക്കിതച്ചു നീ നട്ടം തിരിയുമ്പോള്‍ 
മാത്രം നീയോര്‍ക്കുമാ ശുംഭത്തരം 

കണ്ണില്‍ നിറഞ്ഞീടും തിമിരവലകളാല്‍  
മണ്ണിലെ കാഴ്ച്ചകള്‍ മങ്ങീടുമ്പോള്‍. 
ഉള്ളില്‍ നിറയും നിന്‍ മുഷ്ക്കര ഭാവങ്ങള്‍   
മുള്ളില്‍പ്പതിക്കുമെന്നോര്‍ക്കുക നീ..   

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലൊരിക്കലും
ഇക്കരെ നില്ക്കുകില്‍ അക്കരെപ്പച്ചയും  
നടക്കുന്നതിനെ വിട്ടു ഓടുമത് പുല്‍കും
ചപലമാം മാനസം തന്‍ ചെയ്തികള്‍    

വിശ്വാസം പോലും വിലയിട്ടു വാങ്ങീടും 
അതിശയ ബുദ്ധി തന്‍ കന്ദരങ്ങള്‍ 
കേവല മാനുഷ ജീവസന്ധാരണം
കനിയില്ലൊരിക്കലും  ഭാവികയില്‍. 

ഗുരുവായൂര്‍ 

കന്ദരം = ഗുഹ 
ഭാവിക = ഭാവിയില്‍ വരാനുള്ള

No comments:

Post a Comment