Wednesday, August 20, 2014

തനിയാവര്‍ത്തനത്തിന്‍റെ പൊരുള്‍ തേടി..

"ദോസ്തോ.. ദേഖോ.. മേരാ ഗാവ് ആഗയാ"

കോളേജ് ബസ്സ്‌ ഗ്രാമാതിര്‍ത്തിയിലെത്തിയപ്പോള്‍ അലോക് ഠാക്കൂര്‍ വിളിച്ചു കൂവി.

മൂന്നു ദിവസം കഴിഞ്ഞാല്‍ അലോകിന്റെ ജ്യേഷ്ഠന്‍റെ വിവാഹമാണ്.. അന്ന് കോളേജിനു അവധിയില്ല. അതുകൊണ്ട് ഞായറാഴ്ച്ച തന്നെ സഹപാഠികള്‍ അലോകിന്റെ വീട് സന്ദര്‍ശിച്ച് വരന് ആശംസകള്‍ നേരാമെന്നു കരുതി കോളേജ് ബസ്സില്‍ അയാളുടെ വസതിയിലേക്ക് യാത്ര പുറപ്പെട്ടതാണ്..

അതിര്‍ത്തി കടന്നു അര കിലോമീറ്റര്‍ സഞ്ചരിച്ചപ്പോഴേക്കും ഒരു പുഴ കണ്ടു. അതിനു കുറുകെയുള്ള പാലത്തിലൂടെയാണ് ബസ്സ്‌ അപ്പോള്‍ പോയിരുന്നത്.. അതുകണ്ട് പെട്ടെന്ന് സ്വാതിയുടെ കണ്ണുകള്‍ അതിശയം കൊണ്ട് വിടര്‍ന്നു.

"ദൈവമേ.. ഇത് എന്‍റെ വീടിന്‍റെ മുന്നിലൂടെ ഒഴുകുന്ന തൂതപ്പുഴയല്ലേ?!.." തൂതപ്പുഴയുടെ അതേ മനോഹാരിതയോടെ ഒഴുകുന്ന ആ പുഴ കണ്ടു സ്വാതി ഡ്രൈവറോട് ബസ്സ്‌ നിര്‍ത്താന്‍ പറഞ്ഞു.

"ക്യാ ഹുവാ സ്വാതി?..  ക്യൂ.. ബസ്സ്‌ രോക്ത്തെ?.." അലോകും സഹപാഠികളും ഒന്നടങ്കം ചോദിച്ചു.

"ഇതേ പോലുള്ള ഒരു പുഴ എന്‍റെ ഗ്രാമത്തിലുമുണ്ട്‌.. ഇത് കണ്ടു എനിക്ക് വിശ്വാസമേ ആവുന്നില്ല.. ഈ വടക്കേ ഇന്ത്യയിലും ഇങ്ങനെയൊരു പുഴയുണ്ടെന്നുള്ളത് ഒരത്ഭുതം തന്നെ!" അവള്‍ ഹിന്ദിയില്‍ സഹപാഠികളോട് വിശദീകരിച്ചു.

പാറക്കല്ലുകള്‍ നിറഞ്ഞ കൈവഴികളിലൂടെ മാലിന്ന്യക്കറയേതുമില്ലാതെ പതിവ്രതയായ ഒരു കൊലുസ്സിട്ട സുന്ദരിയെപ്പോലെ കുണുങ്ങിയൊഴുകുന്ന ആ പുഴയുടെ സൌന്ദര്യം അല്‍പ്പനേരം ആസ്വദിച്ച ശേഷം വീണ്ടും യാത്രയാരംഭിച്ചു.

പ്രകൃതി ഭംഗികള്‍ നിറഞ്ഞ വഴിയിലൂടെ കുറച്ചു ദൂരം കൂടി പോയപ്പോള്‍ അതിപുരാതനമായ ഒരു സൂര്യക്ഷേത്രം ദൃശ്യമായി.

"മൈ ഗോഡ്.. ഇത് വാഴാനിക്കാവ് മുത്തപ്പന്റെ അമ്പലം പോലെത്തന്നെയുണ്ടല്ലോ?!.. " വീണ്ടും സ്വാതി അത്ഭുത പരതന്ത്രയായി അടുത്തിരുന്ന അലോകിനോട് കാര്യം പറഞ്ഞു..

"സ്വാതീ ഈസ്‌ ഇറ്റ്‌?!..  അഭി ഗാഡി നഹി രോക്കേഗാ..ഹം കോ അഭി ബഹൂത് ദൂര്‍ ജാനാ ഹെ.. ബാദ് മെ കഭി ആക്കര്‍ ദേഖേംഗെ.." സ്വാതിയുടെ ഭാവം കണ്ടു അലോക് പറഞ്ഞു.  

ഇപ്പോള്‍ വണ്ടി നിര്‍ത്തിയാല്‍ എത്താന്‍ വൈകുമെന്നും അതൊക്കെ പിന്നീട് വന്നു കാണാമെന്നും അലോക്. വണ്ടി മുന്നോട്ടു പോകുംതോറും തന്‍റെ നാടായ കൊത്തല്ലൂരിന്റെ തനിയാവര്‍ത്തനങ്ങള്‍ കണ്ട് സ്വാതി അവിശ്വസനീയതയോടെ അതെല്ലാം സത്യമോ മിഥ്യയോ എന്നറിയാതെ സീറ്റില്‍ തരിച്ചിരുന്നു.    

അലോക് ഠാക്കൂര്‍....

ബീഹാറിലെ ഒരു ജമീന്ദാര്‍ ആയ ജയ്ദീപ് ഠാക്കൂറിന്‍റെ മൂന്നു ആണ്മക്കളില്‍  നടുവിലത്തെ മകന്‍. സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദവും കഴിഞ്ഞ് ഗവേഷണ വിദ്യാര്‍ത്ഥിനിയായ സ്വാതിയുടെ സഹപാഠി. അലോകിന്റെ സ്വഭാവം വടക്കേ ഇന്ത്യക്കാരുടെ സ്വഭാവത്തില്‍ നിന്നും തികച്ചും  വേറിട്ടു നില്‍ക്കുന്നത് സ്വാതി തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു. തന്‍റെ ജ്യേഷ്ഠസഹോദരന്‍റെ വിവാഹത്തിനു എല്ലാ സഹപാഠികളേയും വീട്ടിലേക്കു ക്ഷണിച്ചപ്പോള്‍ അലോകിന്റെ വീട് സന്ദര്‍ശിക്കാന്‍ സ്വാതിയ്ക്കും അവസരം ലഭിച്ചു.

ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവങ്ങളും കാഴ്ച്ചകളുമായിരുന്നു അവിടെ സ്വാതിയെ കാത്തിരുന്നിരുന്നത്. കൊത്തല്ലൂരിലെ  തന്‍റെ വീടിനുള്ളത്‌ പോലെ നീണ്ടൊരു പൂമുഖം.. ഗേറ്റ് കടന്നു പോകുമ്പോള്‍ ഇടതു വശത്തായി ഒരു കല്‍ക്കിണര്‍.. വീട്ടുമുറ്റത്ത് പേരറിയാത്ത വലിയൊരു മരം തണല്‍ വിരിക്കുന്നു. തന്‍റെ വീട്ടില്‍ വലിയൊരു മൂവാണ്ടന്‍  മാവാണ് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത്.  

അലോകിന്റെ അച്ഛന്‍ ഒറ്റ നോട്ടത്തില്‍ ഒരു ഗൌരവക്കാരനാണെന്ന് തോന്നുമെങ്കിലും അടുത്തിടപഴകിത്തുടങ്ങിയാല്‍ തന്‍റെ അച്ഛനെ പോലെ ഒരു പരമരസികന്‍ തന്നെ. ആ തലപ്പാവ് ഊരുകയാണെങ്കില്‍ ഏകദേശം ഒരു മലയാളിയുടെ ഛായ തന്നെ!..   കുശലം പറയാനെത്തിയ അമ്മ പെരുമാറ്റത്തില്‍ തന്‍റെ അമ്മയുടെ പോലെ  ഒരു സ്നേഹപ്രതീകം തന്നെ.

സ്വാതിയില്‍ ശക്തമായ ഗൃഹാതുരതകളുണര്‍ത്തിയ ഒരു സന്ദര്‍ശനം ആയിരുന്നു അത്. തന്‍റെ ജന്മനാടായ കൊത്തല്ലൂരില്‍ നിന്നും അതിവിദൂരമായൊരു നാട്.. വ്യത്യസ്ഥമായ കാലാവസ്ഥയും ഭാഷയും സംസ്കാരവും.. അവിടെ കേരളത്തില്‍ നിന്നും പറിച്ചു നട്ടത് പോലെ ഒരു കുടുംബം!...  ഒട്ടും അന്ന്യഥാബോധം തോന്നിയില്ല. നാട്ടിലെപ്പോലെ തെങ്ങും വാഴയും കുരുമുളകും തൊടിയില്‍ തഴച്ചു വളരുന്നു.

ചായയ്ക്ക് കടിയായി അന്ന് അലോകിന്റെ അമ്മ കൊണ്ടുവന്ന പലഹാരം കണ്ടു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.. നല്ല ഏത്തപ്പഴം കൊണ്ടുണ്ടാക്കിയ പഴംപൊരി!..

******************************************************************

"തുജ്സെ കുച്ച് പൂച്ച്നാ ഹേ" [എനിക്ക് നിന്നോട് ചിലത് ചോദിക്കാനുണ്ട്]

പുരാതന ഭാരതത്തിലെ വിശ്വവിഖ്യാതമായിരുന്ന സര്‍വ്വകലാശാലയായിരുന്ന നളന്ദയെ ബീഹാറിലെ രാജ്ഗിറില്‍ പുനര്‍നിര്‍മ്മിച്ചതിലെ സാമൂഹ്യശാസ്ത്ര വിഭാഗം മ്യൂസിയത്തിലെ മേശയുടെ ഇരുവശവുമായി  ഇരുന്ന് ഉച്ചഭക്ഷണത്തിന്‍റെ പൊതികള്‍ തുറക്കുന്നതിനിടയില്‍ അലോക് സ്വാതിയോടു പറഞ്ഞു.

"ബോലോനാ യാര്‍.. ക്യാ ബാത്ത് ഹെ?" [പറയൂ പ്രിയസുഹൃത്തെ എന്താണ് കാര്യം?]

അലോക് ചോദിച്ച കാര്യങ്ങളിലേറെയും സ്വാതി കുറച്ചു കാലമായി അലോകിനോട് ചോദിക്കണം എന്നു കരുതി വച്ചിരുന്നവയായിരുന്നു.
അലോകുമായി താനടുത്തത് എത്രയോ വേഗത്തിലായിരുന്നു!....

മറുനാട്ടില്‍ മലയാളി സംസ്കാരവുമായി അടുത്തിടപഴകിയെന്ന വണ്ണം ഭക്ഷണരീതികളിലും സ്വഭാവങ്ങളിലും വരെ ജീവിച്ചു വരുന്ന അലോകും അവന്‍റെ കുടുംബവും.. അതേ.. അത് തന്നെയാണ് സോഷ്യോളജി ഗവേഷണ വിദ്യാര്‍ത്ഥിനിയായി ജോയിന്‍ ചെയ്തിട്ട് മൂന്നുമാസങ്ങള്‍ക്കകം തന്നെ ബീഹാറിയായ അലോകുമായി താനിത്രയും അടുക്കാന്‍ കാരണമായിരിക്കുക.  

അലോകിനോട് മനോവിസ്മയങ്ങളെല്ലാം അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ സ്വാതിയുടെ കുടുംബത്തെക്കുറിച്ചറിയാന്‍ അവനു വ്യഗ്രതയായി.. ഒരു കുടുംബത്തിന്‍റെ സവിശേഷതകള്‍ അതേപടി മറ്റൊരു വിദൂര സ്ഥലത്ത് എങ്ങനെ ഉടലെടുക്കുന്നു? എന്ന വിഷയത്തെ ആസ്പദമാക്കി കൂട്ടായ ഒരു ഗവേഷണം നടത്തിയാലോ എന്ന അലോകിന്റെ ആശയത്തോട് അവള്‍ക്കു താല്‍പ്പര്യം ജനിച്ചു.

തീവണ്ടി കേരളത്തിന്‍റെ അതിര്‍ത്തിയ്ക്കുള്ളില്‍ പ്രവേശിച്ചതില്‍പ്പിന്നെ അലോക് ജനവാതിലില്‍ നിന്നു മാറിയിട്ടേയില്ല. ഒരു കൊച്ചു കുഞ്ഞിന്‍റെ കുതൂഹലതയോടെ അവന്‍ കേരളക്കാഴ്ചകള്‍ കണ്ട് ആ ഹരിതാഭയുടെ കുളിര്‍ തന്‍റെ മനസ്സിലും കരളിലും ആവോളം കോരി നിറച്ചുകൊണ്ടിരുന്നു.  

ഔര്‍ കിത്നാ ദൂര്‍ ഹോഗാ തേരാ ഗാവ് കേലിയെ? [ഇനിയും എത്ര ദൂരമുണ്ട് നിന്‍റെ ഗ്രാമത്തിലേക്ക്?]

ബസ്.. ഹോഗയാ അഭി പാലക്കാട് ആയേഗാ.. ബാദ് മെ ആനേവാല ഷോര്‍ണ്ണൂര്‍  സ്റ്റേഷനില്‍ ഹം ഉത്തരേംഗെ..  [ഇപ്പോള്‍ പാലക്കാട് വരും.. പിന്നെ വരുന്ന ഷോര്‍ണ്ണൂര്‍ സ്റ്റേഷനില്‍ നമുക്ക് ഇറങ്ങാം] മന്ദഹസിച്ചു കൊണ്ട് സ്വാതി പറഞ്ഞു.

അര്‍ത്ഥഗര്‍ഭമായ ഒരു നോട്ടം അവള്‍ക്കു നേരെ എറിഞ്ഞു മന്ദഹസിച്ചു കൊണ്ട് അവന്‍ വീണ്ടും പുറത്തെ മായക്കാഴ്ച്ചകളിലേക്ക് മടങ്ങി.  

"അല്ലാ...  ആരായീ വരണേ.. "

പടി കടന്നു വരുന്ന സ്വാതിയേയും അലോകിനേയും കണ്ട് പൂമുഖത്തിരുന്നു മുറുക്കാന്‍ മുറുക്കിയിരുന്ന മുത്തശ്ശി ആശ്ചര്യം കലര്‍ന്ന സ്വരത്തില്‍ ഉറക്കെ പറഞ്ഞു.. അത് കേട്ട് അകത്തു നിന്നും അച്ഛനും അമ്മയും അനിയനും പുറത്തേക്ക് വന്നു.

"നീ നാളെയെത്തുമെന്നല്ലേ പറഞ്ഞിരുന്നേ.. ഇന്നെത്തുന്ന വിവരം അറിയിച്ചിരുന്നെങ്കില്‍ സ്റ്റേഷനിലേക്ക് ഞാന്‍ വരുമായിരുന്നല്ലോ കുട്ടീ.."  

"അതേയ്.. ഞാന്‍ നിങ്ങള്‍ക്കൊരു സര്‍പ്രൈസ് തരാമെന്നു വച്ചല്ലേ അച്ഛാ വിളിച്ചു പറയാഞ്ഞേ.. എന്തേ.. ശരിക്കും ഞെട്ടിയില്ലേ ഇപ്പോള്‍?...."

"ഹോ നിന്റെയൊരു സര്‍പ്രൈസ്.. " എന്നു പറഞ്ഞു അച്ഛന്‍ അവളുടെ ചെവിയില്‍ പിടിക്കാന്‍ മുതിര്‍ന്നപ്പോള്‍ അവള്‍ കുസൃതിയോടെ വഴുതിമാറി അമ്മയുടെ പിറകിലൊളിച്ചു. അത് കണ്ടു അലോക് പൊട്ടിച്ചിരിച്ചു.

അനിയന്‍ ഓടി വന്നു ബാഗുകള്‍ എല്ലാം വാങ്ങി പൂമുഖത്തേക്ക്‌ വച്ചു.    

ആ പഴയ തറവാട്ടു വീട് കണ്ട് അലോക് ആശ്ചര്യവാനായി.. തന്‍റെ വീടുമായുള്ള അതിന്‍റെ സാദൃശ്യവും അതിലെ അന്തേവാസികളുടെ സ്നേഹമസൃണമായ പെരുമാറ്റവും എല്ലാം ഒരു നിമിഷത്തേക്ക് അവനെ പാട്നയ്ക്കടുത്തുള്ള   ഖജ്പുരയിലെ തന്‍റെ കുടുംബത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. സ്വാതി പറഞ്ഞിരുന്നതുപോലെ ഇത്രയും സദൃശമായ അനുഭവങ്ങള്‍ കണ്ടു അലോക് കോരിത്തരിച്ചു.

"കൈസേ ഹോ ആപ്? സഫര്‍ കൈസേ ഥാ?"  

റെയില്‍വേ ഉദ്ദ്യോഗസ്ഥനായ സ്വാതിയുടെ അച്ഛന് ഹിന്ദി വശമായിരുന്നതിനാല്‍ അലോകിനോട് ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല.

അലോക് സ്വാതിയുടെ അച്ഛനമ്മമാരുടെയും മുത്തശ്ശിയുടെയും കാലുകള്‍ തൊട്ടു വന്ദിച്ചു തന്‍റെ ഭവ്യത പ്രകടമാക്കിയപ്പോള്‍ അവര്‍ക്കെല്ലാം അവനോടുള്ള മതിപ്പ് വര്‍ദ്ധിച്ചു.    

ഒരു അന്ന്യഭാഷക്കാരനായിരുന്നിട്ടും ഏതോ ജന്മാന്തരത്തിന്റെ ബാക്കിപത്രം എന്ന പോലെ അലോകിനെ അവര്‍ ഹൃദയത്തില്‍ സ്വീകരിച്ചു. അവരോടു സ്വതന്ത്രമായി ഇടപെടാന്‍ അലോകിനും കഴിഞ്ഞു.

കാപ്പി കുടി കഴിഞ്ഞ് ചുറുചുറുക്കുള്ള ഒരു കുട്ടിയെപ്പോലെ അലോക് പുരയിടവും തൊടിയുമെല്ലാം ഓടി നടന്നു കണ്ടു. കവുങ്ങുകളുടെ ചുവട്ടില്‍ വീണു കിടന്ന വെള്ളയ്ക്കകള്‍ അവന്‍ കൌതുകത്തോടെ ശേഖരിച്ചു അവയെ സൂക്ഷ്മമായി വീക്ഷിച്ച് ഭംഗി ആസ്വദിച്ചു. സംശയനിവാരണങ്ങള്‍ നടത്തിക്കൊണ്ടു ഒരു നിഴല്‍ പോലെ സ്വാതിയും അവനോടു കൂടെ ഉണ്ടായിരുന്നു.

പിറ്റേ ദിവസം അതിരാവിലെത്തന്നെ കല്ലുത്തിപ്പാറയിലുള്ള തറവാട്ടു ക്ഷേത്രത്തിലേക്ക്  തന്‍റെ സ്കൂട്ടിയില്‍ അലോകിനെയും കയറ്റിക്കൊണ്ട് സ്വാതി    
പോയി.

ആ പരബ്രഹ്മ മൂര്‍ത്തിക്ഷേത്രം കണ്ട് അലോക് അമ്പരന്നു. നിര്‍മ്മിതിയില്‍ ഏകദേശം ഒരേപോലുള്ള തന്‍റെ കുലക്ഷേത്രത്തിലും പരബ്രഹ്മ മൂര്‍ത്തി തന്നെ എന്നത്  അതിശയത്തോടെ ഓര്‍ത്തു.

പാറക്കെട്ടുകള്‍ അതിരിടുന്ന ക്ഷേത്രക്കുളത്തിലെ തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളിച്ച് ചെറിയൊരു വിറയലോടെ പടവുകള്‍ കയറി വരുന്ന അലോകിനെ നോക്കി അവള്‍ മന്ദഹസിച്ചു.    
 
"താലാബ് കി പാനി ബഹൂത് ട്ടണ്ടാ ഹൈ" [കുളത്തിലെ വെള്ളത്തിനു ഭയങ്കര തണുപ്പാണ്] അവന്‍ അതിനു മറുപടിയെന്നോണം ചിരിച്ചു കൊണ്ടു പറഞ്ഞു  

തൊഴുതു പ്രസാദവും വാങ്ങി നെറ്റിയില്‍ കളഭം ചാര്‍ത്തി അവര്‍ അവിടത്തെ ഏറ്റവും ഉയരമുള്ള ഒരു പാറയുടെ മുകളിലോട്ടു കയറി അവിടെ ഇരുന്നു.

താഴെയുള്ള വയലേലകളെ പുല്‍കി വരുന്ന ഇളംകാറ്റ് അവരെ തഴുകിക്കൊണ്ട് കടന്നു പോയിക്കൊണ്ടിരുന്നു.

"സ്വാതി... യേ പ്രോജക്റ്റ് ഹം കൊ അച്ചീ തരഹ് കര്‍പ്പായാ തോ..വോ ജരൂര്‍ സോഷ്യോളജി സ്റ്റഡീസ് കേലിയെ ഹമാരി തരഫ് സെ എക് ബഹൂത് മഹത്ത്വപൂര്‍ണ്ണ്‍  സംഭാവന ഹി ഹോഗാ.. ലോഗ് ഹം കൊ ഇത്തനാ താരിഫ് കരേഗാ പൂച്ചോ മത്.. ഹ ഹ ഹ ഹ ഹ" [ഈ പ്രോജക്റ്റ് നമുക്ക് നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചാല്‍ അത് സോഷ്യോളജി പഠനത്തിനു അതൊരു മഹത്തരമായ സംഭാവന തന്നെയായിരിക്കും എന്നതിനു സംശയമില്ല. ഈ നേട്ടത്തില്‍ ആളുകള്‍ നമ്മെ ഭയങ്കരമായി പ്രശംസിക്കുകയും ചെയ്യും]    

"ഹ ഹ ഹ അലോക്.. സബ് ഭഗവാന്‍ കി കൃപാ സെ അച്ചി തരഹ് ഹി ഹോനേ ദോ.. ഹം ഭി ഉസ്ക്കേലിയെ കഠിന്‍ പ്രയത്ന് കരേംഗേ.."  [എല്ലാം ഭഗവാന്‍റെ കൃപ കൊണ്ട് നല്ല രീതിയില്‍ നടക്കട്ടെ.. അതിനു വേണ്ടി നമ്മളും കഠിന പ്രയ്തനം ചെയ്യാം..]    

കിഴക്ക് വെണ്‍മേഘ ശകലങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന ബാലസൂര്യന്‍ ഇതു ശ്രവിച്ചെന്ന പോലെ പുറത്തേക്കു മുഖം കാണിച്ചു പുഞ്ചിരിച്ചു.  

അവരുടെ ആഗമാനോദ്ദ്യേശം അറിയിച്ചപ്പോള്‍ സ്വാതിയുടെ അച്ഛന്‍ തങ്ങളുടെ തറവാടിന്റെ ചരിത്രം അറിയാന്‍ സാദ്ധ്യതയുള്ള ശങ്കുമൂപ്പനെ  പോയി കാണാന്‍ ഉപദേശിച്ചു. മുതുവെട്ടാന്‍ മലയിലെ ഒരു കുന്നിന്‍റെ മുകളിലെ കൂരയിലാണ് നൂറില്‍പ്പരം വയസ്സുള്ള  മൂപ്പന്റെ ഏകാന്തവാസം. സന്ധ്യമയങ്ങും നേരത്ത് അങ്ങോട്ടു തിരിച്ചു.

ചുക്കിച്ചുളുങ്ങിയ തോലിനുള്ളില്‍ കൂനിക്കൂടിയ ആ മനുഷ്യരൂപം ഒരു പ്രേതാത്മാവിനെ അനുസ്മരിപ്പിച്ചു. അച്ഛന്‍ പറഞ്ഞതനുസരിച്ച് ഒരു കുപ്പി റമ്മും ഒരു കെട്ടു പുകയിലയും അദ്ദേഹത്തിനു സമ്മാനിച്ചപ്പോള്‍ സന്തോഷാത്മകമായി അയാളുടെ കണ്ണുകള്‍ തിളങ്ങി.  

കുപ്പി തുറന്നു ആര്‍ത്തിയോടെ കുറച്ചു മദ്യം മൊത്തിക്കുടിച്ചുകൊണ്ട് മൂപ്പന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനായി മൂരി നിവര്‍ന്നിരുന്നു.

അദ്ദേഹത്തിന്‍റെ അവ്യക്തമായ സംസാരം മനസ്സിലാക്കിയെടുക്കാന്‍ സ്വാതിക്ക് നന്നേ പാടുപെടേണ്ടി വന്നു.

പണ്ട് തങ്ങളുടെ പുലിക്കാട്ടില്‍ തറവാടിന്റെ കാര്യസ്ഥനായിരുന്നുവത്രേ മൂപ്പന്റെ മുത്തച്ഛനായ താമു ആശാന്‍. അദ്ദേഹത്തിന്‍റെ കൂടെ ജോലിക്ക് വരുമായിരുന്നു ശങ്കു മൂപ്പന്‍..

സ്വാതിയുടെ മുതുമുത്തച്ഛനായ ചന്ദ്രശേഖരന്‍ ഒരു അന്ന്യമതസ്ഥയെ പ്രണയിച്ചു. അന്നത്തെ കാലത്ത് കൊലപാതകക്കുറ്റത്തേക്കാള്‍ കൊടിയ കുറ്റകൃത്യമായിരുന്നത്രേ അതൊക്കെ. നാട്ടുപ്രമാണിമാര്‍ അതിഘോരമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിത്തുടങ്ങിയപ്പോള്‍ ശങ്കുവാശാന്റെ അച്ഛനായ പരമനായിരുന്നു തന്‍റെ കാളവണ്ടിയില്‍ കയറ്റി രായ്ക്കുരാമാനം അവര്‍ക്ക് രക്ഷപ്പെടാനുള്ള അവസരമുണ്ടാക്കിക്കൊടുത്തത്.   പിന്നീട് വളരെ നാളത്തേക്ക് ഒരു വിവരവുമില്ല. കുറെ കാലം കഴിഞ്ഞു അവര്‍ പരമനെ കാണാന്‍ സമ്മാനങ്ങളുമായി വന്നപ്പോള്‍ പരമന്‍ അകാലചരമം പൂകിയിരുന്നു.

"ദേ.. ആ പെട്ടിയിലുണ്ട്‌ അവരന്നു കൊണ്ടുവന്ന സാധനങ്ങള്‍.. " മൂപ്പന്‍ ഇരുളിന്‍റെ മറയിലിരുന്ന ഒരു മരപ്പെട്ടി ചൂണ്ടിക്കാണിച്ചു.

ആകാക്ഷയോടെ അവര്‍ അത് തുറന്നു നോക്കി.. ബീഹാറിലെ പരമ്പരാഗതമായ കരകൌശലകലയുടെ പ്രതീകങ്ങളായ ഏതാനും വസ്തുക്കള്‍ക്കിടയില്‍ ഒരു ദമ്പതിമാരുടെ ഛായ ചിത്രവും..

അത് കണ്ടു അലോക് അമ്പരന്നു.. അതേ ചിത്രം തന്‍റെ വീടിന്‍റെ നിലവറയിലും അവന്‍ കണ്ടിരുന്നുവെന്നതാണ് ആ അമ്പരപ്പിന് കാരണമായത്‌.

"സ്വാതീ.. ബഹൂത് ഹോഗയാ.. വാപ്പസ് ചലേ.. " [സ്വാതീ.. ആവശ്യത്തില്‍ കൂടുതലായി ഇനി മടങ്ങിപ്പോകാം.. അലോക് സ്വാതിയോടു പറഞ്ഞു.

തനിയാവര്‍ത്തനത്തിന്റെ പൊരുള്‍ തേടിയിറങ്ങിയ ഇരുവരുടെ മനസ്സിലും ഒരു സമസ്യ വീണ്ടും ബാക്കിയായി.. രണ്ടു നാടുകളും തമ്മിലുള്ള ഭൂമിശാസ്തപരമായ അപൂര്‍വ്വ സമാനത !..  

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment