Wednesday, May 7, 2014

വൃശ്ചികക്കുളിരില്‍..

വൃശ്ചികക്കുളിരില്‍.. 
(കേക)

വൃശ്ചികക്കാറ്റിന്നീണം കര്‍ണ്ണത്തെ പുല്‍കീടുമ്പോ-
ളെത്തുമീ പാടത്തെന്നും നിറയെ ബാലകന്മാര്‍.
പട്ടത്തിന്‍ ചരടിന്മേല്‍ പിടിച്ചു വലിക്കുകില്‍
പറക്കും മന്ദം മന്ദം വാനിലാ വര്‍ണ്ണക്കിണ്ണം.

ഉള്ളത്തിന്‍ തുടികൊട്ടല്‍ വയലിലുയരുമ്പോള്‍
മാനത്തെ ദിവാകരന്‍ ഇമ്പമായ് നോക്കീടുന്നു.
കൊഴിഞ്ഞ കതിരുകള്‍ ചികഞ്ഞു തിന്നീടുവാന്‍,
കാക്കയും കുരുവിയും കലമ്പി പാറീടുന്നു.

കാല്‍പ്പന്തിന്‍ പുറകിലാ കുട്ടികളോടീടവേ-
ക്കയറും പാദങ്ങളില്‍ കൊയ്തിട്ട കുറ്റികളും.
ഓലകളിളം കാറ്റില്‍ പുന്നാരമോതീടുമ്പോള്‍,
ഒറ്റയ്ക്കാ കാക്കക്കൂട്ടില്‍ കുഞ്ഞൊന്നു മയങ്ങുന്നു.

കാറ്റുമായ്‌ കൂട്ടുകൂടി ഇളകും കവുങ്ങുകള്‍-
ക്കരങ്ങള്‍ വീശി വീശി കാറ്റിനെ തഴുകുന്നു.
വീണീടും പാളക്കയ്യിലിരുന്നു പൈതങ്ങളും,
ഉച്ചത്തിലാര്‍ത്തു കൊണ്ട് കളിച്ചു തകര്‍ക്കുന്നു.
മോദത്താല്‍ തുടുത്തൊരു മുഖമായര്‍ക്കനവന്‍,
ശൈലത്തിന്‍ ചരിവിലെക്കിറങ്ങിപ്പോയീടുന്നു. 
‍മലതന്‍ മുകളിലെ കോവിലിന്‍ കുളത്തിലെ,
കറുത്ത ചേലക്കാരോ ശരണമോതീടുന്നു.

സന്ധ്യയെ തഴുകിക്കൊണ്ടനിലന്‍ വന്നീടുമ്പോള്‍,
സൈകതത്തുറകളില്‍ കുളിരു കോരീടുന്നു.
തൂമഞ്ഞിന്‍ തണുപ്പിനാല്‍ കൂരകള്‍ മയങ്ങവേ,
തൂവെള്ള ച്ചിരിത്തൂകി സുധാംശു മരുവുന്നു.
                              
                                                          - ജോയ് ഗുരുവായൂര്‍

No comments:

Post a Comment