Wednesday, May 7, 2014

സ്വര്‍ഗ്ഗീയ സംഗമനം

അഭൌമ സൌന്ദര്യമേ നീയെന്‍ മനസ്സിനെ
കുളിര്‍ത്തെന്നലായന്നു  തഴുകിയ നിമിഷങ്ങ-
ളൊരായിരം പുളകമായിന്നും കരളില്‍ മരുവുന്നു...
പുലരിതന്‍ ശീതള മര്‍മ്മരങ്ങളും കേട്ട്
തുടിക്കുന്ന ഹൃദയവുമായി വഴിവക്കില്‍ 
വഴിക്കണ്ണുമായ് ഞാന്‍ നില്‍ക്കവേ ദൂരെ നിന്നും
പേടിച്ച മാന്‍പേട മിഴികള്‍ താഴോട്ടെറിഞ്ഞു 
മിടിയ്ക്കുന്ന മനസ്സുമായ് വര്‍ണ്ണച്ചിറകു വീശി,
വന്നു നീയെന്‍ കരം ഗ്രഹിച്ചു മാറോടണയ്ക്കാന്‍...
കവിളിനോട് കവിള്‍ ചേര്‍ത്തു നീയെന്‍ നെഞ്ചില്‍
ചായുറങ്ങിയൊരു മൃദുമര്‍മ്മരമായ് ചെവികളില്‍.
നനുത്ത കരാംഗുലികളെന്‍ കരത്തിലെഴുന്നിടും
രോമകൂപങ്ങള്‍ക്ക് രോമാഞ്ചമായ് തഴുകിയൊരു
ജന്മാന്തരത്തിന്‍ സ്നേഹബന്ധം പോലെ..
എന്‍ മേനി തന്‍ ചൂട് പകര്‍ന്നു മയങ്ങു-
മൊരാട്ടിന്‍കുട്ടിയായ് നെഞ്ചിലിഴുകിക്കിടന്നു.
ഹൃദയത്തിലെരിയുമൊരായിരം നെയ്ത്തിരി-
നാളങ്ങള്‍ തന്‍ ശോഭയില്‍ നിന്‍ മുഖമൊരു
വിണ്‍ചന്ദ്രലേഖയായ് വിളങ്ങി നിന്നു.
പരിരംഭണത്തിന്‍ രതിഭാവം സിരകളിലേവ- 
മൊരു കൊടുങ്കാറ്റായി രൂപാന്തരം കൊള്ളവേ,
തേന്‍ കിനിയും നിന്നധര പുഷ്പങ്ങളെ-
ന്നധരങ്ങളാല്‍ പുല്‍കിയാ പൂമ്പൊടി ഭുജിച്ചും
മാറില്‍ ചായുറങ്ങി, മധു നിറയുമെന്‍
പാനപാത്രത്തില്‍ മുത്തമിട്ടാര്‍ത്തിയോടെ
മധുവുണ്ട് നീയുന്മാദ പുളകിതയാകവേ,
നിന്‍ മാദക പുഷ്പങ്ങള്‍ ചുരത്തിയ തേന്‍
ദാഹാര്‍ത്തമാമെന്‍ ചുണ്ടുകളിലമൃതമഴയായ്..
നിര്‍വൃതികളൊരായിരം വര്‍ണ്ണങ്ങള്‍
വാരി വിതറിയൊരാനവദ്യമാം വേളയിലെന്‍  
മുഖപടത്തിലിഴയും സുഗന്ധമോലും നിന്‍
വാര്‍മുടിയില്‍ വിരലോടിച്ചു വാരിപ്പുണര്‍ന്നു. 
അക്ഷയമാം മധുചഷകങ്ങളിലനുസ്യൂതം 
മകരന്ദം പാനം ചെയ്തും നാളേറെയായ് മനസ്സില്‍
പൂത്തുലഞ്ഞു കിടക്കുമാ വസന്തത്തിന്‍
സൌരഭ്യമോലും കുളിരിലാര്‍ദ്രമായ്‌ ശയിച്ചു.
അഭൌമ സൌന്ദര്യമേ നീയെന്‍ മനസ്സിനെ
കുളിര്‍ത്തെന്നലായന്നു തഴുകിയ നിമിഷങ്ങ-
ളൊരായിരം പുളകമായിന്നും കരളില്‍ മരുവുന്നു.
                                                        - ജോയ് ഗുരുവായൂര്‍

No comments:

Post a Comment