Wednesday, May 7, 2014

രാസായുധം

"ജോയ് ചേട്ടാ..  എന്തുവാ റൂമിലൊരു അളിഞ്ഞ വാട?.. ശ്വസിച്ചു ശ്വസിച്ചു തല വേദനിച്ചു തുടങ്ങി.. ഛര്‍ദ്ദിക്കാനും വരുന്നു.."

മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ താമസസ്ഥലം... ഞാന്‍ ജോലി കഴിഞ്ഞ് എത്തിയ വഴി എന്‍റെ സഹമുറിയന്‍ ആയിരുന്ന കൊല്ലം പരവൂര്‍ സ്വദേശി ജിനേഷിന്‍റെ ആവലാതി.
 
ശരിയാ.. കുറച്ചു ദിവസമായി മുറിയില്‍ ഒരു ദുര്‍ഗന്ധം ഉണ്ട്.. അതിനാണെങ്കില്‍ അനുദിനം തീവത്രയേറി വരികയും ചെയ്യുന്നു... ജനലുകള്‍ എല്ലാം ഒരു ദിവസം മുഴുവനായി തുറന്നിട്ടുനോക്കിയിട്ടും ഒരു രക്ഷയുമില്ല... സ്പ്രേ ബോട്ടിലുകള്‍ ഒന്ന് രണ്ടെണ്ണം കാലിയാക്കി... നോ രക്ഷ !... മനം പുരട്ടുന്ന ആ ദുര്‍ഗന്ധം കൂടി വരുന്നതല്ലാതെ ഒട്ടും കുറയുന്നില്ല..

"ഡാ ജിനേഷേ..  എനിക്ക് തോന്നുന്നത് ഇതിനകത്ത് വല്ല എലിയോ മറ്റോ ചത്ത്‌ കിടന്നു നാറുന്നതാകും എന്നാണ്.."

അതേ ജോയ് ചേട്ടാ എനിക്കും അങ്ങനെ തോന്നുന്നു.. നാളെ വെള്ളിയാഴ്ചയല്ലേ.. നമുക്ക് ക്യാമ്പിലെ തൂപ്പുകാരനായ റെഡ്ഡിക്ക് വല്ലതും കൊടുത്ത് റൂം ഒന്നു വൃത്തിയാക്കിപ്പിക്കാം.. എന്തേ?..."

അവന്‍റെ അഭിപ്രായത്തോട് എനിക്കും വിയോജിപ്പൊന്നും ഉണ്ടായിരുന്നില്ല.. കാരണം മൂക്കിന്‍റെ പാലം പൊളിയുന്ന വിധത്തിലുള്ള ആ ദുര്‍ഗന്ധം അനുദിനം സഹിക്കുക എന്നത് വല്ല്യ കഷ്ടം തന്നെയായിരുന്നു... രാത്രി കിടന്നതിനു ശേഷം പല ദിവസവും ഈ സ്മെല്‍ കാരണം എനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്...

അങ്ങനെ പിറ്റേ ദിവസം റെഡ്ഡിയെ തേടിപ്പിടിച്ച് ചില്ലറ കൊടുത്ത് അയാളെ റൂം വൃത്തിയാക്കാന്‍ ഏല്‍പ്പിച്ചു ഞങ്ങള്‍ രണ്ടു പേരും മുറിയുടെ പുറത്ത് ഇട്ടിരിക്കുന്ന ഒരു ബെഞ്ചില്‍ ഇരുന്നു സൊറ പറയാന്‍ തുടങ്ങി.

റെഡ്ഡി റൂമിന്‍റെ ഒരറ്റം മുതല്‍ വൃത്തിയാക്കല്‍ ആരംഭിച്ചു.. ഇടയ്ക്കിടെ വാതില്‍ തുറന്നു ചില ആവശ്യമില്ലാത്ത പേപ്പറുകളും കടലാസ്സു പെട്ടികളും ഉള്‍പ്പെടുന്ന കച്ചറ സാധനങ്ങളൊക്കെ ഒന്നിനു പിറകെ ഒന്നായി "ഡും.. ഡും" ന്ന് പുറത്തേക്കു എറിഞ്ഞു കൊണ്ടിരുന്നു.. അയാള്‍ പുറത്തെക്കെറിയുന്ന സാധനങ്ങളില്‍ എന്തെങ്കിലും ആവശ്യമുള്ളത് പെട്ടിട്ടുണ്ടോ എന്ന് ഞങ്ങളും നോക്കിക്കൊണ്ടിരുന്നു.
 
പെട്ടെന്നാണ് അത് സംഭവിച്ചത്...  ദേഷ്യവും അസഹ്യതയും സ്ഫുരിക്കുന്ന ഭാവവുമായി മൂക്കും പൊത്തിപ്പിടിച്ച് അവ്യക്തമായി എന്തൊക്കെയോ പുലമ്പിക്കൊണ്ട് കതകു തുറന്നു വെടി കൊണ്ട കാട്ടുപന്നിയെ പോലെ റെഡ്ഡി പുറത്തേക്ക് പാഞ്ഞു വരുന്നു... 

ഞങ്ങള്‍ അന്തം വിട്ടു അയാളെ നോക്കവേ തെലുങ്കില്‍ എന്തോ ഞങ്ങളെ വിളിച്ച് [തെറിയായിരിക്കണം.. മുഖഭാവം കണ്ടിട്ട് അതുറപ്പാ] അവിടെ നിന്നും എങ്ങോട്ടോ പാഞ്ഞു പോയി. സംഭവം എന്താണെന്ന് അറിയാന്‍ ആകാംക്ഷയോടെ ഞങ്ങള്‍ മുറിയുടെ അകത്തേക്കും...

ഫ്ലാഷ് ബാക്ക്  
ഏകദേശം ഒരു പത്തു പന്ത്രണ്ട് ദിവസം മുമ്പ് ഒരു വാരാന്ത്യത്തില്‍ ദുബായിയില്‍ ഉള്ള എന്റെ ഒരു സുഹൃത്ത് എന്നെ അവിടേക്ക് ക്ഷണിച്ച പ്രകാരം ഞാന്‍ അങ്ങോട്ട്‌ പോയി. അന്നേരം ജിനേഷ് റൂമില്‍ ഉണ്ടായിരുന്നു. കാല്‍ ഉളുക്കി നടക്കാന്‍ വയ്യാതെ രണ്ടു ദിവസം അവധി എടുത്തു വിശ്രമിക്കുകയായിരുന്നു പുള്ളിക്കാരന്‍..

അടുത്ത മുറിയിലെ നല്ലവനായ ഒരു കാസര്‍ഗോഡ്‌കാരന്‍ കാക്ക ജിനേഷിനുള്ള ഭക്ഷണം ഉണ്ടാക്കി കൊടുത്തോളാം എന്നു പറഞ്ഞ  ഉറപ്പിലായിരുന്നു അവനെ മുറിയില്‍ ഒറ്റയ്ക്കാക്കി ഞാന്‍ ദുബായ്ക്ക് പോയിരുന്നത്.

അന്ന് രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ജിനേഷിന്  പുലര്‍ച്ചെ  ശക്തിയായ മൂത്രശങ്ക ഉണ്ടായി.. ബാത്ത്റൂമിലേക്ക്‌ പോകാന്‍ ഉള്ള ചിന്തയെ കാലു വേദനയും പിന്നെ ഉറക്കമത്തും കൂടി ശക്തമായി വിലക്കി.

അപ്പോഴവന്‍ കണ്ണ് തുറന്നു ഒന്ന് ചുറ്റും നോക്കി. അതാ കട്ടിലിനടുത്ത് അടപ്പില്ലാത്ത ഒരു ഒഴിഞ്ഞ മിനറല്‍ വാട്ടര്‍ ബോട്ടില്‍... അവന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടി..

ഏതായാലും ജോയ് ചേട്ടന്‍ ഇവിടെ ഇല്ല. ഈ കുപ്പിയില്‍ സംഗതി ഒപ്പിച്ച് രാവിലെ മറ്റാരും കാണാതെ എടുത്തു കളയാം... പിന്നെ അമാന്തിച്ചില്ല... ക്ലീന്‍ ക്ലീന്‍.. സംഗതി അതിവിദഗ്ദമായി ഒപ്പിച്ച്  കുപ്പി താഴെ വച്ച് ആശ്വാസത്തില്‍ കിടന്നുറങ്ങി.

രാവിലെയേറെ ചെന്നിട്ടും ഉണരാത്ത ജിനേഷിനു പ്രാതല്‍ കൊടുക്കാനായി  അയല്‍പക്കക്കാരന്‍ കാക്ക വന്നു വാതിലില്‍ മുട്ടി. അപ്പോഴത്തെ വെപ്രാളത്തില്‍ 'ഡി' കുപ്പി  അവന്‍ ഫ്രിഡ്ജിനും ചുമരിനും ഇടയിലെ നേരിയ വിടവില്‍ തല്‍ക്കാലത്തേക്ക് ഒളിപ്പിച്ചു വച്ച് വാതില്‍ തുറന്നു. പിന്നീട്  അതിനെക്കുറിച്ച് അവന്‍ ഓര്‍ത്തതേയില്ല.. അതായിരുന്നു സംഭവം.

ഈ യൂറിയാ മിശ്രിതം ദിവസം തോറും രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്നത് നമ്മളുണ്ടോ അറിയുന്നു... ഫ്രിഡ്ജിന്റെ പിറകിലോട്ടു ദൃഷ്ടി പതിയാന്‍ സാദ്ധ്യത ഏറെക്കുറവും..

അങ്ങനെ ഒരു രാസായുധത്തെക്കാള്‍ മാരകമായി മാറുകയായിരുന്നു ജിനേഷ് സ്വയം ഡിസൈന്‍ ചെയ്ത് വികസിപ്പിച്ചെടുത്ത  ഈ ആയുധം.. ഇറാഖ് യുദ്ധകാലത്തെങ്ങാനും സദ്ദാം ഹുസൈന്‍ ഇവനെ കണ്ടു മുട്ടിയിരുന്നെങ്കില്‍  രാസായുധ നിര്‍മ്മാണത്തിനു വേണ്ടി പറഞ്ഞ ശമ്പളം വാഗ്ദാനം ചെയ്ത്  പൊക്കിക്കൊണ്ട് പോയേനെ!... അത്രയ്ക്കും മാരകമായിരുന്നു സാധനങ്ങള്‍ ഒക്കെ മാറ്റിവച്ചു റൂം വൃത്തിയാക്കുന്നതിനിടയില്‍ റെഡ്ഡിയുടെ കാല്‍ തട്ടി മറിഞ്ഞ ആ മിനറല്‍ വാട്ടര്‍ കുപ്പിയില്‍ നിന്നും പുറത്തേക്ക് പരന്നൊഴുകിയ ആ ദ്രാവകത്തിന്‍റെ  ദുര്‍ഗന്ധം!!.. ജിനെഷിനു അപ്പോള്‍ തന്നെ സംഗതി പുടികിട്ടിയിരുന്നു പക്ഷെ എന്നെ പേടിച്ച് തല്‍ക്കാലം മൗനം വിദ്ധ്വാനു ഭൂഷണം എന്ന കണക്ക് അവന്‍ അന്തം വിട്ടു നിന്നതേയുള്ളൂ.  

മുറിയിലേക്ക് കാലെടുത്തു വച്ച ഞങ്ങള്‍ വച്ച കാല്‍ ഞൊടിയിടയില്‍ അതേ പോലെത്തന്നെ പിന്‍വലിച്ചു. ഒരു വിഷവാതക ദുരന്തം ഉണ്ടായ പ്രതീതി... സംഗതികള്‍ നിയന്ത്രണത്തില്‍ കൊണ്ട് വരാന്‍ ഇനി ഫയര്‍ ഫോര്‍സിനെയെങ്ങാനും വിളിക്കേണ്ടി വരുമോ എന്ന ശങ്കയില്‍ മൂക്ക് പൊത്തി വിഷണ്ണരായി നില്‍ക്കുമ്പോഴുടോ.. ദേ വരുന്നു റെഡ്ഡി... ഒരു അസിസ്റ്റന്‍റിനെയും കൂടെ കൂട്ടിയിട്ടുണ്ട്. പിന്നെ ഒരു വലിയ ഡെറ്റോള്‍ ബോട്ടില്‍, ഫേസ് മാസ്ക്, ഇത്യാദി സാമഗ്രികളും...

അന്തിച്ചു നില്‍ക്കുന്ന ഞങ്ങളെ നോക്കി "ഹും.." എന്നൊന്നു ഇരുത്തി മൂളി ഫേസ് മാസ്ക് വച്ച്  അവര്‍ ജീവന്മരണ പോരാട്ടം തുടങ്ങാനായി അകത്തേക്കു പോകുമ്പോള്‍ അവര്‍ പോയിക്കഴിയുമ്പോള്‍ എന്നില്‍ നിന്നും കിട്ടാന്‍ പോകുന്ന വഴക്ക് ഒഴിവാക്കാന്‍ എന്ത് പറയണം എന്നറിയാത്ത ധര്‍മ്മ സങ്കടത്തിലായിരുന്നു ജിനേഷ്..    

- ജോയ് ഗുരുവായൂര്‍     

No comments:

Post a Comment