Wednesday, May 7, 2014

"ആള്‍ദൈവങ്ങള്‍"

പടഹദ്ധ്വനികളുയര്‍ത്തിയന്നിരമ്പിപ്പാഞ്ഞ-
പ്പോര്‍ രഥത്തിന്‍റെയിളകിപ്പോയ ചക്രത്തില്‍-
പ്പറ്റിയ കട്ടച്ചോരയില്‍ കാര്‍ക്കിച്ചു തുപ്പി-
യതിടതു കയ്യിലെ ചൂണ്ടു വിരലാല്‍ ചാലിച്ചു
നെറ്റിയില്‍ ചാര്‍ത്തിയതിലുന്മത്തരായി-
ട്ടിന്നട്ടഹസിക്കുന്നു കോമരങ്ങള്‍...
അവകാശങ്ങള്‍ നേടുവതിനായന്നു സ്വയം
നെഞ്ചു കീറിയ നീറ്റലുമായുര്‍വിയെ പുല്‍കി,
യവനികക്കു പിറകില്‍ മറഞ്ഞ മഹാരഥര്‍
തന്‍ വീര ചരിതമെഴുതിയ താളിയോലകളാല്‍
വീശറി മെനഞ്ഞു വീശിത്തകര്‍ക്കുന്നു ധീരമാ-
മിന്നലെകള്‍ തന്‍ വീര്യം പുലമ്പിക്കൊണ്ടും...
വാരിക്കുന്തവുമായ് വെടിയുണ്ടകള്‍ നേരിട്ടു
പിടഞ്ഞു വീണാ പുണ്യാത്മാക്കള്‍ തന്‍
നിണത്തില്‍ കിളിര്‍ത്തു തഴച്ചു വളര്‍ന്നൊരാ
ചെടിയില്‍ കായ്ച്ച ചുവന്ന പഴങ്ങള്‍
ആര്‍ത്തിയോടെ വെട്ടി വിഴുങ്ങിയാര്‍ത്തു
വിളിയ്ക്കുന്നൂയിവരിന്നിങ്ക്വിലാബുകള്‍...
പ്ലാസ്റ്റിക്കിന്‍ തോരണങ്ങളണിയിച്ചിട്ടൊരു-
മഹാശയന്‍ തന്‍ ചിത്രവും ചുമരില്‍ തൂക്കിയി-
ട്ടതിന്‍ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നിന്നേവം
തേയിലക്കറ പുരളും മദ്യക്കോപ്പ നുണഞ്ഞും
ബീഡി വലിച്ചും, മൂര്‍ച്ച കൂട്ടുന്നൂ പിണങ്ങിയൊ-
രാദര്‍ശവാദി തന്‍ നെഞ്ചിലേറ്റാനുള്ള വാളുകള്‍...
ആദര്‍ശങ്ങള്‍ കമ്പോളത്തില്‍ വില്‍പ്പനക്കായ്
തൂങ്ങിയാടുമ്പോളതിന്‍ വിലപേശി വാങ്ങു-
മരാഷ്ട്രവാദികള്‍ തന്‍ കൊടിക്കീഴില്‍ കഴുത പോല്‍
തൊണ്ട കീറി മുദ്രാവാക്യം മുഴക്കിയും
ഹര്‍ത്താലുകളാഘോഷങ്ങളാക്കി, വിശന്നു
പൊരിയും വയറുകളിലിവര്‍ തീ കോരിയിടുന്നു..
അശരീരിയായ ദൈവത്തിന്‍ പ്രതിനിധികളായ്
വിലസുമാള്‍ദൈവങ്ങള്‍ക്കിടയിലൊരു നിരീശ്വര-
വാദിയായ് മാലയും ചാര്‍ത്തി ചില്ലിന്‍ കൂട്ടി-
ലസ്വസ്ഥമായ് മരുവുമാദര്‍ശ ധീരരാം മനുഷ്യ-
സ്നേഹികളേ.. നിങ്ങള്‍ക്കറിയാമോ നിങ്ങളുമിന്നു
ധനികര്‍ക്ക് മന്ന* പൊഴിച്ചീടുമാള്‍ദൈവങ്ങള്‍...
                                                                     - ജോയ് ഗുരുവായൂര്‍
*മന്ന - തേനും പാലുമൊഴുകുന്ന കാനാന്‍ ദേശത്തെക്കുള്ള അനന്തമായ യാത്രയില്‍ വിശന്നു പൊരിഞ്ഞ ഇസ്രായേല്‍ ജനത്തിന് ദൈവം ആകാശത്തു നിന്നും പൊഴിച്ചു കൊടുത്ത ഭക്ഷണ പദാര്‍ത്ഥം

No comments:

Post a Comment