Wednesday, May 7, 2014

മഴയൊന്നിങ്ങെത്താനായ്...

മഴയൊന്നിങ്ങെത്താനായ് ഞാന്‍ കൊതിച്ചു
ഒരു മഴവില്ലു കാണാന്‍ കൊതി ച്ചൂ...
മാമലയേറിയിറങ്ങിയണഞ്ഞീടും തെന്നലി-
ലുലയുമോലകള്‍ തന്‍ ശീല്ക്കാരങ്ങള്‍..
വട്ടമിട്ടുന്മത്തരായി മലര്‍വാടികളില്‍,
മൂളിപ്പാറി മദിച്ചീടും വര്‍ണ്ണത്തുമ്പികള്‍..
മാനത്തെയിരുള്‍ കണ്ടു പാറല്‍ നിര്‍ത്തി,
കലപില കൂട്ടി കൂട്ടിലണയും പറവകള്‍..
പുറ്റുകള്‍ പൊട്ടിച്ചു പറക്കുമീയലുകള്‍..
തവളകള്‍ മുറവിളി കൂട്ടും വയലേലകള്‍..
മഴയൊന്നിങ്ങെത്താനായ് ഞാന്‍ കൊതിച്ചു
ഒരു മഴവില്ലു കാണാന്‍ കൊതി ച്ചൂ...
പരല്‍മീന്‍ തുടിപ്പിനായ് മരുവും തോടുകള്‍
കവിഞ്ഞൊഴുകാന്‍ മോഹിച്ചീടുമരുവികള്‍
പൊട്ടി മുളയ്ക്കാന്‍ മണ്ണിലുറങ്ങും വിത്തുകള്‍
മാരിയിലണയാന്‍ ജ്വലിച്ചീടുമീ ഗ്രീഷ്മവും..
വേഴാമ്പല്‍ മനവുമായ് നീറിയ പാടങ്ങള്‍..
മാരിയിലാറാടാന്‍ മോഹിക്കും സസ്യങ്ങള്‍..
സ്വര്‍ണ്ണച്ചാമരം വീശാന്‍ കണിക്കൊന്നകള്‍..
കാറ്റിലാടി സ്വാഗതമോതാന്‍ മാമ്പഴങ്ങള്‍..
മഴയൊന്നിങ്ങെത്താനായ് ഞാന്‍ കൊതിച്ചു
ഒരു മഴവില്ലു കാണാന്‍ കൊതി ച്ചൂ...
കടലാസു തോണിയിറക്കിക്കളിക്കുവാന്‍,
വെമ്പീടും പൈതലിന്‍ ഉത്കണ്ഠകള്‍..
നിലമുഴുതീടുവാന്‍ വിത്തു വിതയ്ക്കുവാന്‍,
കാത്തങ്ങിരുന്നീടും സാധുവാം കര്‍ഷകര്‍..
കൈക്കുടന്നയില്‍ കുളിര്‍ കോരിക്കൊണ്ടും
കാര്‍മേഘ ശകലങ്ങള്‍ക്കിടയില്‍ കളിച്ചീടും
വരുണ കുമാരാ.. മാരിവില്ലിന്നേഴു നിറങ്ങള്‍
നെറ്റിയില്‍ തിലകമാക്കിയിങ്ങു ദ്രുതമണയൂ..
മഴയൊന്നിങ്ങെത്താനായ് ഞാന്‍ കൊതിച്ചു
ഒരു മഴവില്ലു കാണാന്‍ കൊതി ച്ചൂ...
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment