Wednesday, May 7, 2014

ഭൂതകാലം തേടി...

പോളപ്പുല്ലുകളിളകിയൊഴുകുമീയരുവിയില്‍,
പാളത്തൊപ്പി തന്‍ തണല്‍ ചൂടാറുണ്ടിരുവരും.
പീലിയെഴും നിന്‍ മിഴിയിണകളിലെന്‍ മിഴി  നട്ടു,
പാട്ടിന്നീരടികളിലലിഞ്ഞുലയുമോടം തുഴഞ്ഞു നാം.

പാടങ്ങളില്‍ പച്ചപ്പെത്തിക്കുമീപ്പുഴ തന്‍ കൈവരിയില്‍, 
പരല്‍മീന്‍ കൊത്താന്‍ നിരന്നിരിക്കും കൊറ്റിക്കൂട്ടങ്ങളും,
പാടിപ്പറന്നു കതിര്‍ പെറുക്കും പനംതത്തകളും,
പാരം കരളുകളില്‍ കുളിരേകിയ കാലമതോര്‍പ്പൂ.

കാലമിതുവരേയറിയാത്ത വഴികളിലൂടെയനവരതം
കടന്നു പോകവേ, കൈമോശം വന്നു പോയൊരാ
കതിരമാം സൌന്ദര്യം, കതിരവന്‍ കട്ടെടുത്തതോ-
ക്കാര്‍മുകിലിന്‍ പിണക്കങ്ങളിലിന്നന്യമായതോ?!

മുളംകാടുകളുടെയീണം ശ്രുതിയിട്ടയിളം കാറ്റില്‍
മുഖമിളക്കും, മരതകക്കതിരുകള്‍ നിറയും പാട-
മിന്നെന്തേ മരുവുന്നു, വിള്ളലുകളൊരുപാട് വീണ
മാറിടവും, വിണ്ടു കീറിയൊരു മാനസവുമായ്? 

മത്സ്യങ്ങളായിരം മുങ്ങാംകുഴിയിട്ട പുഴതന്‍
മടിത്തട്ടിതാ കിടക്കുന്നു, മരുവും മാനവര്‍ തന്‍
മണിമാളികകള്‍ പണിയാന്‍ രാവും പകലും
മണ്ണെടുത്ത, മായാത്ത മുറിവുകളും പേറി.

ഞവരകള്‍ പൂക്കാത്ത... തവളകള്‍ കരയാത്ത... 
ഞണ്ടുകള്‍ കുറുകെയോടാത്തോരീ വയല്‍വരമ്പില്‍
ഞാന്‍ തിരഞ്ഞല്ലോയിന്നെന്‍ ഞാറ്റുവേലക്കിളിയെ 
ഞാനിനി വരികില്ലെന്നോര്‍ത്തു നീയൊരോര്‍മ്മയായോ? 
                                                                     - ജോയ് ഗുരുവായൂര്‍

No comments:

Post a Comment