Wednesday, May 7, 2014

"ദൈവം സ്നേഹമാകുന്നു" (1 യോഹന്നാൻ 4:8)

ദുബായ്
28-12-2013
                           
                                                           "ദൈവം സ്നേഹമാകുന്നു" (1 യോഹന്നാൻ 4:8)

കര്‍ത്താവില്‍ പ്രിയപ്പെട്ട സിസ്റ്റര്‍ ജാസ്മിന്‍,

ഞാന്‍ അത്തിക്കരയിലെ എല്‍ദോച്ചന്‍.. എന്നെ സിസ്റ്ററിനു പരിചയം ഉണ്ടാവില്ലെങ്കിലും എന്‍റെ അപ്പച്ചന്‍ സ്കറിയാച്ചനെ അറിയാതിരിക്കില്ല. അദ്ദേഹമാണല്ലോ നമ്മുടെ ഇടവകപ്പള്ളിയിലെ ട്രസ്റ്റി.   

മുഖവുര ദീര്‍ഘിപ്പിക്കാതെ കാര്യത്തിലേക്ക് കടക്കുന്നു. ഈ അനാഥാലയത്തിലെ തുടക്കം മുതലേയുള്ള അന്തേവാസിയും ഇപ്പോള്‍ ബി. എഡ് കഴിഞ്ഞു നമ്മുടെ കോണ്‍വെന്‍റ് ഹൈസ്കൂളില്‍ത്തന്നെ പഠിപ്പിക്കുന്ന റബേക്കയും ഞാനും ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ ഒരേ ക്ലാസ്സില്‍ ആയിരുന്നു പഠിച്ചിരുന്നത്. അന്നൊക്കെ ആണ്‍കുട്ടികളില്‍ ഞാനും പെണ്‍കുട്ടികളില്‍ അവളും ആയിരുന്നു ക്ലാസില്‍ പഠിപ്പില്‍ ഒന്നാമര്‍.  

ഇന്നലെ ഞാന്‍ വീട്ടുകാരോട് ഫോണില്‍ സംസാരിക്കുകയായിരുന്നു. അപ്പോള്‍ എന്‍റെ സഹോദരി റീത്ത ഈയിടെ റബേക്കയുടെ ഒരു കൂട്ടുകാരി അവളോട്‌  പറഞ്ഞ ഒരു കാര്യം എന്നോട് പറഞ്ഞു. അതെന്‍റെ മനസ്സിനെ വല്ലാതെ അലട്ടുന്നു. ഈ കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും അതാണ്‌. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആതുരശുശ്രൂഷാശ്രമം നടത്തുന്ന കന്യാസ്ത്രീ സഭയില്‍ ചേര്‍ന്ന് ബാക്കിയുള്ള ജീവിതം ആ രംഗത്ത് ചെലവഴിക്കാന്‍ അവള്‍ പോകുന്നു എന്ന ആ വാര്‍ത്ത ബാല്യകാലം മുതലേ അവളറിയാതെ അവളെ ജീവനു തുല്യം സ്നേഹിച്ചിരുന്ന എന്‍റെ മനസ്സില്‍ സഹിക്കാന്‍ വയ്യാത്ത വേദന പരത്തുന്നു. എനിക്ക് റബേക്കയില്‍ ഉള്ള താല്‍പ്പര്യമൊന്നും റീത്തയ്ക്ക് അറിയില്ല എന്നതിനാല്‍ ഞാന്‍ അവളോട്‌ ഇതിനെക്കുറിച്ച്‌ ഒന്നും പ്രതികരിക്കാന്‍ പോയില്ല. 

ചെറിയ ക്ലാസുകളില്‍ മഷിത്തണ്ടും മയില്‍പ്പീലിയും കളിമണ്‍ പെന്‍സിലുകളും ഒക്കെ ഇടയ്ക്കിടെ കൊടുത്ത് അവളറിയാതെത്തന്നെ എന്‍റെ മനസ്സിലെ പ്രിയം ഞാന്‍ റബേക്കയ്ക്ക് വെളിവാക്കിക്കൊടുക്കുമായിരുന്നു. അവളുടെ ആ നിഷ്ക്കളങ്കതയും ശാലീനതയും അന്നേ എന്‍റെ മനസ്സിനെ കീഴടക്കി. പിന്നീട്  മുതിര്‍ന്നതിനു ശേഷം ഒരുപാട് അവസരങ്ങള്‍ കിട്ടിയിട്ടും ഞാന്‍ എന്‍റെ ഇഷ്ടം അവളോട്‌ ഉണര്‍ത്തിക്കാന്‍ മടിച്ചു. കാരണം, വര്‍ഷങ്ങള്‍ക്കു ശേഷം സംഭവിക്കേണ്ട ഒരു വിവാഹത്തെക്കുറിച്ച് അവളുടെ മനസ്സില്‍ ഇപ്പോഴേ സമ്മര്‍ദ്ദം ഏറ്റിയാല്‍ അതവളുടെ പഠിപ്പിനെയും ഒരു ആട്ടിന്‍കുട്ടിയുടേത് പോലെ നിര്‍മ്മലമായ അവളുടെ മനസ്സിലെ സ്വസ്ഥതയേയും   ബാധിക്കുമെന്ന് ഞാന്‍ ഭയന്നിരുന്നു.   

പണം കൊണ്ടും കായികബലം കൊണ്ടും എന്തും നേടിയെടുക്കാം എന്ന ധാരണയില്‍ ജീവിക്കുന്ന എന്‍റെ പിതാവിനെയും സഹോദരന്മാരേയും കുറിച്ച് സിസ്റ്ററിനും റബേക്കയ്ക്കും നല്ല അഭിപ്രായമായിരിക്കില്ല എന്നെനിക്കു നല്ലവണ്ണം അറിയാം. പക്ഷെ, എന്നെക്കുറിച്ചും എന്‍റെ സ്വഭാവത്തെക്കുറിച്ചും റബേക്കയ്ക്ക് മോശമായതൊന്നും പറയാനുണ്ടാവില്ല എന്നെനിക്കുറപ്പുണ്ട്.

റബേക്ക തികച്ചും ഒരു അനാഥയാണ് എന്നെനിക്കു ചെറുപ്പം മുതലേ അറിയാം. പക്ഷെ ഒരു കുടുംബ ജീവിതം ഉണ്ടെങ്കില്‍ എന്‍റെ വാമഭാഗം അലങ്കരിക്കുന്നത് അവളായിരിക്കും എന്ന തീരുമാനം കൌമാരത്തിലെ എന്‍റെ മനസ്സില്‍ ഉറച്ചിരുന്നതാണ്. അതിനുള്ള സ്വയം പര്യാപ്തത നേടാന്‍ വേണ്ടി മാത്രമായിരുന്നു പഠിപ്പ് കഴിഞ്ഞ വഴി നാട്ടിലെ കച്ചവട സ്ഥാപനങ്ങള്‍ നോക്കി നടത്താനുള്ള വീട്ടുകാരുടെ കര്‍ക്കശമായ നിര്‍ബന്ധത്തിനു വഴങ്ങാതെ ഞാന്‍ ഈ പ്രവാസ ജീവിതം തെരഞ്ഞെടുത്തത്.

നീണ്ട ആറു വര്‍ഷത്തെ ജോലി കൊണ്ട് നല്ലൊരു ജീവിതം തുടങ്ങാന്‍ പര്യാപ്തമായ ഒരു തുക ഞാന്‍ സമ്പാദിച്ചിട്ടുണ്ട്. ദൈവാനുഗ്രഹത്താല്‍ റബേക്കയെ എനിക്ക് സ്വന്തമാക്കാന്‍ കഴിയുകയാണെങ്കില്‍ അവളെ ഒരു ദിവസം പോലും നരകതുല്യമായ അസാമാധാനം വിളയാടുന്ന എന്‍റെ വീട്ടില്‍ പാര്‍പ്പിക്കുകയില്ല എന്ന് ഞാന്‍ സിസ്റ്ററിനു വാക്ക്  തരുന്നു.  എന്‍റെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കും എന്നതിന് യാതൊരു സംശയവുമില്ല. എനിക്ക് അതൊന്നും ഒരു പ്രശ്നമേ അല്ല. നാളെ എന്‍റെ അവസ്ഥകളോട് താതാത്മ്യപ്പെട്ടു എന്നോടൊപ്പം ജീവിക്കാനുള്ളത് അവരല്ല മറിച്ച് എന്‍റെ മനസ്സിന് തൃപ്തിപ്പെട്ട എന്‍റെ ജീവിത പങ്കാളിയായിരിക്കും എന്നെനിക്കു നല്ല ബോദ്ധ്യമുണ്ട്. അതിനാല്‍ എന്ത് പ്രതികൂല സാഹചര്യത്തിലും എന്‍റെ ജീവിതവീക്ഷണത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നതാണ്.

നമ്മുടെ പള്ളിയില്‍ ആറേഴു കൊല്ലം മുമ്പ് വികാരിയായിരുന്ന പോള്‍സണ്‍ അച്ചനെ  സിസ്റ്ററിനു പരിചയം ഉണ്ടല്ലോ. അദ്ദേഹവും ഞാനും നല്ല കൂട്ടായിരുന്നു. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്കദ്ദേഹം തന്നിട്ടുണ്ട്. എന്‍റെ ഈ കാര്യം അപ്പച്ചനോട് നയത്തില്‍ പറഞ്ഞ് എതിര്‍പ്പൊഴിവാക്കാന്‍ അച്ചനു സാധിക്കും. കാരണം അപ്പച്ചനും പോള്‍സണ്‍ അച്ചന്‍ എന്ന് പറഞ്ഞാല്‍ വലിയ കാര്യമാണ്.    

സാംസണ്‍ ദലീലയെ സ്നേഹിച്ചത് പോലെ ആന്റണി ക്ലിയോപാട്രയെ സ്ന്ഹിച്ചത് പോലെ വിശുദ്ധമാണ് റബേക്കയോടുള്ള എന്‍റെ സ്നേഹം.  സിസ്റ്റര്‍ എനിക്ക് വേണ്ടി അവളോട്‌ പറയണം

"റബേക്കാ നീ എല്‍ദോയുടെ കൈ പിടിച്ചു മണലാരണ്യങ്ങളില്‍ പടുത്തുയര്‍ത്തിയ കൂറ്റന്‍ നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കൂ.. 
അതിരാവിലെയെഴുന്നേറ്റ്, ഈന്തപ്പനത്തോട്ടങ്ങളില്‍ പോയി അവ തളിര്‍ത്തു പൂ വിടരുകയും പഴങ്ങള്‍ മൂത്തു പഴുത്തു തുടങ്ങുകയും ചെയ്യുന്നുവോ എന്നു നോക്കൂ..

അവിടെ വെച്ച് നിങ്ങളുടെ വിശുദ്ധ പ്രണയം ധന്യമാക്കൂ"

അപ്പോള്‍ അവള്‍ക്കു മനസ്സിലാവും...

കാലങ്ങളായി മനസ്സിനെ മരവിപ്പിച്ചിരുന്ന തണുപ്പുകാലം കഴിയുന്നതും,  പേമാരി നിലയ്ക്കുന്നതും, പൂവുകൾ തങ്ങളുടെ മനോഹര മുഖങ്ങളുമായി ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നതും, മാടപ്രാവുകളും കുയിലുകളും പാടുന്നതും, സ്വപ്നങ്ങളിലെ അത്തിക്കായ്കൾ പഴുക്കുന്നതും, മനസ്സിലെ മുന്തിരിവള്ളികൾ പൂവണിയുന്നതും പരിമളം പരത്തുന്നതും എല്ലാം...

വിശുദ്ധ പൌലോസ് *കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ പ്രസ്താവിച്ചിരിക്കുന്നത് സിസ്റ്റര്‍ വായിച്ചിരിക്കുമല്ലോ.. 

"സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല." (1 കോറിന്തോസ് 13:7,8).

ആയതിനാല്‍ ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന എനിക്ക് റബേക്കയോടുള്ള സ്നേഹം ആത്മാര്‍ത്ഥമാണ്  എന്ന് സിസ്റ്റര്‍ മനസ്സിലാക്കൂ..

അവള്‍ക്ക് നേരിട്ട് കത്തെഴുതിയാല്‍ അത് മദര്‍ സുപ്പീരിയറിന്‍റെ ഒന്നാം വായന കഴിയുന്നതോടെ ചവറ്റുകുട്ടയില്‍ എറിയപ്പെടും എന്ന നല്ല ബോദ്ധ്യം ഉള്ളത് കൊണ്ടാണ് സിസ്റ്ററിന്‍റെ പേരില്‍ അയച്ചത്. 'ഫ്രം' അഡ്രസ്സില്‍ ഞാന്‍ സിസ്റ്ററിന്‍റെ ദുബായിയില്‍ ഉള്ള ആങ്ങള ജിമ്മിച്ച ന്‍റെ പേര് വച്ചതും സുപ്പീരിയര്‍ സിസ്റ്ററിനു സംശയം ഉളവാവാതിരിക്കാന്‍ വേണ്ടി തന്നെ. അതിനെന്നോടു ദയവായി പൊറുക്കണം. ഈ    ഈ കത്ത് സിസ്റ്റര്‍ രഹസ്യമായി റബേക്കയ്ക്ക് കൊടുക്കണം. അവള്‍ അറിയണം എന്‍റെ മനസ്സില്‍ അവളോടുള്ള അഗാധമായ ഇഷ്ടം. മദര്‍ സുപ്പീരിയര്‍ അറിഞ്ഞാല്‍ ഉണ്ടാകാവുന്ന കോളിളക്കങ്ങള്‍ എനിക്ക് ഊഹിക്കാന്‍ സാധിക്കും. അതിനാല്‍ ഈ കാര്യം തല്‍ക്കാലത്തേക്ക് നമ്മള്‍ മൂന്ന് പേരുമല്ലാതെ മറ്റാരും അറിയരുത്.

"സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവെക്കുന്നു. കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു (സദൃശ്യവാക്യങ്ങൾ 17:9)"

"ക്രിസ്തു സ്വന്തം ജീവൻ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതിൽനിന്നു സ്നേഹം എന്തെന്ന് നാമറിയുന്നു" (1 യോഹന്നാൻ 3:16).

"മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ. ഇതാണ് നിയമവും പ്രവാചകന്മാരും." (മത്തായി 7:12)

എന്നൊക്കെയാണല്ലോ ബൈബിളില്‍ എഴുതിയിരിക്കുന്നത്? ആയതിനാല്‍ ഇതില്‍ ഒരു കുറ്റബോധവും കര്‍ത്താവിന്‍റെ മണവാട്ടിയായ സിസ്റ്ററിനു തോന്നേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ചെയ്യുന്നത് സ്നേഹത്തിന്റേയും സഹനത്തിന്‍റെയും നാഥനായ സാക്ഷാല്‍ യേശു തന്‍റെ ദിവ്യ വചനങ്ങളാല്‍ നമ്മളെ അനുദിനം പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സത്പ്രവര്‍ത്തികളുടെ സാക്ഷാല്‍ക്കാരം മാത്രം. 
ഈ കത്ത് കൊടുത്ത ശേഷം അവളോട്‌ പറയൂ... "ഭയപ്പെടേണ്ട എല്‍ദോ നിന്നോട് കൂടെയുണ്ട്"

"മനുഷ്യന്‍ എകനായിരിക്കുന്നത് ശരിയല്ല അവനു ചേര്‍ന്ന ഒരു തുണയെ ഞാന്‍ നല്‍കും" എന്നാണല്ലോ ഉല്‍പ്പത്തി [2:18] പുസ്തകത്തില്‍ കര്‍ത്താവ് പറഞ്ഞിരിക്കുന്നത്. കര്‍ത്താവ് എനിക്ക് വേണ്ടി കണ്ടു വച്ചിരിക്കുന്ന തുണ റബേക്ക തന്നെ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അവള്‍ക്കു എതിര്‍പ്പുണ്ടെങ്കില്‍ മാത്രം ഈ കത്തിന് മറുപടി അയച്ചാല്‍ മതി. മറുപടിയൊന്നും ലഭിക്കാത്ത പക്ഷം എന്‍റെ സ്വപ്നത്തിലെ രാജകുമാരിയെ എന്‍റെ മണവാട്ടിയായി വാഴിക്കപ്പെടുന്ന ആ സ്വര്‍ഗ്ഗീയ ദിവസത്തിനായി ഞാന്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു എന്നറിഞ്ഞു കൊള്‍ക.

ദൈവം നമ്മളെ ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

യേശുവില്‍ നിറഞ്ഞ സ്നേഹത്തോടെ..

എല്‍ദോ സ്കറിയ അത്തിക്കര
P.O. Box 9650
ദുബായ്, യു. എ. ഇ.

2 comments:

  1. എൽദോയുടെ കുറി വളരെ തന്മയത്വത്തോടെ
    ഇവിടെ കുറിച്ചിട്ട താങ്കളെ അഭിനന്ദിക്കുന്നു
    അനുയോജ്യമായ വേദ വാക്യങ്ങൾ തൊടുത്തു
    വെച്ച് ജാസ്മിന്‍ സിസ്റ്ററിനയും വശത്താക്കിയ
    താങ്കളുടെ കഴിവിനെ നമിക്കുന്നു.
    അനുകൂലമായ ഒരു മറുപടി ഇതിനകം
    റിബെക്കയിൽ നിന്നും ലഭിച്ചു കാണും
    എന്നു വിശ്വസിക്കുന്നു.
    എല്ലാ നന്മകളും നേരുന്നു

    ReplyDelete
  2. ഏരിയല്‍ സര്‍.. വളരെ നന്ദി ഈ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും

    ReplyDelete