Friday, November 8, 2013

വികാരങ്ങള്‍ക്ക് വിലങ്ങിടുന്നവര്‍


വികാരങ്ങള്‍ക്ക് വിലങ്ങിടുന്നവര്‍
 
"പ്രണയം, മനസ്സില്‍ ഗുഹ്യമായിക്കിടക്കുന്ന കാമതൃഷ്ണകളുടെ സ്വൈര്യവിഹാരത്തിനായി മനുഷ്യനും ദേവന്മാരും അടങ്ങുന്ന അഭ്യുദയകാംക്ഷികള്‍ തന്നെ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ ഉരുവാക്കിയെടുത്ത നിബന്ധമാണ് എന്ന് പറയാം. കാമം എന്നത് പ്രണയത്തിന്റെ ശക്തമായ ബഹിര്‍സ്ഫുരണങ്ങളില്‍ ഒന്നായ തീവ്രവികാരമാകയാല്‍ പ്രണയത്തിന്റെ മൂര്‍ദ്ധന്ന്യത്തില്‍ പ്രണയത്തിന്റെ അധിഷ്ടാനദേവനായ കാമന്‍റെ അനുഗ്രഹാശിസ്സുകളാല്‍ പ്രണയിതാക്കള്‍ കമിതാക്കളായി മാറുന്നു. പ്രണയം ദിവ്യവും ശ്രേഷ്ഠവുമായ വികാരാചലമാണ് എന്നതിനാല്‍ ഇതില്‍ നിന്നുത്ഭവിക്കുന്നവയില്‍ അനാസാശ്യത കണ്ടെത്താനാവുമോ? ശ്രേഷ്ഠമായ കാര്യങ്ങള്‍ എന്നും സമൂഹത്തിനു നന്മയെ വരുത്തിയിട്ടുള്ളൂ.  പ്രണയത്തിന്റെ അപദാനങ്ങള്‍ പ്രസംഗിച്ചും പാടിയും എഴുതിയും അഭിനയിച്ചും മഹാനുഭാവന്മാര്‍ വരെ അരങ്ങു തകര്‍ക്കുന്നത് നാം കാണുന്നതാണ്. 'പ്രണയം മനസ്സിലില്ലാത്തവര്‍ മരിച്ചവര്‍ക്ക് തുല്യം' എന്ന് കൊട്ടിഘോഷിക്കുമ്പോഴും ആലിംഗനബദ്ധരായ മിഥുനങ്ങളെ കാണുമ്പോള്‍ ഇന്നും സമൂഹം നെറ്റി ചുളിക്കുന്നത് ശരിക്ക് പറഞ്ഞാല്‍ ഇരട്ടത്താപ്പും സര്‍വ്വോപരി ഒരു ദേവനിന്ദയും അല്ലെ?! 

പ്രണയിതാക്കള്‍ തമ്മിലുള്ള വിവാഹേതരകാമചേഷ്ടകള്‍ നമ്മുടെ സംസ്കാരത്തിന് എതിരാണ് എന്ന് വാദിക്കുന്നവര്‍ യഥാര്‍ഥത്തില്‍ സംസ്കാരശ്യൂന്യരാണെന്നേ പറയാനാവൂ. ഏതൊരു വികാരത്തിന്റെയും പൂര്‍ത്തീകരണം എന്നത് പോലെ പ്രണയം എന്ന ദിവ്യവികാരത്തിനും അതിന്റേതായ അസ്ഥിത്വവും പൂര്‍ത്തീകരണവും  ഉണ്ടാവണം. പ്രണയിച്ച വ്യക്തിയെ തന്നെ വിവാഹം കഴിച്ചു പ്രണയം ജീവിതമാക്കി മാറ്റണം എന്ന് ഒരു തത്വസംഹിതയും ഇല്ല. ഏതു പ്രായത്തിലും മനസ്സില്‍ പൊട്ടി മുളയ്ക്കാവുന്ന ഒരു ശ്രേഷ്ഠവികാരം എന്ന നിലയ്ക്ക് പ്രണയചേഷ്ടകള്‍ക്ക്  കൂച്ച് വിലങ്ങിടുന്ന സാമൂഹ്യനടപടി ശക്തമായ വിമര്‍ശനമര്‍ഹിക്കുന്നു......."

സാഹിത്യലോകത്ത് പേര് കേട്ടിട്ടില്ലാത്ത എഴുത്തുകാരി നീലിമ ബോസ് എഴുതിയ 'വികാരങ്ങള്‍ക്ക് വിലങ്ങിടുന്നവര്‍' എന്ന ഇംഗ്ലീഷ് ലേഖനത്തില്‍ ആസക്തനായി രാത്രിയുടെ അവസാന യാമത്തിലും മേശവിളക്കിന്റെ  വെളിച്ചത്തില്‍ ചരിത്രഗവേഷകനായ രമേശ്‌ മേനോന്‍ ഇരുന്നു. വിരലുകള്‍ക്കിടയില്‍ സദാ എരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റുകളുടെ ചാരം അറിഞ്ഞും അറിയാതെയും ഇടയ്ക്കിടെ മുന്നിലിരുന്ന മദ്യഗ്ലാസ്സില്‍ ഇടം കണ്ടെത്തിക്കൊണ്ടിരുന്നു. അയാള്‍ നീലിമ ബോസ് എന്ന എഴുത്തുകാരിയെക്കുറിച്ച് കേള്‍ക്കുന്നത് അമര്‍നാഥ് യാത്രക്കിടയില്‍ പരിചയപ്പെടാന്‍ ഇടയായ ശ്രീബാബാസുരേന്ദ്രനാഥ് പണ്ഡിറ്റ്‌ എന്ന യുവസന്ന്യാസിയില്‍ നിന്നായിരുന്നു.
  
യുവാവായിരുന്നെങ്കിലും വിജ്ഞാനത്തിന്റെ ഭന്ധാഗാരമായിരുന്നു ബാബ. മരം കോച്ചുന്ന തണുപ്പില്‍ ഹിമാലയസാനുക്കളിലെ അപരിചിതമായ ദുര്‍ഘടപാതയിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍ ഒരു താങ്ങും തണലുമായി കടന്നു വന്ന  യുവസന്ന്യാസിയുടെ അമാനുഷീകമായ വ്യക്തിത്വം മനസ്സിനെ അടിമപ്പെടുത്തി. അദ്ദേഹത്തിന്‍റെ തോളിലെ തുണി സഞ്ചിയില്‍ മദ്യവും ചരസ്സും പുസ്തകങ്ങളും എല്ലാം കണ്ടു രമേശ്‌ മേനോന്‍ അത്ഭുതം കൂറി. ആദ്ധ്യാത്മീകകൃതികളെല്ലാം അരച്ച് കലക്കി ഹൃദിസ്ഥമാക്കിയിരുന്ന ആ മഹാനുഭാവന്‍, അന്തരീക്ഷത്തിലെ അസ്ഥി വിറപ്പിക്കുന്ന തണുപ്പില്‍ അനുതാപപൂര്‍വ്വം വച്ച് നീട്ടിയ ചരസ്സും മദ്യവും എല്ലാം ഒരു വിസ്മയലോകത്തെന്ന വണ്ണം അയാള്‍ ആസ്വദിച്ചു.

"മദ്യം, മയക്കു മരുന്നുകള്‍ എന്നിവയുടെ അനുചിതമായ ഉപയോഗമാണ് അവയെ ശ്രേഷ്ഠം ആക്കാതിരിക്കുന്നത്. നാം പ്രാര്‍ത്ഥനാപൂര്‍വ്വം സ്മരിക്കുന്ന ദേവഗണം വരെ മദ്യത്തിലും സുരതത്തിലും നിന്ന് മോചിതരായിരുന്നില്ല എന്നോര്‍ക്കണം. എന്നാല്‍ അവയോടുള്ള അതിര് വിട്ട സമീപനം മനുഷ്യരെ നാശത്തിലേക്ക് നയിക്കുന്നു. യഥാവിധിയായ ധ്യാനവും അതിലൂടെയുള്ള ജ്ഞാനവും ആര്‍ജ്ജിക്കുന്ന വ്യക്തികള്‍ ഇത്തരം ആസക്തികള്‍ക്ക് വശംവദരാവുന്നില്ല. ഈ പ്രപഞ്ചത്തിലുള്ള എല്ലാ പദാര്‍ത്ഥങ്ങളിലും പ്രതിഭാസങ്ങളിലും വൈരുദ്ധ്യാത്മകമായ സ്വഭാവങ്ങള്‍ അടങ്ങിയിരിക്കുന്നു. അവയുടെ തത്വനിഷ്ടമായ അവലോകനം സാധ്യമാക്കുന്നവര്‍ താന്താങ്ങളുടെ ജീവിതം ധന്യമാക്കുന്നു."

വിലക്കപ്പെട്ടത് എന്ന് സമൂഹം നിഷ്കര്‍ഷിക്കുന്ന ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള തന്റെ സംശയങ്ങള്‍ക്ക് സംതൃപ്തമായ ന്യായീകരണങ്ങള്‍ വിശദീകരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ബാബ തന്‍റെ സഞ്ചിയില്‍ നിന്നും എടുത്തു നീട്ടിയ ആ പുസ്തകം എഴുതിയത് നീലിമയായിരുന്നു. തീവ്രവാദികളുടെ ആക്രമണം ഉണ്ടാകുമെന്ന സൈനീക സന്ദേശം ലഭിച്ച് സുരക്ഷിതമായ ഒരു പാര്‍പ്പിടം തിരയവേ ഒരു കാശ്മീരി ബ്രാഹ്മിന്‍ തങ്ങള്‍ക്കു കനിഞ്ഞു നല്‍കിയ വീട്ടുവരാന്തയില്‍ കിടക്കുമ്പോള്‍ ആ പുസ്തകത്തിലെ ഓരോ വരികളും മനസ്സിലേക്ക് ഉമിത്തീയുപോലെ പടര്‍ന്നു കയറി. ജീവിതത്തില്‍ മനുഷ്യര്‍ അനുഭവിക്കുന്ന പ്രതിഭാസങ്ങളെ ഇത്രയും വിശാലമായും കാര്യകാരണസഹിതമായും വസ്തുതാവിവരണം നടത്തുന്ന എഴുത്തുകാരിയോടുള്ള ആരാധന പിന്നീട് അവരുടെ കൃതികളോടും എഴുത്തുകാരിയുടെ വ്യക്തിത്വത്തിനോടും ഉള്ള അടങ്ങാത്ത ആവേശമായി മാറി.  

നീലിമ എന്ന എഴുത്തുകാരിയുടെ ഒരു ചിത്രം ലഭിക്കുന്നതിനായി ഒരുപാട് തത്രപ്പെട്ടിട്ടും കണ്ടെത്താനായില്ലെങ്കിലും മനസ്സില്‍ അവരുടെ ഒരു ചിത്രം കോറിയിട്ട്  ആരാധനാമൂര്‍ത്തിയായി പ്രതിഷ്ഠിച്ചു. ആ മൃഗതൃഷ്ണ തേടിയുള്ള രമേഷിന്റെ വിഫലമായ അന്വേഷണങ്ങള്‍ ആ പുസ്തകങ്ങള്‍ അച്ചടിച്ചിറക്കിയിരുന്ന   തികച്ചും അപ്രശസ്തമായ പ്രസാധകരിലേക്കും പിന്നീട് ഭാരതത്തിന്റെ നാനാഭാഗങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരുന്നു. നീലിമ ബോസ് എന്ന തൂലികാനാമത്തില്‍ അതേ വരെ ഇറങ്ങിയ എല്ലാ പുസ്തകങ്ങളും അയാള്‍ അരിച്ചു പെറുക്കി സ്വന്തമാക്കി. ഒരു വാല്‍നക്ഷത്രം പോലെ തന്‍റെ മനസ്സിലേക്ക് കടന്നു വന്നു അതിനെ ഒരു മാന്ത്രീകവലയത്തിലാക്കി കടന്നു പോയ ബാബ എന്ന മഹത് വ്യക്തിയേയും പിന്നീട് ഒരു ദിക്കിലും കണ്ടു മുട്ടാന്‍ രമേശിന് സാധിച്ചില്ല.

"ഇനി ബാബ തന്നെ ആയിരിക്കുമോ ഈ നീലിമ?!... അല്ല.. ഒരിക്കലുമാവില്ല്യ. ആണെങ്കില്‍ തന്നെ ഞാന്‍ എങ്ങനെ അതിനോട് താദാത്മ്യം പ്രാപിക്കും?.. നീലിമയെ ഒരു പ്രണയിനിയായി മാത്രമേ തന്‍റെ മനസ്സിന് സങ്കല്‍പ്പിക്ക്യാനാവൂ.. തന്‍റെ ജന്മസായൂജ്യം അവളുമായുള്ള സമാഗമം മാത്രമായിരിക്കും. നീലിമാ.. നീ എവിടെയിരുന്നാലും ഞാന്‍ നിന്നെ കണ്ടെത്തിയിരിക്കും. നീയില്ലാതെ എന്റെ ജീവിതം ഇനിയൊരിക്കലും പൂര്‍ണ്ണമാവുകയില്ല്യ. ജീവരക്തം പോലെ നിന്റെ ചിന്തകളും നിന്നെക്കുറിച്ചുള്ള എന്റെ ചിന്തകളും എന്നില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു." 

***********************************************************************************

കൊല്‍ക്കൊത്തയിലെ നോര്‍ത്ത് പര്‍ഗാനാസിലെ മാനസീക രോഗ ചികിത്സാലയത്തിലെ ബംഗാളി ഡോക്റ്റര്‍ കുമാരി ബൃന്ദ ബോസ് അസ്വസ്ഥയായി ആശുപത്രി മുറ്റത്തെ കൊച്ചു പൂന്തോട്ടത്തില്‍ ഉലാത്തി. മനസ്സുകളെ ചുറ്റിപ്പറ്റിയുള്ള നിഗൂഡതകളെക്കുറിച്ച് താന്‍ നടത്തിയ വിസ്തൃതപഠനങ്ങള്‍ പുസ്തകരൂപത്തില്‍ നീലിമ ബോസ് എന്ന തൂലികാനാമത്തില്‍ അച്ചടിക്കാന്‍ കൊടുത്തിരുന്നത് പണത്തിനും പ്രശസ്തിക്കും ആയിരുന്നില്ല. സ്വന്തം കൃതി പുസ്തകാലയത്തില്‍ നിന്നും ഒരു അപരിചിതയെ പോലെ പൈസ കൊടുത്ത് വാങ്ങുമ്പോള്‍ ലഭിക്കുന്ന അവാച്യമായ അനുഭൂതി ഒന്ന് വേറെ തന്നെയായിരുന്നു. എന്നാല്‍ തന്‍റെ നിരുപദ്രവപരമായ ആനന്ദമാര്‍ഗ്ഗത്തിലെ ഒരു ഇരുണ്ട നാഴിക പോലെ ഇതാ ഒരു വ്യക്തി!

റെയില്‍വേ പാലത്തില്‍ ബോധരഹിതനായി കിടന്ന യുവാവ് പ്രാഥമികചികിത്സക്ക് ശേഷം ബോധം തെളിഞ്ഞപ്പോള്‍ മാനസിക  വിഭ്രാന്തി കാണിക്കുകയായിരുന്നു എന്ന് അയാളെ ആശുപത്രിയില്‍ എത്തിച്ച റെയില്‍വേ പോലീസുകാരന്‍ അറിയിച്ചു.

"ക്ഷമിക്കണം ദോസ്ത്..  എന്റെ ജീവനായ നീലിമയെ എന്നില്‍ നിന്നും അടര്‍ത്തരുത്.. അവള്‍ പോയാല്‍ ഞാന്‍ മരിച്ചു വീഴും.. നോ.. നോ.. പ്ലീസ്.."  

അവശനായിരുന്നെങ്കിലും തന്‍റെ മാറത്തോട് അടുക്കിപ്പിടിച്ചിരുന്ന സഞ്ചി ബലമായി കൈക്കലാക്കാന്‍ നോക്കിയ ആശുപത്രി ജീവനക്കാരനെ അയാള്‍ പല്ലും നഖവും ഉപയോഗിച്ച് ആക്രമിച്ചു.

മയക്കു മരുന്നിന്റെ മയക്കത്തില്‍ കുഴഞ്ഞു വീണ രോഗിയുടെ സഞ്ചിയില്‍ നിന്നും, ബലപ്രയോഗം ശ്രദ്ധിച്ചു കൊണ്ട് നിന്ന ഡോക്റ്റര്‍
ബൃന്ദയുടെ കാല്‍ക്കലേക്ക് തെറിച്ചു വീണ പുസ്തകങ്ങള്‍ അവര്‍ എടുത്തു പരിശോധിച്ചു. സ്തബ്ദയായ അവരുടെ നെറ്റിയില്‍  നിമിഷനേരം കൊണ്ട് വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. അവ എഴുതിയത് നീലിമ ബോസ് എന്ന എഴുത്തുകാരി ആയിരുന്നുവെന്ന തിരിച്ചറിവുണ്ടാക്കിയ ശക്തമായ ഉള്‍ക്കിടിലമായിരുന്നു അതിനു കാരണം.              

                                                                                    - ജോയ് ഗുരുവായൂര്‍

No comments:

Post a Comment