Monday, February 24, 2020

എൻ്റെ യാത്രകൾ - 13
**********************
സംസ്ഥാനാന്തരസർവ്വീസുകൾനടത്തുന്ന ബസ്സുകൾ നിരന്തരം അപകടങ്ങളിൽപ്പെടുന്ന വാർത്തകളാണല്ലോ ഈയിടെയായി കേട്ടുകൊണ്ടിരിക്കുന്നത്. എൻ്റെയൊരു 'ചരിത്രപ്രധാനമായ' യാത്രയുടെ വിശേഷങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഒരു ദുരന്തത്തെ അതിജീവിച്ച കദനകഥ!🙄

പണ്ടൊരിക്കല്‍ ഔദ്യോഗികയാത്രയുടെ ഭാഗമായി ചെന്നൈ, കോയംമ്പേട്‌ 'ജയലളിതാ...'  ബസ്റ്റാണ്ടില്‍നിന്നു (ജയലളിതയ്ക്കൊരു A കൂടുതലാ.. JAYALALITHAA എന്നാണു എഴുതുക😅) തമിഴ്നാടുസര്‍ക്കാര്‍വക 'പാണ്ഡ്യന്‍'ബസ്സില്‍, ഞാന്‍ ഹൊസ്സൂരിലേക്ക് വരികയായിരുന്നു.

യാത്ര തുടങ്ങുമ്പോള്‍ ഏകദേശം രാത്രി പത്തരമണി. എട്ടെട്ടരമണിക്കൂറോളം യാത്രയുണ്ട്.

രാത്രി രണ്ടരമണിക്ക്  റോഡരികത്തെ ഏതോ ഹോട്ടലിനുമുന്നില്‍ വണ്ടിനിറുത്തി. അന്നേരം, ഫ്രഷ്‌ ആവേണ്ടവരൊക്കെ ഇറങ്ങി, 'എല്ലാപണിയും' കഴിച്ചു സമാധാനമായിവന്നിരുന്നു യാത്രതുടര്‍ന്നിരുന്നുവെന്നതു ഉറക്കത്തിലായിരുന്ന ഞാനുണ്ടോ അറിയുന്നു.

നുമ്മ ഉറങ്ങിയാല്‍പ്പിന്നെ ബസ്സുമറിഞ്ഞാല്‍പ്പോലും ചിലപ്പോള്‍ അറിഞ്ഞെന്നുവരില്ലാ.. ഉറങ്ങാന്‍ അമ്മാതിരി 'എക്സ്പെര്‍ട്ടാ'ണ്. ബോംബെയിലെ ലോക്കല്‍ട്രെയിനുകളിലെ തിരക്കിനിടയില്‍പ്പോലും നിന്നുറങ്ങി, സ്വപ്നങ്ങള്‍വരെ കാണാറുള്ള പാരമ്പര്യവും കൂട്ടിനുണ്ടേ.. ചുമ്മായങ്ങു നിന്നുകൊടുത്താല്‍മതി. എവിടേയും പിടിക്കേണ്ടയാവശ്യമില്ലാ. അത്തരത്തിലുള്ള തിരക്കാണല്ലോ ബോംബെയിലെ ലോക്കല്‍ട്രെയിനുകളില്‍!

ബസ്സ്, യാത്ര പുനരാരംഭിച്ചിട്ട് പത്തിരുപതുമിനുട്ട് കഴിഞ്ഞപ്പോള്‍ കടുത്ത മൂത്രശങ്കമൂലം ഞാനുണര്‍ന്നു. ചൂടുകാലമായിരുന്നതിനാല്‍ ഭക്ഷണംകഴിക്കാന്‍ തോന്നാതെ, എപ്പോളും വെള്ളവും ഫ്രഷ്‌ജ്യൂസുമൊക്കെ കുടിച്ചുകുടിച്ചു വയര്‍നിറഞ്ഞിരുന്നു.   ങാ.. അതു   മൈന്‍ഡുചെയ്യാതെ ശ്രദ്ധയെ   മറ്റുമേഖലകളിലേക്കു തിരിച്ചുവിടാന്‍ പരമാവധിശ്രമിച്ചിട്ടും ഒരു രക്ഷയുമില്ലാ..

ഒരുപക്ഷേ മുല്ലപ്പെരിയാര്‍ഡാമിലെ വെള്ളത്തിനുവരെ അത്രയുംകൂടുതല്‍  സ്ഥാനികോര്‍ജ്ജം ഉണ്ടായിരിക്കില്ലായെന്നു തോന്നിപ്പിക്കുമാറുള്ള ആ അവസ്ഥ അനുനിമിഷം മോശമായിക്കൊണ്ടേയിരുന്നു.

ഒടുവിലൊരു വിസ്ഫോടനത്തിന്‍റെ വക്കിലെത്തിയപ്പോള്‍ 'കപ്പിത്താന്റെ' കാലുപിടിക്കുകതന്നേയെന്നു തീരുമാനിച്ചു.

ബസ്സിലെ ഭൂരിഭാഗം ജനങ്ങളും നല്ല ഉറക്കത്തിലാണ്. പല 'ഡെസിബലി'ലുമുള്ള കൂര്‍ക്കംവലികള്‍  പശ്ചാത്തലസംഗീതമായി അരങ്ങുതകര്‍ക്കുന്നുണ്ട്.

തൊട്ടടുത്തിരുന്നു 'മുക്രയിടുന്ന' കൊമ്പന്‍മീശക്കാരനായ തടിയനണ്ണാച്ചിയെ മറികടന്നുവേണം ജനാലസീറ്റില്‍ ഇരുന്നിരുന്ന എനിക്കു ബസ്സിന്‍റെ ഗാങ്ങ്വേയിലേക്ക് ഇറങ്ങാന്‍.

അയാളുടെ തോളില്‍ മൃദുവായി തട്ടിയിട്ടും ഫലമില്ലാതായൊടുവില്‍ രണ്ടുംകല്പ്പിച്ചു പിടിച്ചുകുലുക്കേണ്ടിവന്നു. വല്ലാതെ ബലംപ്രയോഗിച്ചാല്‍ മുല്ലപ്പെരിയാറില്‍ വിള്ളല്‍വീണു പണിപാളുമോ എന്നുള്ള ഭയവുമില്ലാതെയില്ലാ.

"ഏന്‍ടാ തമ്പി.. ഉനക്ക് തൂക്കവരാത്?" ഏതോ സുഖകരമായ സ്വപ്നലോകത്ത് വിഹരിക്കുകയായിരുന്ന "ബാലഭാസ്കരന്‍" അല്ലാ അംജത്ഖാനണ്ണാച്ചി, കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിന്‍റെ ക്ലൈമാക്സ്  മിസ്സായ ഈര്‍ഷ്യയിലെന്നോണം മുരണ്ടു.

മനസ്സില്ലാമനസ്സോടെ അയാള്‍ത്തന്ന ചെറിയവിടവിലൂടെ ഒരുവിധേന നൂണ്ടുകടന്നു പുറത്തിറങ്ങി, മുന്നോട്ടുചെന്നു തന്‍റെ അടിയന്തിരാവസ്ഥ  അവതരിപ്പിച്ചവഴി കപ്പിത്താന്‍ കലിപ്പുറോളിലായി.

"നിറുത്തമാട്ടേ.....🤬@#£&*** "

നേരത്തെ നിറുത്തിയപ്പോള്‍ എന്തേയിറങ്ങിയില്ലാ?... ഇങ്ങനെ കണ്ടിടത്തൊന്നും നിറുത്താന്‍പറ്റില്ല.. രണ്ടുമണിക്കൂര്‍കഴിഞ്ഞാല്‍ ഹൊസ്സൂര്‍ എത്തും അപ്പോള്‍ എന്താവേണ്ടേച്ചാല്‍ ചെയ്തോളാന്‍.

അന്നൊക്കെ വീരപ്പനും സംഘവും ഹൊസ്സൂര്‍കാടുകള്‍ വാണിരുന്ന കാലം. രാത്രികാലങ്ങളില്‍ കാട്ടുപ്രദേശത്തു വണ്ടിനിറുത്താന്‍ അനുവാദമില്ലപോലും. എന്തു പറഞ്ഞിട്ടും എലുമ്പനായ ഡ്രൈവറണ്ണാച്ചി വഴങ്ങുന്നില്ലാ..

ഇയാളാരാ.. ഗുരുവായൂര്‍ പദ്മനാഭന്‍റെ ഒന്നാംപാപ്പാനോ?!.. വലിച്ചിട്ടു ചവിട്ടിക്കൂട്ടിയാലോയെന്നാണു പെട്ടെന്നു തോന്നിയത്.

ഒരു രക്ഷയില്ലാതായപ്പോള്‍ ഞാന്‍ പറഞ്ഞു..  "ഓക്കേ എന്നാല്‍ നിറുത്തേണ്ടാ.. പടിയില്‍ ഇരുന്നുകൊണ്ടു ഞാന്‍ സംഗതി ഒപ്പിച്ചോളാം..

ഞാന്‍ പടിയെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ സംഗതി കൈവിട്ടുപോകുമെന്നു അയാള്‍ക്കു മനസ്സിലായി.

"സാര്‍.. നിജമാ?.. നീങ്കള് അപ്പടിതാന്‍ പണ്ണുമാ?..."

"പണ്ണും പണ്ണും പണ്ണും.. കണ്ടിപ്പാ പണ്ണിടേന്‍" എന്നു എന്നു ദേഷ്യത്തില്‍ ഞാനും.

തമിഴില്‍ എന്തൊക്കെയോ മുട്ടന്‍തെറികള്‍  പിറുപിറുത്തുകൊണ്ട് അയാള്‍ വണ്ടി, റോഡ്‌സൈഡില്‍ ഒതുക്കി. ബസ്സില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ വിശാലമായ മൈതാനംപോലെ ആ സ്ഥലം നിലാവില്‍ക്കുളിച്ചു കിടക്കുന്നു. മറവിനായൊരു മരംപോലുമില്ലാ.. എന്തിനാണ് വണ്ടിനിറുത്തിയത്.. പുറത്തെന്താണു നടക്കുന്നത്‌?!... എന്നൊക്കെയുള്ള ജിജ്ഞാസയോടെ സ്ത്രീകളടക്കം ചിലര്‍ വിന്‍ഡോതുറന്നു നോക്കുന്നുമുണ്ട്.

ഒരുനിമിഷം ഞാന്‍ വൈക്ലബ്യാനുവദനനായി (ഇങ്ങനെയൊരു വാക്ക് മലയാളത്തിലുണ്ടോ ആവോ..  ആ അവസ്ഥയ്ക്ക്  ഈ വാക്കുതന്നെ  ഉപയോഗിച്ചാലെ ഒരു പഞ്ചു കിട്ടൂ.. കാര്യം മനസ്സിലായിക്കാണുമല്ലോ?..) നിന്നു.

പക്ഷേ, മുല്ലപ്പെരിയാറിന്റെ ഘോരമായ ഗര്‍ജ്ജനങ്ങള്‍, ആ അവസ്ഥയില്‍ അധികനേരം തുടരാനെന്നെ അനുവദിച്ചില്ലാ..  യാത്രക്കാരുടെ ജിജ്ഞാസാഭരിതമായ കണ്ണുകളെ സാക്ഷിയാക്കി, അവര്‍ക്കു അനഭിമുഖമായി നിന്നുകൊണ്ടു ഞാന്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു!...

കലിതുള്ളിയ കാട്ടാറിന്റെ പ്രവാഹം ഹൊസ്സൂരിന്റെ മണ്ണിനെ പുളകിതയാക്കിക്കൊണ്ടിരിക്കുന്നു. .. ആശ്വാസം അവര്‍ണ്ണനീയം!☺️

ഏകദേശം മൂന്നുമിനിറ്റോളമായിട്ടും പ്രവാഹത്തിന്‍റെ ശക്തിക്കൊരു കുറവും കാണുന്നില്ലാ... ഡ്രൈവര്‍  അസ്വസ്ഥമായി  ഇടയ്ക്കിടെ വണ്ടിയുടെ എഞ്ചിന്‍ റെയ്സാക്കിക്കൊണ്ടിരിക്കുന്നു. പ്രവാഹമുണ്ടോ നിലയ്ക്കുന്നു!.. 🥴

കപ്പിത്താന്റെ കുരുപൊട്ടി, ഹോണടിതുടങ്ങി. അതുകേട്ടു ഉറങ്ങിയിരുന്നവര്‍വരെ ജനാലതുറന്നു നോക്കാന്‍തുടങ്ങി. നേരംപുലരാന്‍പോകുന്ന  നേരത്തുതന്നെ നല്ല അസ്സല്‍ കണി കാണാനുള്ള  ഭാഗ്യംസിദ്ധിച്ചവര്‍!

ജീവിതത്തിലൊരിക്കലും ഇങ്ങനെയൊരനുഭവമുണ്ടായിട്ടില്ലാ!.   ഏകദേശം ആറേഴുമിനിറ്റോളമെടുത്തു റിസര്‍വോയര്‍ കാലിയാവാന്‍!.. ഒരു ആനയ്ക്കുവരെ കാര്യം സാധിക്കാന്‍ ഇത്രയുംസമയം വേണ്ടി വന്നേക്കില്ലാ...😱

ഇനി തിരിച്ചുകയറണമല്ലോ.. ആളുകളുടെ മുന്നില്‍വെച്ച്, സൈക്കിളില്‍നിന്നു വീണെണീക്കുമ്പോള്‍ നമ്മുടെ മുഖത്തുവിടരുന്ന ഒരു പ്രത്യേക ചിരിയുണ്ടല്ലോ.. ചമ്മിയചിരിയെന്നോ പച്ചച്ചിരിയെന്നോ മഞ്ഞച്ചിരിയെന്നോയൊക്കെ വിളിക്കാം.  അതായിരുന്നു ബസ്സിലേക്കുകയറുമ്പോള്‍ മുഖത്തു വിളയാടിയിരുന്നത്.🥵

സ്ത്രീപുരുഷന്മാര്‍ എന്തൊക്കെയോ  പിറുപിറുത്തു അടക്കിച്ചിരിക്കുന്നു. എന്നോടുള്ള ദേഷ്യം തീര്‍ക്കാനെന്നപോലെ ഡ്രൈവര്‍ മിസൈല്‍കണക്കേ  ബസ്സ് മുന്നോട്ടെടുത്തു. തലകുമ്പിട്ട്‌, ഞാനീ നാട്ടുകാരനേയല്ലായെന്ന ഭാവത്തില്‍ ഞാനെന്‍റെ സീറ്റ് ലക്ഷ്യമാക്കി  നടന്നു.

ഹോ.. നമ്മുടെ അംജത്ഖാന്‍!... ഇതൊന്നുമറിയാതെ 'ചിരട്ടയിലുരയ്ച്ചു' ശബ്ദമുണ്ടാക്കിക്കൊണ്ടു പുള്ളിവീണ്ടും ഗാഢനിദ്രയില്‍🥺😬.

ന്റമ്മേ ഇനിയുമയാളെ ഉണര്‍ത്തിയാല്‍ ചിലപ്പോള്‍ "ടിഷ്യൂം  ടിഷ്യൂം" ഉണ്ടാവാം🤐.    നേരെ പുറകിലേക്കു നടന്ന്‍, കാലിയായിക്കിടന്ന അവസാനത്തെ നീളന്‍സീറ്റില്‍ ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു🥱😴.

- ജോയ് ഗുരുവായൂർ

Tuesday, October 31, 2017

അയാള്‍ അങ്ങനെയാണ്..

കവിതയാണെന്നും പറഞ്ഞു അയാള്‍ കുറിക്കുന്നതൊന്നും സത്യത്തില്‍ എനിക്ക് മനസ്സിലാവാറില്ല.. എന്നാല്‍ അര്‍ത്ഥം ചോദിച്ചാലോ.. തികച്ചും അവ്യക്തമായേ പറയൂ.. നമ്മള്‍ക്ക് എന്ത് വേണമെങ്കിലും ഊഹിക്കാവുന്ന തരത്തില്‍. മിക്കവാറും ഒരു ചോദ്യമായിരിക്കും ഉത്തരമായി തരിക.. അയാളുടെ കവിതകള്‍ വായിക്കുന്നവരോ.. വാഹ് വാഹ് എന്നും പറഞ്ഞു കമന്റുകള്‍ ഇടുമ്പോള്‍ തന്‍റെ നീണ്ട താടിയില്‍ത്തഴുകി അയാളിരുന്നു പുഞ്ചിരിക്കും.. കൊടികുത്തിയ വീരജന്മങ്ങള്‍ വരേയുണ്ട് ഈ "വാഹ് വാഹ്" ടീമില്‍.. ദൈവമേ ഇവര്‍ക്കൊന്നും യാതൊരു വിവരവുമില്ലേ എന്ന് പലപ്പോഴും ഓര്‍ത്തു പോകാറുണ്ട്.. പിന്നെ തോന്നും.. ചിലപ്പോള്‍ എന്‍റെ വിവരക്കുറവുകൊണ്ടാവാം എഴുതിയതൊന്നും മനസ്സിലാവാത്തേയെന്നും.
"സാറേ എനിക്കൊരു ത്രെഡ് വന്നു... ഒരു നാലുവരിയെഴുതി.. ഒന്നുനോക്കിത്തരാമോ?" ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
"അതിനെന്താ... തരൂ... " അദ്ദേഹം
"അനിവാര്യമായ പോക്കില്‍ പകലിനോട് പിണങ്ങി,
അര്‍ക്കനവന്‍ കടലില്‍ചാടി ആത്മഹത്യ ചെയ്തു.
അനിവാര്യതയില്‍ പകലോനെ പിരിഞ്ഞ ദുഖത്തില്‍
കണ്ണുകള്‍ ചുവപ്പിച്ചുകൂമ്പി, പകലും ശ്യാമാവൃതമായി."
"വാഹ് വാഹ്.. ഡിയര്‍ ഇത് കൊള്ളാം കേട്ടോ... എന്നാല്‍ ഇതിങ്ങനെയല്ലാ ആധുനിക ലോകത്തേക്ക് സംവദിക്കേണ്ടത്.. ഒരല്പസമയം കഴിഞ്ഞു വരൂ.. ഞാന്‍ എഴുതിത്തരാം.. "
"അനാവൃതമായ അഹങ്കാരത്തിന്റെ
മൂല്യച്യുതിയില്‍ അവന്‍ പോയി
പാവം നാടോടിപ്പെണ്ണ് എന്ത് ചെയ്യാന്‍..
അവള്‍ കരിമ്പടം പുതച്ചുറങ്ങി. "
"സര്‍ അപ്പോള്‍ പകല്‍, സന്ധ്യ, രാത്രി.. ഇതൊക്കെ ആളുകള്‍ക്ക് മനസ്സിലാവേണ്ടേ?.. "
"അതവര്‍ മനസ്സിലാക്കണം.. നിന്‍റെ മനസ്സില്‍ അതുണ്ടല്ലോ... പിന്നെ എന്തുകൊണ്ട് മറ്റുള്ളവര്‍ക്ക് അത് മനസ്സിലാകാതിരിക്കില്ലാ?.. ആളുകള്‍ ചിന്തിക്കട്ടെ.. ഇങ്ങനെ വേണം എഴുതാന്‍.. അല്ലാതെ നമ്മള്‍ ഒരിക്കലും സംഗതികളെ അനുവാചകര്‍ക്കു തുറന്നുകൊടുക്കരുത്. കവിത വായിച്ച് അവര്‍ അവരെക്കുറിച്ചും ഈ സമൂഹത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമൊക്കെ ചിന്തിക്കണം. നമ്മള്‍ എഴുത്തുകാര്‍ വെറും വിഡ്ഢികള്‍ അല്ലായെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം.. അതായത്, വായനക്കാരുടെ ചിന്താമണ്ഡലങ്ങളെ ഉദ്ദീപിക്കുകയെന്നതാണ് നമ്മുടെ കടമ.
"എന്നാലും.. നമ്മള്‍ എഴുതുന്നത്‌ അവരെ നേരിട്ട് മനസ്സിലാക്കിപ്പിക്കുകയായിരിക്കില്ലേ എഴുത്തുകാരുടെ വിജയം?"
"നോ നോ... നിങ്ങളെപ്പോലുള്ളവരാണ് സാഹിത്യത്തെ തടങ്കലില്‍ ഇടുന്നത്.. സാഹിത്യം അനര്‍ഗ്ഗളമായി പ്രവഹിക്കട്ടെ... പണ്ഡിതനും പാമരനും കവിതകള്‍ എഴുതട്ടെ, ആയ രീതിയില്‍ ജനങ്ങള്‍ ആസ്വദിക്കട്ടെ.. പക്ഷേ, പിടുത്തം കൊടുക്കാന്‍ പാടില്ലാ.. എന്താണ് നമ്മളുടെ മനസ്സിലെന്ന്.. അതാണ്‌ നമ്മള്‍ ശ്രദ്ധിക്കേണ്ടത്.. അതാണ്‌ ആധുനിക കവിത.. അതായത്..
പുഴകള്‍ ഒഴുകി പടിഞ്ഞാറോട്ട് പോകുന്നു
നമ്മളും അങ്ങനെത്തന്നേ...
ഇടയ്ക്കൊരു പുഴ കിഴക്കോട്ടോഴുകുന്നു..
അതാണ്‌ ഇന്നാ കല്മണ്ഡപത്തില്‍
മാലയിട്ടിരിക്കുന്നത്...
"ഇത് പിന്നേം കൊള്ളാം.. എന്റീശ്വരാ... ഇനി നിന്നാല്‍ ശരിയാവില്ലാ.. വിട്ടുപിടിക്കാം..."
- ജോയ് ഗുരുവായൂര്‍

പ്രണയമൊരുദാത്തവികാരമാണുപോലും!..

പ്രണയമൊരുദാത്തവികാരമാണുപോലും.. 
പ്രണയം മനുഷ്യരെ സ്വാര്‍ത്ഥരാക്കുന്നു
അന്തര്‍മുഖരായ രണ്ടുപേരേവീതം,
അത് ലോകത്തിന് സമ്മാനിക്കുന്നു.
നിഷ്ക്രിയതയുടെ വിളനിലങ്ങളിലാണ്
പ്രണയങ്ങള്‍ പൂത്തുലയുന്നത്.
വിരഹങ്ങളെ ഗര്‍ഭംധരിച്ച് അവ,
ഒടുവില്‍ ദുഖങ്ങളെ പ്രസവിച്ചിടുന്നു..
ദിവസം ചെല്ലുംതോറും കണ്ണുകളില്‍
തിമിരം കുത്തിനിറയ്ക്കുകയും
സമീപത്തുള്ള സംഭവങ്ങളേവരേ
കണ്ണില്‍നിന്നു മറയ്ക്കുകയും ചെയ്യുന്നു
സുഹൃദ്ബന്ധങ്ങളും രക്തബന്ധങ്ങളും
പ്രണയക്കൊടുങ്കാറ്റില്‍ കടപുഴകുന്നു.
നിശകളെ നിദ്രാവിഹീനങ്ങളാക്കുന്നു
ഞരമ്പുകളില്‍ രക്തസമ്മര്‍ദ്ദമേറ്റുന്നു
വിലപ്പെട്ട സമയം പാഴാക്കിക്കളയുന്നു
തലച്ചോറിനെ ഒരേചിന്തയില്‍ തളച്ച്,
മറുചിന്തകളെ തടങ്കലിലാക്കുന്നു.
അദൃശ്യമായ ബന്ധനത്തില്‍ കുരുക്കി,
രണ്ടുജന്മങ്ങളെ വിമ്മിട്ടപ്പെടുത്തുന്നു.
തൂലികയിലൂടെ ഒഴുകുന്നതിനെല്ലാം
പ്രണയത്തിന്‍റെ കടുംചുവപ്പുനിറവും.
കഷ്ടപ്പാടുകളുടെ പര്യായമോ പ്രണയം?
പ്രണയമില്ലാത്തവര്‍ സൗഭാഗ്യവര്‍
മൈതാനത്ത് ഒഴുകുന്ന കാറ്റാണവര്‍
കുത്തിയൊഴുകുന്ന പുഴയാണവര്‍
സൗഹൃദം പൂക്കുന്ന മനസ്സാണവര്‍
മലര്‍ക്കേ ചിരിക്കുന്ന മുഖമാണവര്‍
അവരുടെ തൂലികയ്ക്ക് കടിഞ്ഞാണില്ലാ
അവരുടെ ചിന്തകള്‍ക്ക് പരിധികളും
അവര്‍ക്ക് സഹജീവികളെ കാണാം
അവരുടെ വിഷമതകള്‍ തൊട്ടറിയാം
സ്വതന്ത്രവിഹായസ്സില്‍ പാറിപ്പറക്കാം
കാണുന്നവരെയെല്ലാം സുഹൃത്താക്കാം.
സ്വതന്ത്രമായ ആശയവിനിമയങ്ങള്‍..
ഘടികാരം ഭരിക്കാത്ത സമയങ്ങള്‍..
സുഖം സുഖകരം സുഖലയ പൂരിതം
പ്രപഞ്ചത്തെ രണ്ടാളിലേക്കൊതുക്കുന്ന
പ്രണയമൊരുദാത്തവികാരം തന്നേയോ?!
- ജോയ് ഗുരുവായൂര്‍

ഫാസ്റ്റ്ഫുഡ്

സമയമില്ലാ... ഒന്നിനും സമയമില്ലാ...
അടുപ്പില്‍ തീയൂതാനും മില്ലില്‍പോയി അരിപൊടിപ്പിക്കാനും തേങ്ങയരച്ച് ചമ്മന്തിയുണ്ടാക്കാനൊന്നും ദേ.. എന്നോട് പറഞ്ഞേക്കരുത്.
ജോലിക്കുപോകുന്നവഴി, ഫാസ്റ്റ്ഫുഡ് കോര്‍ണറില്‍നിന്ന് മെക്സിക്കന്‍ നൂഡില്‍സും അമേരിക്കന്‍ ബര്‍ഗ്ഗറും കെന്റക്കി ചിക്കനും അറബിക് ഷവര്‍മ്മയും ചൈനീസ് ഫ്രൈഡ്റൈസും ഹോട്ട്ഡോഗും മാറിമാറി, സോസുകളില്‍ കുളിപ്പിച്ച്, ഓഫീസ്ബാഗ് കാലിനിടയില്‍ തിരുകിവെച്ചുകൊണ്ട് നിന്നനില്പ്പില്‍ കഴിച്ച്, കോളകൊണ്ട് കുലുക്കുഴിഞ്ഞ്, ടിഷ്യൂകൊണ്ട് ചുണ്ടുംകൈയും തുടച്ചും ശീലിച്ചു.
ഫാസ്റ്റ്ഫുഡ് ഒന്നൊന്നര സംഭവംതന്നേ!.. അതിവേഗം ബഹുദൂരം....
കാര്‍സിനോജനുകള്‍ വലിച്ചെടുത്ത് ഉന്മാദികളായ കോശങ്ങള്‍ താന്തോന്നികളായി വളര്‍ന്നുകൊണ്ടിരുന്നു.
അഡിനോകാര്‍സിനോമസ്... ഒടുവില്‍, ഈ പോക്കിരിത്തരങ്ങളോട് ആമാശയം പ്രതിഷേധിച്ചത് ഇങ്ങനെയായിരുന്നു.
- ജോയ് ഗുരുവായൂര്‍

കാട്ടുകള്ളി!..

ലോകത്തിലെ ഏറ്റവുംവലിയ
ഒളിച്ചുകളിക്കാരിയാണവളെന്നു,
ഞാന്‍ പറയും...
നിദ്രയുടെ,
നിര്‍ണ്ണയമില്ലാത്ത യാമങ്ങളില്‍,
മനസ്സിനെ മദിപ്പിച്ചുകൊണ്ട്,
കള്ളിയെപ്പോലൊരു വരവാണ്...
വിലാസമെഴുതിയെടുക്കാനോ,
വരച്ചിടാനോ, ഒരു,
പേനയോ, കടലാസ്സോ കിട്ടില്ല...
തലയിണക്കരികിലിവവെച്ച്,
വാരിക്കുഴിതീര്‍ക്കുന്ന ദിവസങ്ങളിലോ,
അവള്‍ വരികയുമില്ലാ...
ചുമ്മാ, മസ്തിഷ്ക്കച്ചുളിവുകളില്‍
കുരുക്കിയിടാന്‍ ശ്രമിച്ചാലോ,
സൂര്യനുദിക്കുന്നതിലുംമുന്നേ,
ഊര്‍ന്നുപോയുമിരിക്കും..
പിടികൊടുക്കുന്നവളല്ലാ താനെന്ന,
അഹംഭാവവുംപോരാതെ,
നമ്മെ ഞെട്ടിച്ചുകൊണ്ടൊരു
സുപ്രഭാതത്തില്‍,
മറ്റുള്ളവരുടെ ഭാവനകളിലൂടെ,
ഇറങ്ങിവന്ന്,
നമ്മളെ പരിഹസിക്കാനും,
അവള്‍ക്കൊരു മടിയുമില്ലാ...
ഇനി പറയൂ...
എന്തുചൊല്ലിയവളെ വിളിക്കണം?..
- ജോയ് ഗുരുവായൂര്‍

പൊരുത്തം

"കിച്ചാ.. കഞ്ഞിവെളമ്പിവെച്ച് എത്രനേരായീ വിളിക്ക്ണൂ.. കഴിക്കില്ല്യാന്നുണ്ടോ?.."
"നിക്ക്യ് വേണ്ട നെന്‍റെ കഞ്ഞീം ചക്കപ്പുഴുക്കും.. മുണ്ടാണ്ടവ്ടെരുന്നോ.. ന്‍റെ നാവൊന്നവ്ടെ അടങ്ങിക്കെടന്നോട്ടെ..ഹും.."
അകത്തുനിന്നു ദേവയാനിയമ്മയുടെ വിളികേട്ടപ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ ഈര്‍ഷ്യ വര്‍ദ്ധിച്ചു.. തലയില്‍കെട്ടിയിരുന്ന മുഷിഞ്ഞതോര്‍ത്തഴിച്ച്, ദേഷ്യംതീര്‍ക്കാനെന്നപോലെ ഒന്നുശക്തിയായികുടഞ്ഞ് വീണ്ടും തലയില്‍മുറുക്കിക്കെട്ടി, പടിപ്പുരയിലെ തിണ്ണയില്‍ അയാള്‍ അസ്വസ്ഥതയോടെ ഇരുന്നു.
"അതേ.. ഞാനൊരൂട്ടം പറേട്ടേ.... എന്താപ്പോ..ങ്ങക്ക് പറ്റ്യേ? രാമന്‍വാര്യര് വന്നുപോണവരേം ന്നോട് വല്ല്യ ലോഹ്യായിരുന്നൂലോ? ശ്ശടേ..ന്നിപ്പൊ, ന്താ പറ്റ്യേ?.. വെര്‍തെ ന്‍റെ തല പ്രാന്തുപിടിപ്പിക്കണ്ട.. വന്ന് കഞ്ഞികുടിക്കൂന്നേയ്..."
"ദേവ്വോ.. വല്ല്യേ വര്‍ത്താനോംന്നും ഇന്നോട് പറേണ്ടാ.. കേമന്മാര് വല്ലോരും വീട്ട്യേവന്നാപ്പിന്നെ നെനക്ക് ഇന്നെ വെലയില്ല.. ഞാനിവ്ടെ ഇണ്ട്ന്നു കണ്ണുകാണ്വേല്ലാ.. ഇക്ക്യു കേക്കണ്ടാ നെന്‍റെ ഒരു മയക്കല്.. ന്‍റെ സൊഭാവം ഇനീം വെടക്കാവണേക്ക മുന്നേ നീയിന്‍റെ മുന്നീന്ന് പൊക്കോ.. അതാ നെനക്ക് നല്ലത്"
"ഓ..അത് ശെരി.. ഇക്ക്യിപ്പോ ഒക്കെ മനസ്സിലായി.. അരമണിക്കോറു മുമ്പ് ങ്ങള് ചായകുടിച്ചൂലോന്നുവെച്ചിട്ടല്ലേ ഞാന്‍ രാമന്‍വാര്യര്‍ക്ക് മാത്രം ചായ ഒണ്ടാക്കിക്കൊടുത്തേ.. അതിനും പെണങ്ങിയോ.. തെന്തൊരു കൂത്തിന്റെ തേവരേ.. ങ്ങള് ഇതേവരെ ന്നെ മനസ്സിലാക്കീല്ലല്ലോ.. കഷ്ടം.. ഹും.. ങ്ങക്ക് വെശ്ക്ക്ണ്ടെങ്കീ വന്ന്‍ കഞ്ഞികുടിച്ചോളീന്‍.. ഞാന്‍ ന്‍റെ തണ്ടലൊന്നു ചായ്ക്കട്ടേ.. നേരംവെളുക്കോളം കിച്ചനിവിട്യന്നെ ഇരുന്നോളൂട്ടോ.. ഇക്ക്യെന്താ കൊഴപ്പം.. ഇന്നെ വെര്‍ത്ത് തൊടങ്ങീന്നു ഇക്ക്യ്‌ നല്ലോണം അറീണുണ്ട്ട്ടോ.. ദൈവേ.. ക്ക്യ് എങ്ങനേലുമൊന്നു ചത്തുകിട്ട്യാ മത്യാര്‍ന്നൂ.."
"നീയ്യ് പോടീ.. മറുതേ.. ഞാന്‍ പറഞ്ഞില്ല്യേ.. നെന്‍റെ ഒരു വര്‍ത്താനോം ഇക്ക്യ് കേക്കണ്ടാന്ന്.. നെനക്കേയ് മനുഷ്യനെ ഒരു വെലേം ഇല്ല്യാ.. നെന്നെ.. ഇനിക്കിപ്പോ കാണ്വേംവേണ്ടാ.. ന്നെ വട്ടാക്കാണ്ട് നെന്‍റെ കാര്യോംനോക്കി എവ്ടെക്ക്യാച്ചാ.. വേം പൊക്കോ .."
കൃഷ്ണന്‍കുട്ടി അപകര്‍ഷതയില്‍ നിന്നുണ്ടായ കോപംകൊണ്ടുവിറച്ച് അരയില്‍നിന്നും ബീഡിക്കെട്ടും തീപ്പെട്ടിയുമെടുത്ത്, ബീഡിക്ക് തീകൊളുത്തി. അകലേ ഇരുള്‍മൂടിയ പാടശേഖരങ്ങളിലേക്ക് അലക്ഷ്യമായിനോക്കി, കട്ടിളകള്‍ ചിതലരിച്ചുതുടങ്ങിയ പടിപ്പുരയുടെ തിണ്ണയില്‍ ഇരുട്ടിന്‍റെ ഉപാസകനെപോലെ അയാള്‍ ഇരുന്നു. വരാന്‍പോകുന്നമഴയുടെ മുന്നോടിയായി, പാടങ്ങളില്‍നിന്നു തവളകളുടെ കരച്ചില്‍ ഇടതടവില്ലാതെ ഉയരുന്നുണ്ടായിരുന്നു.
ബാല്യകാലംമുതലേ ഒരുമിച്ചുകളിച്ചുവളര്‍ന്നവരായിരുന്നു കൃഷ്ണന്‍കുട്ടിയും ദേവയാനിയും.. അന്നേമുതല്‍ അവര്‍ പരസ്പ്പരം സ്നേഹത്തിലായിരുന്നുവെങ്കിലും അതിന്‍റെ പ്രധാനചേരുവകള്‍ നിസ്സാരകാര്യങ്ങള്‍ക്കുവേണ്ടിപോലും ഉണ്ടാകാറുള്ള സൌന്ദര്യപ്പിണക്കങ്ങളും വഴക്കുകളുമായിരുന്നു. ഓരോദിവസവും പിണങ്ങാനുള്ള ഹേതു എങ്ങനെയെങ്കിലും ഉടലെടുക്കുമെങ്കിലും ആ പിണക്കം വിരഹമായും, വിരഹം പ്രണയമായും, വീണ്ടും തളിര്‍ത്തുപുഷ്പ്പിക്കാന്‍ ക്ഷണികവേളകളേ വേണ്ടിവരാറുള്ളൂ എന്നുമാത്രം.
കൃഷ്ണന്‍കുട്ടിയുടെ അച്ഛന് താരതമ്യേന ദരിദ്രരായ ദേവയാനിയുടെ വീട്ടുകാരോട് പുച്ഛമായിരുന്നതിനാല്‍ ദേവയാനിയെ വിവാഹം കഴിക്കാനുള്ള മകന്‍റെ ആഗ്രഹത്തെ അദ്ദേഹം എതിര്‍ത്തു. എന്നാല്‍, കൃഷ്ണന്‍കുട്ടി തന്‍റെ നിലപാടില്‍ നഖശിഖാന്തം ഉറച്ചുനിന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലായപ്പോള്‍ ഒരു നിബന്ധനയില്‍ അച്ഛന്‍ ആ വിവാഹത്തിനു സമ്മതിച്ചു. ജാതകങ്ങള്‍ക്ക് പത്തില്‍പത്തു പൊരുത്തം ഉണ്ടെങ്കില്‍മാത്രം വേളിനടത്താം.
ദേവയാനിയുടെ അച്ഛന് കൃഷ്ണന്‍കുട്ടിയെ വലിയമതിപ്പായിരുന്നു.
സകലദൈവങ്ങളേയും മനസ്സില്‍ധ്യാനിച്ചുകൊണ്ട് കൃഷ്ണന്‍കുട്ടി രണ്ടുജാതകങ്ങളും എടുത്ത് കണിയാന്‍ ഭാസ്ക്കരന്റെ വീട്ടിലേക്കുചെന്നു. എന്നാല്‍ യുവമിഥുനത്തിന്റെ സ്വഭാവങ്ങള്‍ പോലെതന്നേ ജാതകങ്ങളും പരസ്പ്പരം ഇടഞ്ഞുനില്ക്കുന്നത് കണ്ട് കണിയാന്‍ നെറ്റിചുളിച്ചു തുറിച്ചുനോക്കി. കൃഷ്ണന്‍കുട്ടിയുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു.
വിഷണ്ണനായി മടങ്ങുന്നവഴിയില്‍ ആ ഉപായം പറഞ്ഞു കൊടുത്തത് ഉറ്റസുഹൃത്ത് വാസൂട്ടനായിരുന്നു . ഒരു കുപ്പി ആവിപറക്കുന്ന വാറ്റുചാരായം.. ജാതകങ്ങളില്‍ പൊരുത്തങ്ങള്‍ കുടിയേറാന്‍ അത് ധാരാളമായിരുന്നു. ദേവയാനിവരേ അറിയാത്ത സത്യം.
രണ്ടുപേര്‍ക്കും അപ്പോള്‍ ഇരുപതു വയസ്സ്.. കല്യാണംകഴിഞ്ഞ് ചട്ടിയുംകലവുംപോലെ തട്ടിയുംമുട്ടിയുമുള്ള ആ ജീവിതത്തില്‍ അധികം വൈകാതെത്തന്നെ ഒരു പെണ്‍തരിപിറന്നപ്പോള്‍ അവര്‍ സന്തോഷംകൊണ്ട് മതിമറന്നു. കാലങ്ങള്‍ അതിവേഗം കടന്നുപോയി... ജീവിതത്തിന്‍റെ തനിയാവര്‍ത്തനമെന്നപോലെ, മകളേ വിവാഹം കഴിച്ചുതരണം എന്ന ആവശ്യവുമായിവന്ന ചെറുക്കനോട് എതിര്‍പ്പുപ്രകടിപ്പിക്കാന്‍ കൃഷ്ണന്‍കുട്ടിക്ക് കഴിഞ്ഞില്ല. പക്ഷെ, ദേവയാനി ആ വിവാഹാലോചനയെ എതിര്‍ത്തു. അവസാനം മകളുടേയും കൃഷ്ണന്‍കുട്ടിയുടേയും നിര്‍ബന്ധത്തിനു ദേവയാനിക്ക് വഴങ്ങേണ്ടിവന്നപ്പോള്‍ ദേവയാനിയും മുന്നോട്ടുവെച്ച നിബന്ധന ജാതകപ്പൊരുത്തമായിരുന്നു.
ജാതകങ്ങള്‍ ചേരില്ലെന്ന് കല്യാണച്ചെറുക്കന്‍ കൃഷ്ണന്‍കുട്ടിയെ രഹസ്യമായി അറിയിച്ചപ്പോള്‍ അവനെ സമാധാനിപ്പിച്ചുകൊണ്ട് കൃഷ്ണന്‍കുട്ടി ആ ജാതകങ്ങള്‍ കൈപ്പറ്റി. ദേവയാനിപോലുമറിയാതെ ഭാസ്ക്കരപ്പണിക്കരുടെ വീട് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് ഭാസ്ക്കരപ്പണിക്കര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കാലംചെയ്തുവെന്ന്. ആ ജാതകങ്ങള്‍ക്ക്, മുമ്പ് ചെയ്തിരുന്നതുപോലെ നല്ല പൊരുത്തമുണ്ടാക്കിക്കിട്ടാന്‍വേണ്ടി കൃഷ്ണന്‍കുട്ടിക്ക് ഭാസ്ക്കരപ്പണിക്കരുടെ മകനുകൊടുക്കേണ്ടിവന്നത് അന്നയാളുടെ അച്ഛന് കൊടുത്ത ഒരു കുപ്പി വാറ്റുചാരായത്തിന് പകരം അഞ്ഞൂറ് ഉറുപ്പികയായിരുന്നു.
തന്റേതടക്കമുള്ള ജാതകങ്ങള്‍ക്ക് താന്‍ പൊരുത്തമുണ്ടാക്കിയ കഥകളൊന്നും അന്ധവിശ്വാസികളായ വീട്ടുകാരെയും ദേവയാനിയെതന്നേയും കൃഷ്ണന്‍കുട്ടി അറിയിച്ചിട്ടേയില്ല. കുറച്ചുദൂരെയാണെങ്കിലും വിവാഹംകഴിഞ്ഞ് മകളുംമരുമകനും സര്‍വ്വ ഐശ്വര്യങ്ങളോടുകൂടിതന്നേ ജീവിക്കുന്നു എന്ന അറിവ്, ആ കുറ്റബോധത്തെ അയാളുടെ മനസ്സില്‍നിന്നു മായ്ച്ചുകളയുകയുംചെയ്തു. മനസ്സുകള്‍ക്ക് നല്ല പൊരുത്തമുണ്ടെങ്കില്‍പ്പിന്നെ ജാതകങ്ങള്‍ക്ക് എന്തുപ്രസക്തി.
മകളുടെ വിവാഹാനന്തരമിപ്പോള്‍ ഇരുപത്തിനാലുവര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ചട്ടിയുംകലവും തമ്മില്‍ തട്ടിമുട്ടാതേ, ഒരുദിവസത്തിനുപോലും അപ്പോഴും അവരുടെയിടയിലൂടെ കടന്നുപോകാനാവുമായിരുന്നില്ലാ. എത്രയോ തീവ്രമായ ഘര്‍ഷണങ്ങള്‍ ഉണ്ടായിട്ടും ഒരിക്കല്‍പ്പോലും അവ തകരുകയോ, അവയില്‍ വിള്ളലുകള്‍വീഴുകയോ ചെയ്തിരുന്നില്ല എന്നതാണ് അത്ഭുതം. പാറക്കല്ലുകള്‍നിറഞ്ഞ കൈവഴികളിലൂടെ ആ സ്നേഹനദി പ്രതിബന്ധങ്ങളെയെല്ലാം സ്വയംതട്ടിയകറ്റി ഒഴുകിക്കൊണ്ടേയിരുന്നു.
'ഹും.. ഇന്നവളെ ഒരുപാഠം പഠിപ്പിച്ചിട്ടുതന്നേ കാര്യം.. എന്നത്തേയുംപോലുള്ള ഒരു അവഗണനയല്ലാ ഇന്നവള്‍ തന്നോടുചെയ്തിരിക്കുന്നത്.. ആ വാര്യരുടെമുന്നില്‍ അവള്‍ തന്നെ കൊച്ചാക്കിക്കളഞ്ഞല്ലോ.. സ്വന്തം ഭര്‍ത്താവിനെ തരിമ്പും വിലയില്ലാത്തവള്‍.. എത്രമാത്രം താന്‍ അവളെ സ്നേഹിക്കുന്നുണ്ടെന്ന് അവള്‍ക്കിനിയും മനസ്സിലായിട്ടില്ലേ?.. അവള്‍ക്കുവേണ്ടി താന്‍ ജീവന്‍വരേ പണയംവെച്ച് സാഹചര്യങ്ങളോട് പോരാടിയിട്ടുണ്ട്.. അവളുടെ മുകളില്‍ ഒരു പൂഴിത്തരിപോലും വീഴാതെ ഇതേവരെയും കാത്തിട്ടുമുണ്ട്.. ആ തന്നേയവള്‍............. ഈ അവഗണന സഹിക്കാനാവുന്നില്ലല്ലോ തേവരേ.... നാളെ അവള്‍ തന്‍റെ ശവംതന്നേ കണികാണണം.. എന്നാലേ ആ അഹങ്കാരത്തിനു അറുതിവരികയുള്ളൂ.. കിച്ചന്‍ ആരാണെന്ന് അവള്‍ക്കിനിയും മനസ്സിലായിട്ടില്ലാ..ഹും..'
ദേഷ്യവും സങ്കടവും കൃഷ്ണന്‍കുട്ടിയുടെ മനസ്സില്‍ കൊടുങ്കാറ്റുകള്‍സൃഷ്ടിച്ചു. സ്വയം മരണത്തിനുകീഴടങ്ങിക്കൊണ്ട്, തന്‍റെ ഭാര്യയെ ഒരുപാഠംപഠിപ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു.
മനസ്സില്‍ മുറിവുണ്ടാക്കുന്ന ചെറിയകാര്യങ്ങള്‍വരേ കൃഷ്ണന്‍കുട്ടിയെ വികാരതീവ്രതയുടെ കൊടുമുടിയിലെത്തിക്കും. ദേവയാനിയും ആ കാര്യത്തില്‍ ഒട്ടും പിറകിലായിരുന്നില്ലാ. അതാണല്ലോ ബാല്യകാലം മുതലുള്ള അവരുടെ പൊരുത്തവും..വയസ്സ് അറുപത്തിരണ്ടു കഴിഞ്ഞിട്ടും പരസ്പ്പരം ഇത്രയും ക്രാദ്ധപാരവശ്യത്തില്‍ [Possessiveness] കഴിയുന്ന മറ്റൊരുജോഡിയും ഈ ലോകത്തില്‍ തന്നെയുണ്ടാവില്ലാ. തങ്ങള്‍ക്കുവേണ്ടി അവര്‍ സ്വയംനിര്‍മ്മിച്ച, അവരുടേമാത്രംലോകത്തില്‍ കലഹിച്ചുംസ്നേഹിച്ചും, ഏദെന്‍ തോട്ടത്തിലെ ആദത്തേയും ഹവ്വയേയുംപോലെ അവര്‍ കഴിഞ്ഞു. എന്നാല്‍, മറ്റുള്ളവരുടെമുന്നില്‍ ഇത്രയേറെ പക്വതയും വിവരവുമുള്ള മറ്റൊരുജോടിയും വേറെയില്ലാതാനും. സമൂഹത്തിലെ ബഹുമാന്യരായ ദമ്പതികള്‍.
സമയം പുലര്‍ച്ചെ രണ്ടുമണിയായിരിക്കുന്നു.. കൃഷ്ണന്‍കുട്ടിയുടെ മാനസീകാവസ്ഥയ്ക്ക് തെല്ലുപോലും അയവുവന്നിട്ടില്ല. ഇനിയും താന്‍ വൈകിക്കൂടാ... എന്നബോധത്തില്‍ അടുക്കളയോട് ചേര്‍ന്നുള്ള തൊഴുത്തിന്റെതട്ടില്‍ സൂക്ഷിച്ചിരിക്കുന്ന കീടനാശിനി എടുത്തുകഴിക്കാനായി അയാള്‍ നീങ്ങി. അസമയത്ത് കടന്നുവന്ന യജമാനനെകണ്ട് തലകുലുക്കി എഴുന്നേറ്റ പശുവിന്‍റെ നെറ്റിയില്‍, കൈകൊണ്ട് തഴുകുമ്പോള്‍ അയാളുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ ഒഴുകി.
"നെനക്കെങ്കിലും ഇന്നോട് സ്നേഹം ഒണ്ടല്ലോ നന്ദിന്യേ.. ഇനിക്കത് മതി.. " ഗദ്ഗദംകൊണ്ട് വാക്കുകള്‍മുറിഞ്ഞു.
പെട്ടെന്ന് അടുക്കളയില്‍ പാത്രങ്ങള്‍ തട്ടിമുട്ടുന്ന ശബ്ദംകേട്ട് കൃഷ്ണന്‍കുട്ടി ജനലിലൂടെ അകത്തേക്ക് പാളിനോക്കി. ദേവയാനി, ആവിപറക്കുന്ന കഞ്ഞിയുംചമ്മന്തിയും കോപ്പയിലേക്കുപകരുന്നു. ഈ പാതിരാനേരത്ത് അവള്‍ കഞ്ഞിയുണ്ടാക്കിക്കുടിക്കാനുള്ള പരിപാടിയാണോ? അയാള്‍ അവളെ സാകൂതംനിരീക്ഷിച്ചു.
കഞ്ഞിയുമെടുത്ത് അതാ ദേവയാനി ഉമ്മറത്തേക്കുപോകുന്നു. എന്തായിരിക്കുമിനി ദേവു ചെയ്യാന്‍പോകുന്നത് എന്നുചിന്തിക്കുന്നതിനുംമുമ്പ് അവള്‍ വിളിക്കുന്നത് കേട്ടു.
"കിച്ചാ.. കിച്ചാ.. ദെവ്ടെപ്പോയിക്കിടക്കാ?.. കിച്ചാ.. കിച്ചാ....... "
പടിപ്പുരയിലേക്ക്‌ ഓടിച്ചെന്ന് അവിടെയെല്ലാം നോക്കിയിട്ടും കൃഷ്ണന്‍കുട്ടിയെ കാണാതായപ്പോള്‍ ആ വിളിയുടെ ഭാവത്തിനു രൂപാന്തരംപ്രാപിച്ച് കരച്ചിലിന്‍റെ ഈണമായി.
'വിളിക്കട്ടേ അവള്‍.. വിളിച്ചു വിഷമിക്കട്ടേ.. എന്നെ വകവയ്ക്കാത്തവളല്ലേ.. ഒന്നു വട്ടംകറങ്ങട്ടേ.. "
അയാള്‍ മനസ്സില്‍പറഞ്ഞെങ്കിലും.. ദേവയാനിയുടെ കണ്ണുനീര്‍ ആ മുറ്റംനനയ്ക്കുന്നത് ആലോചിക്കാന്‍വരേ അയാള്‍ക്ക്‌ ത്രാണിയില്ലായിരുന്നു.
"എന്താ ദേവൂ... ഞാനിവ്ടേ.... പയ്യിന്.........."
അപകര്‍ഷത സ്ഫുരിച്ച ആ സ്വരംകേട്ട് ആശ്വാസഭരിതമായ മുഖത്തോടെ ദേവയാനി അവിടേക്ക് ഓടിച്ചെന്ന്, കൃഷ്ണന്‍കുട്ടിയുടെ കൈകള്‍ പിടിച്ചുകൊണ്ട് വിങ്ങിക്കരഞ്ഞു..
"ന്നെ.. ങ്ങള്‍ക്ക് വേണ്ടേലും നിക്ക്, ന്‍റെ കിച്ചല്ല്യാതെ പറ്റില്ല്യാ... വാ... ഞാന്‍ കഞ്ഞിവെളമ്പിവെച്ചിട്ടുണ്ട്.. ഇനീം ചൂടാറണേക്കാള്‍മുമ്പ് കഴിക്ക്യാ... വാ കിച്ചാ.. ന്‍റെ പൊന്നല്ലേ ... വായോ... ഇതേവരെ ഒരു പോള കണ്ണടച്ചിട്ടില്ല്യ ഞാന്‍..അറിയ്വോ.."
സ്നേഹമസൃണമായ ആ വാക്കുകള്‍ കൃഷ്ണന്‍കുട്ടിയുടെ പാദങ്ങളെ വീടിന്‍റെ ഉമ്മറക്കോലായിലേക്ക് നയിച്ചു.
"നീയ് കഞ്ഞ്യുടിച്ചോ?.. നിന്‍റെ കഞ്ഞിക്കോപ്പ എവിട്യാ?.. "
കണ്ണുകള്‍ തുടച്ചുകൊണ്ട് കഞ്ഞിക്കഭിമുഖമായി ഇരുന്ന ദേവയാനിയോട് അയാള്‍ ചോദിച്ചു
"ഇല്ല്യാ.. നമ്മക്കൊരു കോപ്പ പോരേ?.. ഇക്ക്യു കിച്ചനന്നേ കോര്യന്നാല്‍ മതി... ന്നാലേ ഇപ്പൊ ന്‍റെ വെശ്പ്പ് മാറൂ..."
ഈര്‍ക്കില്‍കൊണ്ട് കുത്തി, പ്ലാവിലക്കുമ്പിള്‍ ഉണ്ടാക്കി കിച്ചനുനേരെ നീട്ടുമ്പോള്‍ തുടുത്തമുഖത്തോടെ ദേവു പറഞ്ഞു.
- ജോയ് ഗുരുവായൂര്‍